ആരാധകരുടെ ശ്രദ്ധയ്ക്ക്; തീപ്പെട്ടി, സിഗരറ്റ്, ഭക്ഷണ സാധനങ്ങള്‍ എന്നിവയ്ക്ക് വിലക്ക്

ആരാധകരുടെ ശ്രദ്ധയ്ക്ക്; തീപ്പെട്ടി, സിഗരറ്റ്, ഭക്ഷണ സാധനങ്ങള്‍ എന്നിവയ്ക്ക് വിലക്ക്

തിരുവനന്തപുരം: മൂന്ന് വര്‍ഷത്തിന് ശേഷം ക്രിക്കറ്റ് ആവേശത്തിലാണ് തലസ്ഥാനം. കളിക്കാരുടെ കൂറ്റന്‍ ഫ്‌ളെക്‌സുകളും നിരത്തുകളില്‍ നിറഞ്ഞ ആരാധകരും സുരക്ഷാ സന്നാഹങ്ങളുമെല്ലാമായി ആഘോഷ മൂഡിലായി കഴിഞ്ഞു നാട്‌.

7 മണിക്ക് ആരംഭിക്കുന്ന മത്സരത്തിനായി വൈകുന്നേരം 4.30 മുതല്‍ സ്‌റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കും. 14 ഗേറ്റുകള്‍ വഴിയാണ് പ്രവേശനം. ടിക്കറ്റ് എടുത്തവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടി കൊണ്ടുവരണം. ടിക്കറ്റ് സ്‌കാന്‍ ചെയ്യുന്നതിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി പരിശോധിച്ചാവും സ്‌റ്റേഡിയത്തിനുള്ളിലേക്ക് കടത്തി വിടുക.

സുരക്ഷയ്ക്കായി പൊലീസും സ്വകാര്യ സെക്യൂരിറ്റിക്കാരും

മാസ്‌ക് ധരിക്കാത്തവര്‍ക്ക് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടാവില്ല. തീപ്പെട്ടി, സിഗരറ്റ്, മൂര്‍ച്ചയേറിയ സാധനങ്ങള്‍, ഭക്ഷണം, വെള്ളം എന്നിവയും സ്റ്റേഡിയത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല. പ്രകോപനപരമായ കാര്യങ്ങള്‍ എഴുതിയ വസ്ത്രങ്ങള്‍, ബാനറുകള്‍ എന്നിവയ്ക്കും സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കില്ല.

1500ല്‍ അധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സ്‌റ്റേഡിയവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഇതില്‍ ഭൂരിഭാഗം പൊലീസുകാരേയും വിന്യസിച്ചിരിക്കുന്നത്. കളിക്കാര്‍ താമസിക്കുന്ന കോവളത്തെ ടീം ഹോട്ടല്‍ മുതലുള്ള റൂട്ടുകളിലും നഗരത്തിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊലീസ് സുരക്ഷ ഒരുക്കുന്നതിനൊപ്പം കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വകാര്യ സെക്യൂരിറ്റിക്കാരേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറുന്നൂറോളം സ്വകാര്യ സെക്യൂരിറ്റിക്കാരാണ് സുരക്ഷക്കായി ഉണ്ടാവുക. ഗ്യാലറിയിലെ ഓരോ സ്റ്റാന്‍ഡിലും പൊലീസിനൊപ്പം സ്വകാര്യ സെക്യൂരിറ്റിക്കാരുടെ നിരീക്ഷണവും ഉണ്ടാവും.

120–150 രൂപയാണ് ചിക്കൻ ബിരിയാണിയുടെ വില

കളി കാണാനെത്തുന്നവർ ഭക്ഷണവും വെള്ളവും ഗാലറിയിലെ കൗണ്ടറുകളിൽ നിന്ന് വാങ്ങണം. 28 ഫുഡ് കൗണ്ടറുകളാണ് സ്റ്റേഡിയത്തിന്റെ വിവിധ ഭാ​ഗങ്ങളിലായുള്ളത്. ഇതിൽ 12 കൗണ്ടറുകൾ കുടുംബശ്രീയുടെതാണ്. ചിക്കൻ ബിരിയാണി, ചപ്പാത്തി, പെറോട്ട, ചിക്കൻ, വെജിറ്റബിൾ കറി എന്നിവയ്ക്കൊപ്പം സ്നാക്ക്സ്, ചായ എന്നിവയും ലഭിക്കും.

120–150 രൂപയാണ് ചിക്കൻ ബിരിയാണിയുടെ വില. ചപ്പാത്തിക്കും പെറോട്ടക്കുമൊപ്പം ചിക്കൻ കറി കൂടി ചേർന്നുള്ള കോംബോയ്ക്ക് 100 മുതൽ 150 രൂപ വരെയാണു വില. ചായ 10–15 രൂപയാണ്. വെള്ളത്തിനായി 17 കൗണ്ടറുകളാണ് ഉള്ളത്. കുപ്പിവെള്ളവും സോഫ്ട് ഡ്രിങ്സും ലഭിക്കും. ഇതിനെല്ലാം എംആർപി നിരക്കാണ്. അടപ്പ് പൊട്ടിച്ചു മാറ്റിയ ശേഷമായിരിക്കും കുപ്പിവെള്ളം നൽകുക. വെള്ളത്തോടെ കുപ്പി ഗ്രൗണ്ടിലേക്ക് വലിച്ചെറിയുന്ന സാഹചര്യം ഒഴിവാക്കാനുള്ള സുരക്ഷാ മുൻകരുതലെന്ന നിലയ്ക്കാണിത്.

മത്സരം ഉപേക്ഷിച്ചാൽ ആരാധകർക്ക് ടിക്കറ്റ് തുക മുഴുവൻ ലഭിക്കും

മത്സരത്തിനായി 22.5 കോടി രൂപയുടെ അപകട ഇൻഷുറൻസ് ആണ് കെസിഎ എടുത്തിരിക്കുന്നത്. മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചാൽ ആരാധകർക്ക് ടിക്കറ്റ് തുക മുഴുവൻ ലഭിക്കും. കാണികൾക്ക് ടിക്കറ്റ് തുക തിരിച്ചു നൽകുന്നതിനുൾപ്പെടെ 8 കോടി രൂപയുടെ ഇൻഷുറൻസും ഉണ്ട്.

35000 പേരെ ഉൾക്കൊള്ളാനാവുന്നതാണ് കാര്യവട്ടം സ്റ്റേഡിയം. നാല് സ്ഥലങ്ങളിലാണ് പാർക്കിങ്. മത്സരം കാണാനെത്തുന്നവർക്ക് സ്പോർട്സ് ഹബ് സ്റ്റേഡിയത്തിന്റെ മുൻവശം, കാര്യവട്ടം കേരള യൂണിവേഴ്സിറ്റി ക്യാംപസ്, കാര്യവട്ടം ഗവ.കോളജ്, എൽഎൻസിപിഇ എന്നിവിടങ്ങളിൽ കാറും ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാം. പാർക്കിങ് ഫീസ് നൽകേണ്ടതില്ല. ഇവിടങ്ങളിൽ വാഹനം പാർക്ക് ചെയ്ത ശേഷമേ സ്റ്റേഡിയത്തിലേക്കു വരാനാകൂ.

ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിവിധ ഹൈന്ദവ സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഇത്തവണ ഞായറാഴ്ച വൈകിട്ടു മുതലാണ് പൂജ തുടങ്ങുന്നത്. അതിനാല്‍ തിങ്കളാഴ്ച പ്രവൃത്തിദിനമാക്കുന്നത് വിദ്യാര്‍ഥികള്‍ക്കു പ്രയാസം സൃഷ്ടിക്കുമെന്നാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്.

അഷ്ടമി തിഥി വരുന്ന ദിവസം പുസ്തകം പൂജയ്ക്കു വയ്ക്കുന്നവര്‍ പിറ്റേന്ന് നവമിക്ക് എഴുത്തും വായനയും ഒഴിവാക്കി പൂജയ്ക്കിരിക്കണമെന്നാണ് വിശ്വാസം. തുടര്‍ന്നു ദശമി പുലരിയില്‍ പൂജയെടുപ്പും വിദ്യാരംഭവും നടത്തും. ഇതാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്.

മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം; കേന്ദ്ര സര്‍ക്കാര്‍

മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം; കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വില്‍പ്പനയ്ക്ക് മുന്‍പ് മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇത് നടപ്പിലാക്കും. ഇതോടെ രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളുടേയും ഐഎംഇഐ നമ്പര്‍ വില്‍പ്പനയ്ക്ക് മുന്‍പ് തന്നെ രജിസ്റ്റര്‍ ചെയ്യണം.

സെപ്റ്റംബര്‍ 26ന് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും. ഇന്ത്യയില്‍ നിര്‍മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും വ്യവസ്ഥ ബാധകമാണ്. വില്‍പ്പനയ്ക്കല്ലാതെ ടെസ്റ്റിങ്, റിസര്‍ച്ച് എന്നിവയ്ക്കായി രാജ്യത്തേക്ക് എത്തിക്കുന്ന മൊബൈലുകളായാലും ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ കൗണ്ടര്‍ഫീറ്റഡ് ഡിവൈസ് റെസ്ട്രിക്ഷന്‍ പോര്‍ട്ടലില്‍ നിന്ന് നേടണം

വില്‍പ്പനയ്ക്ക് മുന്‍പ് ഐഎംഇഐ നമ്പറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ കൗണ്ടര്‍ഫീറ്റഡ് ഡിവൈസ് റെസ്ട്രിക്ഷന്‍ പോര്‍ട്ടലില്‍ നിന്ന് നേടണം. മൊബൈല്‍ ഫോണുകളുടെ യുണീക് ഐഡിയാണ് 15 അക്ക ഐഎംഇഐ നമ്പര്‍. ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താന്‍ ഉള്‍പ്പെടെ ഇത് തുണയ്ക്കും. എന്നാല്‍ ഒരേ ഐഎംഇഐ നമ്പറുള്ള ഒന്നിലധികം ഉപകരണങ്ങള്‍ വരുന്നത് ഇതുമായി ബന്ധപ്പെട്ട് വരുന്ന അന്വേഷണങ്ങളെ പോലും ബാധിക്കും എന്ന് ചൂണ്ടിക്കാണിച്ചാണ് പുതിയ മാറ്റം.

രണ്ട് സിമ്മുകള്‍ ഉള്ള ഫോണിന് രണ്ട് ഇഎംഇഐ നമ്പറുകള്‍ ഉണ്ടാവും. ഓരോ സിമ്മിനും ഒന്ന് വീതം. മൊബൈല്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങളില്‍ ഉള്‍പ്പെടെ ഐഎംഇഐ നമ്പറിലൂടെ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍ക്ക് ഡിവൈസ് ട്രാക്ക് ചെയ്യാന്‍ സാഘിക്കും.

പോപ്പുലർ ഫ്രണ്ട് നിരോധനം: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്ത് സുരക്ഷ കൂട്ടി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതിൽ കരുതലോടെ കേരളം. സർക്കാരോ സർക്കാരിനെ നയിക്കുന്ന സിപിഎം കേന്ദ്രങ്ങളോ ഉന്നത ഉദ്യോഗസ്ഥരോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര വിജ്‌ഞാപനം കാക്കുകയാണ് കേരളം. വിജ്ഞാപനം കിട്ടിയ ശേഷം തുടർ നടപടികൾ സംസ്ഥാനം സ്വീകരിക്കും. അതേസമയം നിരോധനത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പിഎഫ്ഐ സ്വാധീന മേഖലകളിൽ പ്രത്യേകിച്ചും.

മുട്ടപ്പലം മുസ്ലീം ജമാഅത്തില്‍ പതിമൂന്നാം സ്വലാത്ത് വാര്‍ഷികം നടന്നു

മുട്ടപ്പലം മുസ്ലീം ജമാഅത്തില്‍ പതിമൂന്നാം സ്വലാത്ത് വാര്‍ഷികം നടന്നു

മുട്ടപ്പലം മുസ്ലീം ജമാഅത്തിന്റെ പതിമൂന്നാം സ്വലാത്ത് വാര്‍ഷികം വിവിധ പരിപാടികളോടെ നടന്നു. വൈകുന്നേരം പള്ളി അങ്കണത്തില്‍ മൗലിദ് പാരായണം, വാര്‍ഷിക സ്വലാത്ത്, പ്രഭാഷണം, പ്രാർത്ഥന എന്നിവക്ക് സൈനുദ്ദീന്‍ സഅദി അല്‍ ബാ അലവി തങ്ങള്‍ നേതൃത്വം നല്‍കി. പരിപാടികള്‍ ചീഫ് ഇമാം നസറുദ്ദീന്‍ അല്‍ കാസിമി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് എം. അലിയാര്‍കുഞ്ഞ്‌ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. ആര്‍.നിസാര്‍, ഭാരവാഹികളായ എ. മജ്നു, എസ്. സക്കീര്‍ ഹുസൈന്‍, എസ്. ബിസാം, എ. മുജീബ്, അന്‍സര്‍ മുസ്ലിയാര്‍, മാഹീന്‍കണ്ണ് മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യും; സംസ്ഥാനങ്ങൾക്ക് നിർദേശം

പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യും; സംസ്ഥാനങ്ങൾക്ക് നിർദേശം

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യാൻ കേന്ദ്രസർക്കാർ നിർദേശം. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. പോപ്പുലർ ഫ്രണ്ട് ആരോപണ വിധേയരായ കേസുകളിൽ ശക്തമായ നടപടിക്കും നിർദേശം നൽകി. ഒളിവിൽ ഉള്ളവരോ പിടികിട്ടാൻ ഉള്ളവരോ ആയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വിശദമായ വിവരങ്ങളും സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രം തേടി. ഇങ്ങനെ ഉള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അഞ്ച് വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങൾക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലർ ഫ്രണ്ട് അറിയപ്പെടുക.ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്പോൾ ആദ്യം അഞ്ച് വർഷവും പിന്നീട് അത് ട്രിബ്യൂണലിൽ പുനപരിശോധിക്കണം എന്നുമാണ് നിയമം. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിൻ്റെ താത്പര്യങ്ങൾ ഹനിക്കാനാണ്. അൽ ഖെയ്ദ അടക്കമുള്ള സംഘടനകളിൽ നിന്ന് സഹായം സ്വീകരിച്ചു എന്ന് വ്യത്യസ്ത ഏജൻസികൾ അറിയിച്ചിരുന്നു.