കുവൈറ്റിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശിനി നിര്യാതയായി

കുവൈറ്റിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശിനി നിര്യാതയായി

കുവൈറ്റിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കൊട്ടാരക്കര സ്വദേശിനി നിര്യാതയായി. കൊട്ടാരക്കര കിഴക്കേതെരുവ് സ്വദേശിനി അനു ഏബൽ (34) ആണ് മരണപ്പെട്ടത്. ജനുവരി 28 ശനിയാഴ്ച്ച വൈകിട്ട് കുവൈറ്റിൽ വച്ച് ലുലു സെന്ററിലെ ജോലി കഴിഞ്ഞ് മടങ്ങവേ ബസ്സിൽ കയറുവാൻ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിവേഗത്തിൽ വന്ന മറ്റൊരു വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.

റേഷൻ കടകളിൽ ഇനി പുഴുക്കലരിയില്ല; അടുത്തമാസം മുതൽ സമ്പുഷ്ട അരി

ജില്ലയിലെ റേഷൻ കടകളിൽ ഫെബ്രുവരി മുതൽ പോഷകാംശമേറിയ സമ്പുഷ്ടഅരി (ഫോർട്ടി ഫൈഡ് റൈസ്) വിതരണത്തിന് എത്തും. പുഴുക്കലരിയുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കാൻ കൂടി ഉദ്ദേശിച്ചാണ് ഏപ്രിൽ മുതൽ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതി അടുത്ത മാസം തന്നെ നടപ്പാക്കുന്നത്. ഇനി റേഷൻ വിഹിതമായി പുഴുക്കലരി ഉണ്ടാകില്ല. ആവശ്യമായ കരുതൽ അരി ഇതിനകം അങ്ങാടിപ്പുറം എഫ്സിഐ ഗോഡൗണിൽ സംഭരിച്ചിട്ടുണ്ട്. അയേൺ, ഫോളിക് ആസിഡ്, വൈറ്റമിൻ ബി 12 തുടങ്ങിയവ നിശ്ചിത അനുപാതത്തിൽ ഉൾപ്പെടുത്തി പ്രത്യേകം തയാറാക്കിയ അരി തെലങ്കാനയിൽ നിന്നും ആന്ധ്ര പ്രദേശിൽ നിന്നുമാണ് അങ്ങാടിപ്പുറം എഫ്സിഐയിലേക്ക് എത്തിക്കുന്നത്.

ഫെബ്രുവരി മുതൽ സമ്പുഷ്ട അരി വിതരണം ചെയ്യുന്നതിന് അങ്ങാടിപ്പുറം എഫ്സിഐ അധികൃതർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈ ഗോഡൗണിൽ നിന്ന് അരി എത്തിക്കുന്ന പെരിന്തൽമണ്ണ, ഏറനാട്, നിലമ്പൂർ താലൂക്കുകളിലെ റേഷൻ കടകളിലാണ് ഫെബ്രുവരിയിൽ അരി ലഭിക്കുക. ജില്ലയിലെ മറ്റു ഭാഗങ്ങളിൽ ഏപ്രിൽ മുതൽ വിതരണം ചെയ്യും. അങ്ങാടിപ്പുറം എഫ്സിഐ ഗോഡൗണിലേക്ക് ഈ മാസം മാത്രം 3 ഗുഡ്സ് വാഗണുകളിൽ സമ്പുഷ്ട അരി എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ സംഭരിച്ചതിന് പുറമേയാണിത്.

നിലവിൽ സ്കൂളുകളിലേക്കും അങ്കണവാടികളിലേക്കും ഉച്ച ഭക്ഷണത്തിന് സമ്പുഷ്ട അരിയാണ് നൽകുന്നത്. പോഷകാഹാര കുറവു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നൽകുന്നത്. കഴിഞ്ഞ കുറെ മാസങ്ങളിലായി റേഷൻ വിഹിതമായി ഭൂരിഭാഗവും പച്ചരിയാണ് നൽകുന്നത്. സ്ഥിരം പച്ചരിയായതോടെ പലരും പച്ചരി വിഹിതം റേഷൻ കടകളിൽ നിന്ന് വാങ്ങാത്ത സാഹചര്യമുണ്ട്. പല കടകളിലും അനുവദിച്ച പച്ചരി ഭൂരിഭാഗവും കെട്ടി കിടക്കുകയുമാണ്.

ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ് വീഡിയോ; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ് വീഡിയോ; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

നടനും താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ് വീഡിയോ പങ്കുവച്ചതിന് ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദ് (59) ആണ് അറസ്റ്റിലായത്. ഇടവേള ബാബുവിനേയും അമ്മ സംഘടനയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇയാൾ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെക്കുകയായിരുന്നു. താരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി പൊലീസാണ് അറസ്റ്റു ചെയ്തത്.

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സിനിമയ്ക്കെതിരെയുള്ള ഇടവേള ബാബുവിന്റെ പരാമർശം വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ തനിക്കെതിരെ അസഭ്യ വീഡിയോ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് കൊച്ചി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കൃഷ്ണപ്രസാദിനെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സൈബർ പൊലീസ് അറിയിച്ചു. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായാണ് മുകുന്ദൻ ഉണ്ണി എത്തിയത്. ബ്ലാക്ക് കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു. വിനീത് ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് മുകുന്ദൻ ഉണ്ണി വിലയിരുത്തപ്പെടുന്നത്. എന്നാൽ ചിത്രത്തെ രൂക്ഷഭാഷയിലാണ് ഇടവേള ബാബു വിമർശിച്ചത്. ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിബിസി ഡോക്യുമെന്ററി വിലക്ക് സുപ്രീം കോടതിയില്‍

ബിബിസി ഡോക്യുമെന്ററി വിലക്ക് സുപ്രീം കോടതിയില്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കു സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. തിങ്കളാഴ്ച ഇക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജിക്കാരെ അറിയിച്ചു. ഇന്ത്യ- ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിക്കു സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര നടപടി ചോദ്യം ചെയ്താണ് ഹര്‍ജികള്‍. അഭിഭാഷകനായ എംഎല്‍ ശര്‍മയാണ് ആദ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഇക്കാര്യം ചീഫ് ജസ്റ്റിസിനു മുമ്പാകെ മെന്‍ഷന്‍ ചെയ്യുകയായിരുന്നു.

എന്‍ റാം, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരും ഇതേ വിഷയത്തില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഐ ടി ചട്ടത്തിലെ പ്രത്യേക അധികാരം പ്രയോഗിച്ചാണ് ഡോക്യുമെന്ററിക്കു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഹര്‍ജി മെന്‍ഷന്‍ ചെയ്ത സീനിയര്‍ അഭിഭാഷകന്‍ സിയു സിങ് പറഞ്ഞു. എന്‍ റാം, പ്രശാന്ത് ഭൂഷണ്‍ എന്നിവരുടെ, ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ നീക്കം ചെയ്തതായും സിങ് അറിയിച്ചു. ഡോക്യുമെന്ററി വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഇനിയും പുറത്തിറക്കിയിട്ടില്ലെന്നും എന്നാല്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.

നഴ്സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ

നഴ്സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ

തൃശ്ശൂർ: നഴ്സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന തൃശ്ശൂരിലെ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം. വയറ്റിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്സിംഗ് വിദ്യാർത്ഥിനികൾ നിരീക്ഷണത്തിലാണ്. ഈ മാസം 26 ന് വൈകിട്ടാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം

ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം

വയനാട്: ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. അഞ്ഞൂറോളം കുട്ടികളാണ് സ്കൂളിൽ താമസിച്ച് പഠിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് കുട്ടികള്‍ ചികിത്സ തേടിയത്.

കുട്ടികളുടെ സ്രവ സാമ്പിളുകൾ അലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമേ ഭക്ഷ്യ വിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകു എന്ന് വയനാട് ഡിഎംഒ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി പരിശോധന നടത്തി. കുടിവെള്ള സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നോറോ വൈറസ് ബാധയാണോ എന്ന കാര്യം പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയും ചുരുക്കം ചില കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇവരെ വീടുകളിലേക്ക് വിട്ടയക്കുകയാണ് ചെയ്തത്. സ്കൂളിലെ ഭക്ഷണ മെനുവിനെതിരെ കുട്ടികൾ പരാതിപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ പറഞ്ഞു. സ്കൂളിൻ്റെ ഭാഗത്ത്‌ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.