കൈയെഴുത്തു മാസികകളുടെ കൂട്ട പ്രകാശനം സംഘടിപ്പിച്ച് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ

കൈയെഴുത്തു മാസികകളുടെ കൂട്ട പ്രകാശനം സംഘടിപ്പിച്ച് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ

ആറ്റിങ്ങൽ: മലയാള ഭാഷാവാരാഘോഷത്തോടനുബന്ധിച്ച് അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ സാഹിത്യ സല്ലാപവും കയ്യെഴുത്തു മാസികളുടെ പ്രകാശനവും സംഘടിപ്പിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ടി. എൽ പ്രഭൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ നിമി, എസ്.എം.സി. ചെയർമാൻ കെ.ശ്രീകുമാർ സ്റ്റാഫ് സെക്രട്ടറി ആർ.എസ്. സുജാറാണി, വിദ്യാരംഗം കൺവീനർ എസ് ശാരിക എന്നിവർ സംബന്ധിച്ചു. സാഹിത്യ സല്ലാപത്തിൽ കവി കുരീപ്പുഴ ശ്രീകുമാറും രാധാകൃഷ്ണൻ കുന്നുംപുറവും കുട്ടികളുമായി സംവദിച്ചു. സ്കൂളിലെ 5 മുതൽ 10 വരെ ക്ലാസുകളിലെ 1400 കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകൾ ചടങ്ങിൽ പ്രകാശനം ചെയ്തു.

സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; സെമി പ്രവേശനം ആഘോഷമാക്കി ഇന്ത്യ

സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; സെമി പ്രവേശനം ആഘോഷമാക്കി ഇന്ത്യ

ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്വെയെ തകര്‍ത്ത് സെമി പ്രവേശനം ആഘോഷമാക്കി ഇന്ത്യ. 71 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ടു പോയന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം.

നവംബര്‍ 10-ന് നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് ഓള്‍ഔട്ടായി.”മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയുമാണ് സിംബാബ്‌വെയെ തകര്‍ത്തത്.

സൂര്യയ്ക്കും രാഹുലിനും അര്‍ധ സെഞ്ചുറി; ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ സിംബാബ്‌വെയ്ക്ക് 187 റണ്‍സ് വിജയലക്ഷ്യം

സൂര്യയ്ക്കും രാഹുലിനും അര്‍ധ സെഞ്ചുറി; ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ സിംബാബ്‌വെയ്ക്ക് 187 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ സിംബാബ്‌വെയ്ക്ക് 187 റണ്‍സ് വിജയലക്ഷ്യം. മെല്‍ബണില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് കെ എല്‍ രാഹുല്‍ (51), സൂര്യകുമാര്‍ യാദവ് (61) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സീന്‍ വില്യംസ് സിംബാബ്‌വെയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് രണ്ടില്‍ സിംബാബ്‌വെ നേരത്തെ പുറത്തായിരുന്നു. ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പാകിസ്ഥാനെ മറികടന്ന ഒന്നാമതെത്താം. നാലാം ഓവറില്‍ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (15) നഷ്ടമായി. പിന്നീട് രാഹുല്‍- വിരാട് കോലി (26) സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12-ാം ഓവറില്‍ കോലിയെ മടക്കി സീന്‍ വില്യംസ് സിംബാബ്‌വെയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ രണ്ടിന് 87 എന്ന നിലയിലായി രാഹുല്‍. തൊട്ടടുത്ത ഓവറില്‍ രാഹുലും കൂടാരം കയറി. 35 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. അഞ്ചാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് (3) നിരാശപ്പെടുത്തുകയും ചെയ്തതോടെ ഇന്ത്യ നാലിന് 101 എന്ന നിലയിലേക്ക് വീണു.

എന്നാല്‍ ഒരറ്റത്ത് സൂര്യകുമാര്‍ ഉറച്ചുനിന്നതോടെ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ന്നു. 25 പന്തില്‍ പുറത്താവാതെയാണ് താരം 61 റണ്‍സെടുത്തത്. ഇതില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നു. ഹാര്‍ദിക് പാണ്ഡ്യയാണ് (18) പുറത്തായ മറ്റൊരു താരം. അക്‌സര്‍ പട്ടേല്‍ (0) പുറത്താവാതെ നിന്നു. നാലാം ഓവറില്‍ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (15) നഷ്ടമായി. പിന്നീട് രാഹുല്‍- വിരാട് കോലി (26) സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12-ാം ഓവറില്‍ കോലിയെ മടക്കി സീന്‍ വില്യംസ് സിംബാബ്‌വെയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.

ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്നും പുറത്തായി; ഇന്ത്യ സെമി ഉറപ്പിച്ചു

ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്നും പുറത്തായി; ഇന്ത്യ സെമി ഉറപ്പിച്ചു

ട്വന്റി 20 ലോകകപ്പില്‍ സെമി തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയെ നെതര്‍ലാന്‍ഡ്‌സ് പരാജയപ്പെടുത്തി. 13 റണ്‍സിനാണ് നെതര്‍ലാന്‍ഡിന്റെ വിജയം. തോൽവിയോടെ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്നും പുറത്തായി. ദക്ഷിണാഫ്രിക്ക തോറ്റതോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പിച്ചു. നെതര്‍ലാന്‍ഡ്സ് അട്ടിമറി വിജയം നേടിയതോടെ, പാകിസ്ഥാന്‍- ബംഗ്ലാദേശ് മത്സരഫലത്തിനും പ്രസക്തിയേറി. ഈ മത്സര വിജയിക്കും സെമിയില്‍ കടക്കാനാകും.

കോലിന്‍ അക്കര്‍മാനാണ് കളിയിലെ താരം. ആദ്യം ബാറ്റു ചെയ്ത നെതര്‍ലാന്‍ഡ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 26 പന്തില്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോലിന്‍ അക്കര്‍മാനാണ് നെതര്‍ലാന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. ടിം കൂപ്പര്‍ 19 പന്തില്‍ 35 റണ്‍സെടുത്തു. സ്റ്റെഫാന്‍ മൈബെര്‍ഗ് 37 ഉം, മാക്‌സ് ഒഡോഡ് 29 റണ്‍സുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് രണ്ടു വിക്കറ്റെടുത്തു. 159 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 25 റണ്‍സെടുത്ത റൂസ്സോ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഡികോക്ക് 13, ബാവുമ 20, മാര്‍ക്രം 17, മില്ലര്‍ 17, ക്ലാസന്‍ 21, കേശവ് മഹാരാജ് 13 എന്നിങ്ങനെയാണ് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. രണ്ടോവറില്‍ വെറും ഒമ്പതു റണ്‍സിന് മൂന്നു വിക്കറ്റ് പിഴുത ബ്രണ്ടന്‍ ഗ്ലോവറാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഫ്രെഡ് ക്ലാസ്സന്‍, ഡി ലീഡ് എന്നിവര്‍ രണ്ടു വീക്കറ്റ് വീതം നേടി.

ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മയെ ഇന്ന് തെളിവെടുപ്പിനായി സ്വവസതിയിലെത്തിയ്ക്കും

ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മയെ ഇന്ന് തെളിവെടുപ്പിനായി സ്വവസതിയിലെത്തിയ്ക്കും

തമിഴ്‌നാട് രാമവർമ്മൻചിറയിലെ ഗ്രീഷ്മയുടെ വസതിയിൽ ആയിരിക്കും ആദ്യം തെളിവെടുപ്പ് നടക്കുക. തുടർന്ന് തമിഴ്‌നാട്ടിലും കേരളത്തിലുമായി തെളിവെടുപ്പ് പൂർത്തിയാക്കും. തെളിവെടുപ്പിന്റെ ദൃശ്യങ്ങൾ പൂർണ്ണമായും റെക്കോർഡ് ചെയ്യണമെന്ന് കോടതി നിർദേശമുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസ് സീൽ ചെയ്ത പൂട്ടാണ് പൊളിച്ചത്. കേസിൽ ഏറ്റവും പ്രധാനപ്പെട്ട തെളിവെടുപ്പ് നടക്കേണ്ട സ്ഥലമാണ് രാമവർമ്മൻ ചിറയിലെ ഗ്രീഷ്മയുടെ വീട്.

ഈ വീട്ടിൽ വച്ചാണ് ഷാരോണിന് കഷായത്തിൽ കീടനാശിനി കലർത്തി നൽകിയത്. ഗ്രീഷ്മയുമൊത്ത് തെളിവെടുപ്പ് നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. ഈ സംഭവവുമായി ബന്ധപ്പെട്ട് ഈ വീട്ടിലെ തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങൾ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞപ്പോഴാണ് പൊലീസ് നടപടികൾ ക്യാമറയിൽ പകർത്തണം എന്നുള്ള നിർദ്ദേശം നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നൽകിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമൊത്ത് തെളിവെടുപ്പ് നടന്നതിന് ശേഷമാണ് വീട് പൂട്ടി സീൽ വച്ചത്.

വിഴി‍ഞ്ഞം തുറമുഖ സമരം; ഒത്തു തീർപ്പ് ശ്രമവുമായി അദാനി ഗ്രൂപ്പ്

വിഴി‍ഞ്ഞം തുറമുഖ സമരം; ഒത്തു തീർപ്പ് ശ്രമവുമായി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴി‍ഞ്ഞം തുറമുഖ സമരം അവസാനിപ്പിക്കാനായി സമവായ ചർച്ചകളിൽ അദാനി ഗ്രൂപ്പും .തീരശോഷണം മൂലം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി സിഎസ്ആർ ഫണ്ടും ഉപയോഗിക്കാമെന്ന നിർദ്ദേശം,സർക്കാർ നിയോഗിച്ച മധ്യസ്ഥരുമായുള്ള ചർച്ചയിൽ അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ചു. എന്നാൽ ഈ നിർദ്ദേശത്തോട് അനുകൂലമായല്ല ലത്തീൻ അതിരൂപതയുടെ പ്രതികരണം. സമരക്കാരുമായുള്ള സർക്കാരിന്റെ ഔദ്യോഗിക ചർച്ചകൾ വഴിമുട്ടിയതോടെയാണ് അനൗദ്യോഗിക പ്രശ്ന പരിഹാര ശ്രമങ്ങൾ സജീവമാകുന്നത്. സമരക്കാരുമായി ചർച്ച നടത്താനായി സർക്കാർ നിയോഗിച്ച മധ്യസ്ഥരുമായാണ് അദാനി ഗ്രൂപ്പും ചർച്ച നടത്തിയത്. കെ.വി.തോമസ് അടക്കം സഭയുമായി അടുപ്പമുള്ള ചില പൊതുപ്രവർത്തകരുമായാണ് ചർച്ച നടത്തിയത്.

സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടാകണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സിഎസ്ആർ ഫണ്ട് ഉപയോഗിക്കാമെന്ന നിർദ്ദേശമാണ് പ്രധാനമായും പരിഗണനയിലുള്ളത്. അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അനൗദ്യോഗിക ചർച്ചകളിലൂടെ സർക്കാർ ലത്തീൻ അതിരൂപതയെ അറിയിയ്ക്കും.
എന്നാൽ തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും വിട്ട് വീഴ്ചയില്ലെന്നാണ് രൂപതയുടെ നിലപാട്.

മൺസൂൺ കഴിഞ്ഞതോടെ എത്രയും വേഗം തുറമുഖ നിർമാണം പുനരാംഭിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ചർച്ചയിൽ ആവശ്യപ്പെട്ടത്. സമരം മൂലം ഇതുവരെ 160 കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്ക്.
കഴിഞ്ഞ സെപ്റ്റംബർ മുതൽ മെയ് വരെയുള്ള കാലയളവിലാണ് ഏറ്റവും അധികം പണി പൂർത്തിയായതെന്നും, അതിനാൽ ഈ സീസണാണ് നിർമാണത്തിന് ഏറ്റവും യോജ്യമെന്നുമാണ് അദാനി ഗ്രൂപ്പും നിർമാണ കമ്പനിയും അറിയിക്കുന്നത്.