by Midhun HP News | Apr 7, 2026 | Latest News, കേരളം
ലോകത്തിന്റെ ഏത് കോണിലാണെങ്കിലും മലയാളി അതിവേഗം തിരിച്ചറിയുന്ന ശബ്ദമാണ് സുജാതയുടേത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനും പ്രണയത്തിനും വിരഹത്തിനുമെല്ലാം കൂട്ടിരിക്കുന്ന ശബ്ദം. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം സുജാത പാടി ആരാധകരെ കയ്യിലെടുത്തിട്ടുണ്ട്.
പാട്ടുകള്‍ക്കൊപ്പം തന്റെ ഓഫ് സ്ക്രീനിലെ ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിലൂടേയും സുജാത ആരാധകരെ നേടിയിട്ടുണ്ട്. സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു സുജാത മോഹന്‍. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് സുജാത. ഇതിന് പിന്നിലെ കാരണം സുജാത തന്നെ വെളിപ്പെടുത്തുകയാണ്.
കഴിഞ്ഞ ദിവസം നടന്നൊരു തമിഴ് അവാര്‍ഡ് പരിപാടിയിലാണ് സുജാത മനസ് തുറന്നത്. ‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ വേദിയില്‍ ലൈവ് പാടിയിട്ടില്ല. എന്റെ ശബ്ദത്തിന് ചില പ്രശ്നങ്ങളുണ്ടായതിനാലാണത്. പക്ഷേ, ഞാന്‍ ജീവിതത്തില്‍ വിട്ടുകൊടുക്കില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി പരിശീലനം തുടരുന്നുണ്ട്. രണ്ടോ മൂന്നോ മണിക്കൂര്‍ അതിനായി എല്ലാ ദിവസവും മാറ്റിവയ്ക്കും. ഇനിയും ശക്തമായി പരിശീലനം തുടരണം എന്നാണ് വിചാരിക്കുന്നത്.’ എന്നാണ് സുജാത പറഞ്ഞത്. അഞ്ച് പതിറ്റാണ്ട് നീണ്ടു കിടക്കുന്ന കരിയറില്‍ 20000 ലധികം പാട്ടുകള്‍ പാടിയിട്ടുണ്ട് സുജാത. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്. മലയാളത്തില്‍ സുജാത ഒടുവിലായി പാടിയത് 2023 ല്‍ പുറത്തിറങ്ങിയ പാപ്പചന്‍ ഒളുവിലാണ് എന്ന ചിത്രത്തിന് വേണ്ടിയാണ്.
by Midhun HP News | Apr 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആഗോളതലത്തില്‍ വിമാന ഇന്ധനവില കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ ഇന്ധന സര്‍ചാര്‍ജ് പരിഷ്കരിച്ച് എയര്‍ ഇന്ത്യ. മിക്ക റൂട്ടുകളിലും ബുധനാഴ്ച മുതല്‍ മാറ്റം നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഏപ്രില്‍ 10 മുതലായിരിക്കും പുതുക്കിയ സര്‍ചാര്‍ജ് ബാധകമാകുക.
വിമാന ഇന്ധന വില വര്‍ധന 25 ശതമാനമായി പരിമിതപ്പെടുത്തിയ പെട്രോളിയം മന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെയും നടപടിക്ക് പിന്നാലെയാണ് ഈ പരിഷ്കരണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി ഫ്ലാറ്റ് സര്‍ചാര്‍ജിന് പകരം ദൂരത്തിനനുസരിച്ചുള്ള പ്രത്യേക നിരക്കാണ് എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 500 കിലോമീറ്റര്‍ വരെയുള്ള ചെറിയ ദൂരങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഒരു സെക്ടറിന് 299 രൂപ അധികമായി നല്‍കണം. അതേസമയം 2,000 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുന്നവര്‍ 899 രൂപ വരെ അധികമായി നല്‍കേണ്ടി വരും.
അന്താരാഷ്ട്ര റൂട്ടുകളിലാണ് ഇതിന്റെ ആഘാതം കൂടുതല്‍ പ്രകടമാകുന്നത്. യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ ഒരു സെക്ടറിന് 205 ഡോളര്‍ നല്‍കണം. വടക്കേ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും പോകുന്നവര്‍ 280 ഡോളര്‍ സര്‍ചാര്‍ജ് ആയി നല്‍കേണ്ടി വരും.ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് 50 ഡോളറും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് 100 ഡോളറുമാണ് സര്‍ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ വര്‍ധന.
by Midhun HP News | Apr 7, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഡാഷ് മോനേ എന്നു വിളിച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഡാഷ് മോനേ എന്നു പറഞ്ഞുള്ളൂ എന്നത് ഭാഗ്യം. ഡാഷ് മോനേ എന്നാല്‍ എന്താണ് അര്‍ത്ഥം. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണ്. ഒന്നുംകൂടി തെറ്റിയാല്‍ ആ ഡാഷും കൂടി പൂരിപ്പിച്ചേനേ. അങ്ങനെയെങ്കില്‍ കേരളത്തിന് മുഴുവന്‍ നാണക്കേടായേനെയെന്ന് വിഡി സതീശന് പറഞ്ഞു.
എന്റെ ദൈവമേ, കേരളത്തിന് എന്തു നാണക്കേടായേനെ, രാജ്യം മുഴുവന്‍ ഈ കേരളം അപമാനത്തോടുകൂടി തല കുനിച്ച് നില്‍ക്കേണ്ടി വന്നേനേയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയനെക്കുറിച്ച് ഒന്നും പറയരുതെന്ന് രേവന്ത് റെഡ്ഡിയോട് പറയണമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ തിരക്കിനിടയില്‍ അതിനു സാധിച്ചില്ല. മലയാളത്തില്‍ ഏറ്റവും മോശമായ വാക്കുകള്‍ പറയുന്ന ആളാണ്. അദ്ദേഹത്തോട് സൂക്ഷിച്ചു സംസാരിക്കണം. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ചയാളാണ് പിണറായി വിജയന്.
52 വെട്ടു വെട്ടിക്കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരനെ കുലംകുത്തി എന്നു വിളിച്ചു. പാര്‍ലമെന്റിലെ മികച്ച പാര്‍ലമെന്റേറിയനായ എന്‍ കെ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ച, 50 വര്‍ഷം കൂടെ നടന്ന കമ്യൂണിസ്റ്റിനെ പരമ ചെറ്റ എന്നു വിളിച്ച് മലയാള ഭാഷയ്ക്ക് ഒരുപാടു വാക്കുകള്‍ സംഭാവന ചെയ്ത ആളാണ് പിണറായി വിജയന്.
ഒരിക്കലും പിണറായി വിജയനെക്കുറിച്ച് ഒന്നും പറയരുത്, പറഞ്ഞാല്‍ തിരിച്ച് ഭൂമിയില്‍ കേള്‍ക്കാത്ത തരത്തിലുള്ള ഭാഷ ആ വായില്‍ നിന്നും വരുമെന്ന് രേവന്ത് റെഡ്ഡിയെ ഉപദേശിക്കണമെന്ന് കരുതിയിരുന്നു. പിണറായിയോട് തമാശയ്ക്ക് പോലും പറയരുതെന്ന് പറയാന്‍ വിചാരിച്ചിരുന്നതാണ്. എന്നാല്‍ പറ്റിയില്ലെന്ന് വിഡി സതീശന് കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Apr 7, 2026 | Latest News, ജില്ലാ വാർത്ത
കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മോശം പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഡാഷ് മോനേ രേവന്താ…. മറുപടി വരുന്നുണ്ട് എന്നു മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. രേവന്ത് റെഡ്ഡി കേരളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താന്‍ ഇപ്പോള്‍ മറുപടി പറയാനില്ലെന്നും പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂര്‍ പ്രസ് ക്ളബ്ബ് നടത്തിയ ജനവിധി 2626 മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പിണറായി വിജയന്. മുഖ്യമന്ത്രിയെക്കുറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ അതിരൂക്ഷമായ പ്രതികരണം. കേരളത്തിലെ വികസന നേട്ടങ്ങളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മില്‍ വാക്പോര് മുറുകുന്ന സാഹചര്യത്തിലാണ് പരാമര്‍ശം.
തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച പിണറായി വിജയന് കത്തയച്ചിരുന്നു ഏപ്രില്‍ മൂന്നിന് എക്സ് സന്ദേശത്തിലൂടെ പിണറായി നടത്തിയ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്‍കിയായിരുന്നു കത്ത്. ആരോപണങ്ങള്‍ തികച്ചും കഴമ്പില്ലാത്തതാണെന്നും തെറ്റായ വിവരങ്ങളാണെന്നും രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. ‘നരസിംഹം’ സിനിമയിലെ ‘നീ പോ മോനേ ദിനേശാ’ എന്ന മോഹന്‍ലാല്‍ ഡയലോഗ് അനുകരിച്ച് ‘നീ പോ മോനെ വിജയാ’ എന്ന പരാമര്‍ശത്തോടെയാണ് രേവന്ത് കത്ത് അവസാനിപ്പിച്ചത്.
ഇതിനെതിരെയാണ് ഡാഷ് മോനേ രേവന്താ നിനക്കുള്ള മറുപടി വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. രേവന്ത് റെഡ്ഡി തെലങ്കാനയുടെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിസ്ഥാനത്ത് ഇരിക്കുന്നയാള്‍ പാലിക്കേണ്ട മര്യാദകളുണ്ട്. അതനുസരിച്ചാണോ ഈ ഇടപെടലുകളെന്ന് അദ്ദേഹം സ്വയമേവ ചിന്തിക്കട്ടെ. ഏതായാലും അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തില്‍ അതില്‍ പരസ്യമായി തന്നെ മറുപടി പറയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
by Midhun HP News | Apr 7, 2026 | Latest News, കേരളം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറു സീറ്റിലധികം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് പറഞ്ഞതൊന്നും തനിക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടില്ലെന്നും സതീശന് പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയെയും നിസാരക്കാരനായി കാണുന്ന ആളല്ല താനെന്നും സതീശന് പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ഭരിക്കുമെന്ന് സിപിഎം പറയുന്നതാണ് വര്‍ഗീയത. ലീഗ് അഞ്ചും പത്തും സീറ്റ് കൂടുതല്‍ ചോദിക്കുമെന്ന് പറഞ്ഞു, സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ സീറ്റ് കിട്ടിയതെന്ന് കേരളം കണ്ടതാണ്.
വയനാട്ടിലെ വീട് നിര്‍മാണത്തില്‍ സിപിഎമ്മാണ് നിലവില്‍ പ്രതിരോധത്തിലെന്നും അവരുടെ കളവ് മറച്ചുവയ്ക്കാന്‍ ചെയ്തതാണ് അതെന്നും സതീശന് ആരോപിച്ചു. ആപ്പ് വഴിയാണ് കോണ്‍ഗ്രസ് പണം ശേഖരിച്ചത്. അതിന്റെ കണക്കുകള്‍ ഹാജരാക്കി. ഞങ്ങള്‍ ഒന്നിലും പിന്നോട്ട് പോയിട്ടില്ല. പയ്യന്നൂരിലും അഭിമന്യുവിന്റേതും വിഷ്ണുവിന്റേതും ഉള്‍പ്പടെ മൂന്ന് രക്തസാക്ഷികളുടെ ഫണ്ട് സിപിഎം അടിച്ചുമാറ്റി. ശവംതീനികളാണ്. അയ്യപ്പന്റെ സ്വര്‍ണവും അടിച്ചുമാറ്റി. ദ്വാരപാലക ശില്പം കൊണ്ടുപോയി കോടീശ്വരന് വിറ്റു. കമിഴ്ന്ന് വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരാണിതെന്നും സതീശന് ആരോപിച്ചു. കോവിഡ് കാലത്ത് ജനങ്ങള്‍ കഷ്ടപ്പെട്ട് ഓടി നടക്കുമ്പോള്‍ സര്‍ക്കാര്‍ കാലാവധി കഴിഞ്ഞ മരുന്ന് വിറ്റ് 80 ശതമാനം കമ്മീഷന് നേടിയെന്ന ഗുരുതര ആരോപണവും പ്രതിപക്ഷ നേതാവ് ഉയര്‍ത്തുന്നു.
. ഒരപസ്വരവും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് പറഞ്ഞവര്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു. പിഡിപി, ആര്‍എസ്എസ്,എസ്ഡിപിഐ തുടങ്ങി എല്ലാ കുന്തവും സിപിഎമ്മിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു സര്‍വേയും നടത്തിയിട്ടില്ല. മാധ്യമങ്ങളാണ് സര്‍വേ നടത്തുന്നത്. ഷാഫി പറമ്പില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായിരുന്നല്ലോ മാധ്യമങ്ങളുടെ സര്‍വേയില്‍. എന്നിട്ടെന്തായി? ആരാണ് നുണ പറയുന്നതെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി ഇരട്ടത്താപ്പാണെന്ന് തെളിഞ്ഞു. എന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചിട്ട് എന്തായി. ഈ പിണറായി സര്‍ക്കാരിന് പാസ് മാര്‍ക്ക് പോലും കൊടുക്കില്ല. എല്‍ഡിഎഫ് നുണകളുടെ കൊട്ടാരം പണിയുന്നു. കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാരാണിത്. എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കുമെന്നും നൂറ് സീറ്റ് കടക്കുമെന്നും വി ഡി സതീശന് പറഞ്ഞു. മന്ത്രിസഭയില്‍ ഒരു ഡസന്‍ മന്ത്രിമാര്‍ വീഴുമെന്നും വന്മരങ്ങള് കടപുഴകുമെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. ഒരു മന്ത്രി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Recent Comments