തസ്തിക നിർണ്ണയ നടപടികൾ പൂർത്തിയാക്കി അധ്യാപക നിയമനങ്ങൾ  നടത്തുക – കെ പി എസ് ടി എ

തസ്തിക നിർണ്ണയ നടപടികൾ പൂർത്തിയാക്കി അധ്യാപക നിയമനങ്ങൾ നടത്തുക – കെ പി എസ് ടി എ

കിളിമാനൂർ: തസ്തിക നിർണയ നടപടികൾ ഉടൻ പൂർത്തിയാക്കി അധ്യാപക നിയമനങ്ങൾ എത്രയും വേഗം നടത്തണമെന്നും, എൽഎസ്എസ്, യു എസ് എസ് സ്കോളർഷിപ്പ് കുടിശ്ശിക ഉടൻ നൽകണമെന്നും, ഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കണമെന്നും കെ പി എസ് ടി എ കിളിമാനൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജൂലൈ 15ന് തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കി പുതിയ നിയമനങ്ങൾ അംഗീകരിക്കുകയും, പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് പുതുതായി നിയമനം നടത്തുകയും വേണം. സ്കൂളുകളിൽ ഡിവിഷൻ വർദ്ധിക്കുന്നതിനനുസരിച്ച് അധ്യാപകരെ കൂടി നിയമിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഭിന്നശേഷി വിഷയത്തിൽ വ്യക്തത ഇല്ലാത്തതിനാൽ നിയമന അംഗീകാരങ്ങൾ നൽകാതിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കിളിമാനൂർ ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സമ്മേളനത്തിൽ എ നഹാസ് അധ്യക്ഷത വഹിച്ചു. പി എ സാജൻ സ്വാഗതം ആശംസിച്ചു. കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ രാജ് മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രദീപ് നാരായൺ മുഖ്യപ്രഭാഷണം നടത്തി. എൻസിസി ലെഫ്റ്റനന്റ് പദവി ലഭിച്ച വിഷ്ണു പി ജിയെയും, സ്റ്റുഡൻസ് പോലീസ് കേഡറ്റ് ട്രെയിനിങ് പൂർത്തിയാക്കിയ അജീഷ് എസ് എസിനെയും ജില്ലാ പഞ്ചായത്ത് അംഗം ജി ജി ഗിരി കൃഷ്ണൻ അനുമോദിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു, കൊട്ടറ മോഹൻകുമാർ, നെയ്യാറ്റിൻകര പ്രിൻസ്, എൻ സാബു, ശ്രീകുമാർ, ഷമീം എ ആർ, എസ് സബീർ, വി പി സുനിൽകുമാർ, അനൂപ് എം ജെ, മുഹമ്മദ് അൻസാർ, എന്നിവർ യോഗത്തിൽ സംസാരിച്ചു.

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ആറ്റിങ്ങൽ ഡിവിഷൻ സമ്മേളനം നടന്നു

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ആറ്റിങ്ങൽ ഡിവിഷൻ സമ്മേളനം നടന്നു

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ. എൻ. റ്റി. യു. സി) ആറ്റിങ്ങൽ ഡിവിഷൻ സമ്മേളനം ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ അടൂർ പ്രകാശ്‌ എം. പി ഉത്ഘാടനം ചെയ്തു. എം. നസീർ, ഡോ. വി. എസ് അജിത് കുമാർ, സിബിക്കുട്ടി ഫ്രാൻസിസ്, സി. എസ് സജീവ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

മനോമോഹനവിലാസം റസിഡൻസ് അസോസിയേഷൻ വാർഷിക സമ്മേളനം നടന്നു

മനോമോഹനവിലാസം റസിഡൻസ് അസോസിയേഷൻ വാർഷിക സമ്മേളനം നടന്നു

മനോമോഹനവിലാസം റസിഡൻസ് അസോസിയേഷൻ വാർഷിക സമ്മേളനം ശ്രീ സത്യ സായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ഫൗണ്ടർ കെ. എൻ ആനന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വി. സിന്ധ്യ, പ്രൊഫ. സി. എൻ ശരത് ചന്ദ്രൻ, ഡോ. വി. എസ് അജിത് കുമാർ, പ്രശാന്തൻ കാണി ഐ. പി. എസ്, ആറ്റിങ്ങൽ ഡി വൈ എഫ് ഐ ബിനു, റൂറൽ എ. എസ്. പി എം. കെ സുൽഫിക്കർ, അഡ്വ. താഹ തുടങ്ങിയവർ പങ്കെടുത്തു.

വർക്കലയിൽ വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

വർക്കലയിൽ വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് അന്വേഷണത്തില്‍ തീപിടുത്തത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. 10 മാസങ്ങള്‍ക്ക് മുന്‍പ്, 2022 മാര്‍ച്ച് എട്ടിന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ ദാരുണ ദുരന്തം. ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ ഞൊടിയിടയില്‍ അഗ്നിക്ക് ഇരയായി. വര്‍ക്കലയില്‍ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ധളവാപുരം സ്വദേശി പ്രതാപന്‍, ഭാര്യ ഷേര്‍ളി, മൂത്ത മകന്റെ ഭാര്യ അഭിരാമി, എട്ട് മാസം പ്രായമുള്ള കുഞ്ഞ് റിയാന്‍, പ്രതാപന്റെ ഇളയമകന്‍ അഹില്‍ എന്നിവരാണ് മരിച്ചത്.

മൂത്തമകന്‍ നിഹില്‍ മാത്രം ഗുരുതര പൊള്ളലോടെ അവശേഷിച്ചു. ഇരുനിലയുള്ള വീട് ഭാഗികമായും കാര്‍പോര്‍ച്ചിലുണ്ടായിരുന്ന ബൈക്കുകള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. തീപിടിത്തം ആസൂത്രിതമല്ലെന്നും അപകടമാണ് സംഭവിച്ചതെന്നുമാണ് പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റയുമെല്ലാം നിഗമനം. പക്ഷെ തീ എങ്ങിനെ, എവിടെ നിന്ന് തുടങ്ങി എന്നതിന് കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല. കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നും സ്വിച്ച് ബോര്‍ഡില്‍ തീപ്പൊരിയുണ്ടാവുകയും അത് കേബിള്‍ വഴി ഹാളിലേക്ക് പടരുകയായിരുന്നൂവെന്നുമാണ് ഫയര്‍ ഫോഴ്സ് റിപ്പോര്‍ട്ട് നല്‍കിയത്. പക്ഷെ ഫൊറന്‍സിക് പരിശോധനകളില്‍ ഇത് ശരിവയ്ക്കുന്ന ശാസ്ത്രീയ തെളിവുകള്‍ അധികമായി കണ്ടെത്താനായില്ല. ഇതോടെ ഈ നിഗമനം കാണിച്ച് കുറ്റപത്രം നല്‍കേണ്ടെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ പ്രതാപന്റെ കുടുംബം പരാതിയും നല്‍കിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പേട്ട യൂണിറ്റിനാണ് അന്വേഷണ ചുമതല.

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

തിരുവനന്തപുരം: വ്യക്തി വിരോധത്തെ തുടർന്ന് പോക്‌സോ കേസിൽ കുടുക്കിയ വ്യക്തിയെ ആറ്റിങ്ങൽ പോക്സോ സ്പെഷ്യൽ അതിവേഗ സെഷൻസ് കോടതി വെറുതെ വിട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ പോക്സോ സ്പെഷ്യൽ അതിവേഗ സെഷൻസ് കോടതി ജെഡ്ജി പ്രഭാഷ്ലാൽ റ്റി.പി ആണ് കിളിമാനൂർ പഴയകുന്നുമ്മേൽ വില്ലേജിൽ ചേണിക്കുഴി മേലേവിളകുന്നിൽ വീട്ടിൽ താമസം കൊച്ചുചെറുക്കൻ മകൻ രാജനെ വെറുതെ വിട്ടത്. സ്കൂൾ വിദ്യാർത്ഥിനിയെ രാജൻ ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്ന കേസിലാണ് കിളിമാനൂർ പോലീസ് രാജനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ എട്ട് സാക്ഷികളെ വിസ്തരിക്കുകയും പത്ത് തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. രാജന് വേണ്ടി അഡ്വക്കേറ്റ് നിസാർ.എ ഹാജരായി.

സംസ്ഥാന സ്കൂൾ ഗെയിംസിൽ തിളങ്ങി ആറ്റിങ്ങൽ ഗേൾസിലെ കുട്ടികൾ

സംസ്ഥാന സ്കൂൾ ഗെയിംസിൽ തിളങ്ങി ആറ്റിങ്ങൽ ഗേൾസിലെ കുട്ടികൾ

സംസ്ഥാന സ്കൂൾ ഗെയിംസിൽ ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ മികച്ച നേട്ടം കൈവരിച്ചു. ബോക്സിംഗിൽ രണ്ട് സ്വർണം, കബഡിയിൽ ഒരു സ്വർണം, ഗുസ്തിയിൽ ഒരു വെള്ളി എന്നിങ്ങനെ നാല് മെഡലുകൾ നേടി സ്കൂളിന്റെ അഭിമാനതാരങ്ങളായി മാറിയിരിക്കുകയാണ് ഈ മിടുക്കികൾ. ബോക്സിംഗിൽ 19 വയസിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ +2 വിദ്യാർഥിനി ഹജ്റ നസ്രിൻ, 17 വയസിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ +1 വിദ്യാർഥിനി രാഗേന്ദു കെ. പി, കബഡിയിൽ +2 വിദ്യാർഥിനി ആദിത്യ എ
എന്നിവരാണ് സ്വർണം നേടി സംസ്ഥാന ചാംപ്യൻമാരായത്. ഗുസ്തിയിൽ 19 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ +2 വിദ്യാർഥിനി ശീതൾ പാർവതി വെള്ളി മെഡലും നേടി. മികച്ച വിജയം നേടിയ വിദ്യാർത്ഥിനികളെ ചൊവ്വാഴ്ച സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഒ. എസ്. അംബിക എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി എന്നിവർ ചേർന്ന് അനുമോദിക്കും.