കളമച്ചലിൽ കൈത്തറിക്ക് ഇനി സുവർണ്ണകാലം

കളമച്ചലിൽ കൈത്തറിക്ക് ഇനി സുവർണ്ണകാലം

പരമ്പരാഗത കൈത്തറി ഗ്രാമമായിരുന്ന വാമനപുരം കളമച്ചലിലെ കൈത്തറി മേഖലയ്ക്ക് ഇനി സുവർണ്ണകാലം. കളമച്ചൽ കൈത്തറി ക്ലസ്റ്ററിൽ സ്ഥാപിച്ച സോളാർ പാനൽ സ്വിച്ച് ഓൺ കർമ്മവും തൊഴിലാളികൾക്കായി നിർമ്മിച്ച പണിപ്പുരകളുടെ താക്കോൽ ദാനവും തറികളുടെ വിതരണോദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തയ്യാറാക്കുന്നതിനുള്ള കരാർ ലഭിച്ചത് പരമ്പരാഗത കൈത്തറി മേഖലയ്ക്ക് കൈത്താങ്ങായെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ലാഭകരമായ ഉത്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് കൈത്തറി മേഖലയുടെ സമഗ്രമായ ഉന്നമനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡി. കെ. മുരളി എം. എൽ. എ അധ്യക്ഷനായി.

കളമച്ചൽ കൈത്തറിയുടെ സമഗ്ര വികസനം ലക്ഷ്യംവച്ച് ഭരണസമിതി തയാറാക്കിയ രണ്ട് കോടി രൂപയുടെ ക്ലസ്റ്റർ വികസന പ്രോജക്ടിന് കേന്ദ്ര ടെക്സ്റ്റൈൽ ആൻഡ് കൈത്തറി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 25 തൊഴിലാളികൾക്കാണ് പണിപ്പുരകൾ നിർമ്മിച്ച് നൽകിയത്. ജെക്കാർഡ് തറിയുടെയും തറി അനുബന്ധ ഉപകരണങ്ങളുടെ വിതരണവും ചടങ്ങിൽ നടന്നു. ചടങ്ങിൽ വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ഒ ശ്രീവിദ്യ, കൈത്തറി ഡയറക്ടർ കെ. എസ്. അനിൽകുമാർ, കളമച്ചൽ കൈത്തറി പ്രസിഡന്റ്‌ ജി. മധു , നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായി.

കേരളവര്‍മ റീകൗണ്ടിങില്‍ അപാകത, അസാധു വോട്ടുകള്‍ മാറ്റി സൂക്ഷിക്കണമെന്ന ചട്ടം പാലിച്ചിട്ടില്ലെന്നു ഹൈക്കോടതി

കേരളവര്‍മ റീകൗണ്ടിങില്‍ അപാകത, അസാധു വോട്ടുകള്‍ മാറ്റി സൂക്ഷിക്കണമെന്ന ചട്ടം പാലിച്ചിട്ടില്ലെന്നു ഹൈക്കോടതി

കൊച്ചി: കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പിലെ റീകൗണ്ടിങില്‍ അപാകതയെന്ന് ഹൈക്കോടതി. അസാധുവോട്ടുകള്‍ എങ്ങനെ റീ കൗണ്ടിങില്‍ പരിഗണിച്ചെന്നു കോടതി ചോദിച്ചു. റീകൗണ്ടിങ് എന്നാല്‍ സാധുവായ വോട്ടുകള്‍ എണ്ണുക എന്നതാണെന്നും കോടതി പറഞ്ഞു. കെ എസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം.

അസാധുവോട്ടുകള്‍ മാറ്റി സൂക്ഷിക്കണമെന്ന ചട്ടം പാലിച്ചിട്ടില്ല. ആദ്യം കെഎസ്‌യുവിന് 896 വോട്ടും എസ്എഫ്‌ഐക്ക് 895 വോട്ടുമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. റീ കൗണ്ടിങ് ആവശ്യത്തില്‍ വ്യക്തമായ കാരണമില്ലെന്നും കോടതി പറഞ്ഞു. ആശയക്കുഴപ്പമുണ്ടെന്ന് മാത്രമാണ് എസ്എഫ്‌ഐ പരാതിയില്‍ ഉണ്ടായിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി വിധി പറയാന്‍ മാറ്റി.യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുപ്പ് നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസറോട് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ബ്രഹ്മകുമാരീസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ക്ലാസ്സ് സംഘടിപ്പിക്കുന്നു

ബ്രഹ്മകുമാരീസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ക്ലാസ്സ് സംഘടിപ്പിക്കുന്നു

മനസിന്റെ ശക്തിയെ അറിയാനും അതിനെ നിത്യജീവിതത്തിൽ പ്രയോഗിക്കുവാനും എല്ലാവരെയും പ്രാപ്തമാക്കുന്ന ഒരു സൗജന്യ ക്ലാസ്സ് നവംബർ 12 ഞായറഴ്ച് വൈകുന്നേരം
4 മണിക്ക് ആറ്റിങ്ങൽ ബ്രഹ്മകുമാരിസിൽ വച്ച് നടക്കും. “ദി മൈൻഡ്” എന്ന പേരിലാണ് ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്രഹ്മകുമാർ അനിൽ, ഡോ ദീപു എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

മൊബൈൽ നമ്പർ: 9497689338

കെഎസ്ആർടിസി സ്വിഫ്റ്റിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

കെഎസ്ആർടിസി സ്വിഫ്റ്റിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ കഴിഞ്ഞമാസം 31ന് പുതിയ തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തി സർവീസ് നടത്തിയ ബസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ചെങ്ങന്നൂർ ഡിപ്പായിലെ ഡ്രൈവർ കം കണ്ടക്ടരായ ദീപു പിള്ളയെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ചെങ്ങന്നൂരിൽ നിന്നും പാലക്കാട് നടത്തിയ സർവീസിലാണ്. വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയത്. ഈ ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കൂടുതൽ ജീവനക്കാർക്ക് ഇതിൽ പങ്കാളിത്തം ഉണ്ടെന്ന് കണ്ടാൽ അവർക്കെതിരെയും നടപടിയുണ്ടാകും.

അനിശ്ചിതകാല ബസ് സമരം: 14ന് കൊച്ചിയില്‍ ചര്‍ച്ച

അനിശ്ചിതകാല ബസ് സമരം: 14ന് കൊച്ചിയില്‍ ചര്‍ച്ച

തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു സ്വകാര്യ ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ചു. കൊച്ചിയില്‍ ഈ മാസം 14 നാണ് ചര്‍ച്ച. നവംബര്‍ 21 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് നടത്തുമെന്നാണ് ബസുടമകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ചര്‍ച്ച. മന്ത്രി വിളിച്ചിട്ടുള്ള ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും, സ്വകാര്യ ബസ് വ്യവസായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടനാ പ്രതിനിധികള്‍ സൂചിപ്പിച്ചു.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ നിര്‍ദേശിച്ച സീറ്റ് ബെല്‍റ്റ്, കാമറ തുടങ്ങിയവ അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ഒക്ടോബര്‍ 31 ന് സംസ്ഥാനത്ത് ബസുകള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

കണ്ടല ബാങ്ക് ക്രമക്കേട്; ഇഡി പരിശോധന ഇന്നും തുടരും

കണ്ടല ബാങ്ക് ക്രമക്കേട്; ഇഡി പരിശോധന ഇന്നും തുടരും

തിരുവനന്തപുരം: കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാങ്കിന്റെ മുൻ പ്രസിഡന്റ്‌ ഭാസുരാംഗനെ ചോദ്യം ചെയ്യുന്നതിൽ, ഡോക്ടർമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഇഡി തീരുമാനമെടുക്കുക.

ഭാസുരാംഗന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ട‍ർമാർ ഇഡിയെ അറിയിച്ചിരുന്നത്. ഭാസുരാംഗൻ ഇന്ന് ആശുപത്രി വിട്ടേക്കും. ഭാസുരാംഗന്‍റെ മകൻ അഖിൽജിത്തിൽ നിന്ന് വരും ദിവസങ്ങളിൽ വിശദാംശങ്ങള്‍ ശേഖരിക്കും. അഖിൽ ജിത്തിന്‍റെ നിക്ഷേപം, സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്. കണ്ടല ബാങ്കിൽ വൻ നിക്ഷേപം നടത്തിയവരുടെ മൊഴിയും ഇഡി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. ബുധനാഴ്ച്ച പുലർച്ച അഞ്ചര മണി മുതൽ വിവിധ സ്ഥലങ്ങളിൽ തുടങ്ങിയ റെയ്ഡ് 48 മണിക്കൂർ പൂര്‍ത്തിയായ ശേഷമാണ് അവസാനിച്ചത്.