വാഹനാപകടത്തിൽ വൈദികന് ദാരുണാന്ത്യം

വാഹനാപകടത്തിൽ വൈദികന് ദാരുണാന്ത്യം

വടകര: കോഴിക്കോട് വടകരയിലുണ്ടായ വാഹനാപകടത്തിൽ വൈദികന് ദാരുണാന്ത്യം. തലശേരി അതിരൂപതയിലെ ഫാദർ കണ്ണൂർ ആറളത്തെ മനോജ് പോൾ ഒറ്റപ്ലാക്കൽ (38) ആണ് മരിച്ചത്. തലശേരി മൈനർ സെമിനാരി വൈസ് റെക്ടർ ആയിരുന്നു.
ദേശീയപാതയിൽ മുക്കാളിയിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു വൈദികർക്ക് പരിക്കേറ്റു.

ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് ചടങ്ങിൽ പങ്കെടുത്തു. തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട ഗ്യാസ് ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ചു കയറിയ നിലയിലാണ്. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ ഫാ. ജോർജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ.ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.

നടി നവ്യാ നായർ ആശുപത്രിയിൽ

നടി നവ്യാ നായർ ആശുപത്രിയിൽ

നടി നവ്യാ നായർ ആശുപത്രിയിൽ. താരത്തിന് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ പുതു ചിത്രമായ ജാനകി ജാനേയും പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.

എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകളിൽ  ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

ഇക്കഴിഞ്ഞ എസ് എസ് എൽ സി -പ്ലസ് ടു പരീക്ഷകളിൽകിഴുവിലം ഗ്രാമപഞ്ചായത്തിലെ 5,2 വാർഡുകളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ചാം വാർഡിലെ സജിത്ത് – സരിത ദമ്പതികളുടെ മകളും ഫുൾ എ പ്ലസ് വാങ്ങിയ ആറ്റിങ്ങൽ ജി എച്ച് എസ് എസിലെ വിദ്യാർഥിനിയുമായിരുന്ന ആയില്ല്യാ സജിത്ത്, പ്ലസ്ടുവിന് ആറ്റിങ്ങൽ ജി എച്ച് എസ് എസ് നിന്നും 1176 മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീകണ്ഠൻ നായർ-മിനി ദമ്പതികളുടെ മകളായ വർഷ, രണ്ടാം വാർഡ് പറയത്തു കോണം ഫാത്തിമ മൻസിലിൽ നിന്നും സുനീത്- ഷംനാ ദമ്പതികളുടെ മകളും ശാരദവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും 1175 മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ നൂറാ ജാസ്മിൻ എന്നിവരെ അവരവരുടെ ഭവനങ്ങളിൽ എത്തിച്ചേർന്ന് ആദരിച്ചു.

ഷാൾ, മധുരപലഹാരങ്ങൾ എന്നിവ നൽകിയാണ് ആദരിച്ചത്. തുടർ പഠനത്തിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. ആദരിക്കൽ ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ശ്രീകണ്ഠൻ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ബി എസ് ബിജു കുമാർ, എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം പി ജി പ്രദീപ്, ചൈതന്യ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഒ അജിതകുമാരി, അസോസിയേഷൻ ഭാരവാഹികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഇന്ത്യൻ റിസേർവ് ബറ്റലിയൻ സ്പെഷ്യൽ കമാന്റോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു

ഇന്ത്യൻ റിസേർവ് ബറ്റലിയൻ സ്പെഷ്യൽ കമാന്റോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു

റിസേർവ് ബറ്റലിയൻ സ്പെഷ്യൽ കമാന്റോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു.
ആന്റി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമാന്റോ തിരുവനന്തപുരം കല്ലറ -പാങ്ങോട്, എസ്.എൻ.വില്ലയിൽ ഷാജിയുടെ മകൻ ജെ. റാസിയാണ് (33) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ സഹപ്രവർത്തകരോടൊപ്പം നിലമ്പൂർ എം എസ് പി ക്യാമ്പിന് താഴെ ചാലിയാർപ്പുഴയിൽ നീന്താൻ ഇറങ്ങിയതായിരുന്നു. സ്ഥിരമായി പുഴയിൽ നീന്താറുള്ള പോലീസ് കമാന്റോസ് ഇന്നലെയും പതിവുപോല നീന്തുന്നതിനിടയിൽ ചാലിയാർ പുഴയുടെ മദ്ധ്യഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.

ഐ എസ് ആർ ഒ -യുടെ #ജിഎസ്എൽവിഎഫ് 12/എൻ വി എസ്-01-ന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു

ഐ എസ് ആർ ഒ -യുടെ #ജിഎസ്എൽവിഎഫ് 12/എൻ വി എസ്-01-ന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഇന്നു രാവിലെ 10.42ന് ഐഎസ്ആർഒ റോക്കറ്റ് അയക്കും. ഏകദേശം 2,232 കിലോഗ്രാം ഭാരമുള്ള എൻവിഎസ്-01 നാവിഗേഷൻ ഉപഗ്രഹത്തെ വിന്യസിക്കാനാണ് ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മിഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വീട്ടുവളപ്പിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച വീട്ടമ്മയ്ക്ക് പിഴ

വീട്ടുവളപ്പിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച വീട്ടമ്മയ്ക്ക് പിഴ

കൊല്ലം അഞ്ചാലുംമൂട്ടിൽ വീട്ടുവളപ്പിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച വീട്ടമ്മയ്ക്ക് ആരോഗ്യവകുപ്പ് അധികൃതർ രണ്ടായിരം രൂപ പിഴ ചുമത്തി. പോലീസ് കേസെടുത്തു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ എത്തിയ ഹരിതകർമ്മ സേനാംഗങ്ങളെ വെല്ലുവിളിച്ച വീട്ടമ്മ അവർക്ക് മുന്നിലിട്ട് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുകയായിരുന്നു. തുടക്കം മുതൽക്കേ ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാത്ത ഇവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ വീട്ടുപരിസരത്ത് കത്തിക്കുകയായിരുന്നു പതിവ്.