നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നു വീണ് ഏഴുപേര്‍ക്ക് മരണം

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നു വീണ് ഏഴുപേര്‍ക്ക് മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നു വീണ് ഏഴുപേര്‍ മരിച്ചു. തകര്‍ന്നു വീഴുന്ന സമയത്ത് ലിഫ്റ്റില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്.
അഹമ്മദാബാദിലാണ് സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീഴുകയായിരുന്നു. ഏഴുപേരും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ എട്ടാമത്തെയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാപ്പ വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ

കാപ്പ വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ

മലപ്പുറം: വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ. കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്നാണ് ജില്ലയിൽ പ്രവേശിച്ചത്. വിവിധ കേസുകളിൽ പ്രതിയായ തിരൂർ തൃപ്രങ്ങോട് സ്വദേശി ആലുക്കൽ വീട്ടിൽ സാബിനൂൽ (38) ആണ് അറസ്റ്റിലായത്.

ഇയാൾ പ്രവേശന വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചിട്ടുണ്ട് എന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് ഇൻസ്‌പെക്ടർ ജിജോയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജിഷിൽ, സിപിഒ ഉണ്ണിക്കുട്ടൻ, സിപിഒ ധനീഷ്, തിരൂർ ഡാൻസാഫ് ടീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 2007 ലെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ (കാപ്പ) പ്രകാരം സാബിനൂലിനെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി വിലക്ക്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി വിലക്ക്

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി വിലക്ക്. ആനയുടെ വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടുവെന്ന അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആനയെ എഴുന്നള്ളിക്കുന്നത് പൂര്‍ണമായി വിലക്കണമെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

ഇടുക്കി കേന്ദ്രമായുള്ള ഒരു സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, അനു ശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആനയുടെ വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടുവെന്ന് കാണിച്ച് 2017ല്‍ മെഡിക്കല്‍ സംഘം ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതിനുശേഷവും ആനയെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുകയും, 2019ല്‍ ആന രണ്ടുപേരെ കൊല്ലുകയും ചെയ്തു. തുടര്‍ന്ന് ആനയെ എഴുന്നള്ളിക്കുന്നത് വിലക്കിയിരുന്നെങ്കിലും 2020ല്‍ വിലക്ക് താല്‍കാലികമായി പിന്‍വലിച്ചു. ഇതിനെതിരെയാണ് ഇടുക്കി കേന്ദ്രമായുള്ള സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചത്.

ട്വിറ്റർ സ്വന്തമാക്കാൻ ഇലോൺ മസ്‌കിന് അനുമതി നൽകി ഓഹരി ഉടമകൾ

ട്വിറ്റർ സ്വന്തമാക്കാൻ ഇലോൺ മസ്‌കിന് അനുമതി നൽകി ഓഹരി ഉടമകൾ

ന്യൂയോർക്ക്: ട്വിറ്റർ സ്വന്തമാക്കാൻ ഇലോൺ മസ്‌ക് നടത്തുന്ന ശ്രമത്തിന് അനുമതി നൽകി ഓഹരി ഉടമകൾ. ഏറെ അനിശ്ചിതത്വത്തിലേയ്‌ക്ക് പോയ ട്വിറ്റർ ഉടമസ്ഥാവകാശ വിഷയത്തിൽ ഇലോൺ മസ്‌കിനെ അംഗീകരിച്ച് ബഹുഭൂരിപക്ഷം ഓഹരി ഉടമകളും രംഗത്തെത്തി. 44 ബില്യൺ ഡോളറിനാണ് ട്വിറ്ററിന്റെ ഉടമസ്ഥാവകാശത്തിനായി മസ്‌ക് സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാൽ ട്വിറ്റർ നടപടികൾ വേഗത്തിലാക്കുന്നതിനിടെ ഇലോൺ മസ്‌ക് വെച്ച മുൻഉപാധികളാണ് കൈമാറ്റം അനിശ്ചിതത്വത്തിലാക്കിയത്. ഇതോടെ കരാർ ലംഘനം നടത്തിയെന്ന പേരിൽ ട്വിറ്റർ മസ്കിനെതിരെ നൽകിയ കേസ് കോടതി ഒക്ടോ ബറിൽ പരിഗണിക്കാനിരിക്കേയാണ് നിലവിലെ ഓഹരി ഉടമകളുടെ തീരുമാനം മസ്കിന് അനുകൂലമായി വന്നിരിക്കുന്നത്.

കരാർ ധാരണകളുടെ ലംഘനമാണ് മസ്‌ക് നടത്തിയതെന്ന് കാണിച്ച് ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു. വരുന്ന ഒക്ടോബറിലേയ്‌ക്കാണ് കോടതി കേസ് പരിഗണി ച്ചിരുന്നത്.
ട്വിറ്റർ ഉപയോക്താക്കളിലെ വ്യാജ അക്കൗണ്ടുകളെ ചൊല്ലിയാണ് മസ്‌ക് മുൻ ഉപാധി വെച്ചത്. വ്യാജന്മാർ ആരൊക്കെയാണ് എന്നതിന്റെ മുഴുവൻ രേഖകളും തനിക്ക് പരിശോധിക്ക ണമെന്ന മസ്‌കിന്റെ ആവശ്യം ട്വിറ്റർ നിഷേധിച്ചതോടെയാണ് കൈമാറ്റം അനിശ്ചിതത്വ ത്തിലായത്.

മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കാൻ തീരുമാനിച്ചതോടെ ഓഹരി കമ്പോളത്തിൽ ട്വിറ്ററിന്റെ മൂല്യം വലിയ തോതിൽ ഉയർന്നിരുന്നു. അതേ സമയം ധാരണ തെറ്റിയതോടെ ട്വിറ്ററിന്റെ ഓഹരി മൂല്യത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്. മസ്‌കിന് യഥാർത്ഥത്തിൽ താൽപ്പര്യ മുണ്ടായിട്ടല്ല ട്വിറ്ററിനെ സ്വന്തമാക്കാൻ മുന്നോട്ട് വന്നത്. കരാറിൽ നിന്ന് തലയൂരാനാണ് അനാവശ്യ മുൻ ഉപാധി വെച്ചതെന്നും ട്വിറ്റർ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ദ്രൗപതി മുർമു ലണ്ടനിലേക്ക്

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ദ്രൗപതി മുർമു ലണ്ടനിലേക്ക്

ന്യൂഡൽഹി : എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി ദ്രൗപതി മുർമു ലണ്ടനിലേക്ക്. സെപ്തംബർ 17-19 വരെയാണ് മുർമുവിന്റെ ലണ്ടൻ സന്ദർശനം. ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് മുർമു ചടങ്ങിൽ പങ്കെടുക്കും.

യുകെയുടെ മുൻ രാഷ്‌ട്രനേതാവും കോമൺവെൽത്ത് രാജ്യങ്ങളുടെ മേധാവിയുമായ എലിസബത്ത് രാജ്ഞി സെപ്തംബർ 8 നാണ് മരിച്ചത്. എലിബസത്ത് രാജ്ഞിയുടെ മരണത്തിൽ പ്രസിഡന്റ് ദ്രൗപദി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സെപ്റ്റംബർ 12 ന് ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദർശിച്ചു. സെപ്റ്റംബർ 11 ഞായറാഴ്ച ഇന്ത്യയും ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിച്ചു.

പത്ത് ദിവസം നീണ്ടു നിൽക്കുന്നതാണ് വിടവാങ്ങൽ ചടങ്ങ്. മരണം സംഭവിച്ച് ആദ്യത്തെ അഞ്ച് ദിവസം രാജകുടുംബാംഗങ്ങൾക്കും പാർലമെന്റ് അംഗങ്ങൾക്കും വിവിഐപികൾക്കും ആദരം അർപ്പിക്കാനുള്ള ദിവസങ്ങളാണ്. അവസാനത്തെ മൂന്ന് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ആദരമർപ്പിക്കാം. 10ാം ദിവസം മാത്രമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. വിൻഡ്സർ കോട്ടയിൽ ഭർത്താവ് ഫിലിപ്പ് രാജകുമാരനേയും പിതാവ് ജോർജ് ആറാമനേയും അടക്കം ചെയ്തിരിക്കുന്നതിന് സമീപമായിരിക്കും എലിസബത്ത് രാജ്ഞിയേയും അടക്കം ചെയ്യുക.

മസ്‌ക്കറ്റ്-കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു; വൻ ദുരന്തം ഒഴിവായി

മസ്‌ക്കറ്റ്-കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു; വൻ ദുരന്തം ഒഴിവായി

മസ്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. മസ്ക്കറ്റ് വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. മസ്ക്കറ്റ്-കൊച്ചി IX-442 വിമാനത്തിൽ നിന്നാണ് പുക ഉയർന്നത്.

ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്‍റെ ഇടത് വശത്തെ ചിറകിൽ നിന്നാണ് പുക ഉയരുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എമര്‍ജൻസി വിൻഡോ വഴി യാത്രക്കാരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു. ആളുകൾ പരിഭ്രാന്തരായെങ്കിലും ജീവനക്കാർ സമയോചിതമായി ഇടപെട്ടു. പലരും കുട്ടികളെയടക്കം എടുത്ത് ഓടുകയായിരുന്നു. ഇതിന്‍റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രദേശിക സമയം 11 മണിയോടെയാണ് സംഭവം ഉണ്ടായത്. 141 യാത്രക്കാരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. നിലവിൽ സാങ്കേതിക സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ പരിശോധന നടത്തുകയാണ്. വിമാനത്തിന് തീ പിടിക്കാനുണ്ടായ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തും.