സ്കൂളുകളിലെ സുരക്ഷാ പ്ലാനുകൾക്ക് ‘ഉസ്കൂൾ’ ആപ്പ്

സ്കൂളുകളിലെ സുരക്ഷാ പ്ലാനുകൾക്ക് ‘ഉസ്കൂൾ’ ആപ്പ്

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാ പ്ലാനുകൾ (സ്കൂൾ ദുരന്തനിവാരണ പ്ലാനുകൾ) തയ്യാറാക്കാനും പ്രാവർത്തികമാക്കാനും സഹായിക്കുന്ന ആപ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചു. യൂണിസെഫിന്റെ സംയുക്ത സഹകരണത്തോടെ ‘ഉസ്കൂൾ’ എന്ന പേരിലാണ് ആപ് വികസിപ്പിച്ചിരിക്കുന്നത്.
കുട്ടികളുടെയും അധ്യാപക, അനധ്യാപക, രക്ഷാകതൃ സമിതികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയാണ് ലക്ഷ്യം.

സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ, സ്കൂളുകളിലെ വിവിധ അപകട സാധ്യതകളുടെ വിവരണം, സ്കൂൾ സുരക്ഷാസമിതി അംഗങ്ങളുടെ പേരുവിവരങ്ങൾ, സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ ഫോൺ നമ്പറുകൾ തുടങ്ങിയവയെല്ലാം ആപ്പിൽ രേഖപ്പെടുത്തി പ്ലാനുകൾ തയ്യാറാക്കാം. സുരക്ഷാ പദ്ധതിരേഖ തയ്യാറാക്കുന്നതിൽ അധ്യാപകരെ സഹായിക്കുക എന്നതാണ് ആപ്കൊണ്ട് ഉദ്ദേശിക്കുന്നത്.

സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മനോജ് ചരളേല്‍ അന്തരിച്ചു

സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മനോജ് ചരളേല്‍ അന്തരിച്ചു

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മനോജ് ചരളേല്‍ (49) അന്തരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാണ്. കൊറ്റനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് എതിരെ ജാതിയധിക്ഷേപ പരാമര്‍ശം നടത്തിയതിന് മനോജിനെ സിപിഐ സസ്‌പെന്റ് ചെയ്തിരുന്നു. പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത ശേഷം, മനോജിനെ ദേവസ്വം ബോര്‍ഡ് അംഗമാക്കിയതിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ശിവശങ്കർ ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് താലി ചാർത്തി; ആത്മകഥയിൽ നിർണായക വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്

ശിവശങ്കർ ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് താലി ചാർത്തി; ആത്മകഥയിൽ നിർണായക വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് പിന്നാലെ ആത്മകഥയുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ‘ചതിയുടെ പത്മവ്യൂഹം’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിൽ നിർണായക വെളിപ്പെടുത്തലാണ് സ്വപ്‌ന നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുഖ്യമന്ത്രി മകൾ വീണ, ജയിൽ ഡിഐജി അജയകുമാർ എന്നിവർക്കെതിരെയാണ് ആരോപണങ്ങൾ. മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എം.ശിവശങ്കർ ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് തന്റെ കഴുത്തിൽ താലികെട്ടിയെന്ന് സ്വപ്‌ന ആത്മകഥയിൽ പറയുന്നു. താലികെട്ടി നെറുകയിൽ കുങ്കുമമിട്ടു, ഒരിക്കലും കൈവിടില്ലെന്നും പറഞ്ഞു. ഔദ്യോഗിക യാത്രയുടെ പേരിൽ അയൽ സംസ്ഥാനത്ത് പോയപ്പോഴായിരുന്നു താലികെട്ടിയത്. താൻ ശിവശങ്കറിന്റെ പാർവതി ആയിരുന്നു. സ്വർണ്ണക്കടത്ത് വിവാദം ഉണ്ടായി ഇരുവരും അറസ്റ്റിലായപ്പോഴും, എൻ ഐ എ ഓഫീസിൽ വച്ച് ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിൽ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നുവെന്നും സ്വപ്‌ന പറയുന്നു.

സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താൻ റെക്കോർഡ് ചെയ്തത് എൽഡിഎഫിന് തുടർഭരണം കിട്ടാനാണെന്നും സ്വപ്‌ന പറയുന്നു. തുടർഭരണം കിട്ടിയില്ലെങ്കിൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും, എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരേണ്ടത് തന്റെ കൂടി ആവശ്യമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു സന്ദീപിന്റെ ഫോണിൽ ഓഡിയോ റെക്കോർഡ് ചെയ്യിപ്പിച്ചതെന്നും സ്വപ്‌ന സുരേഷ് പറയുന്നു.

പത്തനംതിട്ടയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പുല്ലാട് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറവൻകുഴി വേങ്ങനിൽക്കുന്നതിൽ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ന് ഭർതൃവീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവും അയൽവാസികളും ചേർന്ന് ഉടൻ കുമ്പനാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏഴു മാസം മുൻപാണ് വിഷ്ണുവും സൂര്യയും പ്രണയിച്ച് വിവാഹം കഴിച്ചത്. മരണത്തിൽ ഭർത്താവ് വിഷ്ണുവിനെ കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. വിഷ്ണു നേരത്തെ 2 കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

പത്തനംതിട്ടയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു

തമിഴ്‍നാട്: കുടുംബത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിനെ തുടര്‍ന്ന് മുരളിയും മുരളിയുടെ അമ്മ ശിവകാമി (55)യുമാണ് ആത്മഹത്യ ചെയ്തത്. കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നതില്‍ മനംനൊന്താണ് ആത്മഹത്യ എന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ശേഖറിന്‍റെ ഭാര്യ ശിവകാമി(55)യുടെ മൂന്നാമത്തെ മകനാണ് മുരളി. ഇവരുടെ മൂത്ത രണ്ട് ആണ്‍ മക്കളും വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ദുജ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കുഞ്ഞിനെ കാണാന്‍ അമ്മ ശിവകാമിയും മുരളിയും തിരുപ്പത്തൂർ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. പെണ്‍കുട്ടി ജനിച്ചതില്‍ ഇരുവരും ഏറെ നിരാശരായിരുന്നു. കുട്ടിയെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അമ്മയും മകനും കഴി‍ഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ കോഴിക്കറിയില്‍ വിഷം ചേര്‍ത്ത് കഴിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടും വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ജോലൂർപേട്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്മാർട്ടത്തിനു ശേഷം സംസ്കരിച്ചു.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മലയോരമേഖലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. ഇടുക്കിയിലും വയനാട്ടിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.

നാളെ മലയോരമേഖലകളിൽ പൊടുന്നനെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.