വർക്കലയിൽ പട്ടാപ്പകൽ വീടുകയറി ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ

വർക്കലയിൽ പട്ടാപ്പകൽ വീടുകയറി ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ബീച്ച് റോഡിൽ പരസ്യമായി അസഭ്യം പറഞ്ഞതിനെ വിലക്കിയതിനെ തുടർന്ന് കടയ്ക്കാവൂർ തെക്കുംഭാഗം സ്വദേശിയായ സ്കൈ ലാൻഡിൽ 55 വയസ്സുള്ള അലക്സാണ്ടറെ ആക്രമിച്ച പ്രതികളെയാണ് കടക്കാവൂർ പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിയോടുകൂടി അലക്സാണ്ടർ താമസിക്കുന്ന വീടിന്റെ ഹാളിൽ കയറി ഇരുമ്പ് പൈപ്പും വെട്ടുകത്തിയും ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മകളെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളാണ് അറസ്റ്റിലായത്.

ശാർക്കര പൂത്തുറ ശിങ്കാരത്തോപ്പ് തരിശുപറമ്പ് പള്ളിപ്പുരയിടം വീട്ടിൽ 38 വയസ്സുള്ള പ്രിൻസ്. കടയ്ക്കാവൂർ തെക്കുംഭാഗത്ത് തെറ്റിമൂല സ്വദേശിയായ ജീസസ് ഭവനിൽ 38 വയസ്സുള്ള ഫ്രെഡി എന്ന് വിളിക്കുന്ന മാർട്ടിൻ എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ അലക്സാണ്ടർ ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വർക്കല ഡിവൈഎസ്പി.പി. നിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആസൂത്രിതമായ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.

കടയ്ക്കാവൂർ എസ് എച്ച് ഒ അജേഷ്.വി, എസ് ഐ ദീപു. എസ്. എസ്, സി പി ഒ മാരായ ഡാനി, സജു, സിയാദ്. എ എസ്സ് ഐ ശ്രീകുമാർ എന്നിവർ അടങ്ങുന്നതായിരുന്നു അന്വേഷണസംഘം. പ്രതികൾ അക്രമത്തിനായി ഉപയോഗിച്ച വെട്ടുകത്തി, ഇരുമ്പ് പൈപ്പ്,എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികൾ അക്രമത്തിനായി ഉപയോഗിച്ച ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്‍റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി

ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്‍റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി

കൊച്ചി: പാറശാലയിൽ കഷായത്തിൽ വിഷം ചേർത്ത് യുവാവിനെ  കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ, അമ്മയുടെയും അമ്മാവന്‍റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി. കേസിൽ രണ്ടും മുന്നും പ്രതികളായ സിന്ധു, വിജയകുമാരൻ നായർ എന്നിവരുടെ ജാമ്യാപേക്ഷയാണ് സിംഗിൾ ബെഞ്ച് നിരസിച്ചത്. 

അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. തെളിവു നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങൾക്കെതിരെയുളളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമത്തിയതെന്നുമായിരുന്നു ഇരുവരുടെയും  വാദം.

മുടങ്ങിയ ക്ഷേമപെന്‍ഷന്‍ വിതരണം ഡിസംബര്‍ രണ്ടാം വാരം മുതല്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മുടങ്ങിയ ക്ഷേമപെന്‍ഷന്‍ വിതരണം ഡിസംബര്‍ രണ്ടാം വാരം മുതല്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. രണ്ടു മാസത്തെ തുക ഒരുമിച്ച് നല്‍കും. ഇതിനായി 1800 കോടി ധനവകുപ്പ് അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസത്തെ പെന്‍ഷനാണ് മുടങ്ങിയത്. 61 ലക്ഷം ഗുണഭോക്താക്കളാണ് പെന്‍ഷന് അര്‍ഹതയുള്ളത്.

പെന്‍ഷന്‍ വിതരണത്തിന് പണം കണ്ടെത്തുന്നതിനായി 2000 കോടി കടമെടുക്കാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴും മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതിനെല്ലാം പണം ധൂര്‍ത്തടിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിൽ സാന്നിധ്യം

ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിൽ സാന്നിധ്യം

ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിൽ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ. വില്പനശാലകളിൽ നിന്നും ഡിപ്പോകളിൽ നിന്നും അതേ ബാച്ച് വെളിച്ചെണ്ണ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകി. വെളിച്ചെണ്ണ വിതരണം ചെയ്ത റോയൽ എഡിബിൾ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നുമാണ് വിശദീകരണം. സപ്ലൈകോയുടെ മൂന്നാർ ഡിപ്പോയിൽ റോയൽ എഡിബിൾ കമ്പനി വിതരണം ചെയ്ത ശബരി വെളിച്ചെണ്ണയിലാണ്ണ് മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയത്. ഇതേ ബാച്ചിൽ പെട്ട ശബരി അഗ്മാർക്ക് വെളിച്ചെണ്ണ എല്ലാ വില്പനശാലകളിൽ നിന്നും ഡിപ്പോകളിൽ നിന്നും തിരിച്ചെടുക്കുന്നതിനാണ് സപ്ലൈകോ നിർദേശം നൽകിയത്. വെളിച്ചെണ്ണ വിതരണം ചെയ്ത റോയൽ എഡിബിൾ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസും സപ്ലൈകോ നൽകി.

കമ്പനിക്ക് നൽകിയ പർച്ചേസ് ഓർഡറിന്മേൽ ഉള്ള വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിട്ടുണ്ട്. സ്റ്റോക്കിൽ അവശേഷിക്കുന്ന എല്ലാ ബാച്ചിലും പെട്ട സാമ്പിളുകളും അടിയന്തരമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് എല്ലാ ഡിപ്പോ മാനേജർമാർക്കും നിർദ്ദേശം നൽകി.

കാരണം കാണിക്കൽ നോട്ടീസിന് നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കരിമ്പട്ടികയിൽപെടുത്തുന്നത് അടക്കമുള്ള തുടർനടപടി സ്വീകരിക്കുമെന്നും സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്ജോഷി അറിയിച്ചു. ഈ മാസം 25 ന് കോന്നിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സി എഫ് ആർ ഡി ലാബിൽ നടത്തിയ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ ശബരി വെളിച്ചെണ്ണയിൽ കണ്ടെത്തിയത്.

പുതുമുഖങ്ങളെ അണിനിരത്തി സസ്പെൻസ് ത്രില്ലർ ചിത്രം ‘റെഡ് ഷാഡോ’ ഡിസംബർ 9ന്

പുതുമുഖങ്ങളെ അണിനിരത്തി സസ്പെൻസ് ത്രില്ലർ ചിത്രം ‘റെഡ് ഷാഡോ’ ഡിസംബർ 9ന്

കൊലപാതക പരമ്പരയുടെ കഥ പറയുന്ന “റെഡ് ഷാഡോ” തീയറ്ററുകളിൽ.
നിഗൂഡതകളുടെ ചുരുളഴിക്കാനെത്തുകയാണ് “റെഡ് ഷാഡോ ” എന്ന സസ്പെൻസ് ത്രില്ലർ. ചിത്രം ഡിസംബർ 9 ന് തീയേറ്ററുകളിൽ എത്തും. മനുമോഹൻ, രമേശ്കുമാർ, അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ, ദീപ സുരേന്ദ്രൻ, ബേബി അക്ഷയ, ബേബി പവിത്ര, സ്വപ്ന, മയൂരി, അപർണ, വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ ജീട്രസ്, അനിൽ കൃഷ്ണൻ, അജോൻ ജോളിമസ്, നവീൻ, അനൂപ്, ഷാജി ചീനിവിള, സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സുനിൽ ഹെൻട്രി, മുബീർ, മനോജ്, ഹരി, രാധാകൃഷ്ണൻ, അനിൽ പീറ്റർ എന്നിവർ അഭിനയിക്കുന്നു.

ബാനർ, നിർമ്മാണം – ഫിലിം ആർട്ട് മീഡിയ ഹൗസ്, കഥ, സംവിധാനം – ജോളിമസ്, തിരക്കഥ, സംഭാഷണം – മേനംകുളം ശിവപ്രസാദ്, ഛായാഗ്രഹണം – ജിട്രസ്, എഡിറ്റിംഗ് കളറിസ്റ്റ് – വിഷ്ണു കല്യാണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മണക്കാട് അയ്യപ്പൻ, പ്രോജക്ട് കോ ഓർഡിനേറ്റർ – സതീഷ് മരുതിങ്കൽ, ഗാനരചന – അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം – അനിൽ പീറ്റർ, ബൈജു അഞ്ചൽ, ഗായകർ – എം ജി ശ്രീകുമാർ, അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാൽ, സ്റ്റെഫി ബാബു, പശ്ചാത്തലസംഗീതം – റിക്സൺ ജോർജ് സ്റ്റാലിൻ, ചമയം – രതീഷ് രവി , കല- അനിൽ പുതുക്കുളം, കോസ്റ്റ്യും – വി സിക്സ് , കൊറിയോഗ്രാഫി – ഈഹ സുജിൻ , ആക്ഷൻ -രതീഷ് ശിവ, അസ്സോസിയേറ്റ് ഡയറക്ടർ – ബിജു സംഗീത , ലൊക്കേഷൻ മാനേജർ – സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സംവിധാന സഹായികൾ – അനിൽ കൃഷ്ണൻ , ആനന്ദ് ശേഖർ, മെസ് മാനേജർ – ഷാജി ചീനിവിള , യൂണിറ്റ്, സ്റ്റുഡിയോ – എച്ച് ഡി സിനിമാകമ്പനി, ഓൺലൈൻ പാർട്ട്ണർ – പുലരി ടീവി, ഓൺലൈൻ പ്രൊമോട്ടർ – അജോൺ ജോളിമസ്, വിതരണം – 72 ഫിലിം കമ്പനി, ഡിസൈൻ – അഖിൽ വിജയ്, സ്റ്റിൽസ് – സിയാദ്, ജിയോൻ ജി ജിട്രസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

മിൽമ പാൽ വില വർധന നാളെ മുതൽ പ്രാബല്യത്തിൽ

മിൽമ പാൽ വില വർധന നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: മിൽമ പാൽ വിലവർധന നാളെ മുതൽ നടപ്പാക്കും. ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. ആവശ്യക്കാർ കൂടുതലുള്ള നീല കവർ ടോൺഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും നാളെ മുതൽ വില. തൈരിനും നാളെ മുതൽ വില കൂടും.
ടോൺഡ് മിൽക്ക് 500 മില്ലി ലീറ്റർ (ഇളം നീല പായ്ക്കറ്റ്) പുതിയ വില 25രൂപ (പഴയ വില 22 രൂപ), ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് (കടുംനീല പായ്ക്കറ്റ്) പുതിയ വില 26രൂപ (പഴയ വില 23രുപ), കൗ മിൽക്ക് (പശുവിൻപാൽ) പുതിയ വില 28 രൂപ (പഴയ വില 25 രൂപ), ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് 525 മില്ലിലീറ്റർ (വെള്ള പായ്ക്കറ്റ്) പുതിയ വില 28 രൂപ (പഴയ വില 25രൂപ). പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില വർധിക്കും.

നാളെ മുതൽ കവറിൽ പുതുക്കിയ വില പ്രിന്റ് ചെയ്യുമെന്ന് മിൽമ അറിയിച്ചു. നിലവിലെ വിലയേക്കാൾ ഏകദേശം അഞ്ചുരൂപ മൂന്നു പൈസയാണ് കർഷകന് കൂടുതലായി ലഭിക്കുക. 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.025 രൂപ ക്ഷീരകർഷകന് അധികമായി ലഭിക്കും. ​ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക.