കടക്കാവൂരിൽ വയോധികനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പണം അപഹരിച്ച കേസിലെ പ്രതി അറസ്റ്റിൽ

കടക്കാവൂരിൽ വയോധികനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പണം അപഹരിച്ച കേസിലെ പ്രതി അറസ്റ്റിൽ

കടയ്ക്കാവൂരിൽ വയോധികനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പണം അപഹരിച്ച കേസിലെ പ്രതി അറസ്റ്റിൽ. വക്കം പണയിൽകടവിൽ വയോധികനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പണം പിടിച്ച് പറിച്ച കേസിലെ പ്രതി അറസ്റ്റിലായി.

കിളിമാനൂർ പഴയകുന്നുമ്മൽ ചെമ്പകശ്ശേരി അരുൺ നിവാസിൽ നിന്നും കടയ്ക്കാവൂർ പെരിങ്ങോട്ടു ആരാധന വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരുന്ന അപ്പുണ്ണി എന്ന് വിളിക്കുന്ന 31 വയസുള്ള അരുണിനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 15 ന് വെള്ളിയാഴ്ച്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. വക്കം ചാന്നാന്റെ മണക്കാട് വീട്ടിൽ 68 വയസുള്ള നളിനാക്ഷനെയാണ് പ്രതി പണയിൽകടവ് കമ്പോളം ജംഗ്ഷനിൽ വച്ച് മർദ്ധിച്ച് അവശനാക്കിയശേഷം ഇയാളുടെ കൈയിൽ ഉണ്ടായിരുന്ന 25,000 രൂപ പിടിച്ച് പറിച്ച ശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ടത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

‘മിസ്റ്റര്‍, യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍’; ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കവാടത്തില്‍ ബാനര്‍

‘മിസ്റ്റര്‍, യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍’; ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കവാടത്തില്‍ ബാനര്‍

മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ യൂണിവേഴ്‌സിറ്റി കവാടത്തില്‍ ബാനറുയര്‍ത്തി എസ്എഫ്‌ഐ. ഇന്ന് പുലര്‍ച്ചെയാണ് ബാനര്‍ ഉയര്‍ത്തിയത്. ചാന്‍സലര്‍ ഗോ ബാക്ക് എന്ന് ഇംഗ്ലീഷിലും സംഘി ചാന്‍സര്‍ വാപസ് ജാവോ എന്ന് ഹിന്ദിയിലും എഴുതിയ ബാനറുകളാണ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്.

മിസ്റ്റര്‍, യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍ എന്ന എഴുതിയ മറ്റൊരു ബാനറും സര്‍വകലാശാല കവാടത്തില്‍ ഉണ്ട്. കറുത്ത നിറത്തിലുള്ള ബാനറുകളാണ് ഉയര്‍ത്തിയത്. ശാഖയില്‍ പഠിച്ചത് ശാഖയില്‍ മതിയെന്നും സര്‍വകലാശാലയില്‍ വേണ്ടെന്നും, ചാന്‍സലര്‍ ആരാ രാജാവോ, ആര്‍എസ്എസ് നേതാവോ എന്നുമുള്ള പോസ്റ്ററുകളും സര്‍വകാലശാലയില്‍ എസ്എഫ്‌ഐക്കാര്‍ പതിച്ചിട്ടുണ്ട്.

സര്‍വകലാശാലയില്‍ എത്തുന്ന ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നാണ് എസ്എഫ്‌ഐക്കാര്‍ ബാനര്‍ ഉയര്‍ത്തിയത്. കോഴിക്കോട്ടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന ഗവര്‍ണര്‍ എസ്എഫ്‌ഐയെ വെല്ലുവിളിച്ച് മൂന്ന് ദിവസം സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാനാണ് തീരുമാനിച്ചത്. ഇന്ന് വൈകീട്ടായിരിക്കും ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെത്തുക. വിവിധ സര്‍വകലാശാലകളിലേക്ക് സംഘപരിവാര്‍ അനുകൂലികളെ നോമിനേറ്റ് ചെയ്തതാണ് എസ്എഫ്‌ഐ പ്രതിഷേധത്തിന് കാരണം.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുള്ള സുരക്ഷ ശക്തമാക്കണമെന്ന് പൊലീസ് മേധാവി നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസം തലസ്ഥാനത്തുണ്ടായ സംഭവങ്ങളും ഗവര്‍ണര്‍ നല്‍കിയ കത്തും കണക്കിലെടുത്താണിത്. ഇതുസംബന്ധിച്ച് പൊലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ഗവര്‍ണറുടെ സുരക്ഷസംബന്ധിച്ച് ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ രാജ്ഭവന്‍ അധികൃതരുമായി ചര്‍ച്ചനടത്തിയിരുന്നു. ഗവര്‍ണറുടെ വാഹനവ്യൂഹത്തില്‍ മൂന്നു പൈലറ്റ് വാഹനങ്ങള്‍കൂടി അധികമായി ഉള്‍പ്പെടുത്തും. സഞ്ചാരപാതയില്‍ കൂടുതല്‍ സുരക്ഷയുമൊരുക്കും. പ്രധാനപാതയില്‍ എന്തെങ്കിലും പ്രശ്‌നസാധ്യതയുണ്ടെങ്കില്‍ രണ്ട് പകരം റൂട്ടുകള്‍ കൂടി നിശ്ചയിക്കും. സഞ്ചാരപാത രഹസ്യമായിരിക്കാനും നടപടിയുണ്ടാകും.

തലസ്ഥാനത്ത് ഗവര്‍ണര്‍ക്കുനേരെ പ്രതിഷേധമുണ്ടായ ദിവസം റൂട്ട് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണിത്. കടന്നുപോകുന്ന വഴികളില്‍ പ്രശ്‌നസാധ്യതയുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കും.വാഹനത്തില്‍നിന്നിറങ്ങി ഗവര്‍ണര്‍ സഞ്ചരിക്കുന്ന സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും. പങ്കെടുക്കുന്ന പരിപാടികളിലും കൂടുതല്‍ പൊലീസ് സാന്നിധ്യം ഒരുക്കും. രാജ്ഭവന് പുറത്ത് ഗവര്‍ണര്‍ താമസിക്കുന്നിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ച് കര്‍ശനസുരക്ഷയൊരുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ക്ഷീര കർഷക സംഗമമായി ഡയറി ഡേ

ക്ഷീര കർഷക സംഗമമായി ഡയറി ഡേ

ചിറയിൻകീഴ്: നവകേരളസദസ്സ് പ്രചരണാർത്ഥം ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി അഴൂർ ഗ്രാമപ്പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ക്ഷീരകർഷക സംഗമവും, സെമിനാറും ക്ഷീരസമൃദ്ധ കാർഷിക പ്രദർശനവും നടന്നു. അഴൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിലിൻ്റെ അധ്യക്ഷതയിൽ എം.എൽ.എ വി.ശശി ഡയറി ഡേ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.ജലീൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്, പെരുങ്ങുഴി ക്ഷീര സംഘം പ്രസിഡന്റ് ആർ.ആർ.പരമേശ്വരൻ, നവകേരള സദസ്സ് പബ്ലിസിറ്റി ചെയർമാൻ മനോജ് ബി.ഇടമന, മൃഗ സംരക്ഷണ വകുപ്പ് എ.പി.ഒ അനു തുടങ്ങിയവർ ആശംസകളർപ്പിച്ചു. ക്ഷീരകർഷകർ നേരിടുന്ന കാർഷിക പ്രശ്നങ്ങൾ എന്ന വിഷയത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സെമിനാറും നടന്നു. നവകേരള സദസ്സിലേക്കുള ക്ഷീര കർഷകരുടേതായ പരാതികൾ അതാത് പ്രദേശത്തെ ക്ഷീരസംഘങ്ങളിൽസമർപ്പിക്കാമെന്ന് എം.എൽ.എ വി.ശശി അറിയിച്ചു.

‘ആറ്റിങ്ങൽ കടമ്പാട്ടുകോണം – കഴക്കൂട്ടം ദേശീയ പാത നിർമ്മാണത്തിലെ രൂപ രേഖയിൽ മാറ്റമില്ല’. അഡ്വ. അടൂർ പ്രകാശ്. എം. പി

‘ആറ്റിങ്ങൽ കടമ്പാട്ടുകോണം – കഴക്കൂട്ടം ദേശീയ പാത നിർമ്മാണത്തിലെ രൂപ രേഖയിൽ മാറ്റമില്ല’. അഡ്വ. അടൂർ പ്രകാശ്. എം. പി

ദേശീയപാതയിലെ കടമ്പാട്ടുകോണം- കഴക്കൂട്ടം സെക്ഷനിലെ നിർമ്മാണത്തിൽ അംഗീകരിച്ച പദ്ധതി രൂപരേഖയിൽ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ലല്ലോ എന്ന അഡ്വ. അടൂർ പ്രകാശ് എം.പി യുടെ ചോദ്യത്തിന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ രേഖാമൂലം മറുപടി നൽകി. 3463 കോടി രൂപയാണ് ആകെ പദ്ധതി ചെലവ് എന്നും ഇതിൽ 1680 കോടി രൂപ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭൂമി വിട്ടു നൽകിയവർക്ക് നൽകിയതായും 159 കോടി രൂപനിർമാണപ്രവർത്തനങ്ങൾക്കായി ഇതുവരെ അനുവദിച്ചിട്ടുള്ളതായും മന്ത്രി മറുപടി നൽകി.

ദേശീയപാത 66 ലെ ഓരോ ഘട്ടത്തിലും നടക്കുന്ന അവലോകന യോഗങ്ങളിൽ ഉയർന്നു വരുന്ന പരാതികൾ പരിഹരിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വിവിധ പ്രദേശങ്ങളിലെ ആവശ്യങ്ങളും നിർദേശങ്ങളും പരിഗണിച്ച് കല്ലമ്പലം ജംഗ്ഷൻ, തിരുവാറാട്ടുകാവ് ദേവീക്ഷേത്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പദ്ധതി വ്യാപ്തിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ശ്രീനാരായണീയര്‍ ഉപാസനയിലൂടെ മുന്നേറണമെന്നു സച്ചിദാനന്ദ സ്വാമി

ശ്രീനാരായണീയര്‍ ഉപാസനയിലൂടെ മുന്നേറണമെന്നു സച്ചിദാനന്ദ സ്വാമി

ഗുരുദേവന്റെ ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കണമെന്ന സന്ദേശം ഉള്‍ക്കൊണ്ട് ഗുരുദേവ ഭക്തര്‍ ഉപാസനയിലൂടെ മുന്നേറണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ശിവഗിരി തീര്‍ത്ഥാടനകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു സ്വാമി.

മനുഷ്യരെല്ലാം ആഗ്രഹിക്കുന്നതു സുഖമാണ്. നിശ്ചിതമായ ഉപാസന ചെയ്യുന്നവര്‍ക്ക് ആത്മപ്രകാശം നേടി സുഖം നേടാനാകുമെന്ന് ഗുരുദേവന്‍ ഉപദേശിച്ചിട്ടുണ്ട്.
മനുഷ്യജീവിതത്തിന്റെ അടിസ്ഥാന തത്വം ആദ്ധ്യാത്മികമാണ്. ആത്മീയതയില്‍ അടിയുറച്ച് സാമൂഹികമായും പുരോഗതി നേടണം എന്നതാണ് ഗുരുദര്‍ശനമെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു

ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി. ജോയ് എം. എല്‍. എ മുഖ്യാതിഥിയായി. ഇരുക്കൂര്‍ എം. എല്‍. എ സജി ജോസഫ്, അഡ്വ. അടൂര്‍ പ്രകാശ് എം. പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രസ്റ്റ് ട്രഷറര്‍ ശാരദാനന്ദ സ്വാമി, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, ജോ. സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി.
അഡ്വ. പി എം മധു, സജീവ് സഹദേവന്‍, ശ്രീജ (മാതൃസഭ), എസ് സുരേഷ് പ്ലാവഴികം എന്നിവര്‍ പ്രസംഗിച്ചു.

നാളെ ശനിയാഴ്ച സര്‍വ്വമതസമ്മേളനത്തെ കുറിച്ച് ആലുവ അദൈ്വതാശ്രമം സെക്രട്ടറി ധര്‍മ്മചൈതന്യ സ്വാമി ഗുരുധര്‍മ്മപ്രബോധനം നടത്തും. അനില്‍ തടാലിന്‍, പുത്തൂര്‍ ശോഭനന്‍ എന്നിവര്‍ പ്രസംഗിക്കും. ശിവഗിരിയില്‍ ദിവസവും തിരുഅവതാര പ്രാര്‍ത്ഥന,
ശിവഗിരി മഹാസന്നിധിയില്‍ സന്യാസിമാരുടെ നേതൃത്വത്തില്‍ ഭക്തജനപങ്കാളിത്തത്തോടെ ദിവസവും പുലര്‍ച്ചെ മുതല്‍ പ്രാര്‍ത്ഥന, ജപം, ധ്യാനം എന്നീ ഉപാസന ഉായിരിക്കും. ഗുരുധ്യാനം, ഗുരുസ്തവം, ദൈവദശകം, ഗദ്യപ്രാര്‍ത്ഥന, ഗുരുഷഡ്കം എന്നീ പ്രാര്‍ത്ഥനകള്‍ക്കു ശേഷം ഓം നമോ നാരായണായ എന്ന അഷ്ടോത്തരി മന്ത്രജപവും പ്രാര്‍ത്ഥനാധ്യാനവും ഭക്തജനങ്ങള്‍ അനുഷ്ഠിക്കേതാണ്. ശുഭാംഗാനന്ദ സ്വാമി അസംഗാനന്ദഗിരിസ്വാമി, വിരജാനന്ദഗിരി സ്വാമി ശ്രീനാരായണ ദാസ് തുടങ്ങിയവരും നിരവധി ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

കാനത്തിന് അനുശോചനവുമായി ആറ്റിങ്ങൽ

കാനത്തിന് അനുശോചനവുമായി ആറ്റിങ്ങൽ

ആദർശ ശുദ്ധിയും തലയെടുപ്പും സ്വന്തം നിലപാടും ഉള്ള നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ വി ശശി എംഎൽഎ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ, സിപിഐ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി ആലംകോട്ട് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വക്കം മോഹൻദാസിന്റെ അധ്യക്ഷതയിൽ സിപിഐ മണ്ഡലം സെക്രട്ടറി സി എസ് ജയചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

സിപിഎം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എസ് ലെനിൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് ടി പി അംബിരാജ, ജനതാദൾ നേതാവ് കെ എസ് ബാബു, എൻസിപി സംസ്ഥാന നിർവാഹകസമിതി അംഗം കെ ശ്രീവത്സൻ, മുൻ നഗരസഭാ ചെയർമാൻ അഡ്വക്കേറ്റ് സി ജെ രാജേഷ്കുമാർ, അഡ്വക്കേറ്റ് മുഹ്സിൻ, അവനവഞ്ചേരി രാജു തുടങ്ങിയവർ പ്രസംഗിച്ചു.