ഇന്നും ബാങ്ക് അവധി; ബിവറേജസും തുറക്കില്ല

ഇന്നും ബാങ്ക് അവധി; ബിവറേജസും തുറക്കില്ല

തിരുവനന്തപുരം: തിരുവോണദിനമായ ഇന്ന് സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല. ഇന്നലെയും ഇന്നും ബാങ്ക് അവധിയായിരുന്നു. അതേസമയം നാളെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും.

നാലാം ഓണദിനമായ ശനിയാഴ്ചയും ബാങ്ക് അവധിയായിരിക്കും. അതിനാൽ അത്യാവശ്യ സേവനങ്ങൾ നടത്തേണ്ടവർ വെള്ളിയാഴ്ച ബാങ്കുകളിലെത്തണം.

ഇന്ന് ഓണം പ്രമാണിച്ച് ബെവ്കോ ഔട്ട്‌ലറ്റുകള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം തിരുവോണനാളില്‍ ബാറുകളില്‍ മദ്യവില്‍പ്പന ഉണ്ടാവും.

സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം ഇന്ന്; ഓണാശംസ നേർന്ന് മുഖ്യമന്ത്രി

സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം ഇന്ന്; ഓണാശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണം എന്നത് മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ്. വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം മലയാളിയുടെ ഉത്സവമാണ്. രണ്ട് വര്‍ഷം മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളി. ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു. മലയാളികൾക്ക് ഓണാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും എത്തി.‘ഭേദചിന്തകൾക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കൽപ്പമാണ് ഓണത്തിന്റേത്’.

ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കൊപ്പവും ആഘോഷിക്കുന്നതാണ് മലയാളിയുടെ രീതി. നമ്മുടെ നാട്ടിലെ മറ്റേതൊരു ആഘോഷങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഓണം. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ജാതിമതഭേദമില്ലാതെ കേരളക്കര മുഴുവൻ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഉത്സവമാണിത്.

ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇടുന്നതെന്നും കേൾക്കുന്നു. ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്. പൂവിടുന്നതിനുമുണ്ട് ചില ചിട്ടകൾ. അതിനു പ്രാദേശികമായി ചില മാറ്റങ്ങള്‍ ഉണ്ടാകാം. ഓണക്കാലത്തോടനുബന്ധിച്ച് പലതരം വിനോദങ്ങളിലും കേരളീയ ജനത ഏര്‍പ്പെടാറുണ്ട്. വള്ളം കളി അവയിലൊന്ന്.

തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തിൽ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണ്. അരിമാവു കൊണ്ടു ഭിത്തിയിൽ കോലം വരയ്ക്കുന്നതിന് പല്ലിക്ക് ഓണം കൊടുക്കുക എന്നു പറയും. ചിലയിടത്ത് അരിമാവിൽ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കാറുമുണ്ട്

ഓണത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് ഓണസദ്യ. നാക്കിലയിലാണ് ഓണസദ്യ വിളമ്പാറുള്ളത്. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ എന്നീ ഉപ്പേരികള്‍ക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും. ഓരോ ദേശത്തിന് അനുസരിച്ചും സദ്യവട്ടത്തില്‍ വിത്യാസങ്ങള്‍ ഉണ്ടാകും.

മുതലപൊഴി ദുരന്തം: വർക്കല നഗരസഭ ഓണാഘോഷങ്ങൾ റദ്ദ് ചെയ്തു

മുതലപൊഴി ദുരന്തം: വർക്കല നഗരസഭ ഓണാഘോഷങ്ങൾ റദ്ദ് ചെയ്തു

മുതലപൊഴി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വർക്കല നഗരസഭ ഓണാഘോഷങ്ങൾ റദ്ദ് ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് മുതലപ്പൊഴിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വർക്കല നഗരസഭയും ടൂറിസം വകുപ്പും സംയുക്തമായി നടത്താനിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും റദ്ദ് ചെയ്തതായി വർക്കല നഗരസഭ ചെയർമാൻ അറിയിച്ചു.

തൃത്താല എംഎല്‍എയും സിപിഎം നേതാവുമായ എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തൃത്താല എംഎല്‍എയും സിപിഎം നേതാവുമായ എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: തൃത്താല എംഎല്‍എയും സിപിഎം നേതാവുമായ എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭ സ്പീക്കര്‍ പദവി രാജിവെച്ചാണ് രാജേഷ് മന്ത്രിയായത്.

എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചപ്പോഴുണ്ടായ ഒഴിവിലേക്കാണ് എം ബി രാജേഷിനെ പാര്‍ട്ടി നിശ്ചയിച്ചത്. എം വി ഗോവിന്ദന്‍ വഹിച്ചിരുന്ന തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പുകള്‍ രാജേഷിന് നല്‍കിയേക്കുമെന്നാണ് സൂചന.

തൃത്താലയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് എം ബി രാജേഷ്. രാജേഷ് രാജിവെച്ച ഒഴിവിലേക്ക് സ്പീക്കറായി സിപിഎമ്മിന്റെ തലശ്ശേരിയില്‍ നിന്നുള്ള എംഎല്‍എ എഎന്‍ ഷംസീറിനെ തെരഞ്ഞെടുത്തിരുന്നു. ഓണത്തിന് ശേഷം ഷംസീര്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്നും ബാങ്ക് അവധി; ബിവറേജസും തുറക്കില്ല

തിരുവോണ ദിവസം ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: തിരുവോണ ദിവസമായ സെപ്റ്റംബര്‍ എട്ടാം തീയതി (വ്യാഴാഴ്ച) സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്‌കോ സര്‍ക്കുലര്‍ പുറത്തിറക്കി. അതേസമയം, തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

അവധിയായതിനാല്‍ തിരുവോണദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പനയുണ്ടാകില്ല. അതിനാല്‍തന്നെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. തിരക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും കൂടുതല്‍ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ബാറുകളില്‍ തിരുവോണ ദിവസവും മദ്യവില്‍പ്പനയുണ്ടാകും.

കൊല്ലത്ത് വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായി

കൊല്ലത്ത് വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായി

കൊല്ലം: ആറു പുരുഷന്മാരും നാലു സ്ത്രീകളും ഒരു കുട്ടിയുമടങ്ങിയ ശ്രീലങ്കന്‍ സംഘം പിടിയിൽ. ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് സൂചിപ്പിച്ചു. വാടി കടപ്പുറം ഭാഗത്തുനിന്നാണ് അവര്‍ പിടിയിലായത്. ബീച്ചും ലൈറ്റ് ഹൗസും കാണാന്‍ എത്തിയവരാണെന്നാണ് ഇവര്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ വിദേശത്തേക്ക് കടക്കാനെത്തിയവരാണെന്ന് സമ്മതിച്ചത്.

കൂടുതല്‍ പേര്‍ തങ്ങള്‍ താമസിച്ചിടത്ത് ഉണ്ടായിരുന്നതായി പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയാണ്. ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെത്തിക്കാമെന്ന് ഉറപ്പു നല്‍കിയാണ് ശ്രീലങ്കന്‍ സ്വദേശികളെ കേരളത്തിലെത്തിച്ചത്.

കൊല്ലം ബീച്ചു വഴി ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്തിനായി എത്തിച്ച 11 പേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കടല്‍ കടത്തുന്നതിന് മനുഷ്യക്കടത്തുസംഘം രണ്ടരലക്ഷം രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കിയിരുന്നത്. കൊളംബോ സ്വദേശിയായ ലക്ഷ്മണ എന്നയാളാണ് മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റെന്ന് പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 16 ന് കാരക്കല്‍ വഴി കാനഡയിലേക്ക് കടക്കാന്‍ ആദ്യ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതു പരാജയപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് കൊല്ലം ബീച്ചു വഴി ഓസ്‌ട്രേലിയയിലേക്ക് കടക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. കൊല്ലത്ത് ഇന്ന് വൈകീട്ട് കൊല്ലം ബീച്ചില്‍ ബോട്ടു വരുമെന്നാണ് അഭയാര്‍ത്ഥികളോട് പറഞ്ഞിരുന്നത്. മനുഷ്യക്കടത്തിന് കേരളത്തില്‍ സഹായം നല്‍കിയവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.