മഴ ഫൈനൽ കളിച്ചു; ഐപിഎൽ കലാശപ്പോരാട്ടം മാറ്റിവച്ചു; ചെന്നൈ സൂപ്പർ കിങ്സ് ​ഗുജറാത്ത് ടൈറ്റൻസ് മത്സരം ഇന്ന്

മഴ ഫൈനൽ കളിച്ചു; ഐപിഎൽ കലാശപ്പോരാട്ടം മാറ്റിവച്ചു; ചെന്നൈ സൂപ്പർ കിങ്സ് ​ഗുജറാത്ത് ടൈറ്റൻസ് മത്സരം ഇന്ന്

അഹമ്മദാബാദ്; ഐപിഎൽ ചാമ്പ്യന്മാരെ അറിയാനുള്ള ആരാധകരുടെ കാത്തിരിപ്പ് ഇന്ന് വൈകിട്ടു വരെ നീളും. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ പോരാട്ടം തിങ്കളാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30-ന് ഫൈനല്‍ നടക്കും. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ പോരാട്ടത്തിന്റെ ടോസ് വൈകിയിരുന്നു. ഒടുവില്‍ ഇന്ത്യന്‍ സമയം രാത്രി 10.54-ന് മൈതാനത്ത് അവസാനഘട്ട പരിശോധന നടത്തിയ അമ്പയര്‍മാരും മാച്ച് റഫറിയും ഞായറാഴ്ച ഇനി മത്സരം നടക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇന്നലെ അഹമ്മദാബാദില്‍ ഉച്ചകഴിഞ്ഞ് വരെ തെളിഞ്ഞ ആകാശമായിരുന്നു എങ്കില്‍ ടോസ് ഇടേണ്ടതിന് അരമണിക്കൂറിലധികം മുമ്പ് മാത്രം മഴയെത്തുകയായിരുന്നു. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്‌ടീസിനായി തയ്യാറെടുക്കുകയും ചെയ്‌തെങ്കിലും വീണ്ടുമെത്തുകയായിരുന്നു. ഓവറുകള്‍ വെട്ടിച്ചുരുക്കാതെ മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന സമയം 9.35 ആയിരുന്നു. എന്നാൽ മഴ മാറാതെ നിന്നതോടെ മത്സരം നടക്കില്ലെന്ന് ഉറപ്പായ ആരാധകർ സ്റ്റേഡിയം വി‍ടാൻ തുടങ്ങി.

ഇന്ന് ​ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സുമായി കലാശപ്പോരിൽ നേർക്കുനേർ വരുന്നത്. റെക്കോർഡ് കിരീട നേട്ടമാണ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ലക്ഷ്യമിടുന്നത്. നാല് തവണ ചാമ്പ്യൻമാരായ അവർ ഇന്നു കിരീടം സ്വന്തമാക്കിയാൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പം എത്തും‌. അഞ്ച് തവണയാണ് മുംബൈ ചാമ്പ്യൻമാരായത്.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

11, 7 വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ചു; അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ

11, 7 വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ചു; അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ. 11, 7 വയസുള്ള സഹോദരങ്ങളായ പെൺകുട്ടികളാണ് പീഡനത്തിനു ഇരയായത്. ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പൻ (50), മകൻ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.

സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. ആറ് മാസത്തോളമായി രണ്ട് പെൺകുട്ടികളേയും ഇരുവരും പീഡിപ്പിച്ചതായി സ്കൂൾ അധികൃതർ ചങ്ങരംകുളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പൊലീസ് തിരഞ്ഞെത്തിയ വിവരം അറിഞ്ഞ് രക്ഷപ്പെടാൻ അയ്യപ്പൻ ശ്രമിച്ചിരുന്നു. ഇയാളെ കടവല്ലൂർ ബസ് സ്റ്റോപിൽ നിന്നു മഫ്തിയിലെത്തിയ അന്വേഷണ സംഘം തന്ത്രപരമായി കുടുക്കുകയായിരുന്നു.

വിഷ്ണു അടൂരിലാണ് ജോലി ചെയ്യുന്നത്. സംഭവം അറിഞ്ഞ് മൊബൈൽ ഫോൺ ഓഫാക്കി രക്ഷപ്പെടാൻ വിഷ്ണു ശ്രമിച്ചു. എന്നാൽ അടൂർ പൊലീസിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. കേസിൽ പോക്സോ നിയമമനുസരിച്ച് നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ പൊന്നാനി ജഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം

വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കും. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കൺസെഷൻ അനുവദിക്കൂ. നേരിട്ട് ബസ് സർവീസുള്ള റൂട്ടുകളിൽ ഭാഗികമായി യാത്ര അനുവദിക്കില്ല. 40 കി.മീ മാത്രമേ കൺസെഷൻ അനുവദിക്കൂ.

സർക്കാർ സ്‌കൂളുകൾ, കോളേജ്, ഐ ടി ഐ, പോളിടെക്നിക് എന്നിവരുടെ ഐ ഡി കാർഡിൽ റൂട്ട് രേഖപ്പെടുത്തിയിരിക്കണം. സ്വാശ്രയ വിദ്യാഭ്യാസ/പാരലൽ സ്ഥാപനങ്ങൾക്ക് ആർ ടി ഒ/ജോ. ആർ ടി ഒ അനുവദിച്ച കാർഡ് നിർബന്ധമാണ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെ മാത്രമേ കൺസെഷൻ അനുവദിക്കൂ.

സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ദന്ത ചികിത്സാ ക്യാമ്പ് നടത്തി

സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ദന്ത ചികിത്സാ ക്യാമ്പ് നടത്തി

കല്ലമ്പലം: തിരുവനന്തപുരം വട്ടപ്പാറ പി. എം. എസ്‌. ഡെന്റൽ കോളേജ് & റിസർച്ച് സെന്ററും കടുവയിൽ സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ദന്ത ചികിത്സാ ക്യാമ്പിൽ 70ഇൽ പരം പേർക്ക് ചികിത്സ ലഭിച്ചു. അത്യാധുനിക സജ്ജീകരണങ്ങൾ ഉൾപ്പെട്ട മൊബൈൽ ചികിത്സാവാനും 10 മെഡിക്കൽ ഓഫീസർമാരും അടങ്ങിയതായിരുന്നു ടീം.

രാവിലെ നടന്ന ക്യാമ്പ് മണമ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. നഹാസ് ഉദ്ഘാടനം ചെയ്യുകയും സൗഹൃദയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു. പി.എം.എസ്‌ ഡെന്റൽ കോളേജ് പ്രൊഫസർ ഡോക്ടർ സുനിത, ദന്ത സംരക്ഷണത്തെകുറിച്ച് ബോധനം നൽകുകയും ക്യാമ്പിൽ നടത്തുന്ന വിവിധ തരത്തിലുള്ള ചികിത്സകളെയും വിശദീകരിച്ചു. ചടങ്ങിൽ വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജി. കുഞ്ഞുമോൾ, സൗഹൃദ പ്രസിഡന്റ്‌ പി. എൻ. ശശിധരൻ, സെക്രട്ടറി ഖാലിദ് പനവിള എന്നിവർ സംസാരിച്ചു.

തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്

തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്

തിരുവനന്തപുരം നഗരത്തിലെ ഷോപ്പിംഗ് മാളിൽ പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിന്റെ ചിത്രം പുറത്തുവിട്ട് വഞ്ചിയൂർ പൊലീസ്. സംഭവത്തിന് പിന്നാലെ മാളിൽ നിന്ന് മുങ്ങിയ പ്രതിയ്ക്കായുള്ള അന്വേഷണം തുടരുകയാണ്. കഴിഞ്ഞ മാസം പതിനേഴിന് രാത്രി എട്ടുമണിയോടെയാണ് തിരുവനന്തപുരം നഗരത്തിലെ ഷോപ്പിംഗ് മാളിലെത്തിയ പെൺകുട്ടിയെ യുവാവ് കടന്ന് പിടിക്കുന്നത്.

തുടർന്ന് മാളിലുണ്ടായിരുന്നവർ പ്രതിയെ പിടികൂടിയെങ്കിലും ഇയാൾ അവിടെ നിന്ന് രക്ഷപെട്ടു. മാൾ അധികൃതരുടെ അശ്രദ്ധ കാരണമാണ് പ്രതി രക്ഷപെട്ടതെന്ന് വഞ്ചിയൂർ പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി നേരത്തെ ഡി.സി.പിക്ക് പരാതി നൽകിയിരുന്നു. പിന്നാലെയാണ് പ്രതിയുടെ സി.സി.ടി.വി ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടത്. ഇയാൾക്കെതിരെ പൊക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.