ഓടുന്ന ബസില്‍ നിന്നും തെറിച്ചു വീണ് യാത്രക്കാരി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

ഓടുന്ന ബസില്‍ നിന്നും തെറിച്ചു വീണ് യാത്രക്കാരി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. കൊയിലാണ്ടി സ്വദേശിനി ഉഷ (52) ആണ് മരിച്ചത്.
രാവിലെ ഏഴു മണിയോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്തു വെച്ചായിരുന്നു അപകടം. ബസ്സിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നരിക്കുനി ഓടുപാറയില്‍ വാടകയ്ക്ക് താമസിക്കുകയിരുന്നു ഇവര്‍. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ലഹരി വിരുദ്ധ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു

തോന്നയ്ക്കല്‍: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ട പ്രചാരണത്തിന്‍റെ ഭാഗമായി തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി, പി.റ്റി.എ പ്രസിഡന്‍റ് നസീര്‍.ഇ, പ്രിന്‍സിപ്പാള്‍ ജസിജലാല്‍, എച്ച്.എം സുജിത്ത്.എസ്, സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍, പി.റ്റി.എ, എസ്.എം.സി അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

രാജ്യത്തെ പ്രബല ഗുണ്ടാസംഘങ്ങൾക്കെതിരെ നടപടിയുമായി എൻഐഎ

രാജ്യത്തെ പ്രബല ഗുണ്ടാസംഘങ്ങൾക്കെതിരെ നടപടിയുമായി എൻഐഎ

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളുടെ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് ആരംഭിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, ദില്ലി, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഗുണ്ടാ സംഘങ്ങൾ ഭീകരരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ നടപടി. തീവ്രവാദികളും ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് മാഫിയയും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഈ കൂട്ടത്തിൽ ചില സംഘങ്ങൾക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നുമുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

പഞ്ചാബ് ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച തിഹാർ ജയിലിലെ കുപ്രസിദ്ധ ഗുണ്ട ലോറൻസ് ബിഷ്ണോയ്, നീരജ് ബവാന, ടില്ലു ടാസ്പുറിയ, ഗോൾഡി ബ്രാർ എന്നിവരുടെ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ് എൻഐഎയുടെ റെയ്ഡും അന്വേഷണവും നടക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ചില ഗുണ്ടാസംഘങ്ങളെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിന് തുടർച്ചയായിട്ടാണ് ഇന്നത്തെ റെയ്ഡ് എന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന സൂചന.

ഒക്ടോബറിൽ ഹരിയാനയിൽ നിന്നും ഒരു ഗുണ്ടയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദില്ലിയിലടക്കം ഉത്തരേന്ത്യയിൽ 52 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പിടിയിലായ ആസിഫിന് ഇപ്പോൾ ജയിലിലുള്ള ഗുണ്ടാ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹരിയാനിൽ സോനപ്പത്തിൽ നിന്നും രാജു മോത്ത എന്നയാളെയും പിടികൂടിയിരുന്നുവെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. വടക്ക് കിഴക്കൻ ദില്ലയിലെ ഗൌതം വിഹാർ എന്ന സ്ഥലത്ത് നിന്നും കസ്റ്റഡിയിലായ ആസിഫ് ഖാൻ എന്നയാളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇത്രയും വിപുലമായ റെയ്ഡ് അന്ന് എൻഐഎ നടത്തിയത്.

മൈക്ക് ഓഫായി പോയതോടെ പാമ്പിനെ മൈക്കിന് പകരം വെച്ച് സംസാരിച്ച വാവ സുരേഷിന്റെ നീക്കം വിവാദത്തിൽ

മൈക്ക് ഓഫായി പോയതോടെ പാമ്പിനെ മൈക്കിന് പകരം വെച്ച് സംസാരിച്ച വാവ സുരേഷിന്റെ നീക്കം വിവാദത്തിൽ

കോഴിക്കോട്: മൈക്ക് ഓഫായി പോയതോടെ പാമ്പിനെ മൈക്കിന് പകരം വെച്ച് സംസാരിച്ച വാവ സുരേഷിന്റെ നീക്കം വിവാദത്തിൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിൽ വാവ സുരേഷ് സംസാരിക്കുമ്പോഴാണ് സംഭവം. ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി‌യിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിയ്ക്കിടെ മൈക്ക് തകരാറിലായി. ഈ സമയം മൈക്കിന് പകരം പാമ്പിനെ വാവ സുരേഷ് മുൻപിൽ വെച്ചതായി പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചു.

വാവ സുരേഷിന്റെ നീക്കത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ക്ലാസെടുക്കാനായി ജീവനുള്ള പാമ്പുകളെ വാവ സുരേഷ് കൊണ്ടുവന്നിരുന്നു. മെഡിക്കൽ കോളേജ് പോലൊരു സ്ഥാപനത്തിൽ പാമ്പുപിടുത്തത്തിൽ ശാസ്ത്രീയ മാർ​ഗങ്ങൾ പിന്തുടരാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചത് ശരിയായില്ലെന്നും വിമർശനം ഉയരുന്നു. നിരവധി തവണ പാമ്പിന്റെ കടിയേറ്റിട്ടുള്ള വാവ സുരേഷിന് കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയം നീലംപേരൂർ വെച്ചാണ് ഏറ്റവും ഒടുവിൽ പാമ്പ് കടിയേറ്റത്.

പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഏറെ ദിവസത്തെ വിദ​ഗ്ധ ചികിത്സക്ക് ശേഷമാണ് സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ചൈനയില്‍ കോവിഡ് അതിവേഗം പടരുന്നു; 80,000 പേരെ പാര്‍പ്പിക്കാനുള്ള ക്വാറന്റൈന്‍ കേന്ദ്രം നിലവിൽ നിർമ്മാണത്തിൽ

ചൈനയില്‍ കോവിഡ് അതിവേഗം പടരുന്നു; 80,000 പേരെ പാര്‍പ്പിക്കാനുള്ള ക്വാറന്റൈന്‍ കേന്ദ്രം നിലവിൽ നിർമ്മാണത്തിൽ

ബെയ്ജിങ്: ചൈനയില്‍ കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ വൈറസ് ബാധിതരെ പാര്‍പ്പിക്കാനായി വന്‍ തോതില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളും താത്കാലിക ആശുപത്രികളും നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

13കോടി ജനങ്ങള്‍ താമസിക്കുന്ന നഗരമായ ഗ്വാങ്ഷുവില്‍ രണ്ടര ലക്ഷം രോഗികളെ പാര്‍പ്പിക്കാനുള്ള താത്കാലിക ക്വാറന്റൈന്‍, ആശുപത്രി സൗകര്യങ്ങളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. നഗരത്തില്‍ വലിയ തോതിലാണ് വൈറസ് പടര്‍ന്നു പിടിക്കുന്നത്. ശനിയാഴ്ച മാത്രം ഗ്വാങ്ഷുവില്‍ 7,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് പുറത്തു വന്ന വിവരം. താത്കാലിക ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെയും നിര്‍മാണം നടക്കുന്നവയുടേയും വീഡിയോ കിഴക്കന്‍ യൂറോപ്യന്‍ മാധ്യമമായ നെക്സ്റ്റ പുറത്തു വിട്ടിട്ടുണ്ട്. 80,000 പേരെ പാര്‍പ്പിക്കാനുള്ള ക്വാറന്റൈന്‍ കേന്ദ്രമാണ് നിലവില്‍ നിര്‍മാണത്തിലുള്ളത്.

നാല് വര്‍ഷ ബിരുദ കോഴ്‌സ് അടുത്ത അധ്യയന വര്‍ഷം മുതല്‍

നാല് വര്‍ഷ ബിരുദ കോഴ്‌സ് അടുത്ത അധ്യയന വര്‍ഷം മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ബിരുദ വിദ്യാഭ്യാസത്തിന്റെ ഘടന മാറ്റുന്നു. അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകൾ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ആണ് ഇക്കാര്യം അറിയിച്ചത്.
ഗവേഷണത്തിനു മുൻതൂക്കം നൽകിക്കൊണ്ടാവും നാല് വർഷത്തെ ബിരുദ കോഴ്സിന്റെ ഘടന. വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാൻ നാല് വർഷ ബിരുദകോഴ്‌സിലൂടെ സാധിക്കും. നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ഡി​ഗ്രി ആയിരിക്കും നൽകുക. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നാല് വർഷ ഡിഗ്രി കോഴ്‌സുകൾ ആരംഭിക്കുന്നത്.

പിജി കോഴ്സിൽ രണ്ടാം വർഷത്തിൽ ലാറ്ററൽ എൻട്രി

ഓണേഴ്സ് ഡി​ഗ്രി ഉള്ളവർക്ക് നേരിട്ട് പിജി കോഴ്സിൽ രണ്ടാം വർഷത്തിൽ ലാറ്ററൽ എൻട്രി നൽകണമെന്ന തീരുമാനവും വരുന്നുണ്ട്. 45 കേന്ദ്രസർവകലാശാലകൾ, കൽപിത സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, സ്വകാര്യ സർവകലാശാലകൾ എന്നിവർ താത്പര്യം അറിയിച്ചതായി ചെയർമാൻ എം. ജഗദേഷ് കുമാർ വ്യക്തമാക്കിയിരുന്നു.
വിദ്യാർഥികളിൽ ബിരുദ തലം മുതൽ തന്നെ ഗവേഷണ ആഭിമുഖ്യം വളർത്തുകയാണ് നാല് വർഷ ഡി​ഗ്രി കോഴ്‌സിന്റെ ലക്ഷ്യം. നാലാം വർഷം ഗവേഷണവും ഇന്റേൺഷിപ്പും ഒരു പ്രോജക്റ്റുമാവും ഉണ്ടാവുക. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നേരിട്ടുള്ള പിഎച്ച്ഡി പ്രവേശനവും സാധ്യമാകും.