ഷട്ടില്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം; മകന്‍ മരിച്ചതറിഞ്ഞ് അമ്മയും മരിച്ചു

ഷട്ടില്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം; മകന്‍ മരിച്ചതറിഞ്ഞ് അമ്മയും മരിച്ചു

കോഴിക്കോട്: മകന്‍ മരിച്ച വിവരമറിഞ്ഞ് അമ്മയും മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് സംഭവം. നടുവിലയില്‍ പരേതനായ മൊയ്തീന്റെ മകന്‍ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിനിടെ മരിച്ചത്.
ഷട്ടില്‍ കളിക്കിടെ നെഞ്ചുവേദന വന്ന ശുഐബിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് തളര്‍ന്നുവീണ മതാവ് നഫീസ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. നഫീസയുടെ മറ്റു മക്കള്‍: ജുനൈസ്, റുമീഷ്

പാലക്കാട് മധ്യവയസ്‌കന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍

പാലക്കാട് മധ്യവയസ്‌കന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് മധ്യവസ്‌ക്കന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ചന്തപ്പടി പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്കു താമസിക്കുന്ന മറിയയുടെ ഭര്‍ത്താവ് അബ്ദുല്ല (60)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുല്ല തമിഴ്‌നാട് വേലൂര്‍ കാട്ട്പാഡി സ്വദേശിയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് ക്വാര്‍ട്ടേഴ്‌സിന്റെ പുറത്തെ ഷെഡില്‍ അബ്ദുല്ലയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കഴുത്തറുക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും സമീപത്തു നിന്ന് കണ്ടെത്തി. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്വയം കഴുത്തറുത്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സുനിൽ സുഖദയുടെ കാറിന് നേരെ തൃശൂരിൽ ആക്രമണം; നടന് പരിക്ക്

സുനിൽ സുഖദയുടെ കാറിന് നേരെ തൃശൂരിൽ ആക്രമണം; നടന് പരിക്ക്

തൃശൂർ: ചലച്ചിത്ര താരം സുനിൽ സുഖദയുടെ കാറിന് നേരെ തൃശൂരിൽ ആക്രമണം. രണ്ടു ബൈക്കുകളിൽ വന്ന നാലു പേർ തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ചാണ് നടന്‍റെ കാറിന് നേരെ ആക്രമണം നടത്തിയത്. സുനിൽ സുഖദ, ബിന്ദു തങ്കം കല്യാണി എന്നിവരുൾപ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മർദ്ദനമേറ്റതായി നടൻ സുനിൽ സുഖദ വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന ബിന്ദു തങ്കം കല്യാണി, സഞ്ജു എന്നിവർക്കും മർദ്ദനമേറ്റതായി സുനിൽ സുഖദ വിശദീകരിച്ചു.

ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ തീപാറുന്ന ബൗളിങ്ങുമായി മുഹമ്മദ് സിറാജ്, പരമ്പര തൂത്തുവാരി ഇന്ത്യ; 317 റണ്‍സ് ജയം

ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ തീപാറുന്ന ബൗളിങ്ങുമായി മുഹമ്മദ് സിറാജ്, പരമ്പര തൂത്തുവാരി ഇന്ത്യ; 317 റണ്‍സ് ജയം

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ആശ്വാസ ജയം തേടി പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ഏകദിനത്തില്‍ ഇറങ്ങിയ ശ്രീലങ്ക 317 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് നേരിട്ടത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വിരാട് കോഹ്‌ലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും തകര്‍പ്പന്‍ സെഞ്ച്വറികളുടെ ബലത്തില്‍ 391 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ ശ്രീലങ്കന്‍ ഇന്നിംഗ്‌സ് 73 റണ്‍സില്‍ ഒതുങ്ങി. 51റണ്‍സ് എടുക്കുന്നതിനിടെ തന്നെ എട്ടു വിക്കറ്റുകളാണ് നഷ്ടമായത്.

ഓപ്പണര്‍ നുവാനിദു ഫെര്‍ണാണ്ടോയും ക്യാപ്റ്റന്‍ ദാസുന്‍ ഷനകയും വാലറ്റ നിരയിലെ കസുന്‍ രജിതയും മാത്രമാണ് രണ്ടക്ക കടന്നത്. പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാണ് ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. ആദ്യ മൂന്ന് വിക്കറ്റുകള്‍ പിഴുതെടുത്ത് ശ്രീലങ്കന്‍ ബാറ്റിങ്ങിനെ തകര്‍ച്ചയിലേക്ക് നയിച്ചത് മുഹമ്മദ് സിറാജാണ്. മുഹമ്മദ് സിറാജ് നാലുവിക്കറ്റുകള്‍ നേടി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വിരാട് കോഹ്‌ലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും തകര്‍പ്പന്‍ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്.ശ്രീലങ്കയ്ക്കായി ലഹിരു കുമാര, കസുന്‍ രജിത രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ചമിക കരുണരത്‌നെ ഒരു വിക്കറ്റെടുത്തു.

85 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സും സഹിതമാണ് കോഹ്‌ലിയുടെ ശതകം. കരിയറിലെ 46ാം ഏകദിന സെഞ്ച്വറിയാണിത്. പരമ്പരയില്‍ താരം നേടുന്ന രണ്ടാം സെഞ്ച്വറി. പിന്നാലെ ഗിയര്‍ മാറ്റിയ കോഹ്‌ലി കളം അടക്കി വാണു. പിന്നീട് കണ്ടത് കോഹ്‌ലിയുടെ നിറഞ്ഞാട്ടമാണ്. എട്ട് കൂറ്റന്‍ സിക്‌സും 13 ഫോറും സഹിതം കോഹ്‌ലി 166 റണ്‍സുമായി പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോള്‍ കോഹ്‌ലിക്കൊപ്പം രണ്ട് റണ്‍സുമായി അക്ഷര്‍ പട്ടേലായിരുന്നു ക്രീസില്‍.

89 പന്തില്‍ 11 ഫോറുകളും രണ്ട് സിക്‌സും സഹിതമാണ് ഗില്‍ 100 തികച്ചത്. ആകെ 97 പന്തില്‍ 14 ഫോറുകളും രണ്ട് സിക്‌സും സഹിതം 116 റണ്‍സ് താരം കണ്ടെത്തി. കരിയറിലെ രണ്ടാം ഏകദിന സെഞ്ച്വറിയാണ് ഗില്‍ നേടിയത്. ഗില്ലിനെ രജിത ബൗള്‍ഡാക്കി. രണ്ടാം വിക്കറ്റില്‍ കോഹ്‌ലിയും ഗില്ലും ചേര്‍ന്ന് 131 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗില്ലിന് പിന്നാലെ എത്തിയ ശ്രേയസ് അയ്യരും മികവില്‍ ബാറ്റ് വീശിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിന്റെ വഴിയിലെത്തി. 32 പന്തില്‍ 38 റണ്‍സുമായി ശ്രേയസ് പുറത്തായി. പിന്നാലെ വന്ന കെഎല്‍ രാഹുലിന് അധികം ക്രീസില്‍ നില്‍ക്കാനായില്ല. താരം ഏഴ് റണ്‍സുമായി മടങ്ങി. 49 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 42 റണ്‍സടിച്ച രോഹിതിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആറാമനായി ക്രീസിലെത്തിയ സൂര്യകുമാറിനും അല്‍പ്പായുസായിരുന്നു. താരം നാല് റണ്‍സില്‍ പുറത്ത്.

നേരത്തെ ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. 16ാം ഓവറില്‍ ഇന്ത്യ 100 കടന്നു. രോഹിത് ശുഭ്മാന്‍ ഗില്‍ സഖ്യം ഓപ്പണിങില്‍ 95 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. 16ാം ഓവറിലെ രണ്ടാം പന്തിലാണ് രോഹിത് മടങ്ങിയത്. ചമിക കരുണരത്‌നെയുടെ പന്തില്‍ ആവിഷ്‌ക ഫെര്‍ണാണ്ടോ രോഹിതിന്റെ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു.

വസ്ത്രം അലക്കുന്നതിനിടെ കാല്‍ തെന്നി ക്വാറി കുളത്തില്‍ വീണു; വീട്ടമ്മ മരിച്ചു

വസ്ത്രം അലക്കുന്നതിനിടെ കാല്‍ തെന്നി ക്വാറി കുളത്തില്‍ വീണു; വീട്ടമ്മ മരിച്ചു

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ വീട്ടമ്മ ക്വാറി കുളത്തില്‍ വീണ് മരിച്ചു. അമ്പലവയല്‍ വികാസ് കോളനിയിലെ യശോദയാണ് മരിച്ചത്. വസ്ത്രം അലക്കുന്നതിനിടെ കാല്‍ തെന്നി ക്വാറി കുളത്തില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

നേപ്പാൾ വിമാന ദുരന്തം; നാളെ ദേശീയ ദുഃഖാചരണം; മരണം 68 ആയി

നേപ്പാൾ വിമാന ദുരന്തം; നാളെ ദേശീയ ദുഃഖാചരണം; മരണം 68 ആയി

നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരുടെ എണ്ണം 68 ആയി. അഞ്ചു ഇന്ത്യക്കാര്‍ അടക്കം 72 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ രണ്ടു പിഞ്ചുകുട്ടികളും ഉള്‍പ്പെടുന്നു.പൊഖാറ വിമാനത്താവളത്തിന് സമീപം 72 സീറ്റുള്ള യതി എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നേപ്പാളില്‍ നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

കാഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം പൊഖാറ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് തകര്‍ന്നു വീണത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനായി തെരച്ചില്‍ തുടരുകയാണ്. രാവിലെ 10.33 മണിയോടെയായിരുന്നു അപകടം. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് പൊഖാറ വിമാനത്താവളം അടച്ചു. കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് തീ ഉയരുന്നത് കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനാപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ദുഃഖം രേഖപ്പെടുത്തി.