മമ മലയാളം- കേരളപിറവി വാരാഘോഷത്തിന് തുടക്കമിട്ട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ

മമ മലയാളം- കേരളപിറവി വാരാഘോഷത്തിന് തുടക്കമിട്ട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ

“മമ മലയാളം” എന്ന പേരിൽ പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിൽ കേരളപ്പിറവി വാരാഘോഷ പരിപാടികൾക്ക് തുടക്കമിട്ടു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം സ്കൂൾ മാനേജർ വി.രമ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് അനീഷ്ജ്യോതി ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വിദ്യാലയത്തിലെ പൂർവ്വ മലയാളം അധ്യാപകരെ ആദരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടൻ കലാരൂപങ്ങൾ ശ്രദ്ധേയമായി.

സ്കൂൾ അങ്കണത്തിൽ പൂർവാധ്യാപകർ കണിക്കൊന്ന നട്ടു. 150 വിദ്യാർത്ഥിനികൾ പങ്കെടുത്ത മെഗാ തിരുവാതിര കേരളീയതയുടെ വിളിച്ചോതൽ ആയി. പരിസര ശുചീകരണവും വിദ്യാലയ ഉദ്യാന നിർമ്മാണവും കൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും പ്രകൃതിയെ വർണ്ണാഭമാക്കി. പോസ്റ്റർ രചനാ മത്സരവും കേട്ടെഴുത്തും കൊണ്ട് അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ പദശുദ്ധി പരിശോധിച്ചു.

നാടൻ പാട്ടും നാട്ടറിവും മലയാളത്തിന്റെ പ്രിയ കവി രാധാകൃഷ്ണൻ കുന്നും പുറവും ‘തണൽ മുറ്റത്തി’ലൂടെ സ്വന്തം രചനകൾ അവതരിപ്പിച്ച് കൊണ്ട് വിദ്യാർത്ഥികളും ലക്ഷ്മീ വിലാസത്തെ സഹൃദയ വേദി ആക്കുന്നു. മലയാളം പ്രശ്നോത്തരിയും, പഴമയുടെ സ്മൃതി ഉണർത്തി കൊണ്ടുള്ള പൈതൃകപ്രദർശനവും, സ്വയം തൊഴിലിന്റെ മഹത്വം വിളിച്ചോതുന്ന സ്വദേശി ഉത്പന്നങ്ങളുടെ നിർമ്മാണവും പ്രദർശനവും വില്പനയും വാരാഘോഷത്തിൽ ഇനി വിദ്യാർത്ഥികളെ കാത്തിരിയ്ക്കുന്നു.

കാർഷിക മേഖലയിൽ വ്യത്യസ്ഥവും ക്രിയാത്മകവുമായ ഒട്ടനേകം പ്രവർത്തനങ്ങളിലൂടെ കടന്നുപോയ വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികളുടെയും പച്ചക്കറി തൈകളുടെയും പൂചെടികളുടെയും വിപണന മേളയും വരും ദിവസങ്ങളിൽ ഒരുക്കുന്നു.

കെ പി എസ് ടി എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റി നന്ദുവിന് ചികിത്സാ സഹായം നൽകി.

കെ പി എസ് ടി എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റി നന്ദുവിന് ചികിത്സാ സഹായം നൽകി.

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നന്ദുവിന് കെപിഎസ് ടി എ കിളിമാനൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചികിത്സാസഹായം നൽകി. കഴിഞ്ഞദിവസം പോങ്ങനാട് തകരപ്പറമ്പിന് സമീപം ഇരുചക്രവാഹനം അപകടത്തിൽ പെട്ടാണ് നന്ദുവിന് ഗുരുതരമായി പരിക്കേറ്റത്. അടുത്തദിവസം വിദേശത്ത് പോകാനായുള്ള തയ്യാറെടുപ്പിനിടയിൽ ആയിരുന്നു നന്ദു.

നിർധന കുടുംബത്തിൽപ്പെട്ട നന്ദുവിന്റെ ആശുപത്രി ചെലവിന് ലക്ഷക്കണക്കിന് രൂപ വേണ്ടി വരും. ഇത് മനസ്സിലാക്കി പ്രദേശത്തെ രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക രംഗത്തുള്ള പ്രമുഖരും യുവജന സംഘടനകളും കൂട്ടായി പ്രവർത്തിച്ച് ആണ് ചികിത്സാ സഹായം സ്വരൂപിക്കുന്നത്. ആശുപത്രിയിൽ കഴിയുന്ന നന്ദുവിന്റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ട് എന്നത് നാടിനും നാട്ടുകാർക്കും സന്തോഷം നൽകുന്നതാണ്.

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കിളിമാനൂർ ഉപ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചികിത്സാ സഹായം നൽകിയത്. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ ആർ ഷമീം, സംസ്ഥാന കൗൺസിൽ അംഗം എസ് സബീർ, ജില്ലാ കമ്മിറ്റി അംഗം അനൂപ് എം ജെ, വിദ്യാഭ്യാസ ജില്ലാ ട്രഷറർ മുഹമ്മദ് അൻസാർ എ എം എന്നിവർ ചേർന്ന് ചികിത്സ ധനസഹായഫണ്ടിനു നേതൃത്വം നൽകുന്ന അനൂപ് തോട്ടത്തിൽ, രതീഷ് പോങ്ങനാട് എന്നിവരെ തുക ഏൽപ്പിച്ചു.

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിൽ ആയില്യപൂജ നാളെ

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിൽ ആയില്യപൂജ നാളെ

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യപൂജ നാളെ (തിങ്കളാഴ്ച) രാവിലെ വളരെ ഭക്തിപൂർവ്വം നടത്തപ്പെടുകയാണ്. എല്ലാ ഭക്തജനങ്ങളും ആയില്യപൂജദർശനത്തിന് തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു

നന്ദുവിന്റെ കുടുംബം ചികിത്സ ധന സഹായം തേടുന്നു

നന്ദുവിന്റെ കുടുംബം ചികിത്സ ധന സഹായം തേടുന്നു

ആറ്റിങ്ങൽ: പോങ്ങനാട് കീഴ്‌പേരൂർ സ്വദേശി നന്ദു എന്ന മിഥുൻ (25) 28/10/23 ശനിയാഴ്ച രാത്രി 9ന് തകരപ്പറമ്പ് ജംഗ്ഷന് സമീപം വച്ച് അപകടത്തിൽപ്പെട്ടു. തുടർന്ന് തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്. അപകടനില ഇതുവരെയും തരണം ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ തുടരുകയാണ്.

ചികിത്സയ്ക്ക് ദിവസവും 75,000 രൂപയിൽ അധികം വേണ്ടിവരികയാണ്. നിർധന കുടുംബാംഗമായ നന്ദുവിനെ നമ്മൾ ഒന്നു സഹായിച്ചാൽ ജീവൻ നിലനിർത്താൻ കഴിയും.
നിരവധി സുമനസ്സുകൾ സഹായം നൽകി വരികയാണ്.

ഗൂഗിൾ പേ നമ്പർ: 6282250135 കേശു

ആറ്റിങ്ങലിൽ വീട് കുത്തിത്തുടർന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

ആറ്റിങ്ങലിൽ വീട് കുത്തിത്തുടർന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

വീട് കുത്തിത്തുടർന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ മാമത്തുള്ള നിജാമിന്റെ വീടിന്റെ മുൻവശം വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും മോഷണം ചെയ്തെടുത്ത പ്രതികളായ അരുവിക്കര സ്വദേശി 55 വയസ്സുള്ള മണികണ്ഠൻ, വർക്കല മുണ്ടയിൽ വലിയ ഞെട്ടറ വീട്ടിൽ വാടകയ്ക്ക് താമസം 34 വയസ്സുള്ള വിഷ്ണു വിക്രമൻ എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ പോലീസ് ആണ്‌ പ്രതികളെ അറസ്റ്റ് ചെയ്തത് .

പ്രതികൾ വില്പന നടത്തിയതും പണയം വെച്ചതുമായ മോഷണ മുതലുകൾ കണ്ടെടുത്തിട്ടുണ്ട്. ഒന്നാം പ്രതിയായ മണികണ്ഠൻ പാങ്ങോട്, ചിറയിൻകീഴ്, ആറ്റിങ്ങൽ എന്നീ സ്റ്റേഷനുകളിലെ കൊലപാതകം, മോഷണം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മാനവീയം വീഥിയില്‍ കൂട്ടത്തല്ല്; ചുറ്റും നിന്ന് നൃത്തം ചെയ്ത് യുവാക്കള്‍, പൊലീസ് അന്വേഷണം

മാനവീയം വീഥിയില്‍ കൂട്ടത്തല്ല്; ചുറ്റും നിന്ന് നൃത്തം ചെയ്ത് യുവാക്കള്‍, പൊലീസ് അന്വേഷണം

തിരുവനന്തപുരം: നൈറ്റ് ലൈഫിന് തുറന്ന് കൊടുത്തതിന് പിന്നാലെ തിരുവനന്തപുരം മാനവീയം വീഥിയില്‍ കൂട്ടത്തല്ല്. പൂന്തുറ സ്വദേശിയായ യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷത്തിനിടെ യുവാക്കളുടെ സംഘം ഇതിന് ചുറ്റും നിന്ന് നൃത്തം വച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍, പൂന്തുറ സ്വദേശിയായ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി അറിയാന്‍ സാധിച്ചു. മര്‍ദനമേറ്റ യുവാവിനെയും അക്രമികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമാണോ അതോ ക്രിമിനല്‍ സംഘമാണോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

മാനവീയം വീഥിയില്‍ രാത്രി ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ പലപ്പോഴായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആരും പൊലീസിനെ പരാതിയുമായി സമീപിക്കുന്നില്ല. പലപ്പോഴും മദ്യപസംഘങ്ങളും ലഹരിമാഫിയയും തമ്മില്‍ ഏറ്റുമുട്ടാറുണ്ട്. ഇവര്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി മാനവീയം കൂട്ടായ്മ പരാതിപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.