ബസിന്റെ അടയ്ക്കാത്ത വാതിലിലൂടെ പുറത്തേയ്ക്ക് വീണ യാത്രികന് ദാരുണാന്ത്യം

ബസിന്റെ അടയ്ക്കാത്ത വാതിലിലൂടെ പുറത്തേയ്ക്ക് വീണ യാത്രികന് ദാരുണാന്ത്യം

പാലക്കാട്: ആലത്തൂരില്‍ സ്വകാര്യ ബസില്‍ നിന്ന് വീണ യാത്രക്കാരന്‍ മരിച്ചു. എരിമയൂര്‍ ചുള്ളിമട തേക്കാനത്ത് വീട്ടില്‍ ടി പി ജോണ്‍സണാണ്
(54) മരിച്ചത്. ബസ് ഹമ്പ് ചാടുന്നതിനിടെ, അടയ്ക്കാത്ത വാതിലിലൂടെ പുറത്തേയ്ക്ക് വീഴുകയായിരുന്നു. ദേശീയ പാതയുടെ സര്‍വ്വീസ് റോഡില്‍ എരിമയൂര്‍ ഗവ. എച്ച്എസ്എസിന് സമീപത്തായിരുന്നു സംഭവം. കണ്ണനൂരില്‍ സ്വകാര്യ സ്റ്റീല്‍ ഫര്‍ണ്ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ജോണ്‍സണ്‍ എരിമയൂര്‍ മേല്‍പ്പാലത്തിന് താഴെയുള്ള ബസ് സ്റ്റോപ്പില്‍ നിന്നാണ് ജോലിക്കു പോകാനായി ബസില്‍ കയറിയത്.

ബസ് സ്റ്റോപ്പില്‍ നിന്ന് 200 മീറ്റര്‍ മുന്നിലുള്ള ഹമ്പ് ചാടുമ്പോള്‍ ആടിയുലഞ്ഞ ബസില്‍ പിന്നിലെ ചവിട്ടുപടിയ്ക്ക് സമീപം നിന്ന ജോണ്‍സണ്‍ പാതയിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ബസിന്റെ വാതില്‍ തുറന്ന് കെട്ടിവെച്ചിരിക്കുകയായിരുന്നു. ആലത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഉച്ച കഴിഞ്ഞായിരുന്നു മരണം.

കലാതിലകങ്ങളുടെ സൂര്യതേജസുമായി ആറ്റിങ്ങൽ ഗേൾസ്

കലാതിലകങ്ങളുടെ സൂര്യതേജസുമായി ആറ്റിങ്ങൽ ഗേൾസ്

ആറ്റിങ്ങൽ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറാൾ, ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവം ഓവറാൾ, മികച്ച പൊതുവിദ്യാലയം എച്ച്.എസ്. എസ് വിഭാഗം നാലാം സ്ഥാനം എന്നിവ നേടി. ഹൈസ്കൂൾ വിഭാഗം നാടകം രണ്ടാം സ്ഥാനം (പച്ചപ്പ് ), ഹയർ സെക്കന്ററി വിഭാഗം നാടകം ഒന്നാം സ്ഥാനം (കൊസ്രാക്കൊള്ളി)
ഇരുവിഭാഗങ്ങളിലും മികച്ച നടിമാരായി മിഥുന രാജേഷ്, സൂഫിയാന എന്നിവരെ തെരഞ്ഞെടുത്തു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി.

അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു

അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു

അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു. വയനാട് മേപ്പാടി പാറയ്ക്കൽ ജയപ്രകാശിന്റേയും അനിലയുടേയും മകൻ ആദിദേവാണ് മരിച്ചത്. കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം അങ്കണവാടിയിലേക്ക് പോവുന്ന വഴിയ്ക്കാണ് അയൽവാസിയായ ജിതേഷ് കുഞ്ഞിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.

ജയപ്രകാശുമായി ഉണ്ടായിരുന്ന വ്യക്തി വൈരാ​ഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മേപ്പാടി പള്ളിക്കവലയിൽ വച്ചാണ് അമ്മയും കുഞ്ഞും ക്രൂരമായ ആക്രമണത്തിന് ഇരയായത്. കുഞ്ഞിന്റെ തലയ്ക്കും അനിലയുടെ കയ്യിനുമാണ് പരുക്കേറ്റത്. നാട്ടുകാർ ഉടൻ തന്നെ ഇരുവരേയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവദിവസം തന്നെ അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജയപ്രകാശിന്റേയും ജിതേഷിന്റേയും കുടുംബങ്ങൾ ഒന്നിച്ച് ബിസിനസ് നടത്തിയിരുന്നു. അതിലുണ്ടായ തർക്കമാണ് ആക്രമണത്തിനു പിന്നിൽ.

നൻമയുടെ പൊതിച്ചോറുമായി പി.വി.എൽ.പി.എസ് കൈലാസംകുന്നിലെ കുട്ടികൾ

നൻമയുടെ പൊതിച്ചോറുമായി പി.വി.എൽ.പി.എസ് കൈലാസംകുന്നിലെ കുട്ടികൾ

നൻമയുടെ പൊതിച്ചോറുമായി പി.വി.എൽ.പി.എസ് കൈലാസുകുന്നിലെ കുട്ടികൾ. പി.വി.എൽ.പി.എസിലെ നൻമ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുഞ്ഞു കൈളിലൊരു പൊതിച്ചോറ് പദ്ധതി ആരംഭിച്ചു. കുഞ്ഞുങ്ങൾ കൊണ്ടു വരുന്ന പൊതിച്ചോറ് ആഴ്ചയിൽ ഒരിക്കൽ ആറ്റിങ്ങൽ കരുണാലയത്തിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷാജു മോൾ, പി ടി എ പ്രസിഡൻ്റ് ലിജു. ഹെഡ്മാസ്റ്റർ ഷെമീർ ഷൈൻ.എസ്, അധ്യാപകരായ നൂറ, വീണ പ്രിയ, ദീപ്തി, ജാസ്മിൻ, ശാലിനി, റീന എന്നിവർ പങ്കെടുത്തു.

തെങ്ങുംവിള ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ നടന്നു

തെങ്ങുംവിള ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ നടന്നു

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതിക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ നടന്നു. ശാർക്കര ആക്കോട്ടു ഇലങ്കത്തിൽ സി.കെ. പ്രസന്നചന്ദ്രൻനായരുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജ നടന്നത്. ഭക്തിനിർഭരമായി ക്ഷേത്രാങ്കണത്തിൽ നടന്ന സർവൈശ്വര്യ പൂജയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

ബാലസംഘം കടയ്ക്കാവൂർ മേഖല ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

ബാലസംഘം കടയ്ക്കാവൂർ മേഖല ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

ബാലസംഘം കടയ്ക്കാവൂർ മേഖല തൊപ്പിച്ചന്തയിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. കുടവൂർക്കോണം സ്കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച അൻപതിൽപരം കുട്ടികൾ പ്ലക്കാർഡുകളും പിടിച്ച് പങ്കെടുത്ത റാലി കല്ലൂർക്കോണം റേഡിയോ പാർക്കിൽ സംഘടിപ്പിച്ചു. റാലിയ്ക്കൊടുവിൽ ബാലസംഘം കടയ്ക്കാവൂർ മേഖലാ കൺവീനർ രാഹുൽ. പി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് കുട്ടികൾ ഒത്തുചേർന്ന് ലഹരിയ്ക്കെതിരെ ചങ്ങല തീർത്തു. ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും ഇതോടനുബന്ധിച്ച് നടത്തി. ഏരിയാതലത്തിൽ നടത്തിയ ശാസ്ത്ര ക്വിസിൽ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയ മഹിമ, അഭിജിത്ത്, മിഥുൻ എന്നിവരെ മേഖലാ കൺവീനർ രാഹുൽ, മേഖലാ കമ്മിറ്റി അംഗം സുനിൽകുമാർ എന്നിവർ ചേർന്ന് അഭിനന്ദിച്ചു