‘ദൈവം കാത്തു വെച്ചത് നിന്നെ തേടി വരും’; സഞ്ജുവിനോട് സൂര്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

‘ദൈവം കാത്തു വെച്ചത് നിന്നെ തേടി വരും’; സഞ്ജുവിനോട് സൂര്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യൻ വിജയത്തിന് നിർണായ പങ്ക് വഹിച്ച താരമാണ് സഞ്ജു സാംസൺ. ടൂർണമെന്റിന് മുമ്പ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മോശം പ്രകടനമായിരുന്നു താരത്തിന്റേത്. ഇതോടെ ലോകകപ്പിലെ ആദ്യ 11 പേരിൽ നിന്നും സഞ്ജു പുറത്തായിരുന്നു.

ഒടുവിൽ നിർണായകമായ അവസാന മൂന്ന് മത്സരങ്ങളിൽ സെഞ്ച്വറിയ്ക്ക് അടുത്തെത്തിയ പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന് വിജയം സമ്മാനിക്കാൻ സഞ്ജുവിന് കഴിഞ്ഞു. ടൂർണമെന്റിനിടയിൽ സഞ്ജു കടന്നു പോയ സാഹചര്യങ്ങളെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്.

“ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാനും വിക്കറ്റ്കീപ്പിങ്ങും ചെയ്യാനും കഴിവുള്ള താരമായാണ് സഞ്ജു ടീമിൽ എത്തിയിരുന്നത്. ഒരിക്കൽ അവൻ എന്റെ അടുത്ത് വന്ന് ചോദിച്ചു ഈ ടീമിന് എന്നിൽ നിന്ന് എന്താണ് വേണ്ടത്?. ബൗളർമാരെ ആക്രമിച്ചു കളിക്കുന്ന വെടിക്കെട്ട് ബാറ്ററായ ആ പഴയ ആ സഞ്ജു സാംസണെയാണ് ഞങ്ങൾക്ക് വേണ്ടത് എന്നായിരുന്നു എന്റെ മറുപടി” സൂര്യകുമാർ പറഞ്ഞു. ടീമിന് എന്താണോ ആവശ്യം അതാണ് നമ്മൾ നൽകേണ്ടത്. വ്യക്തിപരമായ പ്രകടനം ഇപ്പോൾ നോക്കേണ്ട കാര്യമില്ല. പകരം ഒത്തൊരുമിച്ചു നിന്നാൽ നമുക്ക് ലക്ഷ്യം കൈവരിക്കാൻ നമുക്കു കഴിയുമെന്നും സഞ്ജു ടീം മീറ്റിങ്ങിൽ സഹതാരങ്ങളോട് പറഞ്ഞതും സൂര്യകുമാർ എടുത്തു പറഞ്ഞു.

ടീമിൽ ഇടം ലഭിക്കാതിരുന്ന സമയത്ത് സഞ്ജുവിനോട് താൻ പറഞ്ഞ വാക്കുകളും ഇന്ത്യൻ നായകൻ പങ്കുവെച്ചു. “ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടമാണ്. പക്ഷേ അതിനെ നീ മറികടക്കണം. ദൈവം നിനക്കായി എന്തെങ്കിലും കാത്ത് വെച്ചിട്ടുണ്ടെകിൽ അത് നിന്നെ തേടി വരും” എന്നായിരുന്നു സഞ്ജുവിനോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ടീമിൽ സ്ഥിരമായ സ്ഥാനം ഇല്ലാത്ത സമയത്തും സഞ്ജു പരിശീലനം തുടരുകയും അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ തയ്യാറായി നിൽക്കുകയും ചെയ്തിരുന്നു. അതാണ് പിന്നീട് അദ്ദേഹത്തിന്റെ പ്രകടനങ്ങളിലൂടെ നമ്മൾ കണ്ടതെന്നും സൂര്യകുമാർ പറഞ്ഞു.

‘എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി; ഞാൻ മാത്രമാണിപ്പോൾ…’

‘എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി; ഞാൻ മാത്രമാണിപ്പോൾ…’

തന്റെ കുട്ടിക്കാലത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള ഓര്‍മകള്‍ പങ്കുവക്കുകയാണ് നടൻ മോഹൻലാൽ. തന്റെ അഭിനയ ജീവിതം തുടങ്ങിയത് ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. നാടകത്തിൽ അഭിനയിച്ചിരുന്നപ്പോൾ താൻ ബെസ്റ്റ് ആക്ടർ ആയിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.

കേന്ദ്ര സർക്കാരിന്റെ മൈ ജിഒവി പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് മോഹൻലാൽ തന്റെ കുടുംബത്തെക്കുറിച്ചും അഭിനയത്തിന്റെ ആദ്യ നാളുകളെ കുറിച്ചുമൊക്കെ പറഞ്ഞത്.

“ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയത്. സ്‌കൂളില്‍ ഒരു നാടകത്തിലാണ് അഭിനയിച്ചത്. അന്ന് ഞാന്‍ ആയിരുന്നു ബെസ്റ്റ് ആക്ടര്‍. വളരെ സാധാരണ രീതിയിലുള്ള ഒരു കുട്ടിക്കാലമായിരുന്നു എന്റേത്.

എന്റെ അച്ഛന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു, വളരെ മികച്ചൊരു കരിയറായിരുന്നു അദ്ദേഹത്തിന്റേത്. ഇപ്പോള്‍ എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി. ഞാന്‍ മാത്രമാണ് എന്റെ കുടുംബത്തില്‍ അവശേഷിക്കുന്നത്. കമ്പ്യൂട്ടര്‍ ബോയ് എന്ന നാടകത്തിലാണ് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയിച്ചത്.

അതില്‍ 90 വയസുള്ള ഒരു വൃദ്ധന്റെ കഥാപാത്രമായിരുന്നു എന്റേത്. പിന്നീട് 10-ാം ക്ലാസില്‍ നിന്നും കോളജില്‍ നിന്നുമെല്ലാം ഞാന്‍ ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ഞാന്‍ ഒരു മിഡില്‍ ക്ലാസ് സ്റ്റുഡന്റ് ആയിരുന്നു. കോളജില്‍ പഠിക്കുമ്പോള്‍ ചെറിയ രീതിയില്‍ ഡാന്‍സ് കളിക്കുകയും പാട്ട് പാടുകയുമൊക്കെ ചെയ്യുമായിരുന്നു.

എനിക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ടായിരുന്നുവെങ്കിലും ഒരിക്കലും വിചാരിച്ചിരുന്നില്ല സിനിമയില്‍ ഒരു നടനായി എത്തുമെന്ന്. അന്ന് എന്റെ സുഹൃത്തുക്കളാണ് സംവിധായകര്‍ക്ക് എന്റെ ബയോഡാറ്റ അയച്ചത്. അങ്ങനെയാണ് ഇപ്പോള്‍ ഞാന്‍ താങ്കളുടെ മുന്നിലിരിക്കുന്നത്”. – മോഹൻലാൽ പറഞ്ഞു.

ഉച്ചഭക്ഷണം മുടങ്ങരുത്, സ്‌കൂളുകളില്‍ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ അനുമതി

ഉച്ചഭക്ഷണം മുടങ്ങരുത്, സ്‌കൂളുകളില്‍ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ അനുമതി

തിരുവനന്തപുരം: പാചകവാതക ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാചകത്തിന് വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ അനുമതി. ഉച്ചഭക്ഷണ വിതരണം തടസപ്പെടാതിരിക്കാന്‍ ബദല്‍ സംവിധാനം എന്ന നിലയിലാണ് ക്രമീകരണം. പാചകത്തിന് വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ അനുമതി നല്‍കി.

സ്‌കൂളുകളില്‍ വിറകടുപ്പുകള്‍ ഉപയോഗിക്കരുതെന്ന് നേരത്തെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഗ്യാസ് ദൗര്‍ലഭ്യം ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കാതിരിക്കാനാണ് ഇളവ്. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍മാരുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗിനെത്തുടര്‍ന്നാണ് തീരുമാനം. പാചക വാതകം ലഭ്യമല്ലാത്ത സ്‌കൂളുകളില്‍ വിറകടുപ്പ് ഉപയോഗിക്കാം. ഗ്യാസ് വിതരണം പുനരാരംഭിക്കുന്ന മുറയ്ക്ക് വിറകടുപ്പിന്റെ ഉപയോഗം നിറുത്തലാക്കണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി സ്‌കൂളുകളിലെത്തിക്കാന്‍ നൂണ്‍ മീല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമൃദ്ധിയിലും പാചകം വിറക് അടുപ്പില്‍
പാചകവാതകത്തിന്റെ ദൗര്‍ലഭ്യത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ജനകീയ ഭക്ഷണ ശാലയായ സമൃദ്ധിയിലും പാചകം വിറക് അടുപ്പിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. സാധാരണക്കാരായ ആളുകള്‍ ആശ്രയിക്കുന്ന ഹോട്ടലാണ് സമൃദ്ധി. നിലവില്‍ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനാണ് സമൃദ്ധി വിറക് അടുപ്പിലേക്ക് മാറുന്ന നടപടി ആരംഭിച്ചത്. നിലവില്‍ ലൈവ് വിഭവങ്ങളുടെ പാചകം ഉള്‍പ്പെടെ നിയന്ത്രിച്ചിട്ടുണ്ട്.

സൗദിയില്‍നിന്ന് ക്രൂഡ് ഓയില്‍; ഹോര്‍മൂസ് കടലിടുക്ക് കടന്ന് ആദ്യ കപ്പല്‍ ഇന്ത്യയില്‍

സൗദിയില്‍നിന്ന് ക്രൂഡ് ഓയില്‍; ഹോര്‍മൂസ് കടലിടുക്ക് കടന്ന് ആദ്യ കപ്പല്‍ ഇന്ത്യയില്‍

ഡല്‍ഹി: പശ്ചിമഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് എണ്ണ- പ്രകൃതിവാതക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ ആദ്യ കപ്പല്‍ ഇന്ത്യയിലെത്തി. സൗദി അറേബ്യയില്‍ നിന്നും ക്രൂഡ് ഓയിലുമായി പുറപ്പെട്ട കപ്പലാണ് മുംബൈ തീരത്തെത്തിയത്. ലൈബീരിയന്‍ പതാകയേന്തുന്ന ഷെന്‍ലോങ് സ്യൂമാക്‌സ് എന്ന കപ്പലാണ് ഹോര്‍മൂസ് കടലിടുക്ക് താണ്ടി ഇന്ത്യയിലെത്തിയത്.

സൗദി അറേബ്യയിലെ റാസ് ടാണുറ തുറമുഖത്തു നിന്നും തിരിച്ച, ക്രൂഡ് ഓയില്‍ നിറച്ച കപ്പല്‍ ബുധനാഴ്ചയാണ് മുംബൈ തുറമുഖത്ത് അടുപ്പിച്ചത്. 135,000 മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണയാണ് ഷെന്‍ലോങ് സൂയസ്മാക്‌സ് കപ്പല്‍ വഴി ഇന്ത്യയിലേക്ക് എത്തിച്ചത്. ഹോര്‍മൂസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു.

ഇതിനുശേഷം ഇന്ത്യയിലെത്തുന്ന ആദ്യ കപ്പലാണ് ഷെന്‍ലോങ് സൂയസ്മാക്‌സ്. മുംബൈ തുറമുഖത്ത് എത്തിയ അസംസ്‌കൃത എണ്ണ മഹുളിലെ റിഫൈനറിയിലേക്ക് അയയ്ക്കും. ലോകത്തിലെ എണ്ണയുടെ ഏകദേശം 20 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. കടലിടുക്ക് വഴി ഒരു അന്താരാഷ്ട്ര കപ്പലും പോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

36 മുതല്‍ 37 ഡിഗ്രി വരെ ചൂട്; എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

36 മുതല്‍ 37 ഡിഗ്രി വരെ ചൂട്; എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയും (വ്യാഴം, വെള്ളി) കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 °C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.

ജാഗ്രതാനിര്‍ദേശങ്ങള്‍:

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.