ബഡ്ജറ്റിൽ ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, പല മേഖലയിലും വിഹിതം വെട്ടികുറച്ചു

ബഡ്ജറ്റിൽ ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, പല മേഖലയിലും വിഹിതം വെട്ടികുറച്ചു

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രി വിഡി സതീശന്റെ സാമ്പത്തിക അപകടാവസ്ഥ പരാമർശം രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും 6000 കോടി ട്രഷറിയിൽ ബാക്കിവച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് സർക്കാരിന്റെ ബഡ്ജറ്റിൽ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എൽഡിഎഫ് സർക്കാരിന്റെ ബഡ്ജറ്റിലെ മുൻ പ്രഖ്യാപനങ്ങൾ പേര് മാറ്റി പുതിയതായി പ്രഖ്യാപിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.ധവളപത്രം സർക്കാരിന്റെ മുൻകൂർ ജാമ്യം എടുക്കലായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം സാമ്പത്തിക സ്ഥിതി മോശമ്മല്ലാതിരുന്നിട്ടും ബഡ്ജറ്റിൽ ജനക്ഷേമ പ്രഖ്യാപനങ്ങളിൽ നിന്നും പിൻവാങ്ങുന്നതാണ് കണ്ടതെന്നും കൂട്ടിച്ചേർത്തു. ജനക്ഷേമ കാര്യത്തിൽ നേരത്തെയുള്ള ബഡ്ജറ്റ് വിഹിതം പല പലമേഖലയിലും വെട്ടികുറച്ചു. കാർഷികമേഖലയ്ക്ക് ആശ്വസകരമായ പ്രഖ്യാപനങ്ങൾ ഇല്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം എൽഡിഎഫ് സർക്കാരിന്റെ അതിദാരിദ്ര്യ നിർമാജനത്തെ കുറിച്ച് ബഡ്ജറ്റിൽ പരാമർശമില്ലെന്നും വിമർശിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എൻ ആർ എസ് ബാബു അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എൻ ആർ എസ് ബാബു അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എൻ ആർ എസ് ബാബു അന്തരിച്ചു. കേരളകൗമുദിയിൽ ഡെപ്യൂട്ടി എഡിറ്ററായും കലാകൗമുദി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിന്റെ മുൻ ഡയറക്ടർ ആയിരുന്നു.

ഇൻവിസ് മൾട്ടിമീഡിയയുടെ സ്ഥാപക ചെയർമാനാണ്. ദേശാഭിമാനി കൺസൾട്ടന്റ് എഡിറ്റർ ആയിരുന്നു. ബോധി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം,
എസ് ജയചന്ദ്രൻ നായർ സ്മാരക പ്രഥമപുരസ്കാരം, ശിവറാം അവാർഡ് (രണ്ടുതവണ),
സംസ്ഥാന സർക്കാർ അവാർഡ്, ഐ വി ദേവദാസ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ജല അതോറിറ്റി കുംഭകോണം, സെക്രട്ടറിയേറ്റ് ഫയൽ കുംഭകോണം, പ്രസ്പാസ് കേസ് തുടങ്ങിയവ പുറത്തുകൊണ്ടുവന്നതിൽ പ്രധാന പങ്കു വഹിച്ചത് എൻ ആർ എസ് ബാബുവാണ്.

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി.

അന്വേഷണ സംഘത്തിനാണ് ഹൈക്കോടതിയുടെ വിമർശനം. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചതാണ് വിമർശനത്തിന് വഴി വച്ചത്. കളിയാക്കരുതെന്നാണ് പറഞ്ഞ കോടതി പുതിയ അന്വേഷണ സംഘത്തെ വയ്ക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. എസ്പി ശശിധരന്‍റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റുന്നത് ആലോചിക്കണമെന്നാണ് ഹൈക്കോടതി ബെഞ്ച് വാക്കാൽ‌ പരാമർശിച്ചത്.

ടെലഗ്രാമിന്റെ ഹര്‍ജി തള്ളി, കേന്ദ്ര തീരുമാനം തീരുമാനം ശരിവെച്ച് കോടതി

ടെലഗ്രാമിന്റെ ഹര്‍ജി തള്ളി, കേന്ദ്ര തീരുമാനം തീരുമാനം ശരിവെച്ച് കോടതി

ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാം താത്ക്കാലികമായി നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. പരീക്ഷാ ക്രമക്കേടുകളില്‍ ആശങ്കകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അനുയോജ്യവും ഇടുങ്ങിയതുമാണെന്ന് കോടതി പറഞ്ഞു.

ടെലഗ്രാമിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത ടെലഗ്രാമിന്റെ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് തേജസ് കരിയ വിധി പ്രസ്താവിച്ചത്. ‘സര്‍ക്കാരിന്റെ നടപടികള്‍ പരിമിത നിയന്ത്രണങ്ങളാണ്. ഉത്തരവ് അനുയോജ്യമല്ലെന്ന് കരുതാനാവില്ലെന്നും കോടതി പറഞ്ഞു. നീറ്റ് യുജി ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന തട്ടിപ്പ് ശൃംഖലകള്‍ ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആപ്പിന് താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

മേയ് 3ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു.തുടര്‍ന്നാണ് പുനഃപരീക്ഷ നിശ്ചയിച്ചത്. പരീക്ഷാ സുതാര്യത ഉറപ്പാക്കാന്‍ ഐടി ആക്ട് സെക്ഷന്‍ 69എ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ടെലഗ്രാമിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ ഗൂഗിളും ആപ്പിളും തങ്ങളുടെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടെലഗ്രാം നീക്കം ചെയ്തിരുന്നു.

ജൂണ്‍ 22 വരെയാണ് ടെലഗ്രാം ഉപയോഗിക്കുന്നതിനുള്ള വിലക്ക്. ഗ്രൂപ്പുകളിലെ പഴയ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിനുള്ള വിലക്ക് ജൂണ്‍ 30 വരെ തുടരും. പഴയ മെസ്സേജുകള്‍ എഡിറ്റ് ചെയ്ത് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതാണെന്ന രീതിയില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് തടയാനാണിത്.

വായനോത്സവവുമായി ഗവ:ഹൈസ്കൂൾ കുടവൂർക്കോണം

വായനോത്സവവുമായി ഗവ:ഹൈസ്കൂൾ കുടവൂർക്കോണം

ആറ്റിങ്ങൽ: വായന ദിനത്തോടനുബന്ധിച്ച് കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ പി.എൻ.പണിക്കർ അനുസ്മരണം നടന്നു. അധ്യാപക പരിശീലകനായ മനോജ് കോവിൽവീട് “വായന സർഗ്ഗാത്മകതയുടെ സുഹൃത്ത് ” എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു.

സ്കൂൾ പ്രഥമാധ്യാപകൻ സജികുമാർ വായനദിന സന്ദേശം നൽകി. പ്രത്യേക അസംബ്ലിയിൽ വച്ച് കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു. കുട്ടികളുടെ പ്രതിനിധി വൈഗ.എം.എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വൈഗ.എസ്.എച്ച്, പി.എൻ.പണിക്കർ അനുസ്മരണം നടത്തി. വായനാ വാരാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പുസ്തക പരിചയം, പുസ്തക ചർച്ച, വായന മത്സരം, ഗ്രന്ഥശാലാ പ്രവർത്തകരെ ആദരിക്കൽ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കും. സ്റ്റാഫ് സെകട്ടറി ശ്രീകുമാർ.ജി, സ്കൂൾ ലൈബ്രേറിയൻ സംഗീത, അധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.