ഗില്ലിന് ഇരട്ട സെഞ്ച്വറി;  ന്യൂസിലന്‍ഡിന് വിജയലക്ഷ്യം 350

ഗില്ലിന് ഇരട്ട സെഞ്ച്വറി; ന്യൂസിലന്‍ഡിന് വിജയലക്ഷ്യം 350

ഹൈദരബാദ്‌: ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന് ഇരട്ടസെഞ്ച്വറി. 146 പന്തില്‍ നിന്നാണ് ഗില്ലിന്റെ നേട്ടം. ഇതോടെ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി ഗില്‍. ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരവും ഗില്ലാണ്.

19 ഫോറുകളും ഒന്‍പത് സിക്‌സും ഗില്‍ ബൗണ്ടറി കടത്തി. ശീലങ്കയ്‌ക്കെതിരായ കഴിഞ്ഞ ഏകദിനത്തിലും ഗില്‍ സെഞ്ചറി നേടിയിരുന്നു. മത്സരത്തില്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. 149 പന്തില്‍ നിന്ന് ഗില്‍ നേടിയത് 208 റണ്‍സാണ്

ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (38 പന്തില്‍ 34), വിരാട് കോലി (10 പന്തില്‍ എട്ട്), ഇഷാന്‍ കിഷന്‍ (14 പന്തില്‍ അഞ്ച്), സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 31) എന്നിവരാണു പുറത്തായത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ഇന്ത്യയ്ക്കു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് രോഹിതും ഗില്ലും ചേര്‍ന്നു കൂട്ടിച്ചേര്‍ത്തു. ബ്ലെയര്‍ ടിക്‌നറിന്റെ പന്തില്‍ ഡാരില്‍ മിച്ചല്‍ ക്യാച്ചെടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പുറത്താകല്‍. കോലിയും ഇഷാനും നിരാശപ്പെടുത്തി.

കോലി മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ബോള്‍ഡായപ്പോള്‍, ഇഷാന്‍ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാതം ക്യാച്ചെടുത്തു പുറത്തായി. നാലു ബൗണ്ടറുകളോടെ 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് ഡാരില്‍ മിച്ചലിനാണ്. മിച്ചല്‍ സാന്റ്‌നര്‍ ക്യാച്ചെടുത്താണു സൂര്യയെ പുറത്താക്കിയത്.

ഹാര്‍ദിക് പാണ്ഡ്യ (28) വാഷിങ്ടണ്‍ സുന്ദര്‍ (12) ശാര്‍ദുല്‍ താക്കൂര്‍ (3) പുറത്താകാതെ കുല്‍ദീപ് യാദവ് അഞ്ചും മുഹമ്മദ് ഷമി 2 റണ്‍സും നേടി

കോട്ടയത്ത് കാൽനടയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച കാറിന്‍റെ ഡ്രൈവർ അറസ്റ്റിൽ

കോട്ടയത്ത് കാൽനടയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച കാറിന്‍റെ ഡ്രൈവർ അറസ്റ്റിൽ

കോട്ടയം: കോട്ടയം പാലായിൽ കാൽനട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പൂഞ്ഞാർ തെക്കേക്കര സ്വദേശി നോർബർട്ട് ജോർജിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. വിമുക്തഭടനായ നോർബർട്ട് പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥനാണ്. കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കല്ലറ സ്വദേശിനി സ്നേഹ ഓമനക്കുട്ടൻ എന്ന യുവതിയെ പാലാ മരിയൻ ആശുപത്രിക്ക് സമീപത്ത് വച്ചാണ് നോർബർട്ടിന്‍റെ കാർ ഇടിച്ചത്. യുവതി റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്നേഹ റോഡിലേക്ക് തെറിച്ച് വീണെങ്കിലും നോർബർട്ട് കാർ നിർത്താൻ കൂട്ടാക്കിയില്ല. കൈയ്ക്ക് പൊട്ടലേറ്റ സ്നേഹ പിന്നീട് പൊലീസിൽ പരാതി നൽകി. ആദ്യ ഘട്ടത്തിൽ പരാതി പൊലീസ് കാര്യമായെടുത്തില്ലെങ്കിലും മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനം കണ്ടെത്തുകയായിരുന്നു.

സൗജന്യ തൊഴിൽ പരിശീലനം

സൗജന്യ തൊഴിൽ പരിശീലനം

സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന വെയർഹൗസ് സൂപ്പർവൈസർ, സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  തിരുവനന്തപുരം നഗരസഭ പരിധിയിലുളള ഡിഗ്രി പാസ്സായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പരിശീനം പൂർത്തിയാക്കുന്നവർക്ക് അതത് മേഖലകളിൽ നിയമനം ലഭിക്കുന്ന രീതിയിലാണ് കോഴ്‌സ്. കൂടുതൽ വിവരങ്ങൾക്ക്: 7025335444, 9995928899.

സ്നേഹപൂർവം പദ്ധതി; 21 വരെ അപേക്ഷ നൽകാം

സ്നേഹപൂർവം പദ്ധതി; 21 വരെ അപേക്ഷ നൽകാം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന സ്നേഹപൂർവം പദ്ധതിയുടെ 2022 – 23 അധ്യയന വർഷത്തെ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള കാലയളവ് ജനുവരി 21 വരെ ദീർഘിപ്പിച്ചു. 2022 ഡിസംബർ 26 നകം അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത സ്‌കൂളുകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടുകൾ ഫെബ്രുവരി 28 നകം തന്നെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫിസിൽ ലഭ്യമാക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: http://kssm.ikm.in

കായിക യുവജന കാര്യാലയം സെലക്ഷൻ ട്രയൽസ് ഈ മാസം 27 മുതൽ

കായിക യുവജന കാര്യാലയം സെലക്ഷൻ ട്രയൽസ് ഈ മാസം 27 മുതൽ

നാളെയുടെ താരങ്ങളെ തേടി കായിക യുവജന കാര്യാലയം. തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലെ 6 മുതൽ 11 വരെ ക്ലാസുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഈ മാസം 27 മുതൽ ആരംഭിക്കും. സംസ്ഥാന തല മെഡൽ നേടിയവർക്ക് മാത്രമേ 9, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ലഭിക്കൂ. ഫെബ്രുവരി 16 ന് സെലക്ഷൻ ട്രയൽസ് അവസാനിക്കും. രാവിലെ 8 മണിയാണ് റിപ്പോർട്ടിംഗ് ടൈം. ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ഇതിനൊപ്പം ഉണ്ടാവില്ല. ട്രയൽസിനെത്തുന്ന കുട്ടികൾ ജനന സർട്ടിഫിക്കറ്റും രണ്ട് ഫോട്ടോയും ആധാർ കാർഡും കരുതണം.

കുട്ടിയാനയുടെ ജഡം സംസ്കരിച്ചു, അമ്മയാന ഉൾവനത്തിലേക്കു മടങ്ങി

കുട്ടിയാനയുടെ ജഡം സംസ്കരിച്ചു, അമ്മയാന ഉൾവനത്തിലേക്കു മടങ്ങി

പാലോട്: ചരിഞ്ഞ കുട്ടിയാനയ്ക്കരികിൽ നിലയുറപ്പിച്ച അമ്മയാന ഉൾവനത്തിലേക്കു മടങ്ങിയതോടെ കുട്ടിയാനയുടെ ജഡം വനംവകുപ്പ് ഏറ്റെടുത്തു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ജഡത്തിനു സമീപം ഒന്നര ദിവസത്തോളം തുടർന്ന അമ്മയാന ഉപേക്ഷിച്ചു മടങ്ങിയ സ്ഥലത്തിനു സമീപം ആയിരുന്നു പോസ്റ്റ് മോർട്ടം നടത്തിയതും ചിത ഒരുക്കി കുട്ടിയാനയെ സംസ്കരിച്ചതും. മുഖം കൊണ്ടുരുമ്മിയും തുമ്പിക്കൈ കൊണ്ട് തലോടിയും ചിന്നം വിളിച്ചും അമ്മയാന പ്രതീക്ഷ വറ്റാതെ ജഡത്തിനു സമീപം തുടർന്നതു കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. കുട്ടിയാന ഉണരുമെന്ന അമ്മയാനയുടെ കാത്തിരിപ്പ് ഇന്നലെ രാവിലെ പതിനൊന്നോടെ അവസാനിച്ചു.

പാലോട് വനം റേഞ്ചിലെ കല്ലാർ സെക്‌‌ഷനിൽ വിതുര തലത്തൂതക്കാവ് കല്ലൻകുടി മുരിക്കുംകാലയിൽ ശനിയാഴ്ച രാത്രിയോടെ സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഞായറാഴ്ച മുഴുവനും പിറ്റേന്നുമായി ഏതാണ്ടു 40 മണിക്കൂറോളം ഭക്ഷണം കഴിക്കാതെയാണ് അമ്മയാന ജഡത്തിനു സമീപം തുടർന്നത്. ജഡത്തിന് അരികിൽ നിന്നും അമ്മ മാറി സുരക്ഷ ഉറപ്പു വരുത്തിയ ശേഷം ഏറെ വൈകാതെ വനം വകുപ്പ് സ്ഥലം തങ്ങളുടെ നിയന്ത്രണത്തിലാക്കി. പിന്നാലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിറിനറി സർജൻ ഡോ. എസ്.വി. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പോസ്റ്റ് മോർട്ടം നടത്തി.

വാൽ ഇല്ലാത്ത വൈകല്യം ബാധിച്ച ആന ആണു ചരിഞ്ഞതെന്നും രണ്ടര വയസ്സു പ്രായമുള്ള കുട്ടിക്കൊമ്പൻ ആണെന്നും പാലോട് വനം റേഞ്ച് ഓഫിസർ എസ് രമ്യ പറഞ്ഞു. ആന്തരിക അവയവങ്ങളിൽ പലതും തകരാറിലായിരുന്നു. ശ്വാസകോശം പൊട്ടിയ അവസ്ഥയിൽ ആയിരുന്നു. ജന്മനാ തന്നെ ഒന്നിൽ കൂടുതൽ വൈകല്യങ്ങൾ ഉള്ള ആന ആയിരുന്നു എന്നാണു സൂചന. മരണം സ്വാഭാവികം ആണെന്നും ദുരൂഹത എന്തെങ്കിലും ഉണ്ടെങ്കിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്നാണു വനം വകുപ്പിന്റെ പക്ഷം