വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസ് ഉടമകൾ; അല്ലെങ്കിൽ സമരമെന്ന് മുന്നറിയിപ്പ്

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസ് ഉടമകൾ; അല്ലെങ്കിൽ സമരമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിരക്ക് വർധനയാവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യം. സർക്കാർ വഴങ്ങിയില്ലെങ്കിൽ സമരം വേണ്ടി വരുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

ഡീസൽ വില വർദ്ധനവ് അംഗീകരിക്കാകില്ല. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവ് ഉൾപ്പെടെ യാത്ര നിരക്ക് അടിയന്തരമായി വർദ്ധിപ്പിക്കാത്ത പക്ഷം സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയില്ലെന്നും ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ വ്യക്തമാക്കി.

ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ വലിയ വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഇന്ധന വിലയെന്ന എരിതീയിലേക്ക് രണ്ട് രൂപ സെസ് കൂടി ഈടാക്കി എണ്ണയൊഴിക്കുമ്പോൾ പൊള്ളുന്നത് സാധാരണക്കാർക്കാണ്. ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതി വരുമെന്നാണ് ഓട്ടോ തൊഴിലാളികളടക്കം പറയുന്നത്.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫ് ഓഫ് മന്നാർ, കന്യകുമാരി തീരം, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും നാളെ കന്യാകുമാരി തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി ദുർബലപ്പെട്ട്, മന്നാർ കടലിടുക്കിൽ പ്രവേശിച്ചു. തുടർന്ന് തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി വീണ്ടും ദുർബലപ്പെടാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലത്താൽ സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട സാധാരണ മഴയക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ടെറസില്‍ നിന്ന് തേങ്ങ പറിക്കാന്‍ ശ്രമിച്ചു; വീട്ടമ്മ വീണുമരിച്ചു

ടെറസില്‍ നിന്ന് തേങ്ങ പറിക്കാന്‍ ശ്രമിച്ചു; വീട്ടമ്മ വീണുമരിച്ചു

തൃശൂര്‍: കൊടകരയില്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. കൊപ്രക്കളം പുത്തന്‍വീട്ടില്‍ ജയന്തിയാണ് മരിച്ചത്. 53 വയസായിരുന്നു. തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും ഹോര്‍ട്ടി വൈന്‍; എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കും

കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും ഹോര്‍ട്ടി വൈന്‍; എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കും

തിരുവനന്തപുരം: കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും നിര്‍മ്മിക്കുന്ന ഹോര്‍ട്ടി വൈനിന് ഇന്ത്യന്‍ നിര്‍മ്മിത വൈനിന്റെ അതേ നികുതി ഘടന തന്നെ ബാധകമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കര്‍ഷകര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഹോര്‍ട്ടി വൈന്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

കേരളത്തിലെ ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും ഹോര്‍ട്ടി വൈന്‍ ഇത്പാദിപ്പിക്കാന്‍ അനുവാദം നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളത്. കേരളത്തില്‍ മദ്യ ഉത്പാദനത്തിന് എക്‌സൈസ് വകുപ്പ് ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കിലും മദ്യ ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംസ്ഥാനത്തിന് പുറത്തു നിന്നാണ് കൊണ്ടു വരുന്നത്.

ഓരോ വര്‍ഷവും ശരാശരി അഞ്ചുകോടി ലിറ്റര്‍ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ആണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. കേരളത്തില്‍ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്നത് പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമാകും. ഇതു കണക്കിലെടുത്ത് സംസ്ഥാനത്തിനകത്ത് എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഇത്തവണയും ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്ല; അനര്‍ഹരെ ഒഴിവാക്കുമെന്ന് പ്രഖ്യാപനം

ഇത്തവണയും ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്ല; അനര്‍ഹരെ ഒഴിവാക്കുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച മൂന്നാം ബജറ്റിലും ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്ല. സംസ്ഥാനത്ത് 62 ലക്ഷം പേര്‍ക്കു 1600 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും ഇതു തുടരുമെന്നുമാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞത്. അനര്‍ഹരെ പെന്‍ഷന്‍ വാങ്ങുന്നവരില്‍നിന്ന് ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ സാധാരണക്കാരെ സഹായിക്കുന്ന ഈ പദ്ധതി ജനങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോവും. അനര്‍ഹരെ ഒഴിവാക്കി സാമൂഹ്യ ക്ഷേമ പദ്ധതി വിപുലീകരിക്കുകയും ദുരുപയോഗം തടയുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 50.66 ലക്ഷം പേര്‍ക്കാണ് പ്രതിമാസം 1600 രൂപ നിരക്കില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. സ്വന്തമായി വരുമാനമില്ലാത്ത ക്ഷേമ നിധി ബോര്‍ഡുകളിലെ 6.73 ലക്ഷം അംഗങ്ങള്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. വരുമാനമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 4.28 ലക്ഷം പേര്‍ക്കും ക്ഷേമപെന്‍ഷന്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

ആറ്റിങ്ങലിൽ മദ്യ ലഹരിയിൽ അനിയൻ ചേട്ടനെ വെട്ടി പരിക്കേൽപ്പിച്ചു

ആറ്റിങ്ങലിൽ മദ്യ ലഹരിയിൽ അനിയൻ ചേട്ടനെ വെട്ടി പരിക്കേൽപ്പിച്ചു

മദ്യ ലഹരിയിൽ അനിയൻ ചേട്ടനെ വെട്ടി പരിക്കേൽപ്പിച്ചു. ആറ്റിങ്ങൽ മാമത്താണ് സംഭവം. മാമം ചിറ്റാറ്റിൻകര പാറേക്കാട്ടിൽ ഹൗസിൽ രാധാകൃഷ്ണൻ (66) ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ചേട്ടൻ നടന്നു പോകുമ്പോൾ ഓട്ടോയിൽ വരികയായിരുന്ന അനുജൻ ഹരികുമാർ (55) കൂട്ടികൊണ്ടു വന്നില്ല എന്ന കാരണത്താൽ ആണ് വാക്കേറ്റം ഉണ്ടായത്. തുടർന്ന് വെട്ടേൽക്കുകയായിരുന്നു. സാരമായ പരിക്കേറ്റ രാധാകൃഷ്ണനെ ആദ്യം വലിയകുന്നു ഹോസ്പിറ്റലിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.