തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ വാര്‍ഡുകളുടെ പുനര്‍വിഭജന ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത് അടിസ്ഥാനത്തിലുള്ള ക്രമീകരണമാണ് ഇനി നടത്തേണ്ടത്.

തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും. കരട് പ്രസിദ്ധീകരിക്കുന്ന അന്നുമുതല്‍ 15 ദിവസം പരാതികളും ആക്ഷേപങ്ങളും അറിയിക്കാം. പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനും മരിച്ചവര്‍, താമസം മാറിയവര്‍ എന്നിവരെ ഒഴിവാക്കാനും അവസരമുണ്ട്. പഞ്ചായത്തുകളില്‍ 1375 വാര്‍ഡും മുനിസിപ്പാലിറ്റികളില്‍ 128 വാര്‍ഡും കോര്‍പ്പറേഷനുകളില്‍ ഏഴു വാര്‍ഡും കൂടിയിട്ടുണ്ട്.

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുള്ള അന്തിമ വിജ്ഞാപനം ഈയാഴ്ച പ്രസിദ്ധീകരിക്കും. 187 വാര്‍ഡുകള്‍ പുതിയതായി നിലവില്‍ വരും. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം 2080ല്‍നിന്ന് 2267 ആകും.

സംവരണ വാര്‍ഡുകളുടെ എണ്ണത്തിലും മാറ്റംവരും. 152 ബ്ലോക്ക് പഞ്ചായത്തില്‍ 77 ബ്ലോക്കുകള്‍ വനിതകള്‍ക്കാണ്. പട്ടികജാതി വിഭാഗത്തിന് 15 ബ്ലോക്കുകളില്‍ അധ്യക്ഷസ്ഥാനം സംവരണംചെയ്തിട്ടുണ്ട്. അതില്‍ എട്ടെണ്ണം വനിതകള്‍ക്കാണ്. പട്ടികവര്‍ഗത്തിന് മൂന്ന് ബ്ലോക്കുകളുള്ളതില്‍ രണ്ടിടത്ത് വനിതകള്‍ അധ്യക്ഷര്‍ ആകും. മെയ് 31നാണ് ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു ഡി ലിമിറ്റേഷന്‍ കമീഷന്‍ കരട് വിജ്ഞാപനം ഇറക്കിയത്.

പ്ലസ് വൺ പ്രവേശനം; ഇന്ന് വൈകീട്ട് നാലിനകം ഫീസടച്ച് പ്രവേശനം നേടണം, രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ മുതൽ

പ്ലസ് വൺ പ്രവേശനം; ഇന്ന് വൈകീട്ട് നാലിനകം ഫീസടച്ച് പ്രവേശനം നേടണം, രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ മുതൽ

തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയവർ ഇന്ന് ( ചൊവ്വാഴ്ച) വൈകീട്ട് നാലിനകം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്‌മെന്റിൽ 35,947പേരാണ് ഇടംനേടിയത്. 53,789 അപേക്ഷകളാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്. ഇതിൽ 6,254 പേർ മറ്റു ജില്ലകളിൽകൂടി അപേക്ഷിച്ചവരാണ്. അലോട്ട്‌മെന്റ് ലഭിച്ച മുഴുവൻ വിദ്യാർഥികളും പ്രവേശനം നേടിയാലും 22,114 മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞുകിടക്കും.

അലോട്ട്മെന്റ് വിവരം https://hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പ്രവേശനം ലഭിക്കാത്തവർക്ക് ഒമ്പതുമുതൽ 11വരെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷിക്കാം. 16ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടർന്ന് ഒഴിവുള്ള സീറ്റിൽ സ്പോട്ട് അഡ്മിഷന് അവസരം നൽകും. ഇതുവരെ മെറിറ്റിൽ 2,68,584 വിദ്യാർഥികൾ പ്രവേശനം നേടി. അൺ എയ്ഡഡ് ഉൾപ്പെടെ ആകെ 3,48,906 പേരാണ് പ്ലസ് വണ്ണിൽ പ്രവേശനം നേടിയത്.

കടയ്ക്കാവൂരിൽ പൂർണ ഗർഭിണിയെയും കൊണ്ടുപോയ ആംബുലൻസ് നിയന്ത്രണം വിട്ട് രണ്ട് കാറുകളിൽ ഇടിച്ചു

കടയ്ക്കാവൂരിൽ പൂർണ ഗർഭിണിയെയും കൊണ്ടുപോയ ആംബുലൻസ് നിയന്ത്രണം വിട്ട് രണ്ട് കാറുകളിൽ ഇടിച്ചു

കടയ്ക്കാവൂർ: പൂർണ ഗർഭിണിയെയും കൊണ്ടുപോയ ആംബുലൻസ് നിയന്ത്രണം വിട്ട് രണ്ട് കാറുകളിൽ ഇടിച്ചു. കടയ്ക്കാവൂരിൽ നിന്ന് എസ്.എ.ടി ആശുപത്രിയിലേക്ക് പോയ ആംബുലൻസാണ് നിയന്ത്രണംവിട്ട് ഇടിച്ചത്. കാര്യവട്ടം അമ്പലത്തിൻകരയിലാണ് സംഭവം. ആംബുലൻസിന് മുന്നേ പോയ കാർ വലത്തോട്ട് പെട്ടെന്ന് തിരിഞ്ഞതാണ് അപകടത്തിന് കാരണമായി പറയുന്നത്.

മുന്നിലെ കാറിലിടിച്ച ആംബുലൻസ് നിയന്ത്രണംവിട്ട് വലതുവശത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. യുവതിയെ മറ്റൊരു ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് വിട്ടു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്ക് ചെറിയ പരിക്കുകൾ പറ്റി. ഗർഭിണിയായ യുവതിക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

സ്ത്രീവേഷത്തിലെത്തിയ മോഷ്ടാക്കൾ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും പണം കവർന്നു

സ്ത്രീവേഷത്തിലെത്തിയ മോഷ്ടാക്കൾ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും പണം കവർന്നു

ചിറയിൻകീഴ്: അർദ്ധരാത്രി സ്ത്രീ വേഷത്തിലെത്തിയ മോഷ്ടാക്കൾ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും പണം കവർന്നു. അഴൂർ കാറ്റാടി മുക്ക് ദശപുഷ്പം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലുള്ള ഔട്ട്ലെറ്റുകളായ സമൃദ്ധി ബസാർ, സമൃദ്ധി വെജിറ്റബിൾ ഷോപ്പ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. സമൃദ്ധ ബസാറിന്റെയും വെജിറ്റബിൾ ഷോപ്പിന്റെയും ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.

സമൃദ്ധി ബസാറിൽ നിന്നും മുപ്പതിനായിരം രൂപയും വെജിറ്റബിൾ ഷോപ്പിൽ നിന്ന് പതിനായിരം രൂപയും നഷ്ടപ്പെട്ടു. തിങ്കളാഴ്ച രാവിലെ സ്ഥാപനങ്ങൾ തുറക്കാൻ എത്തിയ ജീവനക്കാരാണ് കടയുടെ പോട്ടുകൾ തകർത്തു നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കടയ്ക്കുള്ളിൽ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചതായും മേശ ഉൾപ്പെടെ തകർത്തതായും അറിയുന്നത്. തുടർന്ന് സ്ഥാപന അധികൃത ചിറയിൻകീഴ് പോലീസിൽ പരാതി നൽകി. പോലീസ് പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. ഇതിൽ സ്ത്രീ വേഷം ധരിച്ച് രണ്ടുപേർ വരുന്നതായി വിവിധ സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു. ഒരാൾ ചുരിദാറും ഒരാൾ നൈറ്റിയും ആണ് ധരിച്ചിരിക്കുന്നത്. ഇവർ സ്ത്രീ വേഷം ധരിച്ച പുരുഷന്മാരാണെന്നും കരുതപ്പെടുന്നു.

തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. സ്ത്രീ വേഷം ധരിച്ച രണ്ടുപേരുടെയും ദൃശ്യങ്ങൾ ലഭിച്ചുവെങ്കിലും ഇരുവരും ഷാൾ ഉപയോഗിച്ച് മുഖം മറച്ചിരുന്നതിനാൽ പ്രാഥമിക അന്വേഷണത്തിൽ ആളിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഫിംഗർ പ്രിൻ്റ് വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ശാസ്ത്രീയമായ തെളിവെടുപ്പിലാണ് പോലീസ് പ്രാധാന്യം നൽകുന്നത്. ഈ മേഖലയിൽ കവർച്ചയും കവർച്ച ശ്രമങ്ങളും വ്യാപകമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഇരട്ട ന്യൂനമർദ്ദ പാത്തി, സംസ്ഥാനത്ത് 11 വരെ കനത്ത മഴ; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

ഇരട്ട ന്യൂനമർദ്ദ പാത്തി, സംസ്ഥാനത്ത് 11 വരെ കനത്ത മഴ; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത. മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. തെക്കു പടിഞ്ഞാറൻ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടു മൂന്നു ദിവസങ്ങളിൽ ഝാർഖണ്ഡ് , ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു . ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത്.

ഈ മാസം 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ കർണാടക തീരത്ത് 11 വരെ മീൻപിടിത്തം വിലക്കിയിട്ടുണ്ട്.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

ബസ് സമരവും ദേശീയ പണിമുടക്കും; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും

ബസ് സമരവും ദേശീയ പണിമുടക്കും; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും

തിരുവനന്തപുരം: തൊട്ടടുത്ത ദിവസങ്ങളില്‍ ബസ് സമരവും ദേശീയ പണിമുടക്കും വന്നതോടെ ഇന്നും നാളെയും കേരളത്തില്‍ ജനജീവിതം സ്തംഭിക്കും. ഇന്ന് (ചൊവ്വാഴ്ച) സ്വകാര്യ ബസ് പണിമുടക്കാണ്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്നത് ഉള്‍പ്പെടെ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് പണിമുടക്ക്. സമരം ഒഴിവാക്കാന്‍ ഗതാഗത കമ്മീഷണര്‍ ബസുടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്ക് ബുധനാഴ്ചയാണ്. ബസുകള്‍ക്ക് പുറമെ ടാക്സികളും നാളെ ഓടില്ല.

വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് കൂട്ടുക, അമിത പിഴ ഒഴിവാക്കുക തുടങ്ങി ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ സുകളുടെ പണിമുടക്ക്. ഇത് പൂര്‍ണമായും അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നായിരുന്നു പാലക്കാട് ഗതാഗത കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ വ്യക്തമാക്കിയത്. പ്രൈവറ്റ് ബസുകളെ ഏറെയും ആശ്രയിക്കുന്ന മലബാര്‍ മേഖലയെ ആയിരിക്കും ബസ് സമരം രൂക്ഷമായി ബാധിക്കുക. കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും മലയോരമേഖലകളിലും യാത്രാ ക്ലേശം സൃഷ്ടിക്കും.

ബുധനാഴ്ച നടക്കുന്ന സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്കിലും കെഎസ്ആര്‍ടിസി ബസുകളും പ്രൈവറ്റ് ബസുകളും ഓടില്ല. ടാക്സി സര്‍വീസുകളും നിലയ്ക്കാനാണ് സാധ്യത. ബാങ്കിങ്, ഇന്‍ഷുറന്‍സ് അടക്കം പൊതുമേഖല സ്ഥാപനങ്ങളെയും നാളത്തെ പണിമുടക്ക് ബാധിക്കും. അവധി പ്രഖ്യാപിക്കില്ലെങ്കിലും ഗതാഗതസൗകര്യം ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകും.