അനാഥരായ വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠനം ഉൾപ്പടെ സൗജന്യ ‌പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി

അനാഥരായ വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠനം ഉൾപ്പടെ സൗജന്യ ‌പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി

നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ കൊവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും മൂലം അനാഥരായ വിദ്യാർഥികൾക്ക് പഠനസഹായം ഒരുക്കുന്നു. കൊവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതി മമ്മൂട്ടി തന്നെയാണ് ഫെയ്സ് ബുക്കിലൂടെ പ്രഖ്യാപിച്ചത്. ‘വിദ്യാമൃതം – 2’ എന്ന പദ്ധതിയിലൂടെയാണ് പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് എന്‍ജിനീയറിങ്ങ്, പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊമേഴ്‌സ്, ഫാര്‍മസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളിൽ തുടർ പഠനസൗകര്യമൊരുക്കുന്നത്. ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളജ് വിദ്യാഭ്യാസം പൂർണമായും സൗജന്യമായിരിക്കും.

എൻജിനീയറിങ്ങിന്റെ വിവിധ ശാഖകൾ, വിവിധ പോളിടെക്നിക് കോഴ്‌സുകൾ, വിവിധ ആർട്സ്, കൊമേഴ്‌സ്, ബിരുദ, ബിരുദാനന്തര വിഷയങ്ങൾ, ഫാർമസിയിലെ ബിരുദ – ബിരുദാനന്ദര വിഷയങ്ങൾ എന്നിവ ഈ സൗജന്യ പദ്ധതിയിൽ ഉൾപ്പെടും. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിൽ കൂടുതൽ കുട്ടികൾക്ക് ഉപകാരപ്പെടുന്ന വിവിധ സ്കോളർഷിപ്പുകളും ആവിഷ്കരിക്കും. കൊവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.

ആറ്റിങ്ങൽ യൂത്ത് കെയറിൻറെ കൈത്താങ്ങ്

ആറ്റിങ്ങൽ യൂത്ത് കെയറിൻറെ കൈത്താങ്ങ്

ആറ്റിങ്ങൽ: കാരുണ്യ പ്രവർത്തങ്ങൾക്കു ആറ്റിങ്ങലിൽ പുതിയ മുഖവുമായി ആറ്റിങ്ങൽ രാജീവ് യൂത്ത് സെന്ററിന്റെ കീഴിൽ ആറ്റിങ്ങൽ യൂത്ത്‌ കെയർ. അവനവഞ്ചേരി താച്ചൂർകുന്നു ആറാം  വാർഡിൽ മേലതിൽ വീട്ടിൽ നിർദ്ധനയും വർഷങ്ങളായി കിടപ്പു രോഗിയുമായ രുഗ്മിണിയ്ക്ക്  മരുന്നുകളും, വസ്ത്രങ്ങളും, ഭക്ഷണസാധങ്ങളും എത്തിച്ചു നൽകികൊണ്ടു ആറ്റിങ്ങൽ മണ്ഡലത്തിലെ കാരുണ്യ പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു. മൂന്ന് മാസത്തെ മരുന്നുകളാണ് രുഗ്മിണിയ്ക്ക് നൽകിയത്. മരുന്നുകൾ  മൂന്ന് മാസം കഴിയുമ്പോൾ  വീണ്ടും എത്തിച്ചു നൽകുന്നു എന്നാണ് ആറ്റിങ്ങൽ യൂത്ത് കെയറിന്റെ പ്രത്യേകത. ആറ്റിങ്ങൽ നഗരസഭ പരിധിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ ആണ് ആറ്റിങ്ങൽ യൂത്ത് കെയറിനു നേതൃത്വം കൊടുക്കുന്നത്. ആറ്റിങ്ങൽ യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്റും കൗൺസിലറുമായ കെ. ജെ. രവികുമാർ, യൂത്ത് കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റും മുൻ കൗൺസിലറുമായ ആർ. എസ്. പ്രശാന്ത്, യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം ജനറൽ സെക്രട്ടറി സതീഷ്കൊല്ലമ്പുഴ, അഭിരാജ്, അഭിജിത്ത്, ജിഷ്ണു മോഹൻ, ശ്രീകുമാർ, സുകേഷ്, നിതിൻ, കൃഷ്ണവ്, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.

ബസ് ഡ്രൈവർ ഉണ്ണികുട്ടൻ്റെ ചികിത്സക്ക് പ്രൈവറ്റ്ബസുകളുടെ കാരുണ്യ യാത്ര

ബസ് ഡ്രൈവർ ഉണ്ണികുട്ടൻ്റെ ചികിത്സക്ക് പ്രൈവറ്റ്ബസുകളുടെ കാരുണ്യ യാത്ര

പ്രൈവറ്റ്ബസ് ഡ്രൈവറായിരുന്ന അവനവഞ്ചേരി സ്വദേശി 26 വയസ്സുള്ള ഉണ്ണിക്കുട്ടൻ്റെ (അരവിന്ദ് ) ചികിത്സക്കായി ആറ്റിങ്ങൽ ബസ് സ്റ്റാൻ്റിലെ 20 ബസുകൾ ഇന്ന് കാരുണ്യ യാത്ര നടത്തി.ബസ് ഉടമകളും ജീവനക്കാരും ചേർന്നാണ് ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കമിട്ടത്.ജൂൺ 26 ന് തൻ്റെ ജോലിയും കഴിഞ്ഞ് രാത്രി വീട്ടിലോട്ട് ബൈക്കിൽ മടങ്ങവെയാണ് കിഴക്കെ നാലുമുക്കിൽ വച്ച് എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോകുകയും ചെയ്തു.ഉണ്ണിക്കുട്ടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ഇപ്പോഴും ചികത്സയിലാണ്. ഇടതുകാൽ മുറിക്കണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം കേട്ട സുഹൃത്തുക്കൾ എസ്.പി ഫോർട്ട് ആശുപത്രിയിലെ ഡോക്ടർമാരെ സമീപിച്ചപ്പോൾ കാലിൻ്റെ ചികിത്സക്കായി 15 ലക്ഷം രൂപയോളമാകുമെന്നറിയിച്ചു. പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു ) അംഗമായ ഉണ്ണിക്കുട്ടനെ സഹായിക്കുവാൻ യൂണിയൻ്റെ നേതൃത്വത്തിൽ സന്മസുള്ളവരുടെ സഹായം തേടുന്നതിൻ്റെ ഭാഗമായിട്ടാണ് ബസുകളുടെ കാരുണ്യ യാത്ര. ഇന്നത്തെ കളക്ഷൻ മുഴുവൻ ചികിത്സക്കായി നൽകും. നിർദ്ധന കുടുംബത്തിൽപ്പെട്ട ഉണ്ണികുട്ടൻ്റെ പിതാവും ഒരു മാസമായി മറ്റൊരു വാഹനം തട്ടി ചികിത്സയിലാണ്. ബസ് ഉടമകൾ ഉൾപ്പെടെ
സന്മനസ് ഉള്ള മുഴുവൻ പേരും ഉണ്ണികുട്ടനെ സഹായിക്കണമെന്ന് കാരുണ്യ യാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട്സിഐറ്റിയു ജില്ലാ പ്രസിഡൻ്റ് ആർ.രാമു. സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, യൂണിയൻ ജില്ലാ സെക്രട്ടറി അജിത്ത് ലാൽ, എസ്.ജോയി, അജി പള്ളിയറ, എസ്.വിവേക്, രാജീവ് ആറ്റിങ്ങൽ, ബിജു.വി.തുടങ്ങിയവർ പങ്കെടുത്തു.

ലഹരി വിമുക്ത പദ്ധതിയായ വിമുക്തിയുടെ ആഭിമുഖ്യത്തിൽ വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു നാളെ

ലഹരി വിമുക്ത പദ്ധതിയായ വിമുക്തിയുടെ ആഭിമുഖ്യത്തിൽ വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു നാളെ

ലഹരി വിമുക്ത പദ്ധതിയായ വിമുക്തിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് റേഞ്ച് ഓഫീസും ആറ്റിങ്ങൽ വിദ്യാദിരാജ സ്കൂളും സംയുകതമായി ചേർന്ന് നാളെ (26-07-22) രാവിലെ 7.30 നു വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ വിദ്യാദിരാജ വോളിബാൾ ഗ്രൗണ്ടിൽ വച്ചാണ് ടൂർണമെന്റ് നടക്കുക. ആറ്റിങ്ങൽ എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി എൽ ഷിബു പരിപാടി ഉൽഘാടനം ചെയ്യും. ആറ്റിങ്ങൽ പോലീസ്, എക്സ്സൈസ് ചിറയിൻകീഴ്, വർക്കല ഫയർ ഫോഴ്സ്,
ആറ്റിങ്ങൽ വിദ്യാദിരാജ സ്കൂൾ എന്നീ 4 ടീമുകൾ ആണ് മത്സരിക്കുന്നത്.

സൗദിയിൽ അടുത്ത മാസം ചൂട് ഉയർന്നേക്കും

സൗദിയിൽ അടുത്ത മാസം ചൂട് ഉയർന്നേക്കും

റിയാദ്: സൗദി അറേബ്യയില്‍ ഓഗസ്റ്റില്‍ ചൂട് ഉയരും. രാജ്യത്തിന്റെ ചില സ്ഥലങ്ങളില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ എത്തിയേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഉള്‍പ്രദേശങ്ങള്‍ക്ക് പുറമെ മദീനയിലും കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ചിലയിടങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില എത്തിയേക്കാമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു. നിലവില്‍ ഖസീം പ്രവിശ്യയില്‍ ഉള്‍പ്പെടെ സൗദിയുടെ മധ്യമേഖലയില്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിന്‍റെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റു

രാജ്യത്തിന്‍റെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആദിവാസിവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മു ഈ പരമോന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. അറുപത്തിനാലുശതമാനം വോട്ടുനേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞച്ചടങ്ങിന് സാക്ഷ്യംവഹിച്ചു.

JUST IN