മാധ്യമപ്രവർത്തകൻ സരുൺ നായർക്ക് കർമ്മരത്ന പുരസ്കാരം

മാധ്യമപ്രവർത്തകൻ സരുൺ നായർക്ക് കർമ്മരത്ന പുരസ്കാരം

സംസ്ഥാന മദ്യവർജന സമിതിയുടെയും ഫ്രീഡം 50 യുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കർമ്മ രത്ന പുരസ്കാരം മാധ്യമ പ്രവർത്തകൻ സരുൺ നായർക്ക്.
നാളെ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ചിരിക്കുന്ന മുഹമ്മദ് റാഫി അനുസ്മരണ യോഗത്തിൽ പുരസ്കാരം നൽകി ആദരിക്കും. മാധ്യമപ്രവർത്തന രംഗത്തെ സമഗ്ര സംഭാവന മുൻനിർത്തിയാണ് അംഗീകാരം.

സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് ഇഡി

ഡല്‍ഹി: സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് ഇഡി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയെങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ചെയ്തത് രാഷ്ട്രീയ താത്പര്യത്തോടെയല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിന്റെ വിചാരണ കേരളത്തില്‍ നിന്ന് ബാഗ്ളൂരിലേയ്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇ.ഡി സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്തത്. ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്തെ ഡെപ്യുട്ടി ഡയറക്ടര്‍ ദേവ് രഞ്ചന്‍ മിശ്രയാണ് മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്തത്.

കേസില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കികൊണ്ടുള്ള രഹസ്യ മൊഴിയാണ് സ്വപ്ന സുരേഷ് നല്‍കിയത്. ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം സ്വതന്ത്ര ജുഡീഷ്യല്‍ ഫോറത്തിന് മുമ്പാകെയാണ് രഹസ്യ മൊഴി നല്‍കിയത്. ഇതില്‍ നിന്നുതന്നെ മൊഴി മറ്റാരുടേയും സ്വാധീനത്താലല്ല നല്‍കിയതെന്ന് വ്യക്തമാണെന്ന് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എം. ശിവശങ്കര്‍ ഉന്നയിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പിയിലെ വീട് വളഞ്ഞാണ് അര്‍ധരാത്രിയോടെ അറസ്റ്റുണ്ടായത്. രാത്രി 12 മണിയോടെയാണ് പട്ടാമ്പി കരുങ്കരപ്പുള്ളിയിലുള്ള റൗഫിന്റെ വീട്ടിലേക്ക് എന്‍ഐഎ സംഘം എത്തിയത്. വീട്ടിലുള്‍പ്പടെ റെയ്ഡ് നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. റൗഫ് പോകാനിടയുള്ള സ്ഥലങ്ങള്‍, ബന്ധപ്പെടാന്‍ സാധ്യതയുള്ളവര്‍ എന്നിവരെ എന്‍ഐഎ കൃത്യമായി നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെയാണ് ഇയാള്‍ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്.

കഴിഞ്ഞ കുറച്ച് കാലമായി കേരള പോലീസും എന്‍ഐഎ സംഘവും റൗഫിനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ടായിരുന്നു. പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയയാൾ പരവൂർ പോലീസിന്റെ പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയയാൾ പരവൂർ പോലീസിന്റെ പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയയാൾ പരവൂർ പോലീസിന്റെ പിടിയിലായി.
പരവൂർ നെടുങ്ങോലം കല്ലുവിള വീട്ടിൽ ഗോപാലകൃഷ്ണപിള്ള മകൻ കൃഷ്ണകുമാർ (40)നെയാണ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ഓഫീസ് സ്റ്റാഫ് ജോലി നൽകാമെന്ന് പറഞ്ഞ് വിസയ്ക്ക് ഒരാളിൽ നിന്നും നാൽപ്പത്തിയ്യായിരം രൂപയോളം വെച്ച് പത്തിലധികം ആളുകളിൽനിന്നും പണം തട്ടിയെടുക്കുകയായിരുന്നു ഇയാൾ.

തട്ടിപ്പിന് ഇരയായ കൊല്ലം മുഖത്തല സ്വദേശികളായ വിമൽ, അഖിൽ, രാകേഷ് എന്നിവർ ചേർന്ന് കൊല്ലം ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസിന് നൽകിയ പരാതിയിൽ പരവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ തട്ടിപ്പിന്റെ വിവരങ്ങൾ കണ്ടെത്തിയതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

ഡൽഹി: ഇന്ത്യയിലെ കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിയ്ക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തെഴുതി. 130 കോടി ഇന്ത്യാക്കാർക്ക് വേണ്ടിയാണ് താൻ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ഗണപതിയുടെയും ലക്ഷ്മിയുടെ ചിത്രങ്ങളും ഉൾപ്പെടുത്തണമെന്ന് കെജ്രിവാൾ ആവശ്യപ്പെടുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകർന്നിരിക്കുകയാണ്. നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം, അതിനാൽ ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും കറൻസി നോട്ടുകളിൽ ലക്ഷ്മിദേവിയുടേയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്നാണ് അരവിന്ദ് കെജരിവാളിന്റെ പുതിയ ആവശ്യം.

ഡൽഹി മുൻമന്ത്രി രാജേന്ദ്രപാൽ ഗൗതം, ബുദ്ധമത പരിപാടിയിൽ പങ്കെടുത്ത് ഹിന്ദു വിരുദ്ധ പ്രതിജ്ഞ ചൊല്ലിയ സംഭവം ഗുജറാത്തിൽ എഎപിയ്ക്കെതിരെ ബിജെപി ആയുധമാക്കുന്ന സാഹചര്യത്തിലായിരുന്നു കെജ്രിവാളിന്റെ നീക്കം. സാമ്പത്തിക രംഗം തകർന്നെന്ന രാഷ്ട്രീയം പറയുമ്പോഴും ഇതിന് പ്രതിവിധിയായാണ് കെജ്രിവാൾ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പെണ്‍ സുഹൃത്ത് നല്‍കിയ ജൂസ് കുടിച്ച് യുവാവ് മരണപെട്ടു

പെണ്‍ സുഹൃത്ത് നല്‍കിയ ജൂസ് കുടിച്ച് യുവാവ് മരണപെട്ടു

തിരുവനന്തപുരം: വനിതാ സുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ചു. സംഭവത്തിൽ ദുരൂഹത. പാറശ്ശാല മുര്യങ്കര ജെ.പി ഹൗസിൽ ജയരാജിന്‍റെ മകൻ ഷാരോൺ രാജ് (ജിയോ- 23) ആണ് മരിച്ചത്. മരിച്ച ഷാരോണ്‍ രാജ് നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ ബിഎസ്സി റോഡിയോളജി വിദ്യാര്‍ത്ഥിയാണ്. 14 -ാം തീയതിയാണ് ഷാരോണ്‍ പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിക്കുന്നത്. 25 -ാം തീയതിയോടെ മരണത്തിന് കീഴടങ്ങി.

14 -ാം തിയതി രാവിലെ ഷാരോൺ രാജും സുഹൃത്ത് റെജിനും ഷാരോണിന്‍റെ സുഹൃത്തും രാമവര്‍മ്മന്‍ ചിറയില്‍ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. സുഹൃത്ത് റെജിനെ പുറത്ത് നിറുത്തി ഷാരോൺ തനിച്ചാണ് വീടിന് ഉള്ളിൽ പോയത്. കുറച്ച് കഴിഞ്ഞ് വീടിന് പുറത്ത് വന്ന ഷാരോൺ പെൺകുട്ടി നൽകിയ പാനീയം കഴിച്ച ഉടൻ ഛർദ്ദിൽ അനുഭവപ്പെട്ടതായി റെജിനോട് പറഞ്ഞു. പിന്നീട്, അവശനായതിനാല്‍ തന്നെ വീട്ടിൽ എത്തിക്കാനും റെജിനോട് ആവശ്യപ്പെട്ടു. അവശനായ ഷാരോൺ രാജിനെ വാഹനത്തിൽ കയറ്റി റെജിൻ മുര്യങ്കരയിലെ വീട്ടിൽ എത്തിച്ചു.

ഉച്ചയ്ക്ക് ശേഷം ഷാരോണിന്‍റെ അമ്മ വീട്ടിൽ എത്തിയപ്പോൾ ഷാരോൺ രാജ്, ഛർദിച്ച് അവശനിലയിൽ ആയിരുന്നു. തുടര്‍ന്ന് ഷാരോണിനെ ഉടനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്താത്തതിനാല്‍ രാത്രിയോടെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍, 17 -ന് വീണ്ടും മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി പരിശോധനയില്‍ കണ്ടെത്തി. അടുത്ത ദിവസങ്ങളിൽ പല ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമായി തുടങ്ങി. ഒൻപത് ദിവസത്തിനുള്ളിൽ മൂന്ന് തവണ ഷാരോണിനെ ഡയാലിസിസിന് വിധേയമാക്കി. തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇതിനിടെ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് മജിസ്ട്രേട്ട് ആശുപത്രിയിൽ‌ എത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

ഒരു വർഷമായി പരിചയമുള്ള പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആന്തരീകാവയവങ്ങള്‍ ദ്രവിച്ച് പോയതായും വെന്‍റിലേറ്ററിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. പെൺകുട്ടി വിളിച്ചതിനെ തുടർന്നാണ് ഷാരോൺരാജ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയതെന്നും സൂചനകൾ ഉണ്ട്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. കാമുകിയായ പെണ്‍കുട്ടി വിളിച്ചതനുസരിച്ച് റെക്കോര്‍ഡ് വാങ്ങാനാണ് ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതെന്ന് വീട്ടുകാര്‍ പറയുന്നു. ഷാരോണ്‍ നീല നിറത്തിലുള്ള എന്തോ ദ്രാവകമാണ് ഛര്‍ദ്ദിച്ചിരുന്നതെന്നാണ് ജ്യേഷ്ഠന്‍ പറയുന്നത്. ഷാരോണും യുവതിയും പ്രണയത്തിലായിരുന്നെന്നും ഇയാള്‍ പറഞ്ഞു. ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാറശാല പൊലീസിന് പരാതി നൽകിയിട്ടുണ്ട്