മലയാലപ്പുഴയില്‍ കുട്ടികളെ വച്ച് മന്ത്രവാദചികിത്സ നടത്തിയ സ്ത്രീ അറസ്റ്റിൽ; മഠം അടിച്ചു തകർത്തു

മലയാലപ്പുഴയില്‍ കുട്ടികളെ വച്ച് മന്ത്രവാദചികിത്സ നടത്തിയ സ്ത്രീ അറസ്റ്റിൽ; മഠം അടിച്ചു തകർത്തു

പത്തനംതിട്ട: മലയാലപ്പുഴയില്‍ കുട്ടികളെ വച്ച് മന്ത്രവാദചികിത്സ നടത്തിയ സ്ത്രീ പിടിയില്‍. ഇവര്‍ മന്ത്രവാദചികിത്സ നടത്തിയിരുന്ന വാസന്തിമഠം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. മന്ത്രവാദ ചികിത്സയ്ക്കിടെ കുട്ടി കുഴഞ്ഞുവീഴുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് പ്രതിഷേധക്കാര്‍ മഠം അടിച്ചുതകര്‍ത്തത്. മന്ത്രവാദം നടത്തിയ വാസന്തിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് വാസന്തി അമ്മ മഠം എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന മഠത്തില്‍ രോഗശാന്തി, വിദ്യാഭ്യാസപരമായ പ്രശ്‌നങ്ങള്‍, സാമ്പത്തികമായ ഉന്നതി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനായി ദിനം പ്രതി നൂറ് കണക്കിനാളുകളാണ് എത്തിയിരുന്നത്. കഴിഞ്ഞ ദിവസം മന്ത്രവാദ ചികിത്സയ്ക്കിടെ ഒരു കുട്ടി കുഴഞ്ഞുവീണിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ചില യുവജന സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

ഇന്ന് രാവിലെ നൂറ് കണക്കിനാളുകളാണ് മഠത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. ഇതേതുടര്‍ന്ന് മന്ത്രവാദചികിത്സ നടത്തിയ ദേവകിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മന്ത്രവാദ ചികിത്സയെ എതിര്‍ക്കുന്ന ആളുകളെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറയുന്നു. എതിര്‍ക്കുന്നവരുടെ വീടിനുമുന്‍പില്‍ പൂവ് ഇടുകയും നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറയുന്നു.

ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍, ദീപ്‌തി ശര്‍മ്മ ഹീറോ

ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍, ദീപ്‌തി ശര്‍മ്മ ഹീറോ

ഏഷ്യാ കപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യന്‍ പെണ്‍പട. സെമി ഫൈനലില്‍ തായ്‌ലന്‍ഡിനെ 74 റണ്‍സിന് വീഴ്ത്തിയാണ് കലാശപ്പോരിലേക്ക് ഇന്ത്യ എത്തിയത്. ഇന്ത്യ മുന്‍പില്‍ വെച്ച 149 റണ്‍സ് പിന്തുടര്‍ന്ന തായ്‌ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്താനായത് 74 റണ്‍സ് മാത്രം.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് തായ്‌ലന്‍ഡിനെ തകര്‍ക്കാന്‍ മുന്‍പില്‍ നിന്നത്. 21 റണ്‍സ് വീതമെടുത്ത ചായ് വായും ബൂചാതമും ആണ് തായ്‌ലന്‍ഡിന്റെ ടോപ് സ്‌കോറര്‍മാര്‍. 19ാം ഓവറില്‍ തുടരെ രണ്ട് വിക്കറ്റ് പിഴുത് രാജേശ്വരി ഗയ്ക്‌വാദ് തായ്‌ലന്‍ഡിന്റെ വാലറ്റത്തേയും വേഗത്തില്‍ മടക്കി.

രണ്ട് താരങ്ങള്‍ മാത്രമാണ് തായ്‌ലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ടത്. രേണുക സിങ്ങും സ്‌നേഹ് റാണയും ഷഫാലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ തായ്‌ലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 38ല്‍ നില്‍ക്കെ 13 റണ്‍സ് എടുത്ത മന്ദാന ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.

ഷഫാലി 28 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സ് എടുത്തു. ജെമിമ 27 റണ്‍സും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 36 റണ്‍സും നേടി. ഏഷ്യാ കപ്പില്‍ ഒരു തോല്‍വി മാത്രം വഴങ്ങിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനോടാണ് ഇന്ത്യ തോറ്റത്.

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നു വച്ച സംഭവം; യുവതിയുടെ ഭർത്താവിനെതിരെ പരാതിയുമായി മെഡിക്കല്‍ കോളേജ് അധികൃതര്‍

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നു വച്ച സംഭവം; യുവതിയുടെ ഭർത്താവിനെതിരെ പരാതിയുമായി മെഡിക്കല്‍ കോളേജ് അധികൃതര്‍

യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയക്കിടെ കത്രികയുടെ രൂപത്തിലുള്ള ഉപകരണം മറന്നു വെച്ച സംഭവത്തില്‍ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍. ഡോക്ടര്‍മാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതർ പരാതി നല്‍കി. തെറ്റു പറ്റിയതായി ഡോക്ടർമാർ സമ്മതിക്കുന്ന വീ‍ഡിയോ പകര്‍ത്തിയ സംഭവത്തിലാണ് നടപടി.

കത്രിക രൂപത്തിലുള്ള ശസ്ത്രക്രിയ ഉപകരണം അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ മറന്നു വെച്ച സംഭവത്തില്‍ മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദ്യം നല്‍കിയത്. ഈ വാദം പൊളിക്കുന്ന വീഡിയോ പിന്നീട് പുറത്തു വന്നതോടെ ആശുപത്രി അധികൃതര്‍ പ്രതിരോധത്തിലായി.

ആശുപത്രിക്ക് തെറ്റുപറ്റിയതായി ഡോക്ടർമാർ സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിനിടയിലാണ് യുവതിയുടെ ഭര്‍ത്താവായ അഷ്റഫിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പരാതി നല്‍കിയത്. ഇന്ന് വൈകിട്ട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടതായി അഷ്റഫ് പറഞ്ഞു. അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കാട്ടി മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. അനുവാദമില്ലാതെ വനിതാ ഡോക്ടര്‍മാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനാല്‍ പരാതി നല്‍കുകയായിരുന്നവെന്ന വിശദീകരണമാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്നത്. യുവതി നല്‍കിയ പരാതിയില്‍ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണം തുടരുകയാണ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. എന്ത് സംഭവിച്ചാലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് യുവതിയുടേയും കുടുംബത്തിന്‍റേയും തീരുമാനം.

എൽദോസ് കുന്നപ്പിള്ളി ഒളിവിൽ; നടപടി കടുപ്പിയ്ക്കുമെന്ന് പോലീസ്

എൽദോസ് കുന്നപ്പിള്ളി ഒളിവിൽ; നടപടി കടുപ്പിയ്ക്കുമെന്ന് പോലീസ്

പീഡനക്കേസിൽ അന്വേഷണം നടന്നു വരുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒളിവിൽ തുടരുന്നു. അതിനിടെ എംഎൽഎയ്ക്കെതിരെ നടപടി കടുപ്പിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്. കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. എംഎൽഎയെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച്ചയാണ് എംഎൽഎയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുമായി അധ്യാപിക രം​ഗത്തെത്തിയത്. യുവതിയെ തട്ടിക്കൊണ്ടു പോയി കയ്യേറ്റം ചെയ്തതിനാണ് നിലവിൽ എൽദോസിനെതിരെ കേസെടുത്തിരിക്കുന്നത്. പീഡനകേസ് മുറുകിയതോടെ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒളിവിലാണ്. രണ്ട് ഫോണുകളും സ്വിച്ച് ഓഫാക്കി. പൊതുപരിപാടികളി റദ്ദാക്കുകയും ചെയ്തു. രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ എം എൽ എയെ നേരിട്ട് ബന്ധപ്പെടാൻ മറ്റ് മാർഗങ്ങളില്ല. എൽദോസ് എവിടെയെന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല. അതിനിടെ താൻ തെറ്റു ചെയതിട്ടില്ലെന്ന് വ്യക്തമാക്കി കുന്നപ്പിള്ളി ഫേയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.

പരാതിക്കാരിയായ യുവതി എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചെന്നാണ് എംഎൽഎയുടെ ഭാര്യയുടെ പരാതി. എൽദോസ് കുന്നപ്പിള്ളിയുടെ ഭാര്യ നൽകിയ പരാതിയിൽ പെരുമ്പാവൂർ കുറുപ്പംപടി പൊലീസ് ഇന്ന് എംഎൽഎ യുടെ ഭാര്യയിൽ നിന്ന് മൊഴിയെടുക്കും. ഈ ഫോൺ ഉപയോഗിച്ച് എംഎൽഎയ്ക്ക് എതിരെ അപകീർത്തികരമായ വിവരങ്ങൾ സമൂഹ മാധ്യങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുവെന്നും പരാതിയിലുണ്ട്. പൊലീസ് ഇന്നലെ വിളിപ്പിച്ചിരുന്നെങ്കിലും പരാതി സംബന്ധിച്ച് മൊഴി നൽകാൻ എംഎൽഎയുടെ ഭാര്യ തയ്യാറായിരുന്നില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം; സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം; സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്

ഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹർജിയിൽ ഹിജാബ് അണിഞ്ഞ് എത്തിയ വിദ്യാർഥികളെ തടഞ്ഞതോടെ വലിയ പ്രതിഷേധങ്ങളാണ് കർണാടകയിൽ ഉണ്ടായത്. ഹിജാബ് നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ശക്തമായതിനിടെ നിരവധി വിദ്യാർഥികളുടെ പഠനം മുടങ്ങി.

ഹിജാബ് ധരിച്ച് ക്ലാസിൽ എത്തിയ വിദ്യാർഥിനികളെ 2021 ഡിസംബർ 27ന് ഉഡുപ്പി സർക്കാർ പി യു കോളജിൽ ഒരു സംഘം തടഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഹിജാബ് ധരിച്ചെത്തുന്നവരെ വീണ്ടും വിലക്കി തുടങ്ങിയതോടെ 2022 ജനുവരി 1ന് വിദ്യാർഥികൾ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നു.

വർക്കലയിൽ കിണർ പണിയ്ക്കിടയിൽ തൊഴിലാളികൾ കിണറ്റിൽ വീണു

വർക്കലയിൽ കിണർ പണിയ്ക്കിടയിൽ തൊഴിലാളികൾ കിണറ്റിൽ വീണു

വർക്കലയിൽ കിണർ പണിയ്ക്കിടയിൽ തൊഴിലാളികൾ കിണറ്റിൽ വീണു. വർക്കല തച്ചോട് സ്വദേശികളായ വേണു(46), കൂട്ടൻ(44) എന്നിവരാണ് കിണറ്റിൽ വീണത്. ഇവരെ വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി പുറത്തെടുത്തു. ഗുരുതര പരിക്കുകളോടെ ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കിണറ്റിൽ ചാരം കെട്ടി കിണറിന്റെ കൈവരി സിമന്റ് പൂശുന്നതിനിടെ ചാരം തകർന്നാണ് കിണറിലേക്ക് പതിച്ചത്. 80 അടി താഴ്ചയുള്ള കിണറിൽ ഏകദേശം എട്ടടിയോളം വെള്ളവും ഉണ്ടായിരുന്നു. വർക്കല ശിവഗിരിയിൽ വൈഷ്ണവി ഭവനത്തിൽ ദീപുവിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് അപകടം നടന്നത് .