കണിയാപുരത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു

കണിയാപുരത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു

കണിയാപുരം പള്ളിനട സ്വദേശി അഫ്രാൻ ആണ് മരിച്ചത്. സിമൻറ് കയറ്റിപ്പോയ ടോറസ് ലോറിയിൽ തട്ടിയ ബൈക്ക് മറിഞ്ഞ് അഫ്രാൻ ലോറിക്കടിയിൽപ്പെടുകയായിരുന്നു.

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

ആലപ്പുഴ: തനിക്ക് പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായ അനുഭവങ്ങളുടെയും അപമാനത്തിന്റെയും പശ്ചാത്തലത്തില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. എന്നാല്‍ പാര്‍ട്ടി വിരുദ്ധമായി താന്‍ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. തനിക്ക് നേരിട്ട അപമാനത്തിന്റെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കേണ്ടതില്ല എന്ന തീരുമാനം എടുത്തതെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ ആരുടെയും പിന്തുണ തേടി പോയിട്ടില്ല. ഒരാളുടെയും സ്ഥാനാര്‍ഥിയല്ല. സ്വതന്ത്രനാണ്. പിന്തുണ നല്‍കി കത്തൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പിന്തുണയുടെ പ്രശ്‌നം ഉദിക്കുന്നില്ല. വിജയിക്കുമെന്ന പ്രതീക്ഷയിലല്ലേ മത്സരിക്കുന്നത്. ആരെങ്കിലും പിന്തുണയുമായി വന്നാല്‍ പിന്തുണയുടെ സ്വഭാവം അനുസരിച്ച് തീരുമാനമെടുക്കും.’- ജി സുധാകരന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെയും സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പാര്‍ട്ടിയിലും ഒരു മുന്നണിയിലും ചേരില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നത് പ്രചാരണം മാത്രം. പാര്‍ട്ടി ആദര്‍ശം ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാനില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

‘പ്രതിപക്ഷ കക്ഷികളുമായി സംസാരിച്ചിട്ടില്ല. മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല.കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ച് ഉറപ്പിച്ചു വച്ചിരിക്കുകയാണെന്നാണ് മാധ്യമപ്രചാരണം. അങ്ങനെയൊരു സംഭം ഉണ്ടായിട്ടില്ല. അതിന്റെ ആവശ്യമില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. പാര്‍ട്ടി നേതാക്കള്‍ ദൗത്യവുമായി വരുന്നു എന്നതാണ് മറ്റൊരു പ്രചാരണം. ഒരു ദൗത്യവുമായി ആരും എന്റെയടുത്ത് വന്നിട്ടില്ല. ആര്‍ നാസറിന്റെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും വന്നു കണ്ടിരുന്നു. അതിന് മുന്‍പ് ഒരാഴ്ച മുന്‍പ് സുജാതയും ഹരിശങ്കറും വന്നു. സുജാത ബന്ധുവാണ്.ഹരിശങ്കര്‍ ഒന്നും മിണ്ടിയില്ല. സുജാത രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ച് പോയി. അടുത്ത ദിവസങ്ങളില്‍ നടന്ന കാര്യമാണ്.ഇതെല്ലാ പ്രചാരണങ്ങളാണ്. ഒരു ദൗത്യവുമായി ആരും വന്നിട്ടില്ല. ദൗത്യവുമായി വരേണ്ട സാഹചര്യങ്ങളുമില്ല.’ – ജി സുധാകരന്‍ പറഞ്ഞു.

‘ആരും നിര്‍ബന്ധിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ത്തത്. ആരും നിര്‍ബന്ധിച്ചിട്ടല്ല മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നത്.പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കിയില്ല എന്നുമാത്രം. എന്നാല്‍ പാര്‍ട്ടിയുടെ ആദര്‍ശങ്ങളും ആശയങ്ങളും ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ ഞാന്‍ ഇല്ല. മൂലധനവും കമ്മ്യൂസിസ്റ്റ് മാനിഫെസ്റ്റോയും വായിച്ചിട്ടുണ്ട്. കമ്മ്യൂസിസ്റ്റ് മാനിഫെസ്റ്റോ ഓരോ തവണ വായിക്കുമ്പോഴും ഇഷ്ടം കൂടുകയാണ്. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച ആളാണ് ഞാന്‍. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ ഞാന്‍ ഇല്ല. പാര്‍ട്ടിയുടെ പരിപാടിയെയും ഭരണഘടനയെയും രേഖയെയും ആക്ഷേപിക്കാന്‍ ഞാന്‍ ഇല്ല. ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ ഡെലിഗേറ്റ് ആണ്. പാര്‍ട്ടിയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു പാര്‍ട്ടിയിലും ചേരാനും ഉദ്ദേശിക്കുന്നില്ല. ഒരു മുന്നണിയിലും ചേരാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. വ്യക്തിഹത്യ നടത്താനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നെ വ്യക്തിഹത്യ ചെയ്തിട്ടുണ്ട്. എന്റെ അച്ഛനെ വരെ വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെയൊന്നും ഒരു ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും സംസ്ഥാന കമിറ്റിയും എതിര്‍ത്തിട്ടില്ല. പാര്‍ട്ടി പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൂടെ കൊണ്ട് നടക്കുന്നു. അവരെ ആയുധമാക്കി വ്യക്തിഹത്യ നടത്തുന്നു.പാര്‍ട്ടി ജീവിതം നയിക്കുന്ന ഒരാളെ വ്യക്തിഹത്യ നടത്തുകയാണ്. വ്യക്തിഹത്യ കൊണ്ട് പാര്‍ട്ടി നശിക്കുകയല്ലാതെ എവിടെങ്കിലും രക്ഷപ്പെട്ടതായി കേട്ടിട്ടുണ്ടോ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏക ആയുധം രാഷ്ട്രീയമാണ്.വര്‍ഗ സമര സിദ്ധാന്തത്തെ അധിഷ്ഠിതമാക്കിയ രാഷ്ട്രീയമാണ്. ബുക്ക് വായിച്ച് നോക്കിയാലല്ലോ മനസിലാവൂ.രാഷ്ട്രീയമായി ഇടിവ് കേരളത്തില്‍ സംഭവിച്ചു.

ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും സംഭവിച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് ആവേശം ഉണ്ടാക്കുന്ന ഒന്നും ഇല്ല. ഗാന്ധിജിയുടെ ലാളിത്യം വേണമെന്നതാണ് ഞങ്ങള്‍ പഠിച്ചിട്ടുള്ളത്.ഗാന്ധിസത്തോട് പൂര്‍ണമായി യോജിപ്പില്ല. പൊതുപ്രവര്‍ത്തകന്‍ ആഡംബരപൂര്‍വം ജീവിക്കാന്‍ പാടില്ല.വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് ആര്‍ജിക്കരുത്. അതാണോ കാണുന്നത്’- ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

നടൻ ഹരി മുരളി വീട്ടിൽ മരിച്ച നിലയിൽ; ‘അണ്ണൻ തമ്പി’യിലും ‘രസികനി’ലും തിളങ്ങിയ താരം

നടൻ ഹരി മുരളി വീട്ടിൽ മരിച്ച നിലയിൽ; ‘അണ്ണൻ തമ്പി’യിലും ‘രസികനി’ലും തിളങ്ങിയ താരം

ബാലനടനായി സിനിമയിൽ എത്തിയ നടൻ ഹരി മുരളി അന്തരിച്ചു. 27 വയസ്സായിരുന്നു. പയ്യന്നൂർ അന്നൂരിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നാടക, സിനിമ നടൻ കെ.യു മുരളിയുടെയും, പ്രസന്നയുടെയും മകനാണ്. സഹോദരൻ ശ്രീമുരളി. അഭിനയത്തിൽ സജീമല്ലാതിരുന്ന താരം എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

മുപ്പത് വർഷത്തോളമായി നാടക രംഗത്ത് സജീവമായ പയ്യന്നൂർ മുരളിയുടെ മകനാണ് ഹരി മുരളി. സീരിയലിലൂടെയാണ് ഹരി അഭിനയരംഗത്ത് എത്തുന്നത്. എ.എം. നസീർ ആണ് സീരിയലിൽ ചെറിയ വേഷം ചെയ്യാൻ അന്നേരം നാലര വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഹരിയെ വിളിക്കുന്നത്. ‘രസികൻ’ ആണ് ആദ്യ സിനിമ. ‘രസികനി’ലെ വേഷം പ്രേക്ഷക ശ്രദ്ധ നേടി.‘രസികനു’ ശേഷം അൻവർ സംവിധാനം ചെയ്ത ‘അണ്ണൻ തമ്പി’, ‘മാടമ്പി’, ‘ഡോൺ’, ‘പട്ടണത്തിൽ ഭൂതം’ തുടങ്ങി ‘ഉലകം ചുറ്റും വാലിഭൻ ’ വരെ പത്ത് പതിനഞ്ചോളം സിനിമകളിൽ ബാലതാരമായി ഹരി അഭിനയിച്ചു. കുട്ടിച്ചാത്തൻ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ നാൽപതോളം സീരിയലുകളിലും അഭിനയിച്ചിരുന്നു പഠിക്കാനും മറ്റുമായി അഭിനയ രംഗത്തു നിന്നും വിട്ടു നിന്ന ഹരി, വർഷങ്ങൾക്ക് ശേഷമാണ് ‘അമർ അക്ബർ ആന്റണി’യിൽ ചെറിയൊരു വേഷം ചെയ്യുന്നത്.

ബെംഗളുരുവിൽ നിന്നു ബിഎസ്‌സി വിഷ്വൽ ഇഫക്ട്സ് ആൻഡ് ആനിമേഷൻ പഠിച്ച ഹരി എറണാകുളത്ത് ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വിഎഫ്എക്സ് മേഖലയിലൂടെ സിനിമയുടെ പിന്നണിയിൽ സജീവമാകുന്നതിനിടെയാണ് അന്ത്യം. നടൻ ഗണപതി, നടൻ ബാബു അന്നൂർ എന്നിവർ ബന്ധുക്കളാണ്.

ഇറാഖിലെ ബസ്ര തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇറാഖിലെ ബസ്ര തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖിനടുത്ത് യുഎസിന്റെ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഇറാഖിലെ ഖോര്‍ അല്‍ സുബൈര്‍ തുറമുഖത്തിന് സമീപം യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള, മാര്‍ഷല്‍ ദ്വീപുകളുടെ പതാക വഹിച്ചിരുന്ന സഫീസിയ വിഷ്ണു എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.

ഇറാനിയന്‍ ചാവേറാക്രമണമാണ് കപ്പലിന് നേര്‍ക്കുണ്ടായതെന്നാണ് നിഗമനം. ഇറാനിയന്‍ ആളില്ലാ ബോട്ടോ വാഹനമോ അല്ലെങ്കില്‍ ചാവേര്‍ ബോട്ടോ ആകാം കപ്പലില്‍ ഇടിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ട കാര്യം തുറമുഖങ്ങള്‍ക്കായുള്ള ജനറല്‍ കമ്പനിയുടെ ഡയറക്ടര്‍ ജനറല്‍ ഫര്‍ഹാന്‍ അല്‍-ഫാര്‍തൗസി ഇറാഖി വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു. മരിച്ച ഇന്ത്യാക്കാരന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

പേര്‍ഷ്യന്‍ ഗള്‍ഫിലെ ബസ്ര തുറമുഖത്ത് ഷിപ്പ്-ടു-ഷിപ്പ് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വെച്ചാണ് കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നതെന്ന് അല്‍-ഫാര്‍തൗസി പറഞ്ഞു. കപ്പലിലുണ്ടായിരുന്ന ശേഷിക്കുന്ന 27 ജീവനക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവരെ ബസ്രയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു. 228.6 മീറ്റര്‍ നീളവും 32.57 മീറ്റര്‍ വീതിയുമുള്ള സഫീസിയ വിഷ്ണു 2007 ല്‍ നിര്‍മ്മിച്ച ഒരു അസംസ്‌കൃത എണ്ണ കപ്പലാണ്.

തപസ്യ കലാ-സാഹിത്യവേദി “കേരളയിൽ നിന്ന് കേരളത്തിലേയ്ക്ക് ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വിചാരസഭ നാളെ

തപസ്യ കലാ-സാഹിത്യവേദി “കേരളയിൽ നിന്ന് കേരളത്തിലേയ്ക്ക് ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വിചാരസഭ നാളെ

തപസ്യ കലാ-സാഹിത്യവേദി “കേരളയിൽ നിന്ന് കേരളത്തിലേയ്ക്ക് ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വിചാരസഭ 2026 മാർച്ച് 13 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക്
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കും. പരിപാടി ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. ഡോ. ജോർജ് ഓണക്കൂർ, ഡോ.എം ജി ശശിഭൂഷൻ, പ്രൊഫ. എ എം ഉണ്ണികൃഷ്ണൻ,
പ്രൊഫ പി ജി ഹരിദാസ്, ശ്രീജിത്ത്‌ മൂത്തേടത്ത്, എം ശ്രീഹർഷൻ എന്നിവർ വിഷയാവതരണം നടത്തും.