പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം;  അന്വേഷണസംഘം ഇന്ന് ആശുപത്രിയില്‍

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം; അന്വേഷണസംഘം ഇന്ന് ആശുപത്രിയില്‍

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ബിന്ദുവിന് നിര്‍ബന്ധിത അവധി. അന്വേഷണം കഴിയും വരെ ഡോക്ടര്‍ ബിന്ദു സുന്ദര്‍ അവധിയില്‍ പോകും. അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സംഘം ഇന്ന് ആശുപത്രിയിലെത്തും.

സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു, ഇന്നലെ തന്നെ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് വകുപ്പിന് കൈമാറിയതായി ജില്ലാ ആശുപത്രി സൂപ്രണ്ട് സുമി കെ.വി പറഞ്ഞു.

സംഭവത്തില്‍ ഡോക്ടര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്തെത്തയിരുന്നു. താന്‍ അല്ല ശാസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടര്‍ ബിന്ദു സുന്ദര്‍ പറഞ്ഞു. പക്ഷെ ഓപ്പറേഷന്‍ തിയേറ്ററില്‍ കൂടെ ഉണ്ടായിരുന്നവര്‍ ബിന്ദു സുന്ദര്‍ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്റെ അച്ഛന്‍ ബിനില്‍ പ്രതികരിച്ചു. വിഷയത്തിഷല്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്.

ഇന്നലെയാണ് പൂർണ ഗർഭിണിയായ നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്‌മിറ്റാവാൻ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ നിരഞ്ജനയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തു.

പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടർ പറഞ്ഞത്. ബന്ധുക്കളുടെ പ്രതിഷേധത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഭാഗമായി. തുടർന്ന് സ്ഥലത്തെത്തിയ ആർഡിഒ ജയകുമാർ, ആരോപണം വിശദമായി അന്വേഷിക്കുമെന്ന് ഉറപ്പുനൽകി. നിരഞ്ജനയെ ചികിത്സിച്ച ഡോക്ടർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിൻ്റെ നേതൃത്വത്തിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ഇവർക്കെതിരെയാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്ത് വന്നത്.

സര്‍ക്കാരിന്റെ വില കുറഞ്ഞ ബ്രാന്‍ഡി ശനിയാഴ്ച വിപണിയില്‍; പേര് ഇപ്പോഴും ‘സര്‍പ്രൈസ്’

സര്‍ക്കാരിന്റെ വില കുറഞ്ഞ ബ്രാന്‍ഡി ശനിയാഴ്ച വിപണിയില്‍; പേര് ഇപ്പോഴും ‘സര്‍പ്രൈസ്’

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ബ്രാന്‍ഡി ഈ മാസം 21 ന് വിപണിയിലെത്തും. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസാണ് മദ്യം ഉത്പാദിപ്പിക്കുന്നത്. ബ്രാന്‍ഡിക്ക് പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം വിവാദമായിരുന്നു.

പുതിയ ബ്രാന്‍ഡിയുടെ പേര് എന്താണെന്നത് ഇപ്പോഴും സര്‍പ്രൈസായി തുടരുകയാണ്. സര്‍ക്കാരിന്റെ വില കുറഞ്ഞ ബ്രാന്‍ഡിയാണ് ശനിയാഴ്ച വിപണിയിലേക്ക് എത്തിക്കുന്നത്. ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം വിവാദമായിരുന്നു. ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുമെന്നായിരുന്നു പരസ്യം. ഇതു ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി മലബാര്‍ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടിയിരുന്നു. മദ്യത്തിന് പേരിടല്‍ മത്സരം തങ്ങള്‍ക്ക് അറിയില്ലെന്നാണ് ബെവ്‌കോ കോടതിയെ അറിയിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍; ഭക്തര്‍ക്ക് ആനന്ദ കാഴ്ചയൊരുക്കി പുതിയ സംവിധാനം

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍; ഭക്തര്‍ക്ക് ആനന്ദ കാഴ്ചയൊരുക്കി പുതിയ സംവിധാനം

ഗുരുവായൂര്‍: ഭക്തര്‍ക്ക് ആനന്ദ കാഴ്ചയൊരുക്കി ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍ സദാ പരിലസിക്കും. നാലമ്പല മുന്നിലെ പരമ്പരാഗത നിര്‍മിതികളും ശീവേലി നേരം ഗജവീരന്റെ മുകളില്‍ കീഴ്ശാന്തി കയ്യിലേന്തിയ ഗുരുവായൂരപ്പന്റെ പൊന്‍ തിടമ്പും പ്രകാശം പരത്തുന്നനിലയിലാണ് പുതിയ ദീപ വിതാനം. നവീനപ്രകാശ വിന്യാസമൊരുക്കുന്ന ഹൈ ബേ ലൈറ്റ്, ഫ്‌ളഡ് ലൈറ്റ്, സ്ട്രിപ്പ് ലൈറ്റ് എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

ദേവസ്വം ഭരണസമിതി അംഗം കെ എസ് ബാലഗോപാല്‍ ആണ് 8.77 ലക്ഷം രൂപ ചെലവ് വരുന്ന ഈ പ്രവൃത്തി വഴിപാടായി ഗുരുവായൂരപ്പന് സമര്‍പ്പിച്ചിരിക്കുന്നത്. നാളെ രാത്രി ഏഴു മണിക്ക് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ പുതിയ ദീപസംവിധാനം ഗുരുവായൂരപ്പനും ഭക്തര്‍ക്കുമായി സമര്‍പ്പിക്കും. ഗുരുവായൂര്‍ ക്ഷേത്രം ചുറ്റമ്പലത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് നാലമ്പലത്തിന് മുന്‍വശത്തെ ശീവേലിപ്പുര.

ക്ഷേത്രം നട തുറന്നിരിക്കുന്ന സമയത്ത് ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനായി ഒത്തു ചേരുന്ന ഇടമാണിത്. ശീവേലിപ്പുരയിലെ വെളിച്ചം കൂട്ടുന്നതിനും കൊടിമരത്തിന് ശ്രദ്ധ ലഭിക്കുന്നതിനും കൊടിമരത്തിന് ചുറ്റും വെളിച്ചം നിര്‍ലോഭം ലഭിക്കുന്നതിനും ശിവേലിപ്പുരയില്‍ നിന്നും ഗോപുരത്തിലേക്ക് വെളിച്ചം കേന്ദ്രീകരിക്കുന്നതിനുമായി ദേവസ്വം ഇലക്ട്രിക്കല്‍ വിഭാഗം പുനര്‍വൈദ്യുതീകരണത്തിന് എസ്റ്റിമേറ്റ് തുക സമര്‍പ്പിച്ചിരുന്നു. 8,77,000 രൂപയായിരുന്നു അടങ്കല്‍ തുക. പ്രവര്‍ത്തനാനുമതിയ്ക്കായി ദേവസ്വം ഭരണസമിതിയില്‍ എത്തിയപ്പോള്‍ ഭരണസമിതി അംഗമായ കെ എസ്സ് ബാലഗോപാല്‍ സ്വമേധയാ വഴിപാടിയായി പ്രവൃത്തി പൂര്‍ത്തിയാക്കി ദേവസ്വത്തിന് സമര്‍പ്പിക്കാമെന്ന് അറിയിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ പരമ്പരാഗത നിര്‍മ്മിതികളും തൂണുകളും കൂടാതെ ശീവേലി സമയത്ത് ഗജവീരന്റെ മുകളിലെ കോലത്തിലെ തിടമ്പ് തിളങ്ങുന്ന രീതിയില്‍ പരാമവധി വെളിച്ചം ലഭിക്കുന്നതിനായി 30 high bay light , കൊടിമരം ഭംഗി ഉയര്‍ത്തികാണിക്കുന്നതിനായി Flood light , കൊടിമരത്തിന് ചുറ്റും Strip light എന്നിവ സ്ഥാപിച്ചാണ് ശീവേലിപ്പുര വര്‍ണ്ണാഭമാക്കിയത്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ, അറസ്റ്റ് ചെയ്തത് എൻഐഎ

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ, അറസ്റ്റ് ചെയ്തത് എൻഐഎ

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എൻ ഐ എയുടെ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് എൻ ഐ എ പിടികൂടിയത്. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്. മൊയ്തീൻകുട്ടി 2022 മുതൽ ഒളിവിൽ ആയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. മൊയ്തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.