കേരളത്തില്‍ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മുന്നറിയിപ്പ്

കേരളത്തില്‍ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 12 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗുജറാത്ത് തീരം, സോമാലിയ, ഒമാന്‍ തീരങ്ങള്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കന്‍ ആന്‍ഡ് മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ശ്രീലങ്കന്‍ തീരം, തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

പശ്ചിമ ബംഗാള്‍, ഒഡിഷ, വടക്കന്‍ ആന്ധ്രപ്രദേശ് തീരം, ബംഗ്ലാദേശ് തീരം വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട്ചേര്‍ന്ന വടക്കുകിഴക്കന്‍,മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

അത്തം പിറന്നു; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

അത്തം പിറന്നു; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

കൊച്ചി: അത്തം പിറന്നു, ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര. തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ രാവിലെ 9 ന് അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. ചലച്ചിത്ര താരം മനോജ് കെ ജയന്‍ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയില്‍ അണിനിരക്കുന്നത്.

അവധി ദിവസമായതിനാല്‍ വന്‍ ജനത്തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ തന്നെ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്താഘോഷത്തിനെത്തുന്ന കാണികള്‍ക്ക് കുടിവെള്ളം, വാഹന പാര്‍ക്കിങ്, ടോയ്ലെറ്റ്, വൈദ്യസഹായം എന്നിവയും ഒരുക്കിയിട്ടുണ്ടെ്. സുരക്ഷാക്രമീകരണങ്ങള്‍ക്കും ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനുമായി 500 ഓളം പൊലീസ്, വാളന്റിയര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വാഹനപാര്‍ക്കിങ് സൗകര്യം: തൃപ്പൂണിത്തുറ സംസ്‌കൃത കോളജ് ഗ്രൗണ്ട്, സംസ്‌കൃത സ്‌കൂള്‍ ഗ്രൗണ്ട്, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, എന്‍.എസ്.എസ്. കോളജ് ഗ്രൗണ്ട്, കരിങ്ങാച്ചിറ ചര്‍ച്ച് ഗ്രൗണ്ട്, ശ്രീവെങ്കിടേശ്വര സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ശൗചാലയം: പൂര്‍ണത്രയീശക്ഷേത്രത്തിന് സമീപം, വടക്കേക്കോട്ട മെട്രോ സ്റ്റേഷന്‍, എസ്.എന്‍. മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലായിട്ടാണ്.

വൈദ്യസഹായം: തൃപ്പൂണിത്തുറ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ 5 മെഡിക്കല്‍ ആംബുലന്‍സ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അത്താഘോഷ കമ്മിറ്റി അറിയിച്ചു.

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ സംഘടിപ്പിച്ച ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ഗ്രാമത്തിന് പുതു അനുഭവമായി. ഓഗസ്റ്റ് 1 മുതൽ 15 വരെ നീണ്ടുനിന്ന വൈവിധ്യമാർന്ന ആഘോഷ പരിപാടികൾക്കാണ് ഇന്നലെ സമാപനമായത്.

​ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ അണിനിരന്ന വർണ്ണാഭമായ റാലി നാടിന് ദൃശ്യവിരുന്നേകി. 1930 മുതലുള്ള അപൂർവ്വ ദേശീയ പത്രങ്ങളുടെ പ്രദർശനവും സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രപ്രദർശനവും ചരിത്രത്തെ അടുത്തറിയാൻ കുട്ടികൾക്ക് അവസരമൊരുക്കി. നാലാം ക്ലാസിലെ കൊച്ചുകൂട്ടുകാർ തങ്ങളുടെ കൈപ്പത്തികൾ പതിപ്പിച്ച് തയ്യാറാക്കിയ ‘സ്വാതന്ത്ര്യവൃക്ഷം’ എക്സിബിഷനിലെ പ്രധാന ആകർഷണമായി. വിവിധ ദേശസ്നേഹ വേഷങ്ങളണിഞ്ഞ് കുരുന്നുകൾ എത്തിയതോടെ ആഘോഷം കൂടുതൽ മിഴിവുറ്റതായി.

ചടങ്ങുകൾക്ക് സ്കൂൾ ഹെഡ് മാസ്റ്റർ പ്രവീൺ, അധ്യാപകരായ രജനി, കൃഷ്ണരാജ്, റീന, ഷിജി, കാവേരി, അനീഷ്, ഷമീറ എന്നിവർ നേതൃത്വം നൽകി. സ്കൂൾ മാനേജർ അബ്ദു ഹമീദ്, പി.ടി.എ പ്രസിഡന്റ് രജിത്ത്, എം.പി.ടി.എ പ്രസിഡന്റ് വീണ, പി.ടി.എ ഭാരവാഹികൾ തുടങ്ങി നിരവധി പേർ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി റാലിയിൽ അണിനിരന്നു.

ഊരുപൊയ്ക ജംഗ്‌ഷനിൽ സ്വാതന്ത്യദിനാഘോഷപരിപാടി സംഘടിപ്പിച്ചു

ഊരുപൊയ്ക ജംഗ്‌ഷനിൽ സ്വാതന്ത്യദിനാഘോഷപരിപാടി സംഘടിപ്പിച്ചു

ഊരുപൊയ്ക ജംഗ്‌ഷനിൽ നടന്ന സ്വാതന്ത്യദിനാഘോഷപരിപാടി ഐ എൻ ടി യു സി ദേശീയ വർക്കിഗ് കമ്മിറ്റി അംഗവും കെ പി സി സി മുൻ എക്സിക്യൂട്ടീവ് അംഗവുമായ ഡോ: വി എസ് അജിത്ത് കുമാർ ഉദ്ഘാടനം ചെയ്ത് പതാകയർത്തി.

തുടർന്ന് ബ്രമ്മകുമാരീസ് ഇൻ ചാർജ് .വി കെ .സജീവ് ലഹരി വിരുദ്ധ പ്രതിജ്ഞ ചോല്ലി കൊടുത്തു. ഇടയ്‌ക്കോട് മണ്ഡലം പ്രസീഡന്റ് സരുൺ സ്വാഗതവും ഡി സി സി അംഗവും ഇടയേക്കാട് വില്ലേജ് റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ഊരു പൊയ്ക അനിൽ അദ്ധ്യക്ഷനുമായിരുന്നു.

മുദാക്കൽ മണ്ഡലം പ്രസിഡന്റ് ബദൂഷ, വാർഡ് മെമ്പർ വിജയൻ കോരാണി, രാജേന്ദ്രൻ, മുൻ മെമ്പർ സുഷമ ദേവി, എസ് എൻ ഡി പി സെക്രട്ടറ ഊരു പൊയ്ക കുട്ടപ്പൻ, ഐ എൻ ടി യു സി സംസ്ഥാന അംഗങ്ങൾ ആയ ശ്രീരംഗൻ, തോമസ്‌, രന്ദകുമാർ, പാണന്റമുക്ക് സലീം, ഇടയ്‌ക്കോട് വില്ലേജ് റസീഡൻസ് സഹകരണ സംഘം മെമ്പർ വിജയൻ എന്നിവർ സംസാരിച്ചു.

ദുൽഖറിനെ കാണാൻ ഓടിക്കൂടി ആരാധകർ; സെൽഫിയെടുത്ത് സന്തോഷം പങ്കുവച്ച് താരം

ദുൽഖറിനെ കാണാൻ ഓടിക്കൂടി ആരാധകർ; സെൽഫിയെടുത്ത് സന്തോഷം പങ്കുവച്ച് താരം

മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ആരാധകരുടെ ആവേശം വാനോളമുയർത്തി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ. 17-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ (ഐഎഫ്എഫ്എം) ഭാഗമായി നടന്ന പരിപാടിയിൽ ദുൽഖറിനെ കാണാനായി വൻ ജനക്കൂട്ടമാണ് ഫെഡറേഷൻ സ്ക്വയറിൽ എത്തിയത്.

താരത്തെ നേരിൽ കാണാനുള്ള ആവേശത്തിൽ ആരാധകർ ഒന്നടങ്കം എത്തിയതോടെ ഫെഡറേഷൻ സ്ക്വയർ ആഘോഷത്തിമിർപ്പിലായി. ഐഎഫ്എഫ്എം 2026 ന്റെ ഭാഗമായി മെൽബണിൽ സജീവ സാന്നിധ്യമായ ദുൽഖർ സൽമാൻ ഇതിനോടകം ശ്രദ്ധേയമായ നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ‘കാന്ത’യിലെ പ്രകടനത്തിന് 17-ാമത് ഐഎഫ്എഫ്എം-ൽ മികച്ച നടനുള്ള പുരസ്കാരം ദുൽഖർ സ്വന്തമാക്കിയിരുന്നു.

പുരസ്കാര നേട്ടത്തിന് പിന്നാലെ, ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തൻ്റെ പുതിയ മലയാളം ആക്ഷൻ ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ ന്റെ പ്രമോഷനിലും ദുൽഖർ സജീവമാണ്. നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ റിലീസ് സംബന്ധിച്ച വിവരങ്ങളും ഐഎഫ്എഫ്എം വേദിയിൽ ദുൽഖറിന്റെ സാന്നിധ്യവും ആരാധകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയുടെ വൈവിധ്യവും ആഗോള സ്വീകാര്യതയും ആഘോഷിക്കുന്ന ഐഎഫ്എഫ്എം 2026 ഓഗസ്റ്റ് 13 മുതൽ 23 വരെയാണ് മെൽബണിലും റീജിയണൽ വിക്ടോറിയയിലുമായി നടക്കുന്നത്. 130-ലേറെ ചിത്രങ്ങളാണ് വിവിധ ഇന്ത്യൻ ഭാഷകളിലായി ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്.

മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ദുൽഖറിനെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടം, മലയാളി താരത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള, പ്രത്യേകിച്ച് ഓസ്‌ട്രേലിയയിലെ, വൻ ജനപ്രീതിക്ക് മറ്റൊരു തെളിവായി മാറുകയായിരുന്നു.