ഉള്ളി ലോറി നിയന്ത്രണം വിട്ട് ഗര്‍ത്തത്തിലേക്ക്; മൂന്ന് പേര്‍ മരിച്ചു

ഉള്ളി ലോറി നിയന്ത്രണം വിട്ട് ഗര്‍ത്തത്തിലേക്ക്; മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: വട്ടപ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട ലോറി ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നു. ലോറിയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളെയും ദീര്‍ഘനേരം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചാലക്കുടിയിലേക്ക് ഉള്ളിയുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആഴ്ചകള്‍ക്കിടെ പ്രദേശത്ത് ഉണ്ടാവുന്ന നാലാമത്തെ അപകടമാണിത്.

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ആദ്യമായി 43,000 കടന്നു. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 43,000 കടന്നത്. 43,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപ കൂടി 5380 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. എട്ടുദിവസത്തിനിടെ 2320 രൂപയാണ് വര്‍ധിച്ചത്.

ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തിന് പ്രതീക്ഷ നല്‍കി സുപ്രീം കോടതി

ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തിന് പ്രതീക്ഷ നല്‍കി സുപ്രീം കോടതി

ഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തിന് പ്രതീക്ഷ നല്‍കി സുപ്രീം കോടതി. ബഫര്‍സോണ്‍ വിധി ഭേദഗതി ചെയ്താല്‍ ആശങ്കകള്‍ക്ക് പരിഹാരമാകില്ലേയെന്ന് എന്നു വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചു. ഭേദഗതി ചെയ്താലും ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനനം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയിലെങ്കിലും പരിസ്ഥിതി ലോല മേഖല വേണമെന്നാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് ബിആര്‍ ഗവായ് ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ വീഴ്ച വന്നതായി കേരളം കോടതിയില്‍ അറിയിച്ചിരുന്നു. അന്തിമ വിജ്ഞാപനവും കരടവ് വിജ്ഞാപനവുമിറങ്ങിയ കേരളത്തിലെ 17 സംരക്ഷിത മേഖലകളെ ബഫര്‍ സോണ്‍ വിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കേരളത്തിന്റെ മൂന്നില്‍ ഒരു ഭാഗം വനമാണ്. ഇതിനു ചുറ്റും ജനം തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുക അസാധ്യമാണെന്നും കേരളം കോടതിയെ അറിയിച്ചു. വിധിയില്‍ ഭേദഗതിയും ഇളവുകളും തേടി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അപേക്ഷകള്‍ ഉത്തരവിനായി കോടതി മാറ്റി.

ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍, അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം പറ്റില്ലെന്ന് സുപ്രീം കോടതി ഇന്നലെ വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ബഫര്‍സോണില്‍ പുതിയ നിര്‍മാണം വിലക്കുന്ന പരാമര്‍ശം കഴിഞ്ഞ ജൂണില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ബിആര്‍ ഗവായ് ഉള്‍പ്പെട്ട ബെഞ്ചിന്റെ പ്രതികരണം.

നിരോധിക്കേണ്ടത് നിരോധിക്കണം, നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണമെന്ന് അമിക്കസ്‌ക്യൂറി പറഞ്ഞു. സമ്പൂര്‍ണവിലക്ക് ഏര്‍പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. അന്തിമ, കരട് വിജ്ഞാപനങ്ങള്‍ വന്ന മേഖലയെ വിലക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന്, സമ്പൂര്‍ണനിയന്ത്രണം പ്രായോഗികമല്ലെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണമല്ല ഉദ്ദേശിച്ചതെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.

പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു; സഹപാഠിക്കായി തിരച്ചില്‍

പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു; സഹപാഠിക്കായി തിരച്ചില്‍

തൊടുപുഴ: കുമുളിയില്‍ പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു പ്രസവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇരുവരും സ്‌നേഹത്തിലായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കുമുളി പൊലീസ് എത്തി അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.

രാഷ്ട്രപതി ദ്രൗപദി മുര്‍മു കൊച്ചിയില്‍; ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു

രാഷ്ട്രപതി ദ്രൗപദി മുര്‍മു കൊച്ചിയില്‍; ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. പ്രത്യേക വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രപതിയായി സ്ഥാനമേറ്റതിന് ശേഷം, ദ്രൗപദി മുര്‍മുവിന്റെ ആദ്യ കേരള സന്ദര്‍ശനമാണ്.

നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് രാഷ്ട്രപതി സന്ദര്‍ശിക്കും. തുടര്‍ന്ന്നാവികസേനയുടെ ഭാഗമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘നിഷാന്‍’ സമ്മാനിക്കും. വൈകിട്ട് 4.20 നാണ് ചടങ്ങ്. തുടര്‍ന്ന് വൈകിട്ട് 7.20ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ താമസിക്കും.

17ന് രാവിലെ 9.30ന് ഹെലികോപ്ടറില്‍ കൊല്ലം വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. തിരികെ തിരുവനന്തപുരത്ത് എത്തി കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പൗരസ്വീകരണത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. മാര്‍ച്ച് 18ന് രാവിലെ കന്യാകുമാരി സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ഉച്ചയോടെ ലക്ഷദ്വീപിലേയ്ക്ക് പോകും. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മടങ്ങും. രാഷ്ട്രപതി സന്ദര്‍ശനത്തിനെ തുടര്‍ന്ന് ഇന്ന് കൊച്ചി നഗരത്തിലും പശ്ചിമ കൊച്ചിയിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 വരെ ഗതാഗതനിയന്ത്രണമുണ്ട്.

അരുണാചലില്‍ സേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കായി തിരച്ചില്‍

അരുണാചലില്‍ സേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കായി തിരച്ചില്‍

ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പടിഞ്ഞാറന്‍ ബൊംഡിലയില്‍ മണ്ഡലയ്ക്കു സമീപമാണ് അപകടം. ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. പൈലറ്റുമാരെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.