അനുസ്മരണസമ്മേളനം നടന്നു

അനുസ്മരണസമ്മേളനം നടന്നു

ആറ്റിങ്ങൽ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനം പ്രമാണിച്ചു ഐ. എൻ. റ്റി. യു. സി യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ അനുസ്മരണസമ്മേളനം നടക്കുകയുണ്ടായി. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബ്രിട്ടീഷ്കാർക്ക് വേണ്ടി വിടുപണി ചെയ്തവർ അധികാരത്തിൽ വന്നപ്പോൾ സ്വാതന്ത്ര്യം നേടിത്തന്ന നേതാക്കളെ മുഴുവൻ അവഹേളിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നതെന്നു അനുസ്മരണസമ്മേളനം ഉത്ഘാടനം ചെയ്ത ഡോ. വി. എസ് അജിത് കുമാർ സൂചിപ്പിച്ചു.

ഐ. എൻ. റ്റി. യു. സി സംസ്ഥാന കമ്മിറ്റി അംഗം എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു. ശാസ്തവട്ടം രാജേന്ദ്രൻ, എച്ച്. ബഷീർ, ആർ. വിജയ കുമാർ, സുദർശനൻ പിള്ള, ബി. കെ സുരേഷ് ബാബു, ശ്യാം പി. എൻ, പി. പ്രസാദ്, പാണന്റെമുക്ക് സലീം എന്നിവർ സംസാരിച്ചു.

സ്വകാര്യ ഏജൻസിക്ക് വഴിവിട്ട് കരാർ; തിരുവനന്തപുരം കോർപ്പറേഷൻ 68 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിഎജി റിപ്പോർട്ട്

സ്വകാര്യ ഏജൻസിക്ക് വഴിവിട്ട് കരാർ; തിരുവനന്തപുരം കോർപ്പറേഷൻ 68 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സ്വകാര്യ ഏജൻസിക്ക് വഴിവിട്ട് കരാർ നൽകിയതിലൂടെ തിരുവനന്തപുരം കോർപ്പറേഷൻ 68 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്‍റെ ( സിഎജി) കണ്ടെത്തൽ. കുട്ടികളുടെ പഠനനനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാൻ 2018-ൽ തുടങ്ങിയതാണ് എസ്എംഎസ് പദ്ധതി. ഇതിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസിയെ ചട്ടം ലംഘിച്ചാണ് ഏൽപ്പിച്ചതെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. എച്ച്ആർഇഡിസി എന്ന കമ്പനിക്ക് സർക്കാർ മാർഗരേഖകളും സ്റ്റോർ പർച്ചേസ് മാന്വലും ലംഘിച്ചാണ് കരാർ നൽകിയത്. ടെൻഡർ നടപടികൾ പാലിക്കാതെ കരാറിൽ ഏർപ്പെട്ടു. എച്ച്ആർഇഡിസി സർക്കാരിന്റെ അക്രഡിറ്റേഷനുള്ള ഏജൻസിയല്ല. കോർപ്പറേഷനും ഏജൻസിയും തമ്മിൽ കരാറിൽ ഏർപ്പെട്ടില്ല.

കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കൽ, ഫോട്ടോ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യൽ, ഐഡി കാർഡ് വിതരണം എന്നിവയാണ് കമ്പനിയുടെ ചുമതല. ഇതിൽ ഐഡി കാർഡ് അച്ചടിക്കരാറിലൂടെ 68 ലക്ഷത്തോളം രൂപ കോർപ്പറേഷന് നഷ്ടമുണ്ടാക്കിയെന്നും സിഎജി കണ്ടെത്തി. സർക്കാരിന്റെ പ്രിന്റിങ് ഏജൻസികളിലടക്കം നിരക്ക് കുറവായിരിക്കെ ഉയർന്ന നിരക്കിൽ കരാർ നൽകിയതാണ് നഷ്ടമുണ്ടാക്കിയത്. മുഴുവൻ കുട്ടികൾക്കും ഐഡി കാർഡ് വിതരണം ചെയ്തതുമില്ല. പ്രാഥമിക റിപ്പോർട്ട് സിഎജി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കമ്പനി തങ്ങളുടെ പൂർണ നിയന്ത്രണത്തിലുള്ളതാണെന്നാണ് കോർപ്പറേഷന്റെ വിശദീകരണം.

മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ  ആറ്റിങ്ങൽ എൻ മോഹൻദാസ് അന്തരിച്ചു

മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആറ്റിങ്ങൽ എൻ മോഹൻദാസ് അന്തരിച്ചു

മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആറ്റിങ്ങൽ എൻ മോഹൻദാസ് അന്തരിച്ചു. 73 വയസ്സായിരുന്നു. സംസ്കാരം 31. 1. 2023 വൈകിട്ട് നാലുമണിയ്ക്ക് സ്വവസതിയായ വയനാട് സുൽത്താൻ ബത്തേരി ഇരുളം ഗീതാ ഗാർഡൻസിൽ നടക്കും. ഇന്നു രാവിലെ എട്ടുമണിയോടെ വസതിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ആറ്റിങ്ങൽ കുഴിയിൽമുക്ക് കുന്നിൽവീട്ടിൽ നാണുക്കുട്ടൻറെയും നളിനിയുടെയും മകനാണ്. ഏറെ നാളായി വയനാട്ടിലാണ് താമസം. ജില്ലാ ജഡ്ജി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ, പോലീസ് കംപ്ലൈന്റ് അതോറിറ്റി അംഗം തുടങ്ങിയ നിലകളിൽ സ്തുത്യർമായി പ്രവർത്തിച്ചിരുന്നു. സർവീസിൽ കയറുന്നതിനു മുമ്പ് ആറ്റിങ്ങൽ, തിരുവനന്തപുരം കോടതികളിലെ പ്രഗൽഭനായ അഭിഭാഷകനായിരുന്നു. അഭിഭാഷകനായിരുന്ന കാലത്ത് ഡിവൈഎഫ്ഐയുടെ ആറ്റിങ്ങൽ മേഖലാ പ്രസിഡന്റായും, സിപിഎം ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. ആറ്റിങ്ങൽ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.

ഭാര്യ: സൂക്ഷമ മോഹൻദാസ് മക്കൾ: മനു മോഹൻദാസ്, നിനു മോഹൻദാസ് മരുമക്കൾ : ഇന്ദു മനു, സേതു നിനു.

അര്‍ധരാത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു; അഞ്ചുപേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു

അര്‍ധരാത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു; അഞ്ചുപേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: കാക്കനാട് ഇടച്ചിറയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ അജീഷിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ അഞ്ചുപേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു.
26ന് പുലര്‍ച്ചെയാണ് സംഭവം. ഫ്ലാറ്റിനു മുന്നില്‍ വച്ച് അഞ്ചുപേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

വാക്ക് തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. രണ്ടാഴ്ച മുന്‍പ് മറ്റൊരു ഫ്ലാറ്റിൽ വച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരെ കയറ്റാന്‍ സമ്മതിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അജീഷിനെ അടക്കം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് അജീഷിനെ സെക്യൂരിറ്റി ഏജന്‍സി മറ്റൊരു ഫ്‌ലാറ്റിലേക്ക് മാറ്റി. ജോലി ചെയ്യുന്ന ഫ്ലാറ്റ് അന്വേഷിച്ച് കണ്ടെത്തിയാണ് സംഘം അജീഷിനെ മര്‍ദ്ദിച്ചത്. പുലര്‍ച്ചെയാണ് സംഘം ചേര്‍ന്ന് അജീഷിനെ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി, ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന തീവ്ര ന്യൂനമർദ്ദം തുടർന്ന് തെക്ക് – തെക്ക് പടിഞ്ഞാറു ദിശ മാറി ഫെബ്രുവരി ഒന്നോടെ ശ്രീലങ്കതീരത്തു കരയിൽ പ്രവേശിക്കാനാണ് സാധ്യത. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപെട്ട മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

31-01-2023 മുതൽ 02-02-2023 വരെ: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യകുമാരി തീരം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

രക്ത സാക്ഷി ദിനത്തിൽ ഗാന്ധിജിയ്ക്ക് പുഷ്പാർച്ചന നടത്തി വൈ. എൽ എം യു പി എസിലെ അധ്യാപകരും കുട്ടികളും

രക്ത സാക്ഷി ദിനത്തിൽ ഗാന്ധിജിയ്ക്ക് പുഷ്പാർച്ചന നടത്തി വൈ. എൽ എം യു പി എസിലെ അധ്യാപകരും കുട്ടികളും

കീഴാറ്റിങ്ങൽ: ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിൽ ഗാന്ധിജിയ്ക്ക് പുഷ്പാർച്ചന നടത്തി വൈ എൽ എം യുപിഎസിലെ അധ്യാപകരും കുട്ടികളും. പ്രത്യേക അസംബ്ലി ചേർന്ന്ഗാന്ധി അനുസ്മരണം, മൗന പ്രാർത്ഥന, പ്രതിജ്ഞ ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രപ്രദർശനംഎന്നിവ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന, അധ്യാപകരായ റാണി, രമ്യ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.