‘അഖില്‍ മാരാര്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഡിയും ഇട്ട് ഓടും’; ഒടുവില്‍ മാപ്പ് പറഞ്ഞ് ഇന്‍ഫ്‌ളുവന്‍സര്‍

‘അഖില്‍ മാരാര്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഡിയും ഇട്ട് ഓടും’; ഒടുവില്‍ മാപ്പ് പറഞ്ഞ് ഇന്‍ഫ്‌ളുവന്‍സര്‍

സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തിയ ഇന്‍ഫ്‌ളുവന്‍സര്‍ മാപ്പ് പറഞ്ഞുവെന്ന് അഖില്‍ മാരാര്‍. മാപ്പ് ചോദിച്ചു കൊണ്ടുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. തൃക്കാക്കരയില്‍ അഖില്‍ മാരാര്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഡിയും ധരിച്ച് ഓടും എന്ന് പറഞ്ഞ യുവാവാണ് മാപ്പ് പറഞ്ഞിരിക്കുന്നത്.

തനിക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുവെന്നും, സത്യവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും അഖില്‍ മാരാര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അഖില്‍ മാരാരുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

തൃക്കാക്കരയില്‍ ഞാന്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഡിയും ഇട്ട് ഓടും എന്ന് പറഞ്ഞ അനാഷ് എനിക്കയച്ച മാപ്പ് മെസ്സേജ് ആണ്.. എനിക്കെതിരെ വിദ്വോഷം പ്രചരിക്കാന്‍ ഇല്ലാ കഥകള്‍ സൃഷ്ടിച്ചു പോസ്റ്റ് ചെയ്തു ഞാന്‍ ചോദിച്ചതിന് ശേഷം അവനത് റിമൂവ് ചെയ്തു. നിങ്ങള്‍ക്ക് കണ്ടന്റ് റീച്ച് കിട്ടാന്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ അടര്‍ത്തി എടുത്തു എത്ര ആക്ഷേപിച്ചാലും എനിക്ക് ഒരു വിരോധമോ ദേഷ്യമോ തോന്നില്ല.

എന്നാല്‍ ബോധ പൂര്‍വ്വം സത്യ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ NDA യുടെ ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ നിയമ പരമായി മുന്നോട്ട് പോകേണ്ടി വരും. മാപ്പ് പറഞ്ഞ അനാഷിന്റെ മാന്യത ഞാന്‍ ഉള്‍കൊള്ളുന്നു. സത്യങ്ങള്‍ തിരിച്ചറിയാത്ത പലരും ഇത് പോലെ പറയുന്ന കാലം വരും.

ഇതും പറയേണ്ടി വന്നത് അനാഷിന് റീച്ച് കിട്ടിയത് കണ്ട് മറ്റ് ചിലരും ഇത് പോലെ ഇറങ്ങിയിട്ടുണ്ട് അവരോടാണ് ആക്ഷേപിചോളൂ.. ആക്രമിച്ചോളൂ.. പക്ഷെ മനസാ വാചാ ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ എന്റെ മുകളില്‍ ചാര്‍ത്തി പ്രചരിപ്പിച്ചാല്‍ നിയമത്തിന്റെ ഏതറ്റം വരെയും ഞാന്‍ പോകും..

നോക്കു ഈ മെസ്സേജില്‍ അനാഷ് തന്നെ പറഞ്ഞത് ഞാന്‍ ചെയ്തത് തന്തയില്ലായ്മയാണ്. വീഡിയോ ഞാനും രസമായി കണ്ടു പക്ഷെ മറ്റ് കാര്യങ്ങള്‍ അങ്ങനെ ഉള്‍കൊള്ളാന്‍ കഴിയില്ല.. എതിര്‍പ്പുകള്‍ ആവാം സത്യ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. ഈ എഴുതിയ കാര്യങ്ങളില്‍ നിന്നും വരികള്‍ അടര്‍ത്തി ന്യൂസ് കാര്‍ഡ് ഇറക്കുന്നവരോടും ഇത് തന്നെ പറയാന്‍ ആഗ്രഹിക്കുന്നു.

വിഷുക്കണി കിറ്റില്‍ 1250 രൂപയുടെ സാധനങ്ങള്‍, സപ്ലൈകോ ഈസ്റ്റര്‍-വിഷു ഫെയറുകള്‍ ഏപ്രില്‍ 1 മുതല്‍

വിഷുക്കണി കിറ്റില്‍ 1250 രൂപയുടെ സാധനങ്ങള്‍, സപ്ലൈകോ ഈസ്റ്റര്‍-വിഷു ഫെയറുകള്‍ ഏപ്രില്‍ 1 മുതല്‍

തിരുവനന്തപുരം: സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ സംഘടിപ്പിക്കും. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റര്‍ വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങള്‍ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ വിഷുവിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ ബങ്കുകളും എല്‍പിജി ഔട്ട്‌ലെറ്റുകളും ഒഴികെയുള്ള വില്പനശാലകളില്‍ നിന്ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ്‍ ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിയാല്‍ റഡീം ചെയ്യാം.

1250 രൂപയുടെ 16 സാധനങ്ങളാണ് പ്രത്യേക വിഷുക്കണി കിറ്റില്‍ ഉള്‍പ്പെടുത്തി 1001 രൂപയ്ക്ക് സപ്ലൈകോ നല്‍കുന്നത്. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, ശര്‍ക്കര പൊടി, ശബരി (സേമിയ/ പാലട) പായസം മിക്‌സ്, പായസക്കൂട്ട്, മില്‍മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്‍ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് കിറ്റ്.

‘പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തില്‍ എല്‍ഡിഎഫ് ഭരണം ബിജെപി ആഗ്രഹിക്കുന്നു’

‘പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തില്‍ എല്‍ഡിഎഫ് ഭരണം ബിജെപി ആഗ്രഹിക്കുന്നു’

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തില്‍ ബിജെപി ചെയ്യുന്നതാണ് കേരളത്തില്‍ എല്‍ഡിഎഫ് ചെയ്യുന്നതെന്നും കേരളത്തില്‍ എല്‍ഡിഎഫ് ഭരണം വരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പത്തനംതിട്ടയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരന്തരം ക്ഷേത്രങ്ങളെപറ്റി സംസാരിക്കുന്ന പ്രധാനമന്ത്രി ശബരിമലയെ കുറിച്ച് സംസാരിക്കുന്നില്ല. കേരള മുഖ്യമന്ത്രിക്ക് എതിരെ കേന്ദ്രം ഒരു നീക്കവും നടത്തുന്നില്ല. സിപിഎം നേതാക്കള്‍ സ്വര്‍ണം കവര്‍ന്ന കാര്യം പ്രധാന മന്ത്രി മിണ്ടുന്നില്ല. സ്വര്‍ണക്കൊള്ള പ്രധാനമന്ത്രി മറക്കുന്നു. അത് സിപിഎമ്മിനെ രക്ഷിക്കാനുള്ള നീക്കമാണ്. അന്വേഷണം നടക്കുന്നുണ്ടങ്കിലും ഒരു ഭീഷണിയുമില്ലന്ന് സിപിഎമ്മിന് അറിയാം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമെല്ലാം അദാനിക്ക് കീഴടങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തില്‍ ഇടത് മുന്നണിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പ്രധാന മന്ത്രിയുടെ നിശബ്ദത. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കും. കേരളത്തിലെ എല്‍ഡിഎഫ് ഇടത് സ്വഭാവം അല്ല സ്വീകരിക്കുന്നത്. ബിജെപിയെ പോലെ കുത്തകകളെ സഹായിക്കുകയാണ്. ഈ സര്‍ക്കാരിന് ഇടത് നയം ഉണ്ടായിരുന്നോ എന്ന് ഇടത് പ്രവര്‍ത്തകര്‍ക്ക് പോലും സംശയം. റബര്‍ കര്‍ഷകരുടെ നഷ്ടം പരിഹരിക്കാന്‍ എല്‍ഡിഎഫ് ഒന്നും ചെയ്തില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കും. യുഡിഎഫ് മുന്നോട്ട് വച്ച ആരോഗ്യ ഇന്‍സുറന്‍സ് പദ്ധതി കേരളത്തെ ആരോഗ്യരംഗത്തെ പരിവര്‍ത്തനം ചെയ്യും. യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കും. പ്രായമായവര്‍ക്കുവേണ്ടി പുതിയ വകുപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ( തിങ്കളാഴ്ചയും ചൊവ്വാഴ്ചയും) ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം പകല്‍ സമയത്ത് പൊതുവേ ചൂട് കൂടുതലായിരിക്കും. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സെന്‍സസ് രണ്ടു ഘട്ടങ്ങളില്‍, ആദ്യഘട്ടത്തിന് ഏപ്രില്‍ 1 ന് തുടക്കം; കേരളത്തില്‍ ജൂണ്‍ മുതല്‍

സെന്‍സസ് രണ്ടു ഘട്ടങ്ങളില്‍, ആദ്യഘട്ടത്തിന് ഏപ്രില്‍ 1 ന് തുടക്കം; കേരളത്തില്‍ ജൂണ്‍ മുതല്‍

ഡല്‍ഹി: 2027 ലെ ജനസംഖ്യാ കണക്കെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ അറിയിച്ചു. സെന്‍സസ് രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. സെന്‍സസിന്റെ ആദ്യ ഘട്ടത്തിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്തവണ നടത്തുന്നത്. കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍ ആരംഭിക്കും. സെല്‍ഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതല്‍ ജൂണ്‍ 30വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 30വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും.

ആദ്യ ഘട്ടത്തില്‍ ഭവന സെന്‍സസ് ആണ് നടക്കുക. ഇതില്‍ താമസസൗകര്യങ്ങള്‍, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വീടുകളിലെ ആസ്തികള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക. ഓരോ കുടുംബത്തിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം, സാമ്പത്തിക നിലവാരം, കുടിയേറ്റം, പ്രത്യുല്‍പ്പാദന നിരക്ക് തുടങ്ങിയ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ശേഖരിക്കും.

സെന്‍സസ് ആദ്യഘട്ടത്തിന്റെ ചോദ്യാവലി സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്. ഒരു ലിവ്-ഇന്‍ പങ്കാളികള്‍ അവരുടെ ബന്ധം സ്ഥിരതയുള്ള ഒന്നാണെങ്കില്‍, സെന്‍സസില്‍ അവരെ വിവാഹിത ദമ്പതികളായി കണക്കാക്കും. ആദ്യഘട്ടത്തില്‍ 33 ചോദ്യങ്ങള്‍ക്കാണ് ഉത്തരങ്ങള്‍ തേടുക. വീടിന്റെ തറ, മേല്‍ക്കൂര, വീട്ടിലെ അംഗങ്ങള്‍, ഗൃനാഥന്‍ ഗൃഹനാഥ, ഉപയോഗിക്കുന്ന ധാന്യങ്ങള്‍, വീട്ടിലുള്ള വാഹനങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.

കെട്ടിട നമ്പര്‍, വീടിന്റെ അവസ്ഥ, വീട്ടിലുള്ള ആളുകളുടെ എണ്ണം, കുടുംബനാഥന്റെ പേര്, പട്ടികജാതി, പട്ടികവര്‍ഗം അല്ലെങ്കില്‍ മറ്റ് സമുദായങ്ങളില്‍ പെട്ടയാളാണോ, ഉടമസ്ഥാവകാശം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. വീടിന്റെ നിര്‍മ്മാണ രീതി, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, ഇന്റര്‍നെറ്റ് ലഭ്യത എന്നിവയും ചോദ്യങ്ങളില്‍ ഉള്‍പ്പെടുന്നു. സെന്‍സസ് നടപടികളുടെ ആകെ ചിലവിനായി 11,718.24 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.