സിപിഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ആലംകോട് ഹാരിസണ്‍ പ്ലാസയില്‍ സെമിനാർ സംഘടിപ്പിച്ചു

സിപിഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ആലംകോട് ഹാരിസണ്‍ പ്ലാസയില്‍ സെമിനാർ സംഘടിപ്പിച്ചു

ആറ്റിങ്ങല്‍: സിപിഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ ആലംകോട് ഹാരിസണ്‍ പ്ലാസയില്‍ നടന്ന ‘ പരമ്പരാഗത വ്യവസായ മേഖല: പ്രതീക്ഷകള്‍, പ്രതിസന്ധികള്‍’എന്ന വിഷയത്തില്‍ സെമിനാർ നടന്നു. സെമിനാറിന്റെ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു. പരമ്പരാഗത മേഖലയിലേയ്ക്ക് യുവ തലമുറ കടന്നു വരാത്തതാണ് മേഖലയുടെ ഇന്നത്തെ അവസ്ഥയ്ക്ക് മുഖ്യ കാരണമെന്നും ഈ മേഖലയില്‍ പണിയെടുത്ത് തൊഴിലാളികളുടെ മക്കള്‍ മറ്റ് ആധുനിക തൊഴില്‍ മേഖലയിലേയ്ക്ക് ചേക്കറിയതുമാണ് ഇതിന് കാരണമെന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം പറഞ്ഞു. സെമിനാറില്‍ വി ശശി എംഎല്‍എ അധ്യക്ഷത വഹിച്ചു.

ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍, സിഐറ്റിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, എഐറ്റിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം എന്‍ രാജന്‍, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം വി പി ഉണ്ണികൃഷണന്‍ എന്നിവര്‍ സംസാരിച്ചു. സി എസ് ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

പനി ബാധിച്ച് 6 വയസുകാരി മരണപ്പെട്ടു

പനി ബാധിച്ച് 6 വയസുകാരി മരണപ്പെട്ടു

വെഞ്ഞാറമൂട് കീഴായിക്കോണം ആരാമം ക്രഷറിന് സമീപം വട്ടവിള വീട്ടിൽ സുജിത്ത് ലിജി ദമ്പതികളുടെ മകൾ ആദ്യ (പൂമ്പാറ്റ )യാണ് മരണപെട്ടത്. 6 വയസായിരുന്നു.
പൂവണത്തുംമൂട് ഗവ.എൽ പി എസിലെ 1-ാo ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആദ്യ.

കഴിഞ്ഞദിവസം പനി ബാധിച്ച് തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ കൊണ്ടുപോവുകയും ചികിത്സയിൽ കഴിയവേ ഇന്ന് വൈകുന്നേരം നാല് മണിയോടുകൂടി മരണപ്പെടുകയുമായിയിരുന്നു.

മദ്യത്തിനും, മയക്കു മരുന്നിനും എതിരെ ജന ജാഗ്രത സമിതി രൂപീകരിച്ചു

മദ്യത്തിനും, മയക്കു മരുന്നിനും എതിരെ ജന ജാഗ്രത സമിതി രൂപീകരിച്ചു

കിളിമാനൂർ -എയ്ഡഡ് മേഘലയിലും സംവരണം, പട്ടികജാതി ക്ഷേമസമിതിയുടെ സംസ്ഥാന ജാഥക്ക് ഒക്ടോബർ 2 ന് പൗരസ്വീകരണം നൽകും. ഒക്ടോബർ 2 ന് 4 മണിക്ക് കൊല്ലം നിലമേൽ വഴി കടന്ന് വരുന്ന ജാഥക്ക് കിളിമാനൂർ സ്വീകരണം നൽകും. അതിന് മുന്നോടിയായി കിളിമാനൂർ ജയദേവൻ മാസ്റ്റർ ഹാളിൽ സംഘാടക സമിതിക്ക് രൂപം നൽകി. സ്വകാര്യ എയ്ഡഡ് മേഘലയിലും വിദ്യാഭ്യാസ തൊഴിൽ മേഘലയിലും, സംവരണം, എല്ലാവർക്കും ഭൂമിയും, വീടും, തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് സംസ്ഥാന അടിസ്ഥാനത്തിൽ സെപ്തബർ 15 മുതൽ, പി.കെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ സോമപ്രസാദ് ക്യാപ്റ്റനായുള്ള പ്രചാരണ ജാഥവരുന്നത്.

പി.കെ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ ബി.സത്യൻ ഉൽഘാടനം ചെയ്തു. സംഘാടക സമിതി യോഗത്തിൽ സി.പിഐ എം കിളിമാനൂർ ഏര്യാ സെക്രട്ടറി അഡ്വ എസ്. ജയചന്ദ്രൻ അദ്ധ്യക്ഷനായി. പഴയ കുന്നുമ്മൽ പഞ്ചായത്ത് പ്രസി. കെ.രാജേന്ദ്രൻ സ്വാഗതം, എം.ഷാജഹാൻ, ടി എൻ വിജയൻ.ആർ, കെ.ബൈജു, പി.കെ.എസ് ജില്ലാസെക്രട്ടറി എം.വി സുലഭ, എം.വി റസ്സൽ, എസ്. രഘുനാഥൻനായർ ജി.രതീഷ്, ഡി. തുളസിധരൻ എന്നിവർ സംസാരിച്ചു. അഡ്വ.എസ്. ജയചന്ദ്രൻ ചെയർമാനും, ജി.രതീഷ് കൺവീനറും, കെ.രാജേന്ദ്രൻ ഖജാൻജിയുമായുള്ള 41 അംഗ എക്സിക്യൂട്ടീവും അടങ്ങിയ 251 കമ്മറ്റിക്ക് രൂപം നൽകി.

ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി അറ്റ്‌ തൂങ്ങിയ സംഭവം; യുവതിയുടെ കൈപ്പത്തി മെഡിക്കല്‍ കോളേജില്‍ 
തുന്നിച്ചേര്‍ത്തു

ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി അറ്റ്‌ തൂങ്ങിയ സംഭവം; യുവതിയുടെ കൈപ്പത്തി മെഡിക്കല്‍ കോളേജില്‍ 
തുന്നിച്ചേര്‍ത്തു

തിരുവനന്തപുരം: ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി അറ്റ്‌ തൂങ്ങിയ സംഭവത്തിൽ യുവതിയുടെ കൈപ്പത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തുന്നിച്ചേർത്തു. പത്തനംതിട്ട കലഞ്ഞൂര്‍ പറയന്‍കോട് ചാവടിമലയില്‍ വിദ്യ (27)യുടെ കൈപ്പത്തിയാണ്‌ എട്ട്‌ മണിക്കൂർ നീണ്ട ശസ്‌ത്രക്രിയയിലൂടെ തുന്നിച്ചേർത്തത്‌. ശനി രാത്രിയാണ്‌ ശസ്‌ത്രക്രിയ ആരംഭിച്ചത്‌. ഞായര്‍ രാവിലെ ഒമ്പതോടെ യുവതിയെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി. അസ്ഥികള്‍ കമ്പിയിട്ട് ഉറപ്പിച്ച്‌ ഞരമ്പുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റു സൂക്ഷ്മനാഡികളുമെല്ലാം തുന്നിച്ചേര്‍ക്കുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയയാണ്‌ നടന്നത്‌.

ശനിയാഴ്ച രാത്രി എട്ടോടെയാണ് വിദ്യ (27)യെ ഭര്‍ത്താവ് സന്തോഷ് വെട്ടിയത്. തടയുന്നതിനിടെ ഇടതുകൈപ്പത്തി അറ്റു. വലതുകൈയിലെ വിരലുകള്‍ക്കും പരിക്കുണ്ട്. ഉടനെ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശസ്ത്രക്രിയക്ക്‌ പത്തുലക്ഷത്തിലധികം രൂപ ചെലവാകുമെന്നും വിജയിക്കുന്ന കാര്യം സംശയമാണെന്നും പറഞ്ഞതായി വിദ്യയുടെ അച്ഛന്‍ വിജയന്‍ വെളിപ്പെടുത്തി. ഇതോടെ മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസ് ഇടപെട്ടാണ്‌ മെഡിക്കല്‍ കോളേജിലെത്തിച്ചത്‌.

മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് വിദ്യ. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിജയന്റെ മുതുകിലും വെട്ടേറ്റു. ഇദ്ദേഹവും മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌. അസ്ഥിരോഗവിഭാഗത്തിലെ അസോസിയറ്റ് പ്രൊഫസര്‍ ബിനോയ്, ഡോ. രോഹിത്, ഡോ. ജെയ്സണ്‍, പ്ലാസ്റ്റിക് സര്‍ജറി അസോസിയറ്റ് പ്രൊഫസര്‍ ബിനോദ്, ഡോ. ലിഷ, ഡോ. വൃന്ദ, ഡോ. ചാള്‍സ്, ഡോ. സുരയ്യ, ഡോ. ആതിര, എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.

ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ തുടങ്ങി 58 സേവനങ്ങൾപൂർണമായി ഓൺലൈനായി

ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ തുടങ്ങി 58 സേവനങ്ങൾപൂർണമായി ഓൺലൈനായി

ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, വാഹന കൈമാറ്റം തുടങ്ങി വാഹനസംബന്ധമായ 58 സേവനങ്ങൾ പൂർണമായി ഓൺലൈനായി. ആധാർ അധിഷ്ഠിതമാണ് സേവനങ്ങൾ. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ആർടി ഓഫിസിൽ പോകാതെ
parivahan.gov.in വെബ്സൈറ്റ് വഴിയോ mParivahan മൊബൈൽ ആപ് വഴിയോ സേവനങ്ങൾ തേടാം.

ലേണേഴ്സ് ലൈസൻസ് അപേക്ഷ, ലേണേഴ്സ്/ഡ്രൈവിങ് ലൈസൻസിലെ പേര്, വിലാസം, ഫോട്ടോ, ഒപ്പ്, ബയോമെട്രിക്സ് എന്നിവ മാറ്റൽ, ഡ്യൂപ്ലിക്കറ്റ് ലേണേഴ്സ് ലൈസൻസ്/ഡ്രൈവിങ് ലൈസൻസ്, ഡ്രൈവിങ് ടെസ്റ്റ് ആവശ്യമില്ലാത്ത ലൈസൻസ് പുതുക്കൽ, നിലവിലുള്ള ലൈസൻസിനു പകരം പുതിയത് എടുക്കൽ, ഡിഫൻസ് ഡ്രൈവിങ് ലൈസൻസ്, പബ്ലിക് സർവീസ് വെഹിക്കിൾ ബാഡ്ജ്, കണ്ടക്ടർ ലൈസൻസ് പുതുക്കൽ, കണ്ടക്ടർ ലൈസൻസിലെ വിവരങ്ങളിൽ മാറ്റംവരുത്തൽ, വാഹനങ്ങളുടെ താൽക്കാലിക രജിസ്ട്രേഷനും സ്ഥിരം രജിസ്ട്രേഷനും, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഫീസ് അടയ്ക്കൽ, രജിസ്ട്രേഷനുള്ള എൻഒസി, ആർസി ബുക്കിലെ വിലാസം മാറ്റൽ, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ, പുതിയ പെർമിറ്റ്, ഡ്യൂപ്ലിക്കറ്റ് പെർമിറ്റ്, പെർമിറ്റ് സറണ്ടർ, താൽക്കാലിക പെർമിറ്റ്, ഡ്യൂപ്ലിക്കറ്റ് ഫിറ്റ്‍നസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് ഓൺലൈനായി ലഭിക്കുന്ന സേവനങ്ങൾ.

കാര്യവട്ടം ടി20 ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

കാര്യവട്ടം ടി20 ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

തിരുവനന്തപുരം: ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി 20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍. നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബിസിസിഐ, കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പങ്കെടുക്കും. വൈകീട്ട് ഏഴര മുതൽ ടിക്കറ്റ് ലഭ്യമാകും. നിരക്കും ഉടൻ പ്രഖ്യാപിക്കും.

മത്സരത്തിന്‍റെ ടീസര്‍ വീഡിയോയുടെ പ്രകാശനം മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണെ ആദരിക്കും. കെ സി എ പ്രസിഡന്‍റ് സജന്‍ കെ വര്‍ഗ്ഗീസ്, ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജ്, കെസിഎ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍, ജോയിന്‍റ് സെക്രട്ടറി അഡ്വ രജിത് രാജേന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ വിനോദ് എസ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 2019 ഡിസംബര്‍ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം നടന്നത്. അന്ന് ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടി20കളുള്ള പരമ്പരയിലെ ആദ്യ മത്സരം സെപ്റ്റംബര്‍ 28ന് കാര്യവട്ടത്ത് നടക്കുമ്പോള്‍ രണ്ടാം ടി20 ഒക്ടോബര്‍ രണ്ടിന് ഗുവാഹത്തിയിലും മൂന്നാം കളി നാലാം തീയതി ഇന്‍ഡോറിലും നടക്കും. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യന്‍ ടി20 സ്ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക്(വിക്കറ്റ് കീപ്പർ), ആർ അശ്വിന്‍, യുസ്‍വേന്ദ്ര ചാഹല്‍, അക്സർ പട്ടേല്‍, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ഹർഷല്‍ പട്ടേല്‍, ദീപക് ചാഹർ, ജസ്പ്രീത് ബുമ്ര. ഒക്ടോബര്‍ ആറിന് ലക്നോവില്‍ ആദ്യ ഏകദിനവും ഒമ്പതിന് റാഞ്ചിയില്‍ രണ്ടാം മത്സരവും 11ന് ദില്ലിയില്‍ മൂന്നാം കളിയും നടക്കും.