by Midhun HP News | Oct 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
.വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചുതെങ്ങ് മുതലപ്പൊഴിയിലും വിവിധ പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മുതലപ്പൊഴിയിൽ ജലാപീരങ്കി ഉൾപ്പെടെയുള്ള സംവിധാനങ്ങളെത്തി.
മുതലപ്പൊഴി അഞ്ചുതെങ്ങ് ഹാർബർ, പെരുമാതുറ വാർഫ്, മുതലപ്പൊഴി പാലം, അഞ്ചുതെങ്ങ് കോട്ട, അഞ്ചുതെങ്ങ് ജെൻക്ഷൻ തുടങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ച് ശക്തമായ പോലീസ് ബന്ധവസ്സും ഏർപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾക്കായി മുതലപ്പൊഴിയിൽ എത്തിച്ച നിർമ്മാണ സാമഗ്രികൾ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. ഇത് പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റത്തിൽ കലാശിച്ചിരുന്നു. തുടർന്നും ഇത്തരത്തിലുള്ള ഇടപെടലുകൾ പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാമെന്ന രഹസ്യവിവരങ്ങളെ തുടർന്നാണ് ശക്തമായ പോലീസ് ബന്ധവസ്സന്നാണ് സൂചന. ഇതിനിടെ, ഇന്ന് ഉച്ചയ്ക്ക് സമര സമിതിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പാരിഷ്ഹാളിൽ വച്ച് ചർച്ചനടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
by Midhun HP News | Oct 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഷണ്ടിംഗിനിടെയാണ് പാളം തെറ്റിയത്. നിയന്ത്രണം വിട്ട എഞ്ചിൻ റെയിൽവേയുടെ ഇലക്ട്രിക് ട്രെയിൻ ഇടിച്ചുതകർത്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. എഞ്ചിൻ നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഗതാഗത തടസമില്ല.

by Midhun HP News | Oct 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്നലെ കൊല്ലപ്പെട്ട കോളജ് വിദ്യാര്‍ത്ഥിനി സത്യപ്രിയയുടെ പിതാവ് മാണിക്കം ആണ് മരിച്ചത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ട മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് അദ്ദേഹം മരിച്ചു. ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഇന്നലെയാണ് സത്യപ്രിയ കൊല്ലപ്പെടുന്നത്. ചെന്നൈ ടി നഗറിലെ ജെയിന്‍ കോളജ് ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സത്യപ്രിയ. സത്യപ്രിയയുടെ അമ്മ ആദംപാക്കം പൊലീസ് സ്‌റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളാണ്.

സത്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട ശേഷം രക്ഷപ്പെട്ട ആദംപാക്കം സ്വദേശി സതീഷ് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. സതീഷ് ഏറെനാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തി വരികയായിരുന്നു. ഇതേത്തുടര്‍ന്ന് യുവാവിനെതിരെ സത്യപ്രിയയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കോളജിലേക്ക് പോകാനായി സത്യപ്രിയ ട്രെയിന്‍ കാത്തു നില്‍ക്കുമ്പോൾ സതീഷ് സ്‌റ്റേഷനിലെത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. ഇതിനിടെ താംബരം ബീച്ച് സബര്‍ബന്‍ ട്രെയിന്‍ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുകയായിരുന്നു. ഈ സമയം സതീഷ് യുവതിയെ ട്രെയിനിന് അടിയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ട്രെയിനിന് അടിയില്‍പ്പെട്ട സത്യപ്രിയ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.
by Midhun HP News | Oct 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സുരേഷ് ഗോപിയെ ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും. കോര്‍ കമ്മിറ്റി വിപുലപ്പെടുത്താന്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുരേഷ് ഗോപിയുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.
സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിലേക്ക് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രനേതൃത്വത്തിന് മുന്‍പേ തന്നെ ഉണ്ടായിരുന്നു. അതിനാലാണ് സംസ്ഥാനത്തെ കോര്‍ കമ്മിറ്റി വിപുലീകരിക്കാനുള്ള അനുമതി ദേശീയ അധ്യക്ഷന്‍ സംസ്ഥാന അധ്യക്ഷന് നല്‍കിയിരുന്നത്.
കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍, സംസ്ഥാന കോര്‍ കമ്മിറ്റി വിപുലീകരിക്കാന്‍ അനുമതി ലഭിച്ച കാര്യം വിശദീകരിക്കപ്പെട്ടിരുന്നു. കോര്‍ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തേണ്ട പേരുകള്‍ സംസ്ഥാന അധ്യക്ഷനും സംഘടനാ സെക്രട്ടറിയും ചേര്‍ന്ന് തീരുമാനിക്കുകയും ചെയ്തു. ഇതനുസരിച്ച് തയ്യാറാക്കിയ പട്ടികയില്‍ സുരേഷ് ഗോപിയുടെ പേര് ഉള്‍പ്പെടുത്തി ദേശീയ അധ്യക്ഷന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
by Midhun HP News | Oct 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. ഇടുക്കിയിലും പത്തനംതിട്ടയിലും 17ാം തിയതി വരെ യെല്ലോ അലർട്ടാണ്. ഉച്ചയ്ക്കുശേഷം മലയോര മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായിരുന്നു. ജില്ലയുടെ മലയോര മേഖലയിലും നഗരത്തിലും വൈകിട്ടോടെ മഴ ശക്തമാവുകയായിരുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലും വ്യാപക മഴ ലഭിച്ചു.

by Midhun HP News | Oct 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒളിവിൽ തുടരുന്നു. എംഎൽഎയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്. മൂന്ന് ദിവസമായി പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല. എൽദോസിനെ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്. എംഎൽഎ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. എംഎൽഎയ്ക്ക് എതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി നെയ്യാറ്റിൻകര കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. പരാതിക്കാരിയുടെ മൊഴി പൂർണമായി രേഖപ്പെടുത്തിയ ശേഷമാണ് നടപടി. ജില്ലാ ക്രൈം ബ്രാഞ്ചാണ് കൂടുതൽ വകുപ്പുകൾ ചേർത്ത് റിപ്പോർട്ട് നൽകിയത്.
അധ്യാപിക കൂടിയായ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനുമായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. ഇതും ജാമ്യമില്ലാ വകുപ്പുകളായിരുന്നു. ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴി പ്രകാരം എംഎല്‍എ പരാതിക്കാരിയുടെ കഴുത്തില്‍ കുരിശുമാല അണിയിക്കുകയും സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പീഡനാരോപണം ഉന്നയിച്ചിരുന്നു. കേസ് കോവളം പൊലീസില്‍നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്കു കൈമാറിയശേഷം നല്‍കിയ മൊഴിയിലും പീഡനരോപണത്തില്‍ യുവതി ഉറച്ചു നിന്നതോടെയാണ് ബലാല്‍ത്സംഗക്കേസ് ചുമത്തിയത്.
എംഎൽഎയ്ക്ക് എതിരെ കേസെടുത്ത കാര്യം പൊലീസ് കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പരാതിക്കാരി എൽദോസ് കുന്നപ്പിള്ളിയുടെ ഫോൺ മോഷ്ടിച്ചെന്ന് എംഎൽഎയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ മൊഴി നൽകാൻ തയ്യാറായിട്ടില്ല. പൊലീസ് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയിട്ടില്ല.
Recent Comments