കീഴായിക്കോണത്തത്ത് വാഹനാപകടത്തിൽ യുവാവ് മരണപെട്ടു

കീഴായിക്കോണത്തത്ത് വാഹനാപകടത്തിൽ യുവാവ് മരണപെട്ടു

ആറ്റിങ്ങൽ: സംസ്ഥാനപാതയിൽ വെഞ്ഞാറമൂട് കീഴായിക്കോണത്തിന് സമീപം എറിപാറയിൽ രാത്രി 12 മണിയോടെ നടന്ന അപകടത്തിൽ നെല്ലനാട് സ്വദേശിയായ യുവാവ് മരണപ്പെട്ടു.

നെല്ലനാട് ഷുക്കൂർ മൻസിലിൽ ഷാനു എസ് .നസീർ (29) ആണ് മരിച്ചത്. ആറ്റിങ്ങലിൽ സലൂൺ ഷോപ്പ് നടത്തി വരികയായിരുന്നു. കട അടച്ച ശേഷം വരവേ വീടിന് ഒരു കിലോമീറ്റർ മുൻപാണ് അപകടം നടന്നത്. ഷാനു സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി.

ഭാര്യ: നൗഷ്ണ ,മകൾ: ഐറ

ഓണക്കിറ്റില്‍ ഇത്തവണ വെളിച്ചെണ്ണ ഇല്ല; റേഷൻകട വഴി നൽകുമെന്ന് മന്ത്രി

ഓണക്കിറ്റില്‍ ഇത്തവണ വെളിച്ചെണ്ണ ഇല്ല; റേഷൻകട വഴി നൽകുമെന്ന് മന്ത്രി

തിരുവനന്തപുരം: ഓണക്കിറ്റില്‍ ഇത്തവണ വെളിച്ചെണ്ണ ഉണ്ടാവില്ലെന്നും എന്നാല്‍ വെളിച്ചെണ്ണ പ്രത്യേകമായി റേഷന്‍ കട വഴി ലഭ്യമാക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. വെളിച്ചെണ്ണ പൊട്ടിയൊഴുകി കിറ്റ് നാശമാകാതിരിക്കാനാണിതെന്ന് മന്ത്രി പറഞ്ഞു. ചിങ്ങം ഒന്നിന് ശേഷം കിറ്റ് കൊടുത്തു തുടങ്ങും. ആദ്യം അന്ത്യോദയ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭ്യമാക്കുക. പിന്നീട് പി.എച്ച്‌.എച്ച്‌ കാര്‍ഡ് ഉടമകള്‍ക്കും ശേഷം നീല, വെള്ള കാര്‍ഡുകാര്‍ക്കും ലഭിക്കും. നിശ്ചിത തീയതിയ്ക്കകം കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഏറ്റവുമൊടുവില്‍ നാല് ദിവസം കിറ്റ് വാങ്ങാന്‍ വേണ്ടി അനുവദിക്കും.

കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ്ങ് പൂര്‍ത്തിയായി വരുന്നതായി ഭക്ഷ്യ മന്ത്രി പറഞ്ഞു. തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങള്‍ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക് ചെയ്യുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട ഉത്പന്നങ്ങളും പാക്കിങ്ങുമാണ് ഇത്തവണയെന്ന് ഓണക്കിറ്റ് പാക്കിങ്ങ് നടക്കുന്ന തിരുവനന്തപുരം വഞ്ചിയൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ കേന്ദ്രം സന്ദര്‍ശിച്ച്‌ മന്ത്രി പറഞ്ഞു. കൗണ്‍സിലര്‍ രാഖി രവികുമാര്‍, സപ്ലൈകോ തിരുവനന്തപുരം റീജിയണൽ മാനേജര്‍ ജലജ ജി. എസ് റാണി, ഡിപ്പോ മാനേജര്‍ അനില്‍കുമാര്‍ ജെ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വര്‍ക്കലയില്‍ പോലീസിനെ ആക്രമിച്ച സംഭവത്തിൽ  3 പേർ  പിടിയിൽ; മറ്റുള്ളവർക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി

വര്‍ക്കലയില്‍ പോലീസിനെ ആക്രമിച്ച സംഭവത്തിൽ 3 പേർ പിടിയിൽ; മറ്റുള്ളവർക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി

വര്‍ക്കല: പുന്നമൂടിന് സമീപം പോലീസിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിലായി. മറ്റുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി. എസ്.ഐ അടക്കം ഒമ്പത് പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. വര്‍ക്കല എസ്.ഐ. രാഹുല്‍, എ.എസ്.ഐ. മാരായ മനോജ്, ബിജു, സി.പി.ഒ. മാരായ പ്രശാന്ത്, റാംക്രിസ്റ്റ്യന്‍, ഹരികൃഷ്ണന്‍, ശ്യാംലാല്‍, ഷജീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എ.എസ്.ഐ. മനോജിന്റെ കൈയ്ക്ക് പൊട്ടലുണ്ട്.

പുന്നമൂട് റെയില്‍വേ പുറമ്പോക്ക് കോളനിയില്‍ ബുധനാഴ്ച 7.30-ഓടെയായിരുന്നു
സംഭവങ്ങളുടെ തുടക്കം. കോളനിയില്‍ ഒരു സംഘം മദ്യപിച്ച് ബഹളം
ഉണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ. രാഹുലും രണ്ട്
പോലീസുകാരും സ്ഥലത്തെത്തിയത്. ഇതോടെ അവിടെയുണ്ടായിരുന്ന പത്തോളംപേര്‍ പോലീസിനെ ആക്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി അക്രമികളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലവാസികളായ സ്ത്രീകള്‍ തടസ്സം നിന്നു. അക്രമികളെ പിടികൂടി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിനെ വീണ്ടും പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പോലീസ് ജീപ്പിനും നാശനഷ്ടമുണ്ടാക്കി. എസ്.ഐ യുടെ മാല വലിച്ചു പൊട്ടിക്കുകയും നെഞ്ചിലും ശരീരഭാഗങ്ങളിലും പരിക്കേല്‍പ്പിക്കുകയും
ചെയ്തു. പരിക്കേറ്റ പോലീസുകാര്‍ വര്‍ക്കല താലൂക്കാശുപത്രിയില്‍ ചികിത്സതേടി. അക്രമിസംഘത്തിലെ മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. അക്രമം നടത്തിയ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തതായി വര്‍ക്കല ഇന്‍സ്‌പെക്ടര്‍ എസ്.സനോജ് പറഞ്ഞു.

യുവാൻ വാങ് 5 ഉടൻ ശ്രീലങ്കൻ തുറമുഖത്ത് എത്തില്ല; പ്രവേശനാനുമതി നിഷേധിച്ചെന്ന് റിപ്പോർട്ട്

യുവാൻ വാങ് 5 ഉടൻ ശ്രീലങ്കൻ തുറമുഖത്ത് എത്തില്ല; പ്രവേശനാനുമതി നിഷേധിച്ചെന്ന് റിപ്പോർട്ട്

കൊളംബോ: ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ഉടൻ ശ്രീലങ്കൻ തുറമുഖത്ത് എത്തില്ല. ഹംമ്പൻതോട്ട തുറമുഖത്തിൻ്റെ അധികൃതർ കപ്പലിന് പ്രവേശനാനുമതി നിഷേധിച്ചെന്നാണ് റിപ്പോർട്ട്. കപ്പൽ ഇന്നലെ ആണ് തുറമുഖത്ത് എത്തേണ്ടിയിരുന്നത്. എന്നാൽ പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച് പോർട്ട് അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് ചാരകപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക് അടുത്തത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈൽ, ബഹിരാകാശ, ആണവനിലയ കേന്ദ്രങ്ങളിലെ സിഗ്നലുകൾ കപ്പലിന് ചോർത്താനാകുമെന്നതാണ് ഇന്ത്യയുടെ ആശങ്കയ്ക്ക് കാരണം. കപ്പൽ ശ്രീലങ്കൻ തീരത്തേക്ക് എത്തുന്നതിനെതിരായ ഇന്ത്യയുടെ എതിർപ്പിനെ “ബുദ്ധിശൂന്യത എന്നാണ് ചൈന വിശേഷിപ്പിച്ചത്. ഇന്ത്യയുടെ എതിർപ്പിൻ്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയും കപ്പലിൻ്റെ വരവ് വൈകിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

നവജാതശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം; അമ്മ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നു

നവജാതശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം; അമ്മ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നു

തൊടുപുഴ: മങ്കുഴിയിലെ നവജാതശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിൻറെ ശ്വാസകോശത്തിൽ ജലാംശം കണ്ടെത്തി. ജനിച്ച ഉടൻ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നുവെന്നും ഇതോടെ സ്ഥിരീകരിച്ചു. അമ്മയ്ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

അമിത രക്തസ്രാവത്തെ തുടർന്ന് ഇന്ന് പുലര്‍ച്ചെയാണ് തൃശുർ കൊരട്ടി സ്വദേശിയായ യുവതി, ഭര്‍ത്താവിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തുന്നത്. പരിശോധനയില്‍ പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമെന്ന് മനസിലായതോടെ കുഞ്ഞെവിടെയെന്ന് അധികൃതർ അന്വേഷിച്ചു. 28 വയസുകാരിയായ യുവതി ഇതിനുത്തരം കൃത്യമായി പറയാതെ വന്നതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മങ്കുഴിയിലെ വീട്ടിലെ ബാത്ത് റൂമിൽ കുട്ടിയുടെ മൃതദേഹമുണ്ടെന്ന് മറുപടി നൽകിയത്. പ്രസവിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. കൊലപാതകമെന്ന നിഗമനത്തിൽ തന്നെയായിരുന്നു പൊലീസ്.

അതേ സമയം യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ് ഭര്‍ത്താവ് പൊലീസിനെ അറിയിച്ചത്. ഇരുവരും തമ്മിൽ കുറേ കാലമായി അകന്നുകഴിയുകയായിരുന്നു. കുറച്ച് നാളുകൾ മുമ്പാണ് ഇരുവരും വീണ്ടും യോജിപ്പിലെത്തിയതെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ഭർത്താവിന്റെ മൊഴി വിശ്വസിക്കാനാണ് പൊലീസ് തീരുമാനം.

കാർ യാത്രികരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളിച്ച സംഭവം; 8 പേർ പിടിയിൽ

കാർ യാത്രികരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളിച്ച സംഭവം; 8 പേർ പിടിയിൽ

കൊച്ചി: കാർ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പൻ എന്നയാളാണ് ടാർ ഒഴിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൊച്ചി ചിലവന്നൂരിലായിരുന്നു സംഭവം.

കൊച്ചി കോർപ്പറേഷന് കീഴിലുള്ള ചിലവന്നൂർ റോഡിൽ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. മുന്നറിയിപ്പ് ബോർഡില്ലാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തപ്പോൾ ടാറിംഗ് തൊഴിലാളി ആക്രമിച്ചെന്നായിരുന്നു യുവാക്കളുടെ പരാതി. ചിലവന്നൂർ റോഡിൽ കുഴി അടക്കുന്ന ജോലിക്കാരനാണ് തിളച്ച ടാർ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂന്ന് യുവാക്കളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കാണ് പൊള്ളലേറ്റത്.

റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിലെത്തിയ യാത്രക്കാർ തങ്ങളെ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോർഡ് ഒന്നും ഇല്ലാത്തതിനാലാണ് കാർ കടന്നുവന്നതെന്നും യുവാക്കള്‍ അറ്റകുറ്റപ്പണിക്കാരോട് പറഞ്ഞു. എന്നാൽ ടാറിംഗ് തൊഴിലാളി എതിർത്തു. ഇതോടെ വാക്കേറ്റമായി. ഇതിനിടെയിലാണ് തിളച്ച ടാർ ദേഹത്ത് ഒഴിച്ചതെന്നാണ് യുവാക്കളുടെ പരാതി.