ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകൾ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ലെന്നും കോടതി വിമർശിച്ചു. ഓരോ ദിവസവും നിർണായകമാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണം. വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് ഓൺലൈനായി 1.45 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മറുപടി നൽകാൻ നാളെവരെ സമയം വേണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കോടതി അനുവദിച്ചില്ല. വിഷയത്തിൽ ജ.ദേവൻ രാമചന്ദ്രൻ നൽകിയ കത്തിനെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

തമിഴ്നാട്ടിൽ വൈദ്യുതാഘാതമേറ്റ് മൂന്ന് ആനകൾ ചരിഞ്ഞു

തമിഴ്നാട്ടിൽ വൈദ്യുതാഘാതമേറ്റ് മൂന്ന് ആനകൾ ചരിഞ്ഞു

തമിഴ്നാട്ടിൽ വൈദ്യുതാഘാതമേറ്റ് മൂന്ന് ആനകൾ ചരിഞ്ഞു. ധർമപുരി ജില്ലയിലെ മാറണ്ടഹള്ളിയിലെ കാളി കൗന്ദർ കോട്ടായി ഗ്രാമത്തിലാണ് സംഭവം. ആനകൾ വേലി കടക്കുന്നതിനിടയിലാണ് വൈദ്യുതാഘാതമേറ്റത്. ഒരു കർഷകൻ സ്ഥാപിച്ച അനധികൃത വൈദ്യുതവേലികളാണ് അപകടത്തിന് കാരണം. കാട്ടു പന്നികളിൽ നിന്നും കൃഷിഇടം സംരക്ഷിക്കുന്നതിനായാണ് വൈദ്യുതവേലി കെട്ടിയത്. ഇവിടെ എത്തിയ ആനകളാണ് ചരിഞ്ഞത്.

തമിഴ്നാട്ടിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

തമിഴ്നാട്ടിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാൾക്ക് ​ഗുരുതര പരിക്കേറ്റു. തേനിയിലാണ് അപകടം. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കാർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ ടയർ പൊട്ടി ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. മരിച്ച രണ്ട് പേർ കോട്ടയം ജില്ലക്കാരാണെന്ന് സൂചനകളുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചു. ​ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലായ ആളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം സ്വദേശികൾ സഞ്ചരിച്ച കാർ തേനിയിലേക്ക് പോകുകയായിരുന്നു. കർണാടക രജിസ്ട്രേഷനിലുള്ള ലോറി കോയമ്പത്തൂരിൽ നിന്ന് തേനിയിലേക്ക് തന്നെ വരികയായിരുന്നു. സംഭവത്തിൽ അല്ലിന​ഗരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങി; അധ്യാപികയ്ക്ക് ദാരുണാന്ത്യം

ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങി; അധ്യാപികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: തൃപ്രയാറില്‍ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു. തൃപ്രയാര്‍ ലെമെര്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ ചെന്ത്രാപ്പിന്നി സ്വദേശി നാസിനിയാണ് (35) മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ തൃപ്രയാര്‍ സെന്ററിന് വടക്ക് ഭാഗത്തായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീഴുകയായിരുന്നു. ലോറി നാസിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.സംഭവ സ്ഥലത്ത് വെച്ച് തന്നെ നാസിനി മരിച്ചതായി പൊലീസ് പറയുന്നു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നടൻ ബാല ആശുപത്രിയിൽ

നടൻ ബാല ആശുപത്രിയിൽ

കൊച്ചി: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് നടൻ ഇപ്പോഴുള്ളത്. ഇന്നലെ വൈകുന്നേരത്തോടെ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിയ ശേഷം അവരുമായി ആലോചിച്ച് മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കാനാണ് ആലോചനയെന്നും ആശുപത്രി പി ആര്‍ ഒ അറിയിച്ചു.

ലൈഫ് മിഷൻ കോഴ കേസ്: സിഎം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായി

ലൈഫ് മിഷൻ കോഴ കേസ്: സിഎം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ സി എം രവീന്ദ്രൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് മുന്നിൽ ഹാജരായി. കൊച്ചിയിൽ ഇഡി ഓഫീസിലാണ് ഇന്ന് രാവിലെ അദ്ദേഹം എത്തിയത്. മാധ്യമങ്ങളെ കൈ വീശി കാണിച്ച് ഇഡി ഓഫീസിലേക്ക് സിഎം രവീന്ദ്രൻ പ്രവേശിച്ചു. ലൈഫ് മിഷൻ കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രൻ എത്തിയിരിക്കുന്നത്. ചോദ്യം ചെയ്യാനായി ഇഡി ഇദ്ദേഹത്തിന് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നു.