യുട്യൂബ് ചാനലുമായി റവന്യൂ വകുപ്പ്

യുട്യൂബ് ചാനലുമായി റവന്യൂ വകുപ്പ്

റവന്യൂ വകുപ്പിന്റെ സേവനങ്ങളും, ക്ഷേമ ആനുകൂല്യങ്ങളും, വാർത്തകളൂം ഇനി റവന്യൂ വകുപ്പിന്റെ “റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (RIB)” എന്ന യുട്യൂബ് ചാനല്‍ വഴി ലഭ്യമാകുന്നതായിരിയ്കും. യുട്യൂബ് ലിങ്ക് താഴെ കാണാം

https://youtube.com/@ribkeralam

കോസ്റ്റൽ വാർഡന് നേരെ ലൈംഗിക അതിക്രമ ശ്രമം: പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

കോസ്റ്റൽ വാർഡന് നേരെ ലൈംഗിക അതിക്രമ ശ്രമം: പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുള്ളിൽ കോസ്റ്റൽ വാർഡന് നേരെ ലൈംഗിക അതിക്രമം കാണിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. പൂവാർ കോസ്‌റ്റൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആദർശിന് എതിരെയാണ് പൂവാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

സ്റ്റേഷന് ഉള്ളിൽ ചായ ഇട്ടുകൊണ്ട് നിൽക്കുകയായിരുന്നു കോസ്റ്റൽ വാർഡനായ യുവതിയെ പിന്നിലൂടെ എത്തിയ ആദർശ് ശരീരത്തിൽ സ്പർശിച്ചെന്നും അതിക്രമം കാട്ടാൻ ശ്രമിച്ചു എന്നുമാണ് പരാതി. തുടർന്ന് യുവതി തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂവാർ പൊലീസ് ആദർശിന് എതിരെ കേസെടുക്കുകയായിരുന്നു. വനിതാ സെൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആദർശിനെതിരെ ലൈംഗിക അതിക്രമത്തിന് പൊലീസ് കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇയാൾക്ക് എതിരെ തുടർ നടപടികൾ ഉണ്ടാകുമെന്നാണ് പൂവാർ പൊലീസ് അറിയിച്ചു.

കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ട് മരണം

കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ട് മരണം

തൃശൂര്‍: വെട്ടിക്കലില്‍ വാഹനാപകടത്തില്‍ രണ്ടുമരണം. വയനാട് സ്വദേശി അരുണ്‍ രാജ്, കോഴിക്കോട് സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അര്‍ധരാത്രിയോടെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മണ്ണുത്തി ദേശീയ പാത സര്‍വീസ് റോഡില്‍ വെട്ടിക്കലില്‍ ഹോളിഫാമിലി കോണ്‍വെന്റിന് സമീപമാണ് അപകടം നടന്നത്. ഇരുവരും ഇസാഫിലെ ജീവനക്കാരാണ്. സര്‍വീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേയ്ക്ക് പോകുമ്പോള്‍ എതിര്‍ദിശയില്‍ നിന്നുവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇരുവര്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്.

ആറ്റിങ്ങൽ കിംസിൽ ഡെർമറ്റോളജി സേവനവും

ആറ്റിങ്ങൽ കിംസിൽ ഡെർമറ്റോളജി സേവനവും

ആറ്റിങ്ങൽ: ആറ്റിങ്ങൽ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ ഡെർമറ്റോളജി ഡോക്ടറുടെ സേവനം തിങ്കൾ മുതൽ ശനിയാഴ്ച്ച വരെ ലഭ്യമാണ്.

വിശദ വിവരങ്ങൾക്ക്: 8129764466

ബസ് കാത്തുനിന്നു; തിരുവനന്തപുരം സ്വദേശിനി, യുകെയിൽ കാറിടിച്ചു മരിച്ചു

ബസ് കാത്തുനിന്നു; തിരുവനന്തപുരം സ്വദേശിനി, യുകെയിൽ കാറിടിച്ചു മരിച്ചു

യുകെയിൽ, ലീഡ്‌സിൽ ബസ് കാത്തുനിന്ന മലയാളി വിദ്യാർത്ഥിനിയെ കാർ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ വിടപറഞ്ഞത് ഒരു മാസം മുൻപ് മാത്രം യുകെയിൽ എത്തിയ തിരുവനന്തപുരം സ്വദേശിനി ആതിര അനിൽകുമാർ. യുകെ എന്ന ആഗ്രഹം, അപകടം തട്ടിയെടുത്തപ്പോൾ ഒറ്റക്കായത് ഓമാനിൽ ജോലി ചെയ്യുന്ന ഭർത്താവും കൊച്ചു കുഞ്ഞും. ആതിര തിരുവനന്തപുരം ജില്ലയിലെ മംഗലപുരം തേന്നക്കൽ സ്വദേശിനിയാണ്. അനിൽകുമാർ , ലാലി ദമ്പതികളുടെ മകളാണ് പരേതയായ ആതിര. സഹോദരൻ അനന്തു.

2023 ജനുവരിയിൽ ആണ് ആതിര ലീഡ്‌സിൽ പഠനത്തിനായി എത്തിച്ചേർന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. വളരെ തെളിഞ്ഞ കാലാവസ്ഥയായതുകൊണ്ട് ലീഡ്‌സിന് സമീപമുള്ള ആമിലി ബസ് ലെയിൻ ഷെൽറ്ററിന് മുൻപിൽ ബസ് കാത്തു നിൽക്കുകയായിരുന്നു ആതിര. പാഞ്ഞു വന്ന വോൾസ്‌വാഗൻ ഗോൾഫ് കാർ ബസ് കാത്തുനിന്ന ആതിരെയും സമീപത്തുകൂടി നടന്നു പോയിരുന്ന മറ്റൊരു ആളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് ഷെൽട്ടർ പൂർണ്ണമായും തകർന്നുപോയി.

പോലീസും ആംബുലൻസും ഉടനടി സംഭവസ്ഥലത്തു എത്തികയും ചെയ്‌തു. എന്നാൽ സംഭവസ്ഥലത്തുവച്ചു തന്നെ ആതിര മരണപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു. മറ്റൊരാൾക്ക് കാര്യമായ പരിക്കുകൾ ഉണ്ടെങ്കിലും വ്യക്തി സ്റ്റേബിൾ ആണെന്ന് ആശുപത്രി വൃത്തങ്ങളും പോലീസും അറിയിച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ച ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

അമ്മയെ ചവിട്ടിക്കൊന്ന പട്ടാളക്കാരന് ജീവപര്യന്തം തടവ്

അമ്മയെ ചവിട്ടിക്കൊന്ന പട്ടാളക്കാരന് ജീവപര്യന്തം തടവ്

ചിറയിൻകീഴ്: മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിന്‍റെ വൈരാഗ്യത്തിൽ അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിയായ മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പടനിലം സ്വദേശിയും സൈനികനുമായിരുന്ന ഗോപകുമാറിനാണ് തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴ തുക കെട്ടിവച്ചില്ലങ്കിൽ രണ്ടുവർഷം അധികം തടവുശിക്ഷ അനുഭവിക്കണം. 2012 മാർച്ച് അഞ്ചിനായിരുന്നു സുകുമാരിയമ്മയെ പട്ടാളക്കാരനായ മകൻ ഗോപകുമാര്‍ ചവിട്ടിക്കൊന്നത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെയും അയൽവാസികളുടെയും മൊഴികളടെയും അടിസ്ഥാനത്തിലാണ് പ്രതിയ്ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ സമയത്ത് സാക്ഷികളിൽ പലരും കൂറ് മാറിയിരുന്നു. അന്നത്തെ ആറ്റിങ്ങൽ സി.ഐ ആയിരുന്ന എം.ഐ ഷാജി ആയിരുന്നു കേസ്സിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.