പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇരുട്ടിൽ; യാത്രക്കാർ ഭീതിയിൽ

പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇരുട്ടിൽ; യാത്രക്കാർ ഭീതിയിൽ

ആറ്റിങ്ങൽ: പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇരുട്ടിൽ, യാത്രക്കാർ ഭീതിയിൽ. വൈദ്യുതി കുടിശ്ശിക കാരണം കെ.എസ്.ഇ.ബി ഫ്യൂസ് ഊരി. കുടിശിക പണം കൊടുക്കാത്തതിനാലാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ സ്വകാര്യ ബസ് സ്റ്റാൻഡിലെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരിയത്. വിദ്യാർത്ഥികളും സ്ഥാപനങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകൾ അടക്കം ആയിരകണക്കിന് യാത്രക്കാരാണ് ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തി ബസ് കയറുന്നത്.

ഇരുട്ട് ആയതോടെ സ്ത്രീകൾ ഭയപ്പാടിൽ ആണ്. തെരുവ് നായ്ക്കളുടെ ശല്യവും മദ്യപൻമാരുടെ ശല്യവും ഇവിടെ ഉണ്ട്. ഇതിൻ്റെ കൂടെ വെളിച്ചം കൂടി ഇല്ലാതായത് ആശങ്ക സൃഷ്ടിക്കുന്നു. ആറ്റിങ്ങൽ നഗരസഭ ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലമാണ് ബസ്റ്റാൻഡ് ഇന്ന് ഇരുട്ടിലായതെന്ന് ബസ് തൊഴിലാളി സംഘടന അറിയിച്ചു. ഇതിനു മുൻപും നിരവധിതവണ നഗരസഭ കെഎസ്ഇബിയിൽ പണം കൊടുക്കാത്തതിനാൽ ഫ്യൂസ് ഊരി ഇട്ടിട്ടുണ്ട്. വൈകുന്നേരങ്ങളിൽ പിങ്ക് പോലീസ് ഇവിടെ ഡ്യൂട്ടി ഉണ്ട്. എന്നാൽ അവർ കാറിനുള്ളിൽ ഇരുന്നു മൊബൈൽ നോക്കി ഇരിക്കുന്നത് അല്ലാതെ പുറത്തിറങ്ങാറില്ല എന്നാണ് ആക്ഷേപം.

ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്‍

ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്‍

ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്‍. അവസാന നിമിഷം വരെ പോരാടിയ അഫ്ഗാന് പക്ഷേ വിജയം തൊടാന്‍ കഴിയാതെ പോയി. 169 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്ഥാന്റെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയക്ക് നാല് റണ്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് കണ്ടെത്തിയത്. മത്സരം ജയിച്ചെങ്കിലും ഓസ്‌ട്രേലിയയുടെ സെമി പ്രവേശം ഇപ്പോഴും തീരുമാനമായിട്ടില്ല. നാളെ ഇംഗ്ലണ്ട് ശ്രീലങ്കയെ വീഴ്ത്തിയാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ പുറത്താകും. നാളെ ശ്രീലങ്കയ്ക്ക് വേണ്ടി ഓസ്‌ട്രേലിയ കൈയടിക്കുമെന്ന് സാരം.

എട്ടാമനായി ക്രീസിലെത്തിയ റാഷിദ് ഖാന്‍ നടത്തിയ കടന്നാക്രമണം ഓസീസിന്റെ സകല കണക്കുകൂട്ടലും തെറ്റിക്കുന്നതായി മാറി. വെറും 23 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം റാഷിദ് 48 റണ്‍സ് വാരി. അവസാന ഓവറില്‍ അഫ്ഗാന് ജയിക്കാന്‍ 22 റണ്‍സ് വേണമായിരുന്നു. മാര്‍ക്കസ് സ്‌റ്റോയിനിസ് എറിഞ്ഞ ഈ ഓവറില്‍ 16 റണ്‍സെടുക്കാനേ റാഷിദിന് സാധിച്ചുള്ളു. താരം പുറത്താകാതെ നിന്നു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ ഒരു ഘട്ടത്തില്‍ അനായാസം വിജയിക്കുമോ എന്ന് തോന്നിച്ചു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. എന്നാല്‍ ഈ സ്‌കോറില്‍ വച്ച് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത് അവരെ സമ്മര്‍ദ്ദത്തിലാക്കി. രണ്ടിന് 99 എന്ന നിലയില്‍ നിന്ന് അവര്‍ അഞ്ചിന് 99 എന്ന സ്‌കോറിലേക്ക് വീണു. സ്‌കോര്‍ 103ല്‍ നില്‍ക്കെ അവര്‍ക്ക് ആറാം വിക്കറ്റും നഷ്ടമായി.

എന്നാല്‍ ഏഴാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ഡാര്‍വിഷ് റസൂലി- റാഷിദ് സഖ്യം ഓസീസിസനെ വിറപ്പിച്ചു. അതിനിടെ റസൂലി പുറത്തായെങ്കിലും ഒരറ്റത്ത് റാഷിദ് താണ്ഡവും തുടര്‍ന്നു. എങ്കിലും താരത്തിന് ടീമിനെ ജയിപ്പിക്കാന്‍ സാധിക്കാതെ പോയി.
റാഷിദാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഗുല്‍ബദിന്‍ നയ്ബ് (39), റഹ്മാനുള്ള ഗുര്‍ബാസ് (30), ഇബ്രാഹിം സാദ്രാന്‍ (26) എന്നിവരും മികവ് പുലര്‍ത്തി. റസൂലി 15 റണ്‍സെടുത്തു.

ഓസീസിനായി ആദം സാംപ, ജോഷ് ഹാസ്‌ലെവുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. നേരത്തെ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റിങാണ് ഓസ്‌ട്രേലിയക്ക് കരുത്തായത്. താരം 32 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 54 റണ്‍സെടുത്തു. മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 30 പന്തില്‍ 45 റണ്‍സ് വാരി മിച്ചല്‍ മാര്‍ഷും രണ്ട് സിക്‌സുകള്‍ സഹിതം 25 റണ്‍സെടുത്ത മാര്‍ക്കസ് സ്‌റ്റോയിനിസും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ നല്‍കി. താരം 18 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 25 റണ്‍സെടുത്തു. ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡാണ് ഓസ്‌ട്രേലിയയുടെ നായകനായത്. ഓപ്പണിങില്‍ വാര്‍ണര്‍ക്കൊപ്പം കാമറൂണ്‍ ഗ്രീനും വന്നു.

കാമറൂണാണ് ആദ്യം മടങ്ങിയത്. താരം മൂന്ന് റണ്‍സ് മാത്രമാണ് ചേര്‍ത്തത്. മികച്ച തുടക്കമിട്ട വാര്‍ണറുടെ ഊഴമായിരുന്നു അടുത്തത്. ടീമിലേക്ക് തിരികെയെത്തിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനു അവസരം മുതലെടുക്കാന്‍ സാധിച്ചില്ല. താരം നാല് റണ്‍സുമായി തിരികെ കയറി. മാത്യു വെയ്ഡ് ആറ് റണ്‍സ് മാത്രമാണ് ചേര്‍ത്തത്. അഫ്ഗാനിസ്ഥാന് വേണ്ടി നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഫസല്‍ഹഖ് ഫാറൂഖി രണ്ട് വിക്കറ്റെടുത്തു. മുജീബ് റഹ്മാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

‘വിമുക്തി’ യുടെ ഭാഗമായി മനുഷ്യചങ്ങല സംഘടിപ്പിച്ച് ആറ്റിങ്ങൽ ഐ ടി ഐ

‘വിമുക്തി’ യുടെ ഭാഗമായി മനുഷ്യചങ്ങല സംഘടിപ്പിച്ച് ആറ്റിങ്ങൽ ഐ ടി ഐ

ലഹരിവിരുദ്ധ ക്യാമ്പയിൻ ‘വിമുക്തി’യുടെ ഭാഗമായി ആറ്റിങ്ങൽ ഐ ടി ഐയിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. അതിനോടനുബന്ധിച്ച് പോസ്റ്റർ കത്തിക്കുകയും അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു. കുട്ടികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി പ്രിൻസിപ്പൽ സുധശങ്കൾ, വൈസ് പ്രിൻസിപ്പൽ വികാസ്, മറ്റ് ഗ്രൂപ്പ്‌ ഇൻസ്‌ട്രെക്ടർമാർ തുടങ്ങിയവർ ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യതയും വിമുക്തിയുടെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു.

വർക്കലയിൽ ടിപ്പർ റോഡിൽ നിന്നും കുഴിയിലേയ്ക്ക് മറിഞ്ഞു

വർക്കലയിൽ ടിപ്പർ റോഡിൽ നിന്നും കുഴിയിലേയ്ക്ക് മറിഞ്ഞു

വർക്കലയിൽ ടിപ്പർ റോഡിൽ നിന്നും കുഴിയിലേക്ക് മറിഞ്ഞു. വർക്കല മാവിള കരിനിലക്കോട് റോഡിൽ ആയിരുന്നു അപകടം സംഭവിച്ചത്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പടെ രണ്ടുപേർ ഉണ്ടായിരുന്നു. ഡ്രൈവറുടെ നില അതീവ ഗുരുതരം. വാഹനമോടിച്ചിരുന്നത് വെന്നികോട് സ്വദേശി ലാജി (31)ആണ്. ഇയാളെ വർക്കല താലൂക്ക് ആശുപത്രിയിൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഒപ്പം ഉണ്ടായിരുന്ന അരുൺ(21) നിസാര പരിക്കുകളോടെ ആശുപത്രിയിൽ തെങ്ങും തടി നിറച്ച ലോറി കയറ്റം കയറവേ ലോറിയുടെ മുൻഭാഗം പൊങ്ങി കുഴിയിലേക്ക് മറിയുകയായിരുന്നു. രണ്ടുപേർക്കും വാഹനത്തിന് പുറത്തിറങ്ങാൻ കഴിയാതെ വാഹനത്തിനുള്ളിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയിലായിരുന്നു. വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനത്തിന്റെ മുൻഭാഗത്തെ ചില്ല് തകർത്ത് ഇവരെ പുറത്തെടുക്കുകയായിരുന്നു.

ശബരിമല മുന്‍തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം അന്തരിച്ചു

ശബരിമല മുന്‍തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം അന്തരിച്ചു

തിരുവനന്തപുരം: ശബരിമല മുന്‍തന്ത്രി പരേതനായ കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം അന്തരിച്ചു. 89 വയസായിരുന്നു. മകള്‍ക്കൊപ്പം തിരുവനന്തപുരത്തെ വസതിയിലായിരുന്നു താമസം. ശബരിമല പ്രക്ഷോഭത്തിലും ദേവകി അന്തര്‍ജനം മുന്‍നിരയിലുണ്ടായിരുന്നു. കണ്ഠരര് മോഹനര്, മല്ലിക നമ്പൂതിരി, ദേവിക നമ്പൂതിരി എന്നിവര്‍ മക്കളാണ്.

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും വ്യാപകമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. തീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായര്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് ആണ്
നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.