by Midhun HP News | Feb 18, 2026 | Latest News, കേരളം
പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍. പാലക്കാട്ട് പുതുയുഗയാത്രയില്‍ പങ്കെടുത്ത സുരേഷിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
നാല് തവണയല്ല 100 തവണ അപ്പീല്‍ നല്‍കിയാലും ചെവിക്കൊള്ളുന്ന പ്രശ്‌നമില്ലെന്നും പുറത്താക്കിയാല്‍ പുറത്താക്കിയത് തന്നെയാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന വന്നതോടെ മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുകയാണ് എ സുരേഷ്. വി എസിനുള്ള ശിക്ഷ തനിക്ക് ലഭിച്ചെന്ന് പറഞ്ഞ സുരേഷ് സിപിഎമ്മിനെ സ്‌നേഹിക്കുന്നവര്‍ ഈ ഭരണം വെറുക്കുന്നുവെന്നും ആരോപിച്ചു. 13 വര്‍ഷത്തെ വേദന മാറിയെന്നും സുരേഷ് പറഞ്ഞു.
2013 മേയ് 12, 13 തീയതികളില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് സുരേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. പാര്‍ട്ടി കമ്മിറ്റിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി, വിഎസിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ നിര്‍മിച്ച് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു എന്നൊക്കെയായിരുന്നു സുരേഷിനെതിരെയുള്ള കുറ്റങ്ങള്‍. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളായ വൈക്കം വിശ്വന്‍, എ വിജയരാഘവന്‍ എന്നിവരടങ്ങുന്ന കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
നേരത്തെ മത്സരിക്കുന്നുവെങ്കില്‍ മലമ്പുഴയില്‍ മാത്രമാണ് മത്സരിക്കുക എന്നാണ് സുരേഷ് പറഞ്ഞത്. ഇടതുപക്ഷ മനസ്സുള്ള നിരവധി പേര്‍ കൂടെയുണ്ട്. കോണ്‍ഗ്രസിലേക്ക് പോവില്ലെന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാകും മത്സരിക്കുകയെന്നും എ സുരേഷ് ചൂണ്ടിക്കാട്ടി.
by Midhun HP News | Feb 18, 2026 | Latest News, കേരളം
മലപ്പുറം: എടപ്പാള്‍ പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ ലക്ഷം ദീപം കൊളുത്തല്‍ ഉത്സവത്തില്‍ പങ്കെടുത്ത് കെ ടി ജലീല്‍ എംഎല്‍എ. ക്ഷേത്രത്തിലെ മുഖ്യകാര്‍മികനായ മനോജ് എമ്പ്രാന്തിരി ക്ഷണിച്ചത് അനുസരിച്ച് മുന്‍വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും ലക്ഷം ദീപം കൊളുത്തല്‍ ഉത്സവത്തില്‍ പങ്കെടുത്തതായി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ഇക്കഴിഞ്ഞ ദിവസമാണ് ലക്ഷം ദീപം കൊളുത്തല്‍ ഉല്‍സവം അവിടെ നടന്നത്. പതിവു പോലെ ഞാന്‍ എത്തി. അദ്ദേഹം എന്നെ അമ്പലത്തിന് ചുറ്റും ദീപം കത്തിച്ചത് കാണാന്‍ ക്ഷണിച്ചു. മനോജ് എമ്പ്രാന്തിരി മുന്നിലും ഞാന്‍ പിന്നിലുമായി നടന്നു. ധാരാളം ഭക്തര്‍ ക്ഷേത്രത്തെ വലയം വെക്കുന്നുണ്ട്. അവരോടൊക്കെ കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞ് മുന്നോട്ടു നീങ്ങി. എണ്ണയില്‍ ചാലിച്ച തിരികള്‍ കെടാതെ കത്തി പ്രകാശം പ്രസരിപ്പിച്ചു. ആ പൊന്നിന്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന ശിവക്ഷേത്രം കാണാന്‍ എന്തൊരു ഭംഗിയാണെന്നോ? ക്ഷേത്രത്തിന്റെ നാല് ഭാഗവും മാര്‍ബിള്‍ വിരിച്ച് പാദങ്ങള്‍ വേദനിക്കാത്ത വിധം സജ്ജീകരിച്ചത് എനിക്കൊരു അനുഗ്രഹമായി. വിശേഷങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനു മുന്നിലെത്തി. അവിടെ ഒരു ഭീമന്‍ നിലവിളക്ക് തിരികളിട്ട് കര്‍പ്പൂരം വിതറി സജ്ജമാക്കി വെച്ചിട്ടുണ്ട്. നിലവിളക്കിലെ തിരികള്‍ കത്തിക്കാന്‍ അദ്ദേഹം എന്നോട് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിച്ചു. ദൈവനാമത്തില്‍ എല്ലാ തിരികളും ഞാന്‍ കത്തിച്ചു.’- ചിത്രങ്ങള്‍ സഹിതമുള്ള കുറിപ്പില്‍ ജലീല്‍ കുറിച്ചു.
കുറിപ്പ്:
പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ മുഖ്യകാര്‍മികനായ മനോജ് എമ്പ്രാന്തിരിയുമായി കഴിഞ്ഞ 15 വര്‍ഷമായി അടുത്ത ബന്ധമാണ് എനിക്കുള്ളത്. അമ്പലത്തിലെ എല്ലാ ആഘോഷങ്ങളിലേക്കും അദ്ദേഹം എന്നെ ക്ഷണിക്കുക പതിവാണ്. എമ്പ്രാന്തിരി ഒരു കോണ്‍ഗ്രസ് അനുഭാവിയാണ്. ഇടതുപക്ഷത്തിന്റെ ഒരു രഹസ്യ കാമുകനും. വര്‍ഗ്ഗീയതയോട് ഒരിക്കലും സമരസപ്പെടാത്ത വ്യക്തിയെന്ന് ചുരുക്കം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ സ്‌നേഹവും പിന്തുണയും എനിക്കുണ്ടായിട്ടുണ്ട്. പെരുമ്പറമ്പ് ശിവക്ഷേത്രം ഒരു ജനകീയ ക്ഷേത്രമായി രൂപപ്പെട്ടത് മനോജിന്റെ ശ്രമഫലമാണ്.
ക്ഷേത്രത്തിലെ ഏതുത്സവത്തിനും നാട്ടുകാരായ നാനാജാതി മതസ്ഥര്‍ ക്ഷേത്രമുറ്റത്ത് ഒത്തുകൂടും. എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ഒരു ക്ഷേത്രം. ആര്‍ക്കും വിലക്കില്ലാത്ത ആരാധനാ കേന്ദ്രം. പ്രവേശനത്തിന് ബോര്‍ഡ് പരിതി നിശ്ചയിക്കാത്ത ക്ഷേത്രം. ഒരു മിനി ശബരിമല തന്നെ. ശബരിമല മാളികപ്പുറം മേല്‍ശാന്തിയായി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ച ചെറുപ്പക്കാരനാണ് മനോജ്. അടിമുടി മതേതരനായ ഒരാള്‍. തീവ്രന്‍മാരുടെ കൈകളില്‍ നിന്ന് പെരുമ്പറമ്പ് ശിവക്ഷേത്രത്തെ മുക്തമാക്കിയത് എമ്പ്രാന്തിരി.
ഇക്കഴിഞ്ഞ ദിവസമാണ് ലക്ഷം ദീപം കൊളുത്തല്‍ ഉല്‍സവം അവിടെ നടന്നത്. പതിവു പോലെ ഞാന്‍ എത്തി. അദ്ദേഹം എന്നെ അമ്പലത്തിന് ചുറ്റും ദീപം കത്തിച്ചത് കാണാന്‍ ക്ഷണിച്ചു. മനോജ് എമ്പ്രാന്തിരി മുന്നിലും ഞാന്‍ പിന്നിലുമായി നടന്നു. ധാരാളം ഭക്തര്‍ ക്ഷേത്രത്തെ വലയം വെക്കുന്നുണ്ട്. അവരോടൊക്കെ കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞ് മുന്നോട്ടു നീങ്ങി. എണ്ണയില്‍ ചാലിച്ച തിരികള്‍ കെടാതെ കത്തി പ്രകാശം പ്രസരിപ്പിച്ചു. ആ പൊന്നിന്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന ശിവക്ഷേത്രം കാണാന്‍ എന്തൊരു ഭംഗിയാണെന്നോ?
ക്ഷേത്രത്തിന്റെ നാല് ഭാഗവും മാര്‍ബിള്‍ വിരിച്ച് പാദങ്ങള്‍ വേദനിക്കാത്ത വിധം സജ്ജീകരിച്ചത് എനിക്കൊരു അനുഗ്രഹമായി. വിശേഷങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനു മുന്നിലെത്തി. അവിടെ ഒരു ഭീമന്‍ നിലവിളക്ക് തിരികളിട്ട് കര്‍പ്പൂരം വിതറി സജ്ജമാക്കി വെച്ചിട്ടുണ്ട്. നിലവിളക്കിലെ തിരികള്‍ കത്തിക്കാന്‍ അദ്ദേഹം എന്നോട് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിച്ചു. ദൈവനാമത്തില്‍ എല്ലാ തിരികളും ഞാന്‍ കത്തിച്ചു.
by Midhun HP News | Feb 18, 2026 | Latest News, കേരളം
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,13,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 1640 രൂപയാണ് കുറഞ്ഞത്. 14,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഒരു പവന്‍ സ്വര്‍ണത്തിന് 2500ലധികം രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
by Midhun HP News | Feb 17, 2026 | Latest News, കേരളം
കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റംസാന്‍ ഒന്ന് വ്യാഴാഴ്ച (ഫെബ്രുവരി 19) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തുടങ്ങിയവരാണ് റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചത്.
കേരളത്തില്‍ ഒരിടത്തും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഖാദിമാരുടെ സംയുക്ത തീരുമാനം.
ഫെബ്രുവരി 18 ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കിയാകും വിശ്വാസികള്‍ റംസാന്‍ വ്രതത്തിലേക്ക് പ്രവേശിക്കുക. റംസാന്‍ ഒന്ന് ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.പി. ഉണ്ണീന്‍കുട്ടി മൗലവി അറിയിച്ചു.


by Midhun HP News | Feb 17, 2026 | Latest News, ജില്ലാ വാർത്ത
മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരം (CM Scholarship) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023-24 അദ്ധ്യയന വർഷത്തിൽ ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.
താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണമെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന 1000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. ഓരോ വിദ്യാർത്ഥിക്കും ഒരു ലക്ഷം രൂപ വീതമാണ് സ്‌കോളർഷിപ്പായി നൽകുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം
യോഗ്യത:
കേരളത്തിലെ 13 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിലായി ബിരുദ (3/4/5 വർഷ കോഴ്‌സുകൾ) പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ബിരുദതല പരീക്ഷയിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയവർക്കാണ് അർഹത. സർവകലാശാല നിശ്ചയിച്ച മാർക്ക് കണക്കാക്കൽ രീതിയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. മെറിറ്റ് അടിസ്ഥാനത്തിൽ ഉയർന്ന മാർക്ക് നേടിയവരിൽ നിന്നും സ്‌കോളർഷിപ്പിന് അർഹരായവരെ തെരഞ്ഞെടുക്കും.
വരുമാനം: അപേക്ഷകരുടെ വാർഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.
അപേക്ഷിക്കേണ്ട രീതിയും സമർപ്പിക്കേണ്ട രേഖകളും അവസാന തീയതിയും
സമർപ്പിക്കേണ്ട രേഖകൾ: അപേക്ഷിക്കുന്ന സമയത്ത് ഡിഗ്രി സർട്ടിഫിക്കറ്റ്/കൺസൊളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം.
അപേക്ഷ സമർപ്പിക്കേണ്ട രീതി: അപേക്ഷകൾ പൂർണമായും ഓൺലൈൻ വഴിയായിരിക്കണം
രേഖകളുടെ പ്രിന്റ് കോപ്പികൾ ഓഫീസിലേക്ക് അയയ്‌ക്കേണ്ടതില്ലെന്നും കോളജ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 2026 ഫെബ്രുവരി 26.
കൂടുതൽ വിവരങ്ങൾക്ക് : 9447096580, 9446780308 എന്നീ ഫോൺ നമ്പറുകളിലോ dcecmscholarship@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.


Recent Comments