മൂന്ന് ദിവസം നീണ്ടുനിന്ന എസ്.പി.സി ക്യാമ്പ് സമാപിച്ചു

മൂന്ന് ദിവസം നീണ്ടുനിന്ന എസ്.പി.സി ക്യാമ്പ് സമാപിച്ചു

തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്‍റെ ഓണം അവധിക്കാല ക്യാമ്പ് സമാപിച്ചു. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. എസ് പി സി രക്ഷകര്‍ത്തൃ സമിതി കണ്‍വീനര്‍ രജിതകുമാരിയുടെ അധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനം സ്കൂള്‍ പ്രധാന അധ്യാപകന്‍ സുജിത്ത്.എസ് ഉദ്ഘാടനം ചെയ്തു. എസ്.പി.സി പരിശീലകന്‍ ലിബിന്‍.എസ്, സ്റ്റാഫ് സെക്രട്ടറി സന്തോഷ്
തോന്നയ്ക്കല്‍, എസ്.പി.സി.സിപിഒ ഷഫീഖ് എ .എം, എ.സി.പി.ഒ ലാലി.ആര്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനത്ത് അഞ്ചുദിവസം വ്യാപക മഴ; അതീവ ജാഗ്രത

തിരുവനന്തപുരം: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി മറ്റൊരു ചക്രവാതചുഴി ബുധനാഴ്ചയോടെ രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറാമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപക മഴയാണ് കണക്കുകൂട്ടുന്നത്.

കോമറിന്‍ മേഖലക്കും അതിന് സമീപത്തുള്ള മാലദ്വീപ് പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമേയാണ് മറ്റൊരു ചക്രവാതചുഴി കൂടി രൂപപ്പെടുമെന്നുള്ള പ്രവചനം.

ചക്രവാതചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട അതി തീവ്രമായ മഴയുമാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

അതിതീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. മുന്നറിയിപ്പിന്റെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്കൂട്ടർ യാത്രികയായ യുവതി മാതൃകയായി

കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്കൂട്ടർ യാത്രികയായ യുവതി മാതൃകയായി

പാലക്കാട്: കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതി. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂർ സ്വദേശി സാന്ദ്രയാണ് പാലക്കാട് ഗുരുവായ‍ൂ‍ർ റൂട്ടിൽ മരണയോട്ടം നടത്തി സർവീസ് നടത്തിയ രാജപ്രഭ ബസ് തടഞ്ഞിട്ടത്. രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോൾ പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടിൽ കടന്നു പോകുകയായിരുന്നു. എതിരെ വന്ന ലോറിയെ കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവർ നടത്തിയ അതിക്രമം മൂലം ചാലിലേക്ക് സാന്ദ്രയ്ക്ക് വാഹനം ഇറക്കേണ്ടി വന്നു. വാഹനം ഒതുക്കിയെങ്കിലും, തുടർന്ന് ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു.

സാന്ദ്ര പിന്തുടർന്ന് ബസ് തടയുമ്പോൾ ചെവിയിൽ ഇയർഫോൺ കുത്തിവച്ച നിലയിലായിരുന്നു ഡ്രൈവ‍ർ. സാന്ദ്ര സംസാരിക്കുമ്പോഴും ഇത് ചെവിയിൽ നിന്ന് അഴിച്ചു മാറ്റാൻ ഡ്രൈവ‍ർ തയ്യാറായില്ല. ഈ പെരുമാറ്റം വേദനിപ്പിച്ചുവെന്ന് സാന്ദ്ര പറഞ്ഞു. അതേസമയം സാന്ദ്ര ബസ് തടഞ്ഞു നിർത്തി സംസാരിക്കുമ്പോഴും ബസിലെ ഒരു യാത്രക്കാരൻ ഒഴികെയുള്ളവരോ വഴിയാത്രക്കാരോ പിന്തുണയ്ക്കാൻ എത്തിയില്ല. ഒരു യാത്രക്കാരൻ മാത്രമാണ് അഭിനന്ദിച്ചതെന്ന് സാന്ദ്ര പറഞ്ഞു. ആൺകുട്ടികളെ പോലെ ഗുണ്ടായിസം കാണിക്കുകയാണോ എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഇതേ ബസിൽ നിന്ന് ഇതിന് മുമ്പും മോശം അനുഭവം ഉണ്ടായിരുന്നതായി സാന്ദ്ര പറഞ്ഞു. മൂന്നോ നാലോ തവണ സമാന അനുഭവം ഉണ്ടായതായി സാന്ദ്ര പറഞ്ഞു. വളവുകളിൽ പോലും അമിത വേഗത്തിലാണ് ബസ് കടന്നു പോകാറുള്ളതെന്ന് ചിലർ പറഞ്ഞു.

വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

വർക്കല: നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിൽ ആണ് നിഖിത കൊല്ലപ്പെട്ടത്. നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി എന്നാണ് വിവരം. വാക്കുതർക്കത്തിന് ഒടുവിലായിരുന്നു കൊലപാതകം. 

ഭാര്യയോടുള്ള അനീഷിന്റെ  സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. നിഖിതയുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

മൂന്ന് മാസം മുമ്പായിരുന്നു അനീഷിനെയും നിഖിതയുടെയും വിവാഹം നടന്നത്. അനീഷിന് വിദേശത്തായിരുന്നു ജോലി. ഏതാനും നാളുകൾക്ക് മുമ്പാണ് ഇരുവരും വർക്കലയിലെ അനീഷിന്റെ വീട്ടിൽ താമസം തുടങ്ങിയത്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്ന‍ാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. അനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. 

അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകൻ എൻ. സാബുവിന് സ്കൂൾ രത്ന അധ്യാപക പുരസ്കാരം

അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകൻ എൻ. സാബുവിന് സ്കൂൾ രത്ന അധ്യാപക പുരസ്കാരം

ആറ്റിങ്ങൽ: സംസ്ഥാനത്തെ വിദ്യാഭാസ വിചക്ഷണരുടെ കൂട്ടായ്മയായ സ്കൂൾ അക്കാദമിയുടെ ഈ വർഷത്തെ സ്കൂൾ രത്ന ദേശീയ അധ്യാപക പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകൻ എൻ. സാബുവിന് ലഭിച്ചു. ഐ.എസ്.ഒ. അംഗീകാരമുള്ള എൻ.ജി.ഒ. ആയ സ്കൂൾ അക്കാദമി വിവിധ സംസ്ഥാനങ്ങളിലെ അധ്യാപകരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം സമ്മാനിക്കുന്നത്. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ കൂടിയായ എൻ. സാബു പൊതുവിദ്യാലയ ശാക്തീകരണത്തിന് നൽകിയ സംഭാവനകൾ വിലയിരുത്തിയാണ് പുരസ്കാരം.

കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെയും, സഹജീവി സ്നേഹത്തിൻ്റെയും പാഠങ്ങൾ പകർന്നു നൽകുന്നതിന് നടത്തിയ വിവിധ പ്രവർത്തനങ്ങളും എസ്.പി.സി യുടെ സ്റ്റേറ്റ് കോർ ടീം അംഗം എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും അവാർഡിനായി പരിഗണിച്ചു. സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകനായ ഇദ്ദേഹം മികച്ച അധ്യാപകനുള്ള നിരവധി പുരസ്കാരങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട്.

ഹരിതകർമ്മസേനയുടെ സ്വാപ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹരിതകർമ്മസേനയുടെ സ്വാപ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ആറ്റിങ്ങൽ: നഗരസഭയിൽ ഹരിതകർമ്മസേനയുടെ സ്വാപ്ഷോപ്പിന്റെ പ്രവർത്തനം ആരംഭിച്ചു. പുനരുപയോഗ സാധ്യതയുള്ള വസ്തുക്കൾ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച് കൈമാറ്റകടയിലൂടെ വിൽക്കുന്നു. ഒരു പ്രാവശ്യം ഉപയോഗിച്ച് ഉപേക്ഷിച്ച വസ്തുക്കളിൽ തുടർ ഉപയോഗ സാധ്യതയുള്ളവ ശേഖരിക്കുന്നതിലൂടെ പാഴ്‌വസ്തു മാലിന്യം വലിയൊരളവിൽ കുറക്കാനും കഴിയും.

ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രമ്യസുധീർ, ഗിരിജടീച്ചർ, കൗൺസിലർ ഒ.പി.ഷീജ, ലൈലാബീവി, വി.എസ്.നിതിൻ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ജയരാജ്, നവകേരളമിഷൻ റിസോഴ്സ് പേഴ്സൺ റസീന ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ ചടങ്ങിന് നന്ദി പറഞ്ഞു.