ആഫ്രിക്കന്‍ പന്നിപ്പനി; രോഗം കണ്ടെത്തിയ ഫാമിലെ പന്നികളെ കൊന്നൊടുക്കാൻ തീരുമാനം

ആഫ്രിക്കന്‍ പന്നിപ്പനി; രോഗം കണ്ടെത്തിയ ഫാമിലെ പന്നികളെ കൊന്നൊടുക്കാൻ തീരുമാനം

കൽപ്പറ്റ: വയനാട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം കണ്ടെത്തിയ ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. പത്തുകിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം വിലക്കി.

വയനാട് മാനന്തവാടിയിലെ രണ്ട് വാര്‍ഡുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമിൽ മൂന്നോറോളം പന്നികളുണ്ട്. ഇവയെ ഉടൻ കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പിന്‍റെ തീരുമാനം. ഇതിനായി വിദഗ്ധ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യും. രണ്ട് ദിവസത്തിനുള്ളിൽ പന്നികളെ കൊന്നൊടുക്കും. വൈറസ് രോഗമായതിനാൽ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്കരിക്കുക. പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. കാട്ടുപന്നികളിലും രോഗം വരാനാള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനമുണ്ട്. രോഗ വ്യാപനം തടയുന്നതിനായി ചെക്ക്പോസ്റ്റുകളിലെ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു.

പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറസ്റ്റിൽ

പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറസ്റ്റിൽ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തിയ അധ്യാപകനിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് 26 മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

പാര്‍ഥയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇ.ഡി. നടത്തിയ മിന്നില്‍ റെയ്ഡില്‍ 20 കോടിയുടെ നോട്ടുകെട്ടുകള്‍ പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ഥയുടെ അറസ്റ്റും.
അര്‍പിതയുടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ബാങ്ക് ജീവനക്കാരുടെ സഹായം തേടേണ്ടിവന്നിരുന്നു. അധ്യാപകനിയമനത്തിലെ കോഴപ്പണമാണെന്നാണ് കരുതുന്നത്. 20 മൊബൈല്‍ ഫോണും പിടിച്ചിട്ടുണ്ട്.

രാവിലെ എട്ടോടെയാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. തുടര്‍ച്ചയായി ചോദ്യംചെയ്തതിനെത്തുടര്‍ന്ന് മന്ത്രി പാര്‍ഥ കഴിഞ്ഞ ദിവസം അവശനായി. എസ്.എസ്.കെ.എം. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എത്തി അദ്ദേഹത്തെ പരിശോധിച്ചു. ഈ കേസില്‍ നേരത്തേ സി.ബി.ഐ.യും മന്ത്രി പാര്‍ഥയെ ചോദ്യംചെയ്തിരുന്നു.

ഇ.ഡി.യോ സി.ബി.ഐ.യോ വീട്ടില്‍ വന്നാല്‍ സ്വീകരിച്ചിരുത്തുമെന്നും പൊരികഴിക്കാന്‍ കൊടുക്കുമെന്നും വ്യാഴാഴ്ച തൃണമൂല്‍ റാലിയില്‍ മമത പ്രസംഗിച്ച് 24 മണിക്കൂര്‍ കഴിയുംമുമ്പേയാണ് റെയ്ഡുകള്‍. തൊണ്ണൂറോളം ഉദ്യോഗസ്ഥരാണ് സംസ്ഥാനവ്യാപകമായി പരിശോധനയില്‍ പങ്കെടുത്തത്. കേന്ദ്രസേനയുടെ സുരക്ഷാസംവിധാനം ഇവര്‍ക്കായി ഒരുക്കിയിരുന്നു.
പാര്‍ഥ ചാറ്റര്‍ജി നിലവില്‍ പശ്ചിമ ബംഗാള്‍ വ്യവസായ-വാണിജ്യ മന്ത്രിയാണ്. അഴിമതി ആരോപണം നടക്കുമ്പോള്‍ ഇയാല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

കോവിഡ് ബാധിച്ച് മരണമടഞ്ഞ വനിതാ ആശ്രിതര്‍ക്ക് സ്‌മൈല്‍ കേരള വായ്പാ പദ്ധതി

കോവിഡ് ബാധിച്ച് മരണമടഞ്ഞ വനിതാ ആശ്രിതര്‍ക്ക് സ്‌മൈല്‍ കേരള വായ്പാ പദ്ധതി

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടികവര്‍ഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ സ്‌മൈല്‍ കേരള സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്.

വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും ലഭിക്കും. 18 വയസിനും 55 വയസിനുമിടയില്‍ പ്രായമുള്ള മുഖ്യ വരുമാനശ്രായമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷക കേരളത്തില്‍ സ്ഥിരതാമസക്കാരി ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kswdc.org ലോ 0483 2760550 എന്ന നമ്പറിലോ ബന്ധപ്പെടണം.

കേരള ബിൽഡിംഗ്‌ & കൺസ്ട്രക്ഷന്റെ ദക്ഷിണ മേഖലാ ഓഫീസിന്റെ ഉത്ഘാടനം നടന്നു

കേരള ബിൽഡിംഗ്‌ & കൺസ്ട്രക്ഷന്റെ ദക്ഷിണ മേഖലാ ഓഫീസിന്റെ ഉത്ഘാടനം നടന്നു

ചിറയിൻകീഴ്: കേരള ബിൽഡിംഗ്‌ & കൺസ്ട്രക്ഷൻ ടൈലറിംഗ് ജനറൽ വർക്കേഴ്സ് കോൺഗ്രസ്‌ (ഐ. എൻ. റ്റി. യൂ. സി ) ദക്ഷിണ മേഖലാ ഓഫീസിന്റെ ഉത്ഘാടന കർമ്മം ചിറയിൻകീഴ് ഓഫീസിന് സമീപമുള്ള കെട്ടിടത്തിൽ ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ നിർവഹിച്ചു. തൊഴിലാളികൾ വിവിധ ക്ഷേമനിധികളിൽ നിക്ഷേപിച്ചിരിക്കുന്ന പതിനായിരക്കണക്കിന് കോടികൾ സർക്കാരിന്റെ ആവശ്യങ്ങൾ എന്ന് പറഞ്ഞു കടമെടുത്തു ചിലവഴിക്കുന്ന ഏർപ്പാട് തൊഴിലാളികളുടെ ആനുകൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കമ്പ്യൂട്ടറൈസേഷൻ ഉൾപ്പടെ ഉള്ള സംവിധാനങ്ങൾ കൊണ്ടു വരുമെന്നുള്ള യൂണിയൻ ഭാരവാഹികളുടെ ഉറപ്പിൽ സന്തോഷവും രേഖപ്പെടുത്തി.

ചടങ്ങിൽ ഐ. എൻ. റ്റി. യൂ. സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ വടക്കേവിള ശശി, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ മധു, സംസ്ഥാന ട്രഷറർ കൂട്ടിനേഴത്തു വിജയൻ, ആറ്റിങ്ങൽ സുരേഷ്, ജില്ലാ പ്രസിഡന്റ്‌ രഘുനാഥൻ, ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ കരകുളം സൂചീന്ദ്രൻ, അജിത് രാജ്, എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, ഡി. ഉഷ, അനിത അഴൂർ, ഒ. ശ്രീദേവി എന്നിവർ പങ്കെടുത്തു. ഓഫീസ് ഉത്ഘാടനത്തിന് മുന്നോടിയായി പത്മശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ -വിദ്യാഭ്യാസ -തൊഴിലാളി മേഖലയിലെ വിവിധ വ്യക്തിത്വങ്ങളെ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ബി. ആർ. എം ഷഫീർ മോമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ വക്കം സുധ അദ്ധ്യക്ഷത വഹിച്ചു.

കെ റെയിൽ വിരുദ്ധ ജില്ലാ കൺവെൻഷൻ ജൂലൈ 26 ന് ആറ്റിങ്ങലിൽ

കെ റെയിൽ വിരുദ്ധ ജില്ലാ കൺവെൻഷൻ ജൂലൈ 26 ന് ആറ്റിങ്ങലിൽ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സമ്പൂർണ്ണമായും പിൻവലിച്ച് സർക്കാർ ഉത്തരവിറക്കുക, കല്ലിടലിനെ തടഞ്ഞ സമര പ്രവർത്തകർക്കെതിരെ എടുത്ത പോലീസ് കേസുകൾ ഉടൻ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജൂലൈ 26 ന് ഉച്ചയ്ക്ക് 2.30ന് ആറ്റിങ്ങൽ കച്ചേരിനട മുൻസിപ്പൽ ലൈബ്രറി ഹാളിൽ കെ റെയിൽ വിരുദ്ധ ജില്ലാ കൺവെൻഷൻ നടത്തും.

കോവളം എം.എൽ.എ എം.വിൻസെന്റ് ഉദ്ഘാടനം ചെയ്യും. ജോസഫ് .സി മാത്യൂ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിൽ പോലീസ് മർദ്ദനത്തിനിരയായ സമര പ്രവർത്തകരെ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ ആദരിക്കും. സമിതി സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ, രക്ഷാധികാരി കെ. ശൈവപ്രസാദ്, ജില്ലാ പ്രസിഡന്റ്‌ കരവാരം രാമചന്ദ്രൻ എന്നിവരും വിവിധ രാഷ്ട്രീയ-സാമൂഹിക- പരിസ്ഥിതി നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലയിലെ വിവിധ സമര സമിതി യുടെ നേതൃത്വത്തിൽ പ്രകടനവും ഉണ്ടായിരിക്കും.
രണ്ടാം ഘട്ട പ്രക്ഷോഭ പരിപാടി കൺവൻഷനിൽ പ്രഖ്യാപിക്കും.

കെ റെയിൽ കമ്പനി കോടിക്കണക്കിന് രൂപ ചെലവഴിച്ച് പദ്ധതിക്ക് വേണ്ടി പരസ്യങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര അനുമതി കിട്ടിയാലേ പദ്ധതി നടപ്പാക്കു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ സമര രംഗത്ത് നിന്ന് പിൻമാറ്റാനുള്ള ഗൂഢ ലക്ഷ്യത്തോടെയുള്ളതാണ്. അതിനാൽ ജില്ലാ കൺവൻഷനോട് കൂടി സമര പ്രവർത്തനങ്ങൾ വിപുലമാക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്.

ദേശീയ സാമൂഹിക സാമ്പത്തിക സർവേ; വിവരശേഖരണത്തിന് ജില്ലയിൽ തുടക്കമായി

ദേശീയ സാമൂഹിക സാമ്പത്തിക സർവേ; വിവരശേഖരണത്തിന് ജില്ലയിൽ തുടക്കമായി

തിരുവനന്തപുരം: ദേശീയ സാമൂഹിക സാമ്പത്തിക സർവേ 79-ആം റൗണ്ട്
വിവരശേഖരണത്തിന്റെ ജില്ലാതല ഉൽഘാടനം കാട്ടാക്കട നിയോജക
മണ്ഡലം എംഎൽഎ ഐ. ബി. സതീഷ് നിർവഹിച്ചു.

മാറനല്ലൂർ ഗ്രാമപഞ്ചായത്ത് കരിങ്ങൽ വാർഡിൽ ചന്ദ്രബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്എ.സുരേഷ് കുമാർ, കരിങ്ങൽ വാർഡ് മെമ്പർ ശോഭന തങ്കച്ചി , നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്കർ, നേമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശാന്ത പ്രഭാകരൻ, മാറനല്ലൂർ ആയുർദവേ മെഡിക്കൽ ഓഫീസർ ഡോ. ഷൈൻ, സാമ്പത്തിക സ്ഥിതിവിവര കണക്ക് തിരുവനന്തപുരം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ ബി, അരുവിക്കര വാർഡ് മെമ്പർ ഷിബു തുടങ്ങിയവരും സാമ്പത്തിക കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥരും, കുടംബശ്രീ അംഗങ്ങളം ചടങ്ങിൽ പങ്കെടുത്തു .