കന്നഡ നടൻ മന്‍ദീപ് റോയ് അന്തരിച്ചു

കന്നഡ നടൻ മന്‍ദീപ് റോയ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ കന്നഡ നടൻ മന്‍ദീപ് റോയ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബെം​ഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബറിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു.

കന്നഡ സിനിമയിൽ ഹാസ്യതാരമായി നിറഞ്ഞു നിന്ന മൻദീപ് റോയ് അഞ്ഞൂറോളം സിനിമകളിൽ വേഷമിട്ടു. സിനിമയിൽ നിന്നുള്ള നിരവധി പേരാണ് മൻദീപിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ ദുഃഖം രേഖപ്പെടുത്തിയത്. ബം​ഗാളി മാതാപിതാക്കളുടെ മകനായി ജനിച്ച മൻദീപ് പിന്നീട് കന്നഡയുടെ പ്രിയങ്കരനാവുകയായിരുന്നു.

1981-ല്‍ പുറത്തിറങ്ങിയ മിഞ്ചിന ഊട്ട ആയിരുന്നു ആദ്യ ചിത്രം. ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക കൊട്ടെ, ഗീത, അമൃതധാരെ, കുരിഗാലു സാര്‍ കുരിഗാഗു തുടങ്ങിയവയാണ് പ്രധാനസിനിമകള്‍. അന്തരിച്ച നടനും സംവിധായകനുമായ ശങ്കര്‍നാഗിന്റെ സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 2017-ല്‍ പുറത്തിറങ്ങിയ പുനീത് രാജ്കുമാര്‍ ചിത്രം രാജകുമാര, പുഷ്പക വിമാന തുടങ്ങിയവയില്‍ മികച്ചവേഷം അവതരിപ്പിച്ചു. 2021-ല്‍ പുറത്തിറങ്ങിയ ഓട്ടോ രമണയായിരുന്നു അവസാന ചിത്രം. ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് സിനിമാമേഖലയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

പതിനഞ്ചുകാരിയെ 47 കാരന് വിവാഹം ചെയ്തു നല്‍കി; ഇടുക്കിയില്‍ ശൈശവ വിവാഹം

പതിനഞ്ചുകാരിയെ 47 കാരന് വിവാഹം ചെയ്തു നല്‍കി; ഇടുക്കിയില്‍ ശൈശവ വിവാഹം

തൊടുപുഴ: ഇടുക്കിയില്‍ ശൈശവ വിവാഹം. പതിനഞ്ചുകാരിയെ 47 കാരന് വിവാഹം ചെയ്തു നല്‍കി. ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം. ഒരാഴ്ച മുന്‍പാണ് വിവാഹം നടന്നത്. ഇടമലക്കുടിയിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു കുട്ടി. വിഷയം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ വിവാഹം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കോടതിയെ സമീപിച്ചു. ശൈശവ വിവാഹത്തിന് കേസെടുക്കെടാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദേശം നല്‍കി. ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി. മുന്‍പും ഇടമലക്കുടിയില്‍ ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേര്‍ന്നാണ് വിവാഹം നടത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പിതാവിന് മൂന്നു ജീവപര്യന്തം ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പിതാവിന് മൂന്നു ജീവപര്യന്തം ശിക്ഷ

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് മൂന്നു ജീവപര്യന്തം ശിക്ഷ. ആറു ലക്ഷത്തി അറുപതിനായിരം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷ പ്രസ്താവിച്ചത്. മലപ്പുറത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പുറത്തു പറഞ്ഞാല്‍ ഉമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്. 2021 ലാണ് മലപ്പുറം വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നെറ്റ് വര്‍ക്ക് സംവിധാനം തകരാറില്‍; ആറ്റിങ്ങല്‍ സബ് രജിസ്ട്രാഫീസില്‍ നിന്നുള്ള  സേവനങ്ങള്‍ മുടങ്ങുന്നു

നെറ്റ് വര്‍ക്ക് സംവിധാനം തകരാറില്‍; ആറ്റിങ്ങല്‍ സബ് രജിസ്ട്രാഫീസില്‍ നിന്നുള്ള സേവനങ്ങള്‍ മുടങ്ങുന്നു

ആറ്റിങ്ങല്‍: നെറ്റ് വര്‍ക്ക് തകരാറുമൂലം ആറ്റിങ്ങല്‍ സബ് രജിസ്ട്രാഫീലിലെ സേവനങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി മുടങ്ങുന്നു. ബാങ്കുകളിലേയ്ക്കും മറ്റും അത്യാവശ്യമായി നല്‍കേണ്ട ബാദ്ധ്യത സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും ഓ ണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് ഇവ തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് സബ് രജിസ്ട്രാഫീസില്‍ തിരക്കിയപ്പോഴാണ് നെറ്റ് വര്‍ക്ക് സംവിധാനത്തിലെ തകരാറാണെന്ന് അറിയുവാന്‍കഴിഞ്ഞത്. ജില്ലയിലെ മിക്ക സബ് രജിസ്ട്രാഫീസുകളിലും പേള്‍ സോഫ്റ്റ് വെയറിന്‍റെ തകരാറുമൂലം രജിസ്ട്രേഷന്‍ നടപടികളും സേവനങ്ങളും മുടങ്ങിയിരിക്കുകയാണ്. ഭൂമി രജിസ്ട്രേഷനായി പ്രായമായവരടക്കം നൂറുകണക്കിനു ആള്‍ക്കാരാണ് സബ് രജിസ്ട്രാഫീസിനു മുന്നില്‍ രാവിലെ മുതല്‍ വൈകും നേരം വരെ നില്‍ക്കേണ്ടിവരുന്നത്. ഒടുവില്‍ നെറ്റ് വരാത്തതുമൂലം തിരികെ പോകേണ്ട സ്ഥിതിയാണ്.

ഭൂമി രജിസ്ട്രേഷന് മാത്രമായി വിദേശത്ത് നിന്നും തിരികെ പോകാന്‍ ടിക്കറ്റ് എടുത്ത് വന്നവര്‍ സഹിതം ഇക്കൂട്ടത്തിലുണ്ട്. നെറ്റ് വര്‍ക്ക് ഇല്ലെങ്കിലും മാന്യുവലായി ഭൂമി രജിസ്റ്റര്‍ ചെയ്തുകൊടുക്കുവാന്‍ സബ് രജിസ്ട്രാഫീസര്‍ തയ്യാറുകുന്നില്ല. ജില്ലാ രജിസ്ട്രാഫീസില്‍ നിന്നും മാന്യുവല്‍ രജിസ്ട്രേഷന് അനുമിതി കിട്ടിയാല്‍ മാത്രമെ അതിനു കഴിയൂ എന്നാണ് സബ് രജിട്രാര്‍ പറയുന്നത്. ഒാണ്‍ലൈന്‍ സംവിധാനത്തില്‍ പുതിയതായി സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ മൂലമാണ് നെറ്റ് വര്‍ക്ക് സംവിധാനത്തില്‍ തകരാറുകള്‍ സംഭവിച്ചതെന്നാണ് ‍‍ ഡിപ്പാര്‍ട്ട് മെന്‍റിലെ ഉദ്യോഗസ്ഥന്‍മാരില്‍നിന്ന് അറിയുവാന്‍ കഴിയുന്നത്. നികുതി വരുമാനത്തില്‍ സര്‍ക്കാരിനു ലഭിക്കേണ്ട കോടിക്കണക്കിനു രൂപയാണ് നെറ്റ് വര്‍ക്ക് തകരാറുമൂലം നഷ്ടമാകുന്നത്. ഒപ്പം പൊതുജനങ്ങളുടെ ജോലിയും സമയവും.

പ്രതിപക്ഷ നേതാവിന്  പുത്തൻ ഇന്നോവ ക്രിസ്റ്റ;  അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

പ്രതിപക്ഷ നേതാവിന് പുത്തൻ ഇന്നോവ ക്രിസ്റ്റ; അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം; പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇനി സഞ്ചരിക്കുക പുത്തൻ ഇന്നോവ ക്രിസ്റ്റയിൽ. സംസ്ഥാന സർക്കാർ പുതിയ കാർ അനുവദിച്ചു. നിലവിൽ വിഡി സതീശന്‍ ഉപയോഗിക്കുന്ന കാര്‍ 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയതിനാലാണ് പുതിയ കാർ അനുവദിച്ചത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ച കാര്‍ തന്നെയാണ് സതീശനും ഉപയോ​ഗിച്ചിരുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലാണ് പ്രതിപക്ഷ നേതാവിന്റെ കാര്‍. 22 ലക്ഷം രൂപ മുതല്‍ വിലയുള്ള കാര്‍ ആണ് ഇന്നോവ ക്രിസ്റ്റ.

ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയത് അല്ലെങ്കില്‍ മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വി.ഐ.പി. ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടത്തില്‍ പറയുന്നത്. എന്നാൽ അംബാസിഡർ ഉപയോ​ഗിച്ചിരുന്ന കാലത്തെ ചട്ടമാണിത്. ക്രിസ്റ്റ പോലുള്ള പുതുതലമുറ വാഹനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി ചെയ്യുന്നവയാണ്. അഞ്ചുലക്ഷം കിലോമീറ്റര്‍ പിന്നിട്ട ഇന്നോവകള്‍ തകരാറില്ലാതെ നിരത്തില്‍ ഓടുന്നുമുണ്ട്. വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുരക്ഷയും പരിശോധിച്ചശേഷം പിന്‍വലിക്കുന്ന സംവിധാനമാണ് ഉചിതമെന്ന് വിലയിരുത്തലുകളുണ്ട്.

കോവളം ബൈക്ക് റേസിങ് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവും മരിച്ചു

കോവളം ബൈക്ക് റേസിങ് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവും മരിച്ചു

തിരുവനന്തപുരം: കോവളം ബൈക്ക് റേസിങ്ങിനിടെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനും മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദ് ആണ് (25) മരിച്ചത്. ബൈക്കിടിച്ചതിനെ തുടര്‍ന്ന് വഴിയാത്രക്കാരിയായ വാഴമുട്ടം സ്വദേശി സന്ധ്യ (55) അപകടം നടന്ന് ഉടനെ തന്നെ മരിച്ചിരുന്നു.

ഇന്നു രാവിലെ ഏഴുമണിയോടെയാണ് സംഭവം. തിരുവല്ലം- കോവളം ബൈപ്പാസ് റോഡില്‍ വച്ച് വഴിയാത്രക്കാരി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്ക് റേസിങ്ങിനിടെ സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

മൂന്ന് ബൈക്കുകളിലായാണ് റേസിങ് നടത്തിയത്. ഇതില്‍ ഒരെണ്ണമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ അരവിന്ദിനും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണം സംഭവിച്ചു.