മദനി ഇന്ന് കേരളത്തിൽ എത്തും; സ്വീകരിക്കാൻ പ്രവർത്തകർ, യാത്രാനുമതി ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ

മദനി ഇന്ന് കേരളത്തിൽ എത്തും; സ്വീകരിക്കാൻ പ്രവർത്തകർ, യാത്രാനുമതി ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ

ബാംഗ്ലൂർ: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി ഇന്ന് കേരളത്തിലെത്തും. ബം​ഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് ശേഷം വിമാനമാർ​ഗം കൊച്ചിയിലെത്തും. നെടുമ്പാശേരിയിലെത്തുന്ന മദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ആംബുലൻസിൽ കൊല്ലം അൻവാർശേരിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കും.

ചികിത്സയ്ക്കും പിതാവിനെ സന്ദർശിക്കാനുമായി ജൂലൈ 8 വരെ കേരളത്തിൽ തങ്ങാൻ സുപ്രീം കോടതി ഏപ്രിൽ 17ന് അനുമതി നൽകിയിരുന്നു. എന്നാൽ സുരക്ഷയ്ക്ക് 20 അംഗ പൊലീസ് സംഘത്തെ അയയ്ക്കാൻ 51 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നിർദേശിച്ചതോടെ യാത്ര വൈകുകയായിരുന്നു. സുരക്ഷാച്ചെലവിൽ ഇളവു വരുത്താൻ പൊലീസ് തയാറായതോടെയാണ് മദനി കേരളത്തിലേക്ക് എത്തുന്നത്.

മലവെള്ളം ഇരച്ചെത്തി; പാറയ്ക്ക് മുകളില്‍ കയറിനിന്നു, ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, അഞ്ചുപേരെയും പുറത്തെത്തിച്ചു

മലവെള്ളം ഇരച്ചെത്തി; പാറയ്ക്ക് മുകളില്‍ കയറിനിന്നു, ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, അഞ്ചുപേരെയും പുറത്തെത്തിച്ചു

കോട്ടയം: തീക്കോയി മാര്‍മല അരുവിയില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ 5 വിനോദസഞ്ചാരികളെയും രക്ഷിച്ചു. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. അരുവിയില്‍ പെട്ടെന്ന് വെള്ളം പൊങ്ങിയപ്പോള്‍ സഞ്ചാരികള്‍ പാറയില്‍ കയറുകയായിരുന്നു. രണ്ടുദിവസം മുന്‍പാണ് മാര്‍മല അരുവിയില്‍ വീണ് ബാംഗ്ലൂർ സ്വദേശി മരിച്ചത്.

ആധാറുമായി പാന്‍ ഇനിയും ബന്ധിപ്പിച്ചില്ലേ?, സമയപരിധി തീരാന്‍ വെറും അഞ്ചുദിവസം; വീഴ്ച വരുത്തിയാല്‍ നിയമ നടപടി

ആധാറുമായി പാന്‍ ഇനിയും ബന്ധിപ്പിച്ചില്ലേ?, സമയപരിധി തീരാന്‍ വെറും അഞ്ചുദിവസം; വീഴ്ച വരുത്തിയാല്‍ നിയമ നടപടി

ന്യൂഡല്‍ഹി: ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജൂണ്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍, ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാനും സാധിക്കില്ല. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല.

നിരവധി തവണയാണ് ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്. അവസാനമായി ആയിരം രൂപ പിഴ ഒടുക്കി ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയാണ് ജൂണ്‍ 30 വരെ നീട്ടിയത്. ഈ സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ഇനിയും ആധാറുമായി പാന്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തം ഉപയോക്താവിന് ആയിരിക്കുമെന്നാണ് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.’നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് ഇത് നഷ്ടപ്പെടുത്തുന്നത്’- ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നത് വീണ്ടും ഓര്‍മ്മപ്പെടുത്തി ആദായനികുതി വകുപ്പ് പങ്കുവെച്ച ട്വീറ്റിലെ വാക്കുകള്‍ ഇങ്ങനെ. 1961ലെ ആദായനികുതി നിയമം അനുസരിച്ച് എല്ലാ പാന്‍ ഉടമകളും ജൂണ്‍ 30നകം ആധാറുമായി ബന്ധിപ്പിക്കണമെന്നും ട്വീറ്റില്‍ വിശദീകരിക്കുന്നു.

ഇ -ഫയലിങ് പോര്‍ട്ടല്‍ വഴിയും എസ്എംഎസ് മുഖേനയും പാന്‍ കാര്‍ഡിനെ ആധാറുമായി ലിങ്ക് ചെയ്യാം. ഇനി ആധാറുമായി പാന്‍ കാര്‍ഡിനെ ലിങ്ക് ചെയ്‌തോ എന്ന് സംശയം ഉള്ളവര്‍ക്ക് ഇത് പരിശോധിക്കാനും സംവിധാനമുണ്ട്. ഓണ്‍ലൈന്‍ വഴിയും എസ്എംഎസ് സന്ദേശത്തിലൂടെയും പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈനിലൂടെ പരിശോധിക്കുന്ന വിധം:

uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ആധാര്‍ സര്‍വീസസില്‍ ക്ലിക്ക് ചെയ്യുക

ആധാര്‍ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുക്കുക

12 അക്ക ആധാര്‍ നമ്പര്‍ നല്‍കി ഗെറ്റ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക

പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുക

സെക്യൂരിറ്റി വെരിഫിക്കേഷന് കാപ്ച കോഡ് നല്‍കുക

ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂര്‍ത്തിയായി

തുടര്‍ന്ന് ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും

www.nsdl.com ല്‍ കയറിയും സമാനമായ നിലയില്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കും

എസ്എംഎസ് വഴി പരിശോധിക്കുന്ന വിധം:

UIDPAN എന്ന് ടൈപ്പ് ചെയ്യുക

സ്‌പേസ് ഇട്ട ശേഷം ആധാര്‍ നമ്പര്‍ നല്‍കുക

വീണ്ടും സ്‌പേസ് ഇട്ട ശേഷം പാന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക

UIDPAN < 12 digit Aadhaar number> < 10 digit Permanent Account Number> ഇതായിരിക്കണം ഫോര്‍മാറ്റ്

567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് വേണം എസ്എംഎസ് അയക്കാന്‍

ആധാറുമായി പാന്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും

മീന്‍ പിടിക്കാന്‍ വല എറിഞ്ഞു: കിട്ടിയത് 40 ലക്ഷത്തിന്റെ 2000 രൂപാ നോട്ടുകള്‍

മീന്‍ പിടിക്കാന്‍ വല എറിഞ്ഞു: കിട്ടിയത് 40 ലക്ഷത്തിന്റെ 2000 രൂപാ നോട്ടുകള്‍

കന്യാകുമാരി: മീന്‍ പിടിക്കാന്‍ വല എറിഞ്ഞു, കിട്ടിയത് 2000 രൂപാ നോട്ടുകള്‍. 40 ലക്ഷം രൂപ വരുന്ന നോട്ടുകളാണ് കുളത്തില്‍ നിന്ന് കണ്ടെടുത്തത്. നാഗര്‍കോവിലിലെ കുളത്തിലാണ് സംഭവം. കള്ള നോട്ടുകളാണ് കണ്ടെടുത്തത്. നാഗര്‍കോവിലിനടുത്ത് വെമ്പനൂരിലുള്ള പെരിയ കുളത്തില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്. മീന്‍ പിടിക്കാന്‍ എറിഞ്ഞ വലയിലാണ് കള്ളനോട്ട് കുടുങ്ങിയത്.കുളത്തിന്റെ ഒരു വശത്ത് കര്‍ഷകര്‍ നെല്‍കൃഷി നടത്തി വരുന്നതിനാല്‍ വെമ്പനൂരിലുള്ള പെരിയ കുളത്തില്‍ വെള്ളത്തിന്റെ അളവ് കുറവാണ്. അതിനാല്‍ ആളുകള്‍ കുളത്തില്‍ മീന്‍ പിടിക്കാറുണ്ട്. അങ്ങനെ ശനിയാഴ്ച രാവിലെ വല എറിഞ്ഞപ്പോഴാണ് വലയില്‍ നോട്ട് കെട്ടുകള്‍ കുരുങ്ങിയത്.

പായല്‍ പിടിച്ച പ്ലാസ്റ്റിക് കവറിനുളളിലായിരുന്നു നോട്ട് കെട്ടുകള്‍. 100 വീതമുള്ള 2000 രൂപയുടെ 20 കെട്ടുകളായി 40 ലക്ഷം രൂപയാണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിണിയില്‍ പോലീസ് നോട്ടുകള്‍ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകള്‍ ആണെന്ന് മനസിലായത്. നിലവില്‍ 2000 നോട്ടുകള്‍ കടകളില്‍ ആരും വാങ്ങുന്നില്ല മറിച്ച് ബാങ്കില്‍ കൊണ്ട് പോയി മാറ്റുന്ന സാഹചര്യം വന്നതിനാലാണ് വ്യാജ നോട്ടുകള്‍ കുളത്തില്‍ ഉപേക്ഷിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

ശ്രീരഞ്ജൻ (65) അന്തരിച്ചു

ശ്രീരഞ്ജൻ (65) അന്തരിച്ചു

വഞ്ചിയൂർ പുതിയതടം നീരാഞ്ജനത്തിൽ ശ്രീരഞ്ജൻ (65) ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.

ഭാര്യ: ലത
മക്കൾ: അരുൺ എസ് രഞ്ജൻ, അനൂപ് എസ് രഞ്ജൻ

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ, അഞ്ചു ജില്ലകളിൽ യെല്ലോ അലര്‍ട്ട്: കടലാക്രമണത്തിന് സാധ്യത

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ, അഞ്ചു ജില്ലകളിൽ യെല്ലോ അലര്‍ട്ട്: കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ഈ ദിവസങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ, കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 2.2 മുതല്‍ 2.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.