by Midhun HP News | Sep 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് ബിനോയി കോടിയേരിക്കെതിരെ ബിഹാറുകാരിയായ യുവതി നൽകിയ കേസ് ഒത്തുതീർപ്പാക്കി. പരാതിക്കാരിയായ ബിഹാർ സ്വദേശിനിക്ക് 80 ലക്ഷം രൂപ നൽകി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇരുവരും ചേർന്ന് നൽകിയ ഒത്തുതീർപ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു.
80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് ഒത്തുതീർപ്പ് വ്യവവസ്ഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് പണം നൽകിയതിന്റെ രേഖയും സമർപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീർപ്പുവ്യവസ്ഥയിൽ നിഷേധിച്ചിട്ടില്ല. ജസ്റ്റിസുമാരായ ആർ.പി. മൊഹിത് ദേരെ, എസ്.എം. മോദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇരുവരുടെയും ഒത്തുതീർപ്പുവ്യവസ്ഥകൾ അംഗീകരിച്ചു. നേരത്തേ ജസ്റ്റിസ് ജാം ദാറിന്റെ ഡിവിഷൻ ബെഞ്ച് വിവാഹക്കാര്യത്തിൽ തീരുമാനം വ്യക്തമാക്കാൻ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആ ഡിവിഷൻ ബെഞ്ചിൽനിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയതോടെയാണ് ഇരുവർക്കും ആശ്വാസമായി കേസ് ഒത്തുതീർപ്പിലെത്തിയത്.
2019 ജൂണിലാണ് ബിനോയിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ യുവതി മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണ് പരാതിയില്‍ ആരോപിച്ചത്. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോഴാണ് ബിനോയിയെ പരിചയപ്പെടുന്നത്. 2009 നവംബറില്‍ ബിനോയി കോടിയേരിയില്‍ നിന്നും ഗര്‍ഭിണിയായി. പിന്നീട് മുംബൈയില്‍ ഫ്ലാറ്റ് എടുത്തു നല്‍കുകയും കുട്ടിക്കും തനിക്കും ചെലവിനായി ബിനോയി മാസം പണം അയച്ചിരുന്നതായും യുവതി വ്യക്തമാക്കുന്നു.
by Midhun HP News | Sep 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
എല്ലാ വർഷവും സെപ്റ്റംബർ 29 -ന് ലോക ഹൃദയദിനം ആചരിക്കുന്നു. ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിയ്‌ക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഭക്ഷണം, ജീവിതശൈലി എന്നിവയിലെല്ലാം വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ രോഗങ്ങളും അത്ര തന്നെ മനുഷ്യ ജീവിതത്തിൻറെ നിറം കെടുത്തുന്നുണ്ട്. അമിതവണ്ണവും അതിനോട് അനുബന്ധിച്ചുള്ള അസുഖങ്ങളും അനുഭവിക്കുന്നവരുടെ എണ്ണം ദിനപ്രതി വർധിച്ചുവരികയാണ്. അതിൽ മുൻപന്തിയിൽ തന്നെയുണ്ട് ഹൃദ്രോഗം.
ശരീരത്തിന് ഹൃദയം എത്രത്തോളം പ്രധാനമാണോ, അത്ര തന്നെ അപകടകരവുമാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നത്. ലോക ഹൃദയ ദിനത്തിൽ ഹൃദയാരോഗ്യം, ഹൃദ്രോഗം എന്നിവയെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കാം.
ഈ പുതിയ ജീവിതരീതിയിൽ കാർഡിയോവാസ്കുലർ രോഗാവസ്ഥകളെക്കുറിച്ച് (സിവിഡി) അവബോധം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ നിരന്തരമായ വളർച്ചാ നിരക്കിന്റെ ഒരു പ്രധാന കാരണം ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, തെറ്റായ ഭക്ഷണരീതികൾ, പഞ്ചസാര, ഉപ്പ്, ട്രാൻസ് ഫാറ്റുകൾ എന്നിവയുടെ അമിത ഉപയോഗം തന്നെയാണ്. നേരത്തെ പുരുഷന്മാരിലാണ് ഹൃദ്രോഗം കൂടുതലായി കണ്ടിരുന്നത്, എന്നാൽ നിലവിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരിലും തന്നെ ഈ അവസ്ഥ കണ്ടു വരുന്നുണ്ട്. എന്നാൽ പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്ത ലക്ഷണങ്ങളാണ് പ്രകടമാകാറുള്ളത് എന്ന കാര്യം എടുത്ത് പറയേണ്ടതാണ്.
by Midhun HP News | Sep 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ നിർദേശിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും പോപ്പുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ മുദ്രവയ്ക്കാനുമാണ് ഉത്തരവിൽ നിർദേശിക്കുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ ഇന്ന് തന്നെ പൂട്ടി സീൽ വയ്ക്കും. പോപ്പുലർ ഫ്രണ്ടിന്റെ കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂർ, കണ്ണൂർ, തൊടുപുഴ, തൃശൂർ, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളാണ് ആദ്യഘട്ടത്തിൽ പൂട്ടുക. കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നടപടികൾ സ്വീകരിക്കാനുള്ള അധികാരം നൽകിയിരിക്കുന്നു. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഇതോടെ നടപടികൾ ക്രമീകരിക്കാൻ ഡിജിപി ഉടൻ സർക്കുലറും പുറത്തിറക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം സംഘടന അംഗീകരിക്കുന്നതായി പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. ‘പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർഥിക്കുന്നു’, അബ്ദുൽ സത്താർ പ്രസ്താവനയിൽ വ്യക്തമാക്കി. ബുധനാഴ്ച രാവിലെയോടെയാണ് പിഎഫ്‌ഐ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ക്യാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസെഷൻ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളെയും നിരോധിച്ചു.
by Midhun HP News | Sep 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ദേശീയ വനിതാ കമ്മീഷൻറെ ആദ്യത്തെ അധ്യക്ഷയും കോൺഗ്രസ് നേതാവുമായ ജയന്തി പട്നായിക് (90) അന്തരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.
ഒഡീഷ മുൻ മുഖ്യമന്ത്രി ജാനകി ബല്ലഭ് പട്നായിക്കിൻറെ ഭാര്യയാണ്. ആസാമിൻറെ മുൻ ഗവർണർ കൂടിയാണ് ജെബി പട്നായിക്ക്. ജയന്തി പട്നായിക്കിൻറെ മകൻ പ്രിതിവ് ബല്ലവ് പട്നായിക്കാണ് മരണവാർത്ത അറിയിച്ചത്. നാല് വട്ടം ജയന്തി പട്നായിക് പാർലമെൻറ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1992 മുതൽ1995 വരെയാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി സേവനം പ്രവർത്തിച്ചത്.1953-ലാണ് ജയന്തി ഒഡീഷ മുൻ മുഖ്യമന്ത്രി പട്നായിക്കിനെ വിവാഹം കഴിക്കുന്നത്. പട്നായിക്ക് 2015ൽ മരിച്ചു.
by Midhun HP News | Sep 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത. ഇതിനായി സുപ്രിം കോടതിയിൽ അപേക്ഷ നൽകി. കേസിലെ പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്ന് അതിജീവിത ഹർജിയിൽ ആരോപിക്കുന്നു. ഈ ബന്ധത്തിന് പൊലീസിന്റെ കൈയ്യിൽ തെളിവുണ്ടെന്ന് പറയുന്ന ഹർജിയിൽ, വിചാരണ കോടതി പ്രോസിക്യൂഷനോട് മുൻ വിധിയോടെ പെരുമാറിയെന്നും ആരോപിക്കുന്നുണ്ട്.
വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി നടപടി. വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
നടി കേസിലെ വിചാരണ പ്രത്യേക കോടതിയിൽ നിന്നും മാറ്റിയ നടപടി നിയമപരമല്ല എന്ന വാദം തള്ളി കൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടത്. വിചാരണ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയ രജിസ്ട്രാറുടെ ഉത്തരവ് കോടതി നടപടികളുടെ തുടർച്ചയാണെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. ഇതോടെ എറണാകുളം പ്രിൻസിപൽ സെഷൻസ് കോടതിയിൽ തന്നെ കേസിന്റെ വിചാരണ തുടരുന്ന നിലയായി. ഈ സാഹചര്യത്തിലാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്.
കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണെന്ന് കോടതി വിലയിരുത്തി. ഈ ഘട്ടത്തിൽ പ്രതികളും പ്രോസിക്യൂഷനും വിചാരണയുമായി സഹകരിക്കണം. വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും, പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നതിന് തെളിവായി സമർപ്പിച്ച ഓഡിയോ ക്ലിപ്പിന് അധികാരികതയില്ലെന്നും കോടതി വ്യക്തമാക്കി.
കേസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിലെ നിയമ പ്രശ്‌നങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഈ വസ്തുതകള്‍ ഒന്നും കണക്കിലെടുക്കാതെയാണ് കോടതി മാറ്റണമെന്ന തന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതെന്നും അതിജീവിത സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വിശദീകരിച്ചിട്ടുണ്ട്.
by Midhun HP News | Sep 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മെഡിക്കൽ കോളേജിൽ ഒ പി ദിവസങ്ങളിൽ മാറ്റം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗം ഒ.പി. ദിവസങ്ങളിൽ ഒക്ടോബർ മൂന്നു മുതൽ മാറ്റം വരുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ യൂണിറ്റ് ഒന്ന് ഡോ. ജി.സതീഷ് കുമാറിന്റെയും ചൊവ്വ, വെള്ളി യൂണിറ്റ് രണ്ട് ഡോ.സി.എച്ച്.ഹാരിസിന്റെയും ബുധൻ, ശനി യൂണിറ്റ് മൂന്ന് ഡോ.പി.ആർ.സാജുവിന്റെയും നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുക.
Recent Comments