ടെറസിൽ നിന്നും വൈദ്യുത ലൈനിൽ തട്ടി താഴേയ്ക്ക് വീണ യുവാവിന് ദാരുണാന്ത്യം

ടെറസിൽ നിന്നും വൈദ്യുത ലൈനിൽ തട്ടി താഴേയ്ക്ക് വീണ യുവാവിന് ദാരുണാന്ത്യം

കുമരകം: ടെറസിൽ നിന്നു വീണ യുവാവ് സമീപത്തെ 11 കെ വി വൈദ്യുത ലൈനിൽ തട്ടി താഴെ റോഡിലേക്കു വീണു മരിച്ചു. ബോട്ട് ജെട്ടി ഓട്ടോറിക്ഷാ സ്റ്റാൻഡിന് എതിർവശത്തെ കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് യുവാവ് താഴേയ്ക്ക് വീണത്. ഇടുക്കി ചെറുതോണി കരിമ്പൻമണിപ്പാറ കോച്ചേരിക്കുടിയിൽ ജോളിയുടെ മകൻ അമൽ (24) ആണു മരിച്ചത്. സൂരി ഹോട്ടലിലെ ജീവനക്കാരനാണ്. 10 മാസം മുൻപാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണു സംഭവം. മറ്റൊരു സ്ഥലത്തു താമസിക്കുന്ന അമൽ ബോട്ട് ജെട്ടിയിലെ ലോഡ്ജിൽ താമസിക്കുന്ന സുഹൃത്തുക്കൾ ആവശ്യപ്പെട്ടതനുസരിച്ചു കുപ്പിവെള്ളവുമായി എത്തിയതായിരുന്നു. സുഹൃത്തുക്കൾ ടെറസിൽ കാണുമെന്നു കരുതി അവിടെ എത്തിയപ്പോൾ താഴത്തെ മുറിയുടെ കതക് അടയ്ക്കുന്ന ശബ്ദം കേട്ടു താഴേയ്ക്ക് നോക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
വൈദ്യുതകമ്പിയിലും കടയുടെ ബോർഡിലും തട്ടി റോഡിലേക്കു വീഴുകയായിരുന്നു.

ശബ്ദം കേട്ട സുഹൃത്തുക്കൾ എത്തി അബോധാവസ്ഥയിലായിരുന്ന അമലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. പോസ്റ്റ് മാർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു.
മാതാവ്: ലാലി, സഹോദരൻ: അലൻ.

പ്ലസ് വണ്‍ പ്രവേശനം; ഫസ്റ്റ് അലോട്ട്‌മെന്റ് ഇന്ന് അവസാനിക്കും

പ്ലസ് വണ്‍ പ്രവേശനം; ഫസ്റ്റ് അലോട്ട്‌മെന്റ് ഇന്ന് അവസാനിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15 ന് പ്രസിദ്ധീകരിക്കും. 16, 17 തീയതികളില്‍ പ്രവേശനം നടക്കും.
അവസാന അലോട്ട്‌മെന്റ് 22 ന് പ്രസിദ്ധീകരിക്കും. പ്രവേശനം 24 ന് പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ ക്ലാസുകള്‍ 25 ന് ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ആകെ 4,71,849 വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചിട്ടുള്ളത്. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി വി. ശിവന്‍കുട്ടി പ്രവേശന നടപടികള്‍ വിലയിരുത്തി.

ജില്ലാ ബോക്സിങ് ചാമ്പ്യൻ ഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ വക്കം സ്വദേശിനിയെ ആദരിച്ചു

ജില്ലാ ബോക്സിങ് ചാമ്പ്യൻ ഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ വക്കം സ്വദേശിനിയെ ആദരിച്ചു

വക്കം: ജില്ലാ ബോക്സിങ് ചാമ്പ്യൻ ഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ വക്കം സ്വദേശിനിയെ മഹിളാ കോൺഗ്രസ്സ് ആദരിച്ചു. ജില്ല ജൂനിയർ ബ്ലോക്സിങ് മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ വക്കം സ്വദേശിനി ദർശനയെയാണ് മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.

ചടങ്ങിൽ മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് അഡ്വ. ദീപ സെർജി, വക്കം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ബിഷ്ണു, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എം ലാലിജ, വാർഡ് മെമ്പർമാരായ അശോകൻ, ഫൈസൽ, ലിസ്സി, മിനിമോൾ, ഐ.എൻ.റ്റി.യു.സി സംസ്ഥാന കമ്മറ്റി അംഗം പ്ലാവിള ജോസ് തുടങ്ങിയവർ പങ്കെടുത്തു.

‘നിലം തൊട്ടനക്ഷത്രങ്ങൾ’; നോവലിന്റെ പരിചയപ്പെടുത്തലും അവതരണവും

‘നിലം തൊട്ടനക്ഷത്രങ്ങൾ’; നോവലിന്റെ പരിചയപ്പെടുത്തലും അവതരണവും

കിളിമാനൂർ: കിളിമാനൂർ കലാസാഹിത്യ വേദിയുടേയും മെലിൻഡ ബുക്സിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കിളിമാനൂർ രാജാ രവിവർമ്മ ആർട്ട് ഗാലറിയിൽ
ഷാനവാസ് പോങ്ങനാടിൻ്റെ ‘നിലം തൊട്ടനക്ഷത്രങ്ങൾ’ എന്ന നോവൽ പരിചയപ്പെടുത്തലും അവതരണവും ചർച്ചയും സംഘടിപ്പിച്ചു. കഥാകൃത്തും നിരൂപകനുമായ ഡോ: എം.രാജീവ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം എഴുത്തുകാരനും ചിത്രകാരനുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉൽഘാടനം ചെയ്തു. കഥാകൃത്തും നോവലിസ്റ്റുമായ സലിൻ മാങ്കുഴി നോവൽ പരിചയപ്പെടുത്തി. അഡ്വ. എസ്.കെ.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂർ കലാസാഹിത്യ വേദി സെക്രട്ടറി കുടിയേല ശ്രീകുമാർ സ്വാഗതവും ഷാനവാസ് പോങ്ങനാട് മറുമൊഴിയും കലാ സാഹിത്യ വേദി പ്രസിഡൻ്റ് എം.വിജയകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഒഴിയാതെ നാട്ടുകാരുടെ പ്രതിഷേധം

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഒഴിയാതെ നാട്ടുകാരുടെ പ്രതിഷേധം

കോട്ടയം: കോട്ടയം ഭരണങ്ങാനത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഒഴിയാതെ നാട്ടുകാരുടെ പ്രതിഷേധം. ഭരണങ്ങാനം നാടുകാണിയിലെ ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന വീട്ടുകാരുടെ പുനരധിവാസം ഉറപ്പാക്കുകയോ ചെയ്യണമെന്നാണ് ദുരന്ത സാധ്യത മേഖലയില്‍ കഴിയുന്ന 18 കുടുംബങ്ങളുടെ ആവശ്യം. തുടര്‍ച്ചയായി കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ നിന്ന് ഒഴിഞ്ഞു കൊടുക്കേണ്ടെന്ന് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഏതാണ്ട് നൂറു വര്‍ഷമായി ആളുകള്‍ താമസിക്കുന്ന ഈ സ്ഥലത്ത് ജനജീവിതം ഉരുള്‍പൊട്ടല്‍ ഭീഷണിയിലായത് മൂന്നു വര്‍ഷം മുമ്പാണ്. ഏത് നിമിഷവും നിലം പതിക്കുമെന്ന് തോന്നിക്കുന്ന പാറക്കൂട്ടങ്ങള്‍ക്കു താഴെ അവിടവിടയായി വിളളല്‍ വീണു കിടക്കുന്ന 18 വീടുകളാണുള്ളത്. ഈ ജനവാസ മേഖലയുടെ മറുവശത്ത് പാറ ക്വാറികള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് ജീവിതം ദുസ്സഹമായത്.

കഴിഞ്ഞ മെയ് മാസത്തില്‍ പെയ്ത മഴയ്ക്കൊപ്പവും ഉണ്ടായി ഉരുളുപൊട്ടലൊന്ന്. ആളപായമുണ്ടായില്ലെങ്കിലും ചില വീടുകള്‍ ഭാഗികമായി തകര്‍ന്നു. അതുകൊണ്ടാണ് ഈ മഴക്കാലത്ത് ഇവരെല്ലാം തൊട്ടടുത്ത സര്‍ക്കാര്‍ സ്കൂളിലെ ക്യാമ്പിലേക്ക് മാറിയത്. മഴപ്പേടി അകന്നെങ്കിലും ഈ ക്യാമ്പൊഴിയാന്‍ പക്ഷേ ഇവരാരും തയാറല്ല. 2019 മുതല്‍ പഞ്ചായത്തും കളക്ടറേറ്റും ഉള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും കയറി ഇറങ്ങി മടുത്തതോടെയാണ് ക്യാമ്പില്‍ നിന്ന് ഒഴിഞ്ഞ് കൊടുക്കാതെയുളള പ്രതിഷേധത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരായതെന്ന് നാട്ടുകാര്‍ പറയുന്നു.

തൊഴിലുറപ്പ് മേഖലയിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് എൻ ആർ ഇ ജി  വർക്കേഴ്സ് യൂണിയൻ

തൊഴിലുറപ്പ് മേഖലയിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ

തൊഴിലുറപ്പ് മേഖലയിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഒരു സമയം 20 പദ്ധതികൾ മാത്രമേ എടുക്കുവാൻ പാടുള്ളൂ എന്ന പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മുദാക്കൽ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. ഈ ഉത്തരവ് നടപ്പിൽ വരുന്നതോടുകൂടി നൂറുകണക്കിന് തൊഴിലാളികൾക്ക് തൊഴിലില്ലാത്ത അവസ്ഥ വരും. ഇപ്പോൾ മുഴുവൻ തൊഴിലാളികൾക്കും ജോലി കൊടുക്കാൻ സാധിക്കുന്ന രീതിയിലാണ് പ്രോജക്ടുകൾ തയ്യാറാക്കുന്നത്. അതിൽ മാറ്റം വരുന്നതോടെ കൂടെ തൊഴിലാളികൾ തൊഴിലിന് കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു.
കൺവെൻഷൻ യൂണിയൻ ഏരിയാ സെക്രട്ടറി എസ് പ്രവീൺചന്ദ്ര ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രബാബു, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബി ദിനേശ്,ശ്രീകുമാരി, തങ്കമണിഎന്നിവർ സംസാരിച്ചു. സുജിത (പ്രസിഡന്റ്) ഉഷ അനിതകുമാർ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.