മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം

മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ  പച്ചക്കറികടയിൽ dismisspolce നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. ഇതിനു മുന്നോടിയായി ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇടുക്കി എആർ ക്യാംപിലെ സിപിഒ കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെതിരെയാണു നടപടി. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിനു പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി.

ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തൃശൂ‍ർ: കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. മോഹനനും ആദർശും വീട്ടിലെ ഹാളിലും ഭാര്യ മിനി ബെഡ്റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണവും വ്യക്തമായിട്ടില്ല. വീടിനോട് ചേ‍ർന്നുതന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനൻ. ആദർശ് കാറളം സ്കൂളിലെ വിഎച്ച്എസ്ഇ വിദ്യാർത്ഥിയാണ് . രാവിലെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയവ‍ർ കട തുറക്കാത്തതിനെ തുടർന്ന് അന്വേഷിക്കുമ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസ് എത്തി വീടിന്റെ കതക് ചവിട്ടി തുറന്നാണ് അകത്ത് കയറിയത്. മോഹനന് ആദ‍ർശിനെ കൂടാതെ ഒരു മകൾ കൂടി ഉണ്ട് . ഇവ‍ർ ഭർത്താവിനൊപ്പം വിദേശത്താണ് താമസം.

കോയമ്പത്തൂർ സ്ഫോടനം; കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

കോയമ്പത്തൂർ സ്ഫോടനം; കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ബാംഗ്ലൂർ: കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ ആണ് റെയ്ഡ് തുടങ്ങിയത്. ഐസിസുമായി ബന്ധം പുലർത്തി എന്ന് സൂചന കിട്ടിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. ആകെ 60 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷാ മുബിന്റെ ഭാര്യയുടെ മൊഴിയിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കോയമ്പത്തൂർ ഉക്കടത്തെ കോട്ട ഈശ്വരൻ ക്ഷേത്രത്തിന് മുന്നിൽ ഒക്ടോബർ 23-നാണ് സിലിണ്ടർ സ്ഫോടനം നടത്തി ജമേഷ മുബിൻ കൊല്ലപ്പെട്ടത്. ഇയാൾ ചാവേർ സ്ഫോടനം നടത്തിയതാണ് എന്നതിന് കൃത്യമായ തെളിവുകൾ കിട്ടിയതായി എൻഐഎ വ്യക്തമാക്കിയിരുന്നു.

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കർ അറസ്റ്റിൽ

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കർ അറസ്റ്റിൽ

തിരുവനന്തപുരം: ലൈഫ് മിഷൻ ഭവനപദ്ധതി കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി 11.45 നാണ് ശിവശങ്കറിന്റെ അറസ്റ്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇഡിയുടെ കൊച്ചി ഓഫിസിൽ വെള്ളി, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ശിവശങ്കറെ ചോദ്യം ചെയ്തത്. യുണീടാക്കിന് കരാര്‍ ലഭിക്കാന്‍ കോഴ വാങ്ങി എന്നായിരുന്നു ശിവശങ്കറിനെതിരെയുള്ള കേസ്. ലൈഫ്മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്.

കോഴ ഇടപാടിൽ ശിവശങ്കറിന്റെ പങ്കിൽ തെളിവ് ലഭിച്ചെന്ന് ഇ ഡി പറയുന്നു. ചോദ്യം ചെയ്യലുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് ഇഡി പറയുന്നത്. ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ് ശിവശങ്കർ ചെയ്തത്. തന്റെ പേരിൽ ഉള്ളത് കെട്ടിച്ചമച്ച കഥയാണ്. സ്വപ്ന സുരേഷിന്റെ ലോക്കറിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ശിവശങ്കർ മൊഴി നൽകിയതായാണ് വിവരം. കഴിഞ്ഞ 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്.

അതീതം 2023 ഭിന്നശേഷി കുട്ടികൾ ഒരുക്കുന്ന ലഹരി വിരുദ്ധ നാടകവും, മെഗാ ക്വിസും

അതീതം 2023 ഭിന്നശേഷി കുട്ടികൾ ഒരുക്കുന്ന ലഹരി വിരുദ്ധ നാടകവും, മെഗാ ക്വിസും

കിളിമാനൂർ: ആസ്വാദനത്തിന്റെയും ആശയ സംവേദനത്തിന്റെയും നവ്യാനുഭവം പകർന്ന് നൽകുവാൻ ഭിന്നശേഷിക്കാരായ കുരുന്നുകളുടെ സർഗ്ഗസൃഷ്ടി അരങ്ങിലേയ്ക്ക്. കിളിമാനൂർ ബി.ആർ സി യുടെ കീഴിലുള്ള കുട്ടികൾ ആണ് ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ സഹകരണത്തോടെ പൊതു സമൂഹത്തെ ബോധവത്കരിക്കാൻ കൂടി ലക്ഷ്യമിട്ടുള്ള നാടകവുമായി അരങ്ങിലെത്തുന്നത്. പ്രോഗ്രാമിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നിർവഹിക്കുന്നു.

പ്രശസ്ത നാടക പരിശീലകനും ചലച്ചിത്ര താരവുമായ റെജു ശിവദാസ് ആണ് നാടക പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഒരേ സമയം സർഗ്ഗാത്മകവും ലഹരിയ്ക്ക് എതിരെ ബോധവത്കരിക്കാൻ ഉതകുന്നതുമാണ് ചിറകുകൾക്ക് പറയാനുള്ളത് എന്ന ഈ നാടകം. കിളിമാനൂർ ബിആർസി പരിധിയിലെ ഭിന്നശേഷി കുട്ടികൾ അവരുടെ കൂട്ടുകാരോടൊപ്പം കിളിമാനൂർ രാജാരവിവർമ്മ സ്മാരക സാംസ്കാരികനിലയത്തിൽ നാടകത്തിന്റെ ആദ്യ അവതരണം നടത്തും. അതോടൊപ്പം “വേണ്ട ലഹരി” എന്ന നൃത്താവിഷ്ക്കാരവും ഹൈസ്കൂൾ ഹയർ സെക്കൻഡറി കുട്ടികൾ അറിവിന്റെ മത്സരത്തിൽ മാറ്റുരയ്ക്കുന്ന അറിവരങ്ങ്’ എന്ന മെഗാ ക്വിസ് പ്രോഗ്രാമും നടക്കുകയാണ്.

ആറ്റിങ്ങൽ നഗരസഭ വക വസ്തു വകകളുടെ ലേലം ഫെബ്രുവരി 21 ന് നടക്കും

ആറ്റിങ്ങൽ നഗരസഭ വക വസ്തു വകകളുടെ ലേലം ഫെബ്രുവരി 21 ന് നടക്കും

ആറ്റിങ്ങൽ: നഗരസഭ വക വസ്തു വകകളുടെ 2023 – 24 സാമ്പത്തിക വർഷത്തേക്കുള്ള ലേലമാണ് ഫെബ്രുവരി 21 ചൊവ്വാഴ്ച്ച 11 മണിയ്ക്ക് ചേരുന്ന കൗൺസിൽ യോഗത്തിൽ നടക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫെബ്രുവരി 20 തിങ്കളാഴ്ച്ച വൈകുന്നേരം 3 മണിക്ക് മുമ്പായി ക്വട്ടേഷനുകൾ നഗരസഭ ഓഫീസിൽ നൽകേണ്ടതാണ്. ലേലത്തിൽ പങ്കെടുക്കേണ്ടവർ അന്നേ ദിവസം രാവിലെ പത്തര മണിക്ക് മുമ്പായി നിരതദ്രവ്യ തുകയും ബാങ്ക് ഗ്യാരണ്ടിയും, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ബന്ധപ്പെട്ട സെക്ഷനിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ നഗരസഭ റവന്യു വിഭാഗത്തിൽ നിന്നും www.attingalmunicipality.in എന്ന വെബ് സൈറ്റിൽ നിന്നും അറിയാവുന്നതാണ്.

ലേലം കൊള്ളുന്ന നഗരസഭാ വക വസ്തുവകകളും, ഒടുക്കേണ്ട നിരതദ്രവ്യവും.

1. മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഫീസ് പിരിവ്, പരസ്യ പ്രക്ഷേപണം, ടിവി പരസ്യ പ്രക്ഷേപണം
നിരതദ്രവ്യം – 75000

2. മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ
നിരതദ്രവ്യം – 15000

3. മാമം കന്നുകാലി ചന്ത
നിരതദ്രവ്യം – 20000

4. ആലംകോട് ചന്ത
നിരതദ്രവ്യം – 200000

5. അവനവഞ്ചേരി ചന്ത
നിരതദ്രവ്യം – 10000

6. ആറ്റിങ്ങൽ ചന്ത
നിരതദ്രവ്യം – 30000

7. മാമം സായാഹ്‌ന ചന്ത (മാമംചന്ത സ്ഥലത്തെ ചില്ലറ പിരിവ് )
നിരതദ്രവ്യം – 2000

8. വിളയിൽമൂല ചന്ത
നിരതദ്രവ്യം – 10000

9. കടമുറികൾ, ബങ്കുകൾ, മാർക്കറ്റ് സ്റ്റാളുകൾ എന്നിവ ഒഴിവുള്ളത്
നിരതദ്രവ്യം – 5000

10. മാമം മൈതാനത്തെ ഡ്രൈവിംഗ് പരിശീലനം
നിരതദ്രവ്യം – 10000

11. സ്ലോട്ടർ ഹൗസ്
നിരതദ്രവ്യം – 50000

12. പഴയ പത്ര മാസികകൾ (മുനിസിപ്പൽ ലൈബ്രറി, തുടർ വിദ്യാ കേന്ദ്രങ്ങൾ)
നിരതദ്രവ്യം – 500

13. വാഹന ടെമോൺസ്ട്രേഷൻ നടത്തുന്നതിനുള്ള ഫീസ് പിരിവ്
നിരതദ്രവ്യം – 10000