നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസിന്റെ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന പരാമർശങ്ങളില്ലെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസിന്റെ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന പരാമർശങ്ങളില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി ചോർന്നുവെന്ന പ്രചാരണങ്ങൾക്ക് പിന്നാലെ ഉയർന്നുവന്ന ഊമക്കത്ത് വിവാദത്തിൽ വ്യക്തത വരുത്തി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു കെ. പൗലോസ്, സംസ്ഥാന പോലീസ് മേധാവിക്ക് (DGP) നൽകിയ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളോ കൂടുതൽ അന്വേഷണത്തിനായുള്ള ആവശ്യങ്ങളോ ഉന്നയിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. എറണാകുളം ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗ്ഗീസായിരുന്നു ഈ കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്.

എന്നാൽ, ഈ വിധിന്യായം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപ് തന്നെ ചോർന്നുവെന്നും, വിചാരണ നടത്തിയ ജഡ്ജിയെയും ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരെയും വ്യക്തിപരമായി പരാമർശിച്ചുകൊണ്ടും രജിസ്റ്റേർഡ് തപാലിൽ വ്യാപകമായി ഊമക്കത്തുകൾ പ്രചരിച്ചിരുന്നു. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ്, മുൻ ജഡ്ജി ജസ്റ്റിസ് കമാൽ പാഷ, മറ്റ് മുതിർന്ന അഭിഭാഷകർ എന്നിവർക്കെല്ലാം ഇത്തരത്തിൽ കത്തുകൾ ലഭിച്ചതോടെയാണ് വിവാദം പുകഞ്ഞത്. ഇതിന് പിന്നാലെയാണ് ഊമക്കത്തിലെ ഉള്ളടക്കം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസ് സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചത്.

ഉദ്യോഗസ്ഥനെതിരെ പടയൊരുക്കം; സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു

വിചാരണ പൂർത്തിയായി വിധി പറഞ്ഞ ഒരു കേസിൽ, നിയമപരമായി അപ്പീൽ പോകുന്നതിനായി മുകളിൽ ശുപാർശ ചെയ്യുക എന്നതിനപ്പുറം, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ അടങ്ങിയ ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപിക്ക് കത്തയച്ചത് പോലീസ് മാനദണ്ഡങ്ങൾക്ക് പൂർണ്ണമായി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമവൃത്തങ്ങൾ രംഗത്തെത്തി. ബൈജു കെ. പൗലോസിനെതിരെ അടിയന്തര അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം ക്രൈംബ്രാഞ്ച് യൂണിറ്റിനെ സർക്കാർ ഔദ്യോഗികമായി അന്വേഷണം ഏൽപ്പിച്ചത്.

ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ, ബൈജു കെ. പൗലോസ് ഉചിതമായ മാർഗ്ഗത്തിലൂടെ തന്നെയാണ് ഡിജിപിക്ക് കത്ത് നൽകിയതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഈ കത്തിൽ ഏതെങ്കിലും ജഡ്ജിമാരുടെ പേര് പ്രത്യേകമായി പരാമർശിക്കുകയോ, ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകൾ ഉൾപ്പെടുത്തുകയോ, പ്രത്യേക അന്വേഷണമോ നടപടിയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റിജോ പി. ജോസഫ് പരാതിക്കാരനായ അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന് നൽകിയ ഔദ്യോഗിക മറുപടിയിൽ വ്യക്തമാക്കുന്നു.

‘ജുഡീഷ്യറിയെ സംശയിക്കുന്ന തെറ്റായ സന്ദേശം’; പരാതിക്കാരൻ രംഗത്ത്

ക്രൈംബ്രാഞ്ച് കത്തിന്മേൽ വ്യക്തത വരുത്തിയെങ്കിലും, ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ അസാധാരണ കത്തയക്കൽ വലിയ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പ്രതികരിച്ചു. പൊതുസമൂഹത്തിൽ പ്രചരിച്ച ഊമക്കത്തിൽ പൂർണ്ണമായും ജഡ്ജിമാരെയും ജുഡീഷ്യറിയെയും അപമാനിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. അത്തരം ഒരു കത്തിന്റെ പേരിൽ ഒരു ഔദ്യോഗിക പോലീസ് ഉദ്യോഗസ്ഥൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്തയക്കുന്നത് ജുഡീഷ്യറിയെ സംശയപരമായി കാണുന്നുവെന്ന തെറ്റായ ധാരണ ഉണ്ടാക്കും.

ഭരണഘടന ഉറപ്പുനൽകുന്ന ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും സംശയനിഴലിലാക്കുന്ന ഇത്തരം നടപടികൾ ജനാധിപത്യ സമൂഹത്തിൽ അംഗീകരിക്കുവാനോ അനുവദിക്കുവാനോ കഴിയുന്നതല്ല. അതിനാലാണ് ഈ വിഷയം അതീവ ഗൗരവത്തോടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ താൻ തയ്യാറായതെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് കൂട്ടിച്ചേർത്തു. ക്രൈംബ്രാഞ്ചിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ തത്കാലം അന്വേഷണ ഉദ്യോഗസ്ഥന് ആശ്വാസമാണെങ്കിലും, ജുഡീഷ്യറിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ-നിയമ തർക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.

‘ഇങ്ങനെയൊരു ഇന്റർവെൽ ബ്ലോക്ക് പ്രതീക്ഷിച്ചില്ല, ചെറിയ സർപ്രൈസുകളും’; ‘ദൃശ്യം 3’ ഗംഭീരമെന്ന് പ്രേക്ഷകർ

‘ഇങ്ങനെയൊരു ഇന്റർവെൽ ബ്ലോക്ക് പ്രതീക്ഷിച്ചില്ല, ചെറിയ സർപ്രൈസുകളും’; ‘ദൃശ്യം 3’ ഗംഭീരമെന്ന് പ്രേക്ഷകർ

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ‘ദൃശ്യം 3’ യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ചിത്രം ആദ്യ പകുതി പിന്നിടുമ്പോൾ ​ഗംഭീര അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് വരുന്നത്. ആദ്യ പകുതി കൊള്ളാമെന്നും പ്രേക്ഷകരുമായി വൈകാരികമായി കണക്ട് ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ടെന്നുമാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം.

ചെറിയ സർപ്രൈസുകൾ ഒരുക്കിവച്ചത് നന്നായിരുന്നെന്നും പ്രേക്ഷകർ കുറിക്കുന്നു. ഫാമിലി ലൈഫ്, പുതിയ കാരക്ടേഴ്സിന്റെ അവതരണം എല്ലാം നൈസ് ആയി വന്നിട്ട് ഉണ്ട്.. ലാലേട്ടന്റെ കിടിലൻ പെർഫോമൻസ്. എന്നൊക്കെ കുറിക്കുന്നവരും കുറവല്ല.

എന്തായാലും രണ്ടാം പകുതി കൂടി ഇതുപോലെയാണെങ്കിൽ ചിത്രത്തിന്റെ ലെവൽ തന്നെ മാറുമെന്നും ചിലർ പറയുന്നു. അതേസമയം ദൃശ്യം 3 യുടെ ആദ്യ ഷോയ്ക്ക് നടൻ മോഹൻലാലും ഭാര്യ സുചിത്രയും എത്തിയിരുന്നു. എറണാകുളം കവിത തിയറ്ററിലാണ് നടൻ എത്തിയത്. ദൃശ്യം 3 യിലെ മറ്റു പ്രധാന താരങ്ങളായ മീന, എസ്തർ അനിൽ എന്നിവരും മോഹൻലാലിനൊപ്പം സിനിമ കാണാൻ എത്തിയിരുന്നു.

ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ചിത്രമെത്തിയതിൽ ആരാധകരും ഇരട്ടി ആവേശത്തിലാണ്.

‘ഇവിടെ എന്തും പോകും..,’ 66-ാം വയസ്സിലും 26കാരന്റെ മെയ്‌വഴക്കം; മോഹൻലാലിന്റെ ബി​ഗ് സീക്രട്ട് ‘4D’ ഫോർമുല

‘ഇവിടെ എന്തും പോകും..,’ 66-ാം വയസ്സിലും 26കാരന്റെ മെയ്‌വഴക്കം; മോഹൻലാലിന്റെ ബി​ഗ് സീക്രട്ട് ‘4D’ ഫോർമുല

ഏത് കഥാപാത്രവും അഭിനയ മികവു കൊണ്ട് അതിന്റെ പൂർണതയിൽ എത്തിക്കുന്ന മോഹൻലാൽ എന്ന നടൻ ഇന്നും ഒരു വിസ്മയമാണ്. കഥയ്ക്കൊപ്പം പ്രക്ഷകരെ പിടിച്ചിരുത്തുന്ന മെയ്‌വഴക്കം. തിരക്കിനിടയിലും ഫിറ്റ്നസിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ താൽപര്യവും പരിശ്രമവും പുതുതലമുറയ്ക്കും പാഠമാക്കാവുന്നതാണെന്ന് അദ്ദേഹത്തിന്റെ ട്രെയിനർ ആയിരുന്ന പോൾസൺ ജെയ്സൺ പറയുന്നു. 66-ാം വയസ്സിലേക്ക് കടക്കുമ്പോഴും 26കാരന്റെ മെയ്‌വഴക്കത്തോടെ വെള്ളിത്തിര ഭരിക്കുന്ന മോഹൻലാലിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്.

വിട്ടുവീഴ്ച ചെയ്യാത്ത ‘4D’ ഫോർമുല
ചിട്ട‌യായ ജീവിതശൈലിയും കഠിന വർക്ക്ഔട്ടുമാണ് മോഹൻലാലിന്റെ ഊർജത്തിനും യൗവനത്തിനും പിന്നിൽ. അതിന് അദ്ദേഹത്തെ സഹായിക്കുന്നത് ‘4D’ ഫോർമുല ആണെന്നും പോൾസൺ ജെയ്‌സൺ ഒരു അഭിമുഖത്തിൽ പറയുന്നു. തീരുമാനം (Decision), ദൃഢനിശ്ചയം (Determination), അച്ചടക്കം (Discipline), നിര്‍വ്വഹണം (Delivery) എന്നിവയാണ് പോൾസൺ ചൂണ്ടിക്കാട്ടിയ ആ നാല് ഘടകങ്ങൾ.

രാത്രി 10 മണിക്ക് ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ തന്റെ കോർ കണ്ടീഷനിങ് വ്യായാമങ്ങളും ഫിറ്റ്നസ് റൂട്ടീനും പൂർത്തിയാക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം ശ്രമിക്കാറുണ്ടെന്ന് മരക്കാർ, ദൃശ്യം തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹത്തെ ട്രെയിൻ ചെയ്ത പ്രമുഖ ഫിറ്റ്നസ് ഇൻസ്ട്രക്ടർ ഐനസ് ആന്റണി പറയുന്നു. ഒന്നര മണിക്കൂറോളം നീളുന്നതാണ്‌ പൊതുവേ അദ്ദേഹത്തിന്റെ വര്‍ക്ക്‌ഔട്ട്‌ സെഷനുകളെന്നും ഐനസ് കൂട്ടിച്ചേര്‍ക്കുന്നു.

വർക്ക്ഔട്ട് പ്രധാന്യം

റസിസ്റ്റന്‍സ്‌ ട്രെയ്‌നിങ്ങും ബാറ്റിൽ റോപ്പുകളും ബെഞ്ച്‌ പ്രസും ഓവര്‍ഹെഡ്‌ പ്രസും ലെഗ് ഡേ റൂട്ടീനുകളും ഹെവി വെയ്റ്റ് ലിഫ്റ്റിങ്ങുമെല്ലാം മോഹന്‍ലാല്‍ തന്റെ വ്യായാമ ശീലങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്‌. ഇത് അദ്ദേഹത്തിന്റെ മെയ്‌ വഴക്കവും സ്റ്റാമിനയും വർധിപ്പിക്കാൻ സഹായിക്കുന്നു. വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോകൾ അദ്ദേഹം തന്നെ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതു മാത്രമല്ല, തായ്‌ക്കോണ്ടയില്‍ ഓണററി ബ്ലാക്ക്‌ ബെല്‍റ്റുള്ള താരം ബോക്‌സിങ്‌ ഉള്‍പ്പെടെയുള്ള മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ ഇനങ്ങളും പരിശീലിക്കാറുണ്ട്.

യോ​ഗയും ആയുർവേദവും‌‌

ശരീരത്തിന്‌ നവയൗവനം പ്രദാനം ചെയ്യാന്‍ സഹായിക്കുന്ന ആയുര്‍വേദ റീജുവനേഷന്‍ തെറാപ്പികളും മോഹന്‍ലാല്‍ ഇടയ്‌ക്ക്‌ പരീക്ഷിച്ചിട്ടുണ്ട്‌. മാനസികാരോഗ്യം നിലനിര്‍ത്താന്‍ യോഗയും പരിശീലിക്കുന്നുണ്ട്. വ്യായാമത്തിനൊപ്പം മികച്ച ഭക്ഷണരീതികളും മോഹന്‍ലാലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്നുണ്ട്‌. ഭക്ഷണം എപ്പോഴും ആസ്വദിച്ച്‌ കഴിക്കാറുള്ള ലാലേട്ടന്‍ മികച്ചൊരു പാചകക്കാരന്‍ കൂടിയാണ്‌.

തമിഴ്‌നാട്ടിൽ വിജയ് മന്ത്രിസഭാ വിപുലീകരണം തുടങ്ങി

തമിഴ്‌നാട്ടിൽ വിജയ് മന്ത്രിസഭാ വിപുലീകരണം തുടങ്ങി

ചെന്നൈ: കടുത്ത രാഷ്ട്രീയ വടംവലികൾക്കും മുന്നണി ചർച്ചകൾക്കുമൊടുവിൽ തമിഴ്‌നാട്ടിൽ സി. ജോസഫ് വിജയ് മന്ത്രിസഭയുടെ വിപുലീകരണത്തിന്റെ ഭാഗമായുള്ള സുപ്രധാന സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചു. തമിഴ്‌നാടിന്റെ അധിക ചുമതലയുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുതിയ മന്ത്രിമാർക്ക് ഔദ്യോഗികമായി സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. എന്നാൽ, വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങിലെന്ന പോലെ ഇത്തവണയും സത്യപ്രതിജ്ഞാ ചടങ്ങിന്റെ തുടക്കത്തിൽ വന്ദേമാതരം ആലപിച്ചതും സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ മൂന്നാമതാക്കി മാറ്റിയതും തമിഴ് രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

ഔദ്യോഗിക ചടങ്ങുകളുടെ തുടക്കത്തിൽ വന്ദേമാതരം ആലപിച്ചതിന് പിന്നാലെയാണ് തമിഴ്‌നാടിന്റെ പ്രാദേശിക വികാരമായ തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിച്ചത്. വിജയ്‌യുടെ സത്യപ്രതിജ്ഞാ വേളയിലും ഇതേ ക്രമം ആവർത്തിച്ചപ്പോൾ തന്നെ പ്രധാന പ്രതിപക്ഷമായ ഡിഎംകെയും ഭരണപക്ഷത്തെ ചില പ്രമുഖ സഖ്യകക്ഷികളും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് ഗവർണറുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരമാണ് വന്ദേമാതരത്തിന് മുൻഗണന നൽകിയതെന്ന് വിജയ് സർക്കാർ വിശദീകരണം നൽകിയിരുന്നു. സംസ്ഥാന ഗീതത്തിന് അർഹമായ പ്രാധാന്യം നൽകണമെന്നും തമിഴ് വികാരം മാനിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിട്ടും ഇന്ന് വീണ്ടും ചടങ്ങിൽ അത് ആവർത്തിക്കപ്പെട്ടത് വിജയ് സർക്കാരിന് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ തലവേദനയും തമിഴ് മണ്ണിൽ കടുത്ത പ്രാദേശിക വാദ പ്രതിസന്ധികളും സൃഷ്ടിച്ചേക്കാം.

അറുപത് വർഷത്തോളമുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് കോൺഗ്രസ് ഭരണത്തിലേക്ക്

തമിഴ് രാഷ്ട്രീയത്തിൽ വലിയൊരു ചരിത്രപരമായ മാറ്റത്തിനാണ് ഇന്നത്തെ മന്ത്രിസഭാ വിപുലീകരണം സാക്ഷ്യം വഹിക്കുന്നത്. നീണ്ട 59 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്‌നാട്ടിലെ ഒരു ഭരണകൂടത്തിന്റെ ഭാഗമായി തിരിച്ചെത്തുന്നത് (1967-ന് ശേഷം ആദ്യം). കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ (കിള്ളിയൂർ എംഎൽഎ), പി. വിശ്വനാഥ് (മേലൂർ) എന്നിവരാണ് വിജയ് മന്ത്രിസഭയിൽ കോൺഗ്രസ് പ്രതിപ്രതിനിധികളായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇരുവർക്കും പുറമെ മറ്റ് സുപ്രധാന വകുപ്പുകളിലേക്കായി ഇരുപതിലധികം പുതിയ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നുണ്ട്.

മുൻപ് സഖ്യകക്ഷിയായ സിപിഎം, എഐഎഡിഎംകെ വിമതരെ മന്ത്രിസഭയിൽ എടുക്കുന്നതിനെതിരെ കടുത്ത ഭീഷണി മുഴക്കിയിരുന്ന പശ്ചാത്തലത്തിൽ, ഈ ഘട്ടത്തിൽ റിബൽ നേതാക്കളെ പൂർണ്ണമായി ഒഴിവാക്കിയാണ് വിജയ് തന്റെ മന്ത്രിസഭ പുതുക്കിയിട്ടുള്ളത്. വിജയ് മന്ത്രിസഭയിൽ ചേരാൻ പാർട്ടി എംഎൽഎമാർക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഔദ്യോഗികമായി അനുമതി നൽകിയ വിവരം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്സിലൂടെ (X) പരസ്യമാക്കിയിരുന്നു. കോൺഗ്രസ് അണികളിൽ വലിയ ആവേശമാണ് ഈ പുനഃപ്രവേശം ഉണ്ടാക്കിയിട്ടുള്ളത്. അഗ്രികൾച്ചർ, ഹയർ എഡ്യൂക്കേഷൻ ഉൾപ്പെടെ വിജയ് നേരിട്ട് കൈവശം വെച്ചിരുന്ന ഇരുപതോളം പ്രധാന വകുപ്പുകൾ പുതിയ മന്ത്രിമാർക്കായി ഇന്ന് വിഭജിച്ചു നൽകും.

സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കും; ബി ബി ഗോപകുമാർ സ്ഥാനാർത്ഥി

സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കും; ബി ബി ഗോപകുമാർ സ്ഥാനാർത്ഥി

തിരുവനന്തപുരം: മൂന്ന് സീറ്റുകൾ നേടി ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ച ഭാരതീയ ജനതാ പാർട്ടി, വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബി.ബി. ഗോപകുമാർ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

കേരള നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒരു ബിജെപി സ്ഥാനാർത്ഥി മത്സരിച്ചിട്ടില്ല. സ്പീക്കർ പദവിയിലേക്കുള്ള ഗോപകുമാറിന്റെ പേര് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ചേർന്നാണ് ഔദ്യോഗികമായി സഭയിൽ നിർദ്ദേശിക്കുക. നിലവിൽ ഭരണകക്ഷിയായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തങ്ങളുടെ മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷത്തുള്ള ഇടതുമുന്നണി ഇതുവരെ തങ്ങളുടെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.