അടുത്ത മാസം എത്തും, 12 ചീറ്റകള്‍ കൂടി; ദക്ഷിണ ആഫ്രിക്കയുമായി കരാര്‍

അടുത്ത മാസം എത്തും, 12 ചീറ്റകള്‍ കൂടി; ദക്ഷിണ ആഫ്രിക്കയുമായി കരാര്‍

ന്യൂഡല്‍ഹി: പന്ത്രണ്ടു ചീറ്റകളെക്കൂടി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ എത്തിക്കുന്നതിന് ഇന്ത്യയും ദക്ഷിണ ആഫ്രിക്കയും കരാറില്‍ ഒപ്പുവച്ചു. ഫെബ്രുവരി പകുതിയോടെ ഏഴ് ആണ്‍ ചീറ്റകളേയും അഞ്ച് പെണ്‍ ചീറ്റകളേയും എത്തിക്കാനാണ് കരാര്‍. ഓരോ വര്‍ഷവും പന്ത്രണ്ട് ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദക്ഷിണ ആഫ്രിക്കന്‍ പരിസ്ഥിതി വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യ സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാല്‍ ഫെബ്രുവരിയില്‍ 12 ചീറ്റകളെ എത്തിക്കുമെന്ന് വനംപരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചീറ്റകളെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി എട്ടെണ്ണത്തിനെ സെപ്റ്റംബറില്‍ കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്നുവിട്ടിരുന്നു. നബീബിയയില്‍നിന്ന് എത്തിയ ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കുനോയില്‍ തുറന്നുവിട്ടത്. നിയന്ത്രണമില്ലാത്ത വേട്ട മൂലമാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്കു വംശനാശം സംഭവിച്ചത്. 1947ല്‍ ഛത്തിസ്ഗഢിലാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റ ചത്തത്. 1952ല്‍ രാജ്യത്ത് ചീറ്റയ്ക്കു വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫൈനലില്‍ സാനിയ മിര്‍സ സഖ്യത്തിന് തോല്‍വി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫൈനലില്‍ സാനിയ മിര്‍സ സഖ്യത്തിന് തോല്‍വി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിന്റെ ലൂസിയ സ്‌റ്റെഫാനി- റാഫേല്‍ മാറ്റോസ് ജോഡിയാണ് ഇവരെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-7 (2), 2-6

കരിയറിലെ അവസാന ഗ്രാന്‍സ്ലാം മത്സരത്തിനാണ് സാനിയ ഇറങ്ങിയത്. അടുത്തമാസം നടക്കുന്ന ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പോടെ, തന്റെ ടെന്നീസ് കരിയര്‍ അവസാനിപ്പിക്കുമെന്നാണ് സാനിയ പ്രഖ്യാപിച്ചിട്ടുള്ളത്. കരിയറില്‍ സാനിയ ആറു ഗ്രാന്‍ സ്ലാം കിരീടം നേടിയിട്ടുണ്ട്. രണ്ടു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണും 2009 ല്‍ മഹേഷ് ഭൂപതിക്കൊപ്പം മിക്‌സഡ് ഡബിള്‍സ് കിരീടവും 2016 ല്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം വനിതാ ഡബിള്‍സ് കിരീടവും സാനിയ നേടിയിട്ടുണ്ട്.

മതിയായ സുരക്ഷ ഒരുക്കിയില്ല ;  രാഹുലിന്റെ ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി

മതിയായ സുരക്ഷ ഒരുക്കിയില്ല ; രാഹുലിന്റെ ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവച്ചു. മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണ് യാത്ര താത്കാലികമായി നിര്‍ത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. യാത്ര കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് തീരുമാനം. ജമ്മുവിലെ ബനിഹാലില്‍ റാലിയില്‍ ആള്‍ക്കൂട്ടം ഇരച്ചുകയറിയിരുന്നു. തുടര്‍ന്ന് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റുകയായിരുന്നു. മതിയായ സുരക്ഷ ഒരുക്കിയ ശേഷമെ യാത്ര ആരംഭിക്കുകയുള്ളുവെന്നും നേതാക്കള്‍ പറഞ്ഞു.

ഒരു സുരക്ഷയുമില്ല, ഈ രീതിയില്‍ രാഹുല്‍ ഗാന്ധിയെ മുന്നോട്ട് പോകാന്‍ അനുവദിക്കാനാകില്ല, രാഹുല്‍ നടക്കാന്‍ ആഗ്രഹിച്ചാലും പാര്‍ട്ടിക്ക് അനുവദിക്കാനാവില്ലെന്നും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇന്ന് രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു.

ബി ജെ പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിക്കുന്നു

ബി ജെ പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിക്കുന്നു

ബി ജെ പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിക്കുന്നു. പ്രീണന നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ പേരുമാറ്റി അട്ടിമറിക്കുന്ന പിണറായി സർക്കാരിനെതിരെ ബി ജെ പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എസ് സന്തോഷ് നയിക്കുന്ന പദയാത്ര 2023 ജനുവരി 30 ,31 തീയതികളിൽ, ചെറുന്നിയൂർ മുതൽ ആറ്റിങ്ങൽ കച്ചേരി നട വരെയാണ് സംഘടിപ്പിക്കുന്നത്.

കൊയിലാണ്ടിയില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കൊയിലാണ്ടിയില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. 42 വയസുകാരി ലേഖയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് രവീന്ദ്രന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് രവീന്ദ്രന്‍ പൊലീസില്‍ മൊഴി നല്‍കി. വിവരം അറിഞ്ഞ് വീട്ടിലെത്തിയ പൊലീസ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

കൊല നടത്താന്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നു. എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

കേരളാ പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ കിളിമാനൂർ ഉപജില്ലാ സമ്മേളനം നടന്നു

കേരളാ പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ കിളിമാനൂർ ഉപജില്ലാ സമ്മേളനം നടന്നു

കേരളാ പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ കിളിമാനൂർ ഉപജില്ലാ സമ്മേളനം കിളിമാനൂർ കൊട്ടാരം സ്കൂളിൽ (സ്പെഷ്യൽ യു.പി.സ്കൂൾ) നടന്നു. സ്കൂൾ മാനേജർ കെ.ദിവാകര വർമ്മ തമ്പുരാൻ സമ്മേളന ഉദ്ഘാടനം നിർവ്വഹിച്ചു. ആർ മുരളി (റിട്ട: സൂപ്രണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഓഫീസ്) മുഖ്യ പ്രഭാഷണം നടത്തി. കെ.പി.പി.എച്ച്.എ സംസ്ഥാന നിർവ്വാഹക സമിതി അംഗം എം.ഐ.അജികുമാർ. എസ്. ഷീജ (സംസ്ഥാന വനിതാ ഫോറം ജോ. കൺവീനർ) പി.എസ്.സുജികുമാർ (സംസ്ഥാന കൗൺസിലർ) സബ് ജില്ല സെക്രട്ടറി ജെ ഷിബിലാ ബീഗം സബ് ജില്ലാ പ്രസിഡൻ്റ് എസ്ആർ കല ജില്ലാ ട്രഷറർ കെ രമാദേവി തുടങ്ങിയവർ സംസാരിച്ചു.

റിട്ടയർ ചെയ്യുന്ന ഹെഡ്മാസ്റ്റർമാരായ വിഎസ് പ്രേംജിത്ത് (അടയമൺ യുപിഎസ്), ഷീല (എസ്‌വിയു പിഎസ് പുലിയൂർകോണം) എന്നിവർക്ക് കെ ദിവാകര വർമ്മ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പുതിയ ഉപജില്ലാ സെക്രട്ടറിയായി. ജെ ഷിബിലാ ബീഗം, പ്രിസഡൻ്റായി എസ് ആർ കല, ട്രഷററായി അഷിത ബിപി എന്നിവരെ തെരഞ്ഞെടുത്തു. കെ ലീല (എച് എം, സ്പഷ്യൽ യു.പി.എസ്) നന്ദി രേഖപ്പെടുത്തി