by Midhun HP News | Apr 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകട കേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് ക്ലീന്‍ചിറ്റ്. അപകടസമയം മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയപരിശോധനയില്‍ സ്ഥിരീകരിച്ചു.
കെമിക്കൽ ലാബിൽ നിന്നുള്ള പരിശോധനാഫലത്തിലാണ് അദ്ദേഹം മദ്യപിച്ചില്ലെന്ന കണ്ടെത്തലുള്ളത്. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പോലീസ് ഒഴിവാക്കി. കോടതിയെ സമീപിച്ചാണ് കുറ്റം ഒഴിവാക്കിയത്. നിലവിൽ ‘ഹിറ്റ് ആൻഡ് റൺ’ കേസ് മാത്രമാണ് മണിയൻ പിള്ള രാജുവിനെതിരെയുള്ളത്.
ഫെബ്രുവരി അഞ്ചിന് രാത്രിയാണ് തിരുവനന്തപുരം വഴുതക്കാടുള്ള ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് റോഡിലേക്കിറങ്ങിയ മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്കേറ്റത്. അപകടത്തിന് പിന്നാലെ അദ്ദേഹം കാർ നിർത്താതെ പോയിരുന്നു.ഭയന്ന് പോയതിനാലാണ് താൻ കാർ നിർത്താതെ പോയതെന്നും ബൈക്ക് കാറിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നുമാണ് അന്ന് മണിയൻപിള്ള രാജു പ്രതികരിച്ചത്. വിവാദമായതോടെ പിറ്റേദിവസം രാജു നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു.

by Midhun HP News | Apr 18, 2026 | Latest News, കേരളം
കൊച്ചി: കേരള പൊലീസിന് അഭിനന്ദനം അറിയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആലപ്പുഴ എസ്പിക്ക് അഡിഷണല്‍ ഡയറക്ടര്‍ രാകേഷ് സുമന്‍ ആണ് കത്ത് നല്‍കിയത്. കള്ളപ്പണ കേസില്‍ ഒളിവിലുള്ള പ്രതിയെ പിടികൂടാന്‍ സഹായിച്ചതിനാണ് അഭിനന്ദനം.
മനുമോഹന്‍, നിസാര്‍, അഭിലാഷ്, ബിജോയ് ടി എസ് എന്നീ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ഇതാദ്യമായാണ് കേരള പൊലീസിനെ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ഇഡി കത്തയക്കുന്നത്.

by Midhun HP News | Apr 18, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവയില്‍ പ്രത്യേക പരിശോധനകളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. മാര്‍ച്ച് 1 മുതല്‍ സംസ്ഥാന വ്യാപകമായി 3641 പരിശോധനകളാണ് നടത്തിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. ജ്യൂസ്, കൂള്‍ ഡ്രിംഗ്സ്, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയുടെ 506 സര്‍വൈലന്‍സ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 2 സബ് സ്റ്റാന്റേര്‍ഡ് സാമ്പിളുകളും ശേഖരിച്ചു. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
അതേസമയം, ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിച്ചു വരുന്നു. ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുന്നതാണ്.

വേനല്‍ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ. കടകളിലും പാതയോരങ്ങളിലും ജ്യൂസ് വില്‍ക്കുന്നവര്‍ ശുദ്ധജലത്തില്‍ നിന്നുള്ള ഐസാണെന്ന് ഉറപ്പ് വരുത്തുക. ആഹാര സാധനങ്ങള്‍ ചൂടുകാലത്ത് പെട്ടെന്ന് കേടാകുമെന്നതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്സലില്‍ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.
അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. കടകളില്‍ നിന്നും വാങ്ങുന്ന കുപ്പിവെള്ളം കുടിയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
by Midhun HP News | Apr 18, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഭരണപക്ഷത്തിനേറ്റ തിരിച്ചടിയെ ജനാധിപത്യത്തിന്റെ വിജയമെന്ന് വിശേഷിപ്പിച്ച് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എന്‍ഡിഎ ആദ്യമായി പരാജയം നേരിട്ടുവെന്നും അവര്‍ ഞെട്ടിപ്പോയെന്നും ഇത് പ്രതിപക്ഷ ഐക്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരായ വിജയമെന്നും ഭരണഘടനയുടെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയമാണിത്. അധികാരത്തില്‍ തുടരാനുള്ള ഭരണപക്ഷത്തിന്റെ ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടിയാണിതെന്നും പ്രിയങ്ക പറഞ്ഞു.
‘മണ്ഡല പുനര്‍നിര്‍ണയം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഈ ബില്‍ അവതരിപ്പിച്ചത്. ഇതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ദുര്‍ബലപ്പെടുത്താനാണ് നീക്കമെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ ബില്‍ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണ്. പ്രതിപക്ഷത്തിന്റെ ഐക്യമാണ് ഇത് കാണിക്കുന്നത്.
ഇന്നലെ സംഭവിച്ചത് ജനാധിപത്യത്തിന്റെ സുപ്രധാന വിജയമാണെന്ന് ഞാന്‍ ആദ്യമേ പറയാന്‍ ആഗ്രഹിക്കുന്നു. ഫെഡറല്‍ സംവിധാനത്തില്‍ മാറ്റം വരുത്താനും ജനാധിപത്യത്തെ തകര്‍ക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കം പരാജയപ്പെടുകയും തടയപ്പെടുകയും ചെയ്തു. ഇത് ഭരണഘടനയുടെയും രാജ്യത്തിന്റെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയമാണ്. ഭരണപക്ഷത്തെ നേതാക്കളുടെ മുഖത്ത് ആ പരാജയം പ്രകടമായിരുന്നു’ പ്രിയങ്ക ഗാന്ധി പറഞ്ഞു.
അംഗസംഖ്യ കൂട്ടി ജനാധിപത്യത്തെ തകര്‍ക്കാനുള്ള നീക്കത്തെ പ്രതിപക്ഷം തടഞ്ഞു. വനിതകളെ മറയാക്കി ഭരണത്തില്‍ പിടിച്ചുനില്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് വനിതകളുടെ രക്ഷക പരിവേഷത്തിനായാണ്. വോട്ടെടുപ്പ് പരാജയപ്പെട്ട ദിനത്തെ ബിജെപി വിശേഷിപ്പിച്ചത് കരിദിനമെന്നാണ്. അജണ്ട പരാജയപ്പെട്ടതുകൊണ്ടാണ് ബിജെപിക്ക് കരിദിനമായതെന്നും പ്രിയങ്കാ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ മുഖത്ത് പരാജയത്തിന്റെ ആഘാതം കാണാമായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
രാജ്യം ഒരുപാട് മാറി. ഇനി പിആര്‍ വര്‍ക്ക് ഇന്ത്യയില്‍ നടക്കില്ല. 2023ല്‍ പാസാക്കിയ വനിതാ സംവരണം നിലവിലെ സീറ്റ് ഘടനയില്‍ മാറ്റം വരുത്താതെ നടപ്പിലാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. .പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചപ്പോള്‍ തന്നെ നമ്മള്‍ ഞെട്ടിപ്പോയി. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലായില്ല. എപ്പോഴും അധികാരത്തില്‍ ഇരിക്കാനാണ് ബിജെപി ശ്രമം.
അതിന് വേണ്ടി വനിതാ സംവരണം ഉപയോഗിക്കാന്‍ ശ്രമിച്ചു. ബില്‍ വിവരങ്ങള്‍ നല്‍കിയത് ഒരു ദിവസം മുന്‍പ് മാത്രമാണ്. വനിതകളുടെ പേരില്‍ രാഷ്ട്രീയ കളിക്കുള്ള ശ്രമം ആണ് നടന്നത്. രാജ്യത്തെ സ്ത്രീകള്‍ ഇതൊക്കെ കാണുന്നുണ്ട്. ബില്ല് വനിതാ സംവരണത്തിന് വേണ്ടിയല്ല. മണ്ഡല പുനര്‍ നിര്‍ണയത്തിന് വേണ്ടിയാണു കൊണ്ടുവന്നത്. കറുത്ത ദിനം സര്‍ക്കാരിനാണ്. എല്ലാം വനിതകള്‍ കാണുന്നുണ്ട് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

by Midhun HP News | Apr 18, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ലബനനിലെ വെടിനിര്‍ത്തലിന് പിന്നാലെ തുറന്ന ഹോര്‍മൂസ് വീണ്ടും അടച്ച് ഇറാന്‍. ഇറാന്‍ ഹോര്‍മൂസ് തുറന്നതായി പ്രഖ്യാപിച്ചിട്ടും ഉപരോധം അവസാനിപ്പിക്കാത്ത യുഎസ് നടപടി ചൂണ്ടിക്കാട്ടിയാണ് കടലിടുക്ക് അടയ്ക്കുന്നതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. യുഎസ് ഉപരോധം അവസാനിപ്പിക്കും വരെ കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. മേഖല ഐര്‍ജിസിയുടെ കര്‍ശന നിരീക്ഷണത്തിലാണെന്നും ഇറാന്‍ അറിയിച്ചു.
താത്കാലിക വെടിനിര്‍ത്തല്‍ അവസാനിക്കുന്നതു വരെ ഹോര്‍മുസ് കടലിടുക്ക് തുറന്നു കിടക്കുമെന്നായിരുന്നു ഇറാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇസ്രയേല്‍- ലെബനന്‍ താത്കാലിക വെടിനിര്‍ത്തലിന്റെ പത്ത് ദിവസമാണ് ഹോര്‍മുസ് പൂര്‍ണമായും തുറന്നു കിടക്കുകയെന്നു ഇറാന്‍ പ്രഖ്യാപിച്ചു. ഇത്രയും ദിവസം ഹോര്‍മുസ് തുറന്നു കിടക്കുമെന്നു ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. വെടിനിര്‍ത്തല്‍ അവസാനിക്കുന്നതു വരെ എല്ലാ വാണിജ്യ കപ്പലുകള്‍ക്കും യാത്ര ചെയ്യാമെന്നും അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. എന്നാല്‍ ഇറാന്റെ പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ നേരത്തെ തന്നെ അറിയിച്ച റൂട്ടിലൂടെ അല്ലാതെ യാത്ര അരുതെന്നും അരാഗ്ചി അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ, പ്രതികരിച്ച ഡോണള്‍ഡ് ട്രംപ് മേഖലയിലെ യുഎസ് ഉപരോധം തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇറാനുമായി സമാധാന കരാറിലെത്തും വരെ ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാനുമായി മിക്ക കാര്യങ്ങളിലും ധാരണയിലെത്തിയതിനാല്‍ കുറഞ്ഞ സമയം മാത്രമേ ഉപരോധം തുടരേണ്ടിവരൂവെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ഹോര്‍മുസ് തുറന്നിട്ടും യുഎസ് നാവിക ഉപരോധം തുടരുന്നത് വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് ഇറാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

Recent Comments