ക്ഷേത്രക്കുളത്തില്‍ ഐ ഫോണ്‍ വീണു: തെരച്ചിലിനെത്തി അഗ്നിരക്ഷാ സേന

ക്ഷേത്രക്കുളത്തില്‍ ഐ ഫോണ്‍ വീണു: തെരച്ചിലിനെത്തി അഗ്നിരക്ഷാ സേന

അങ്ങാടിപ്പുറം: കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ ഏറാംതോട് മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിലേക്ക് പാണ്ടിക്കാട് ഒറവംപുറത്തെ ശരത്തിന്റെ ഐ ഫോൺ വീണത്. ഒരു ലക്ഷത്തോളം രൂപയുള്ള ഫോണായതിനാൽ ശരത്തും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ഏറെ നേരം കുളത്തില്‍ തെരഞ്ഞെങ്കിലും ഫോണ്‍ കിട്ടിയില്ല.

ഇതോടെയാണ് യുവാവ് പെരിന്തൽമണ്ണ യൂണിറ്റ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. എന്നാല്‍ ഫയർഫോഴ്‌സ് സംഘമെത്തിയതോടെ ആരോ വെള്ളത്തിൽ പോയെന്ന് കരുതി നാട്ടുകാരും കുളത്തിന് ചുറ്റും കൂടി. പിന്നീടാണ് തെരച്ചില്‍ നടക്കുന്നത് ഐ ഫോണിന് വേണ്ടിയാണെന്ന് നാട്ടുകാര്‍ അറിയുന്നത്. ഇതോടെ നാട്ടുകാരുടെ ആശങ്ക കൗതുകമായി. എട്ട് മീറ്ററോളം ആഴമുള്ള കുളത്തിന്റെ അടിഭാഗത്ത് ചളി നിറഞ്ഞ നിലയിലാണുള്ളത്. സ്‌കൂബ ഡൈവിംഗ് ഉപകരണങ്ങള്‍ ധരിച്ച് വെള്ളത്തിൽ മുങ്ങിയാണ് ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ മുഹമ്മദ് ഷിബിനും എം കിഷോറും ഫോൺ കണ്ടെത്തിയത്.

പത്ത് മിനിട്ടോളം തിരഞ്ഞാണ് ഫോൺ കണ്ടെത്തിയത്. ഇത് ശരത്തിന് കൈമാറി. ഫോണിന് കാര്യമായ കേടുപാടുകളില്ലെന്നാണ് ശരത്തിന്റെ പ്രതികരണം. ഫോൺ കിട്ടിയ ശരത്ത് അഗ്നിരക്ഷാ സേനയോട് നന്ദി പറഞ്ഞു. ‘രക്ഷാപ്രവർത്തനത്തിൽ’ ഓഫീസർമാരായ അഷ്‌റഫുദ്ദീൻ, പി മുരളി എന്നിവരും പങ്കെടുത്തു. കഴിഞ്ഞ ദിവസം ജലസംഭരണിയില്‍ വീണ ഐ ഫോണ്‍ കണ്ടെത്താനായി 21 ലക്ഷം ലിറ്റർ വെള്ളം ഒഴുക്കിക്കളഞ്ഞ സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷനിലായിരുന്നു.

ഛത്തീസ്ഗഡ്ഡിലെ കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഉദ്യോഗസ്ഥനായ രാജേഷ് വിശ്വാസിനെതിരെയാണ് നടപടിയുണ്ടായത്. ഉപയോഗശൂന്യമെന്ന് കാണിച്ച് വെള്ളം വറ്റിക്കാൻ പ്രാദേശിക ഡിവിഷനൽ ഓഫീസറിൽ നിന്നും വാക്കാൽ അനുമതി വാങ്ങിയതിന് ശേഷമായിരുന്നു ഉദ്യോഗസ്ഥന്‍റെ നടപടി. അവധിക്കാലം ആഘോഷിക്കാൻ രാജേഷ് വിശ്വാസ് ഖേർകട്ട അണക്കെട്ട് പരിസരത്ത് എത്തിയപ്പോഴായിരുന്നു ഐഫോണ്‍ ജല സംഭരണിയില്‍ വീണത്.

ഐക്കരവിള ശ്രീ ഭദ്രാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും തിരുഃ ഉത്സവവും നാളെ മുതൽ

ഐക്കരവിള ശ്രീ ഭദ്രാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും തിരുഃ ഉത്സവവും നാളെ മുതൽ

ഐക്കരവിള ശ്രീ ഭദ്രാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും തിരുഃ ഉത്സവവും മെയ് 30, 31, ജൂൺ 1 തീയതികളിൽ നടക്കും. ഉത്സവത്തിന്റെ മൂന്നാം ദിവസം രാവിലെ
8.30 നു സമൂഹപൊങ്കാലയും ഉച്ചയ്ക്ക് 1 മണിയ്ക്ക് അന്നദാനവും ഉണ്ടാകും. വൈകുന്നേരം 5.30 ന് ഘോഷയാത്രയോടെ ഉത്സവം സമാപിയ്ക്കും.

മണിപ്പൂര്‍ വീണ്ടും കത്തുന്നു; പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ചുമരണം

മണിപ്പൂര്‍ വീണ്ടും കത്തുന്നു; പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ചുമരണം

മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. കലാപബാധിതമായ മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സന്ദര്‍ശനം നടത്താനിരിക്കെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തിനിടെ അക്രമികള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഏറ്റുമുട്ടി. സംഗുരു, സെരോയു മേഖലകളില്‍ നിരവധി വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീയിട്ടു. മെയ്തി വിഭാഗക്കാര്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തത്.

മെയ്തി- കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പിന്നീട് കലാപമായി മാറുകയായിരുന്നു. കഴിഞ്ഞമാസം ഉണ്ടായ കലാപത്തില്‍ 80 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി വീടുകളും വാഹനങ്ങളും കച്ചവടസ്ഥാപനങ്ങളും അഗ്നിക്കിരയായി. സംഘര്‍ഷബാധിതമേഖലകളില്‍ കൂടുതല്‍ പൊലീസിനെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഈ മാസം 31 വരെ സര്‍ക്കാര്‍ നീട്ടി. ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ് ജില്ലകളില്‍ കര്‍ഫ്യൂവില്‍ 11 മണിക്കൂര്‍ ഇളവു നല്‍കാനുള്ള തീരുമാനം ആറു മണിക്കൂറാക്കി ചുരുക്കി.

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ സ്വർണവില 600 രൂപ കുറഞ്ഞിരുന്നു. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5565 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4610 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല.

പ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചതായി വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച പഞ്ചായത്തംഗം അറസ്റ്റില്‍

പ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചതായി വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച പഞ്ചായത്തംഗം അറസ്റ്റില്‍

പ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചതായി വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച പഞ്ചായത്തംഗം അറസ്റ്റില്‍. കൊല്ലത്തെ ബി ജെ പി പഞ്ചായത്തംഗം നിഖില്‍ മനോഹര്‍ ആണ് പിടിയിലായത്. കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വീഡിയോ തയ്യാറാക്കി സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രചാരണം നടത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇത്തരത്തിലൊരു വീഡിയോ തയ്യാറാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിൽ യുവതിയുടെ ഭർത്താവും മരിച്ചു

പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിൽ യുവതിയുടെ ഭർത്താവും മരിച്ചു

കോട്ടയം: പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിൽ യുവതിയുടെ ഭർത്താവും മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. മാരകവിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം.

യുവതിയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച നിലയിലാണ് ഷിനോ മാത്യുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് ഈ മാസം 19നായിരുന്നു യുവതി ദാരുണമായി കൊല്ലപ്പെട്ടത്. അന്ന് വൈകിട്ടാണ് ഷിനോയെ വിഷം കഴിച്ച നിലയിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.