by Midhun HP News | Apr 19, 2025 | Latest News, ജില്ലാ വാർത്ത
വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ പത്തൊൻപതാം വാർഷികാഘോഷവും കുടുംബ സംഗമവും ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാലഞ്ചേരി ഐരുമൂല ക്ഷേത്ര ട്രസ്റ്റ് ആഡിറ്റോറിയത്തിൽ അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.
അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ ഹരികുമാർ.പി.എസ് മുഖ്യപ്രഭാഷണം നടത്തി. മികച്ച കർഷക ദമ്പതിമാരായ വി സജിത, ബാബു എസ് എന്നിവർക്ക് ഫ്രാക്ക് സെക്രട്ടറി എം എസ് പ്രേം ചന്ദ്രബാബു അനുമോദനം നൽകി. കലാകായിക പ്രതിഭകൾക്കുള്ള അനുമോദനം ഫ്രാക്ക് വൈസ് പ്രസിഡൻ്റ് വി പ്രസന്നകുമാർ നൽകി.
അദ്ധ്യാപന രംഗത്തെ 28 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം തിരുവനന്തപുരം ഗവ. വിമൺസ് കോളേജിൽ നിന്നും വിരമിച്ച ഡോ.പ്രദീപ് കുമാറിനെ വൈസ് പ്രസിഡൻ്റ് പ്രൊഫ. എം.എം.ഇല്യാസ് ഉപഹാരം നൽകി ആദരിച്ചു. പഠന സഹായ വിതരണവും ചിത്രകാരിയായ മാളവികയ്ക്കുള്ള അനുമോദനവും എം.എൽ.എ. നിർവ്വഹിച്ചു. അവധിക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രഷറർ ഹരികൃഷ്ണൻ.എൻ സ്വാഗതവും ജന. സെക്രട്ടറി ജി ഷിജാ രാജ് റിപ്പോർട്ടും സെക്രട്ടറി ജയചന്ദ്രൻ പി അനുശോചനവും കൺവീനർ എ.ടി.പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് കുടുബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.
by Midhun HP News | Apr 19, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: ഏഴു വർഷം മുൻപ് അധ്യാപകനെതിരെ നൽകിയ പീഡന പരാതി വ്യാജമായിരുന്നെന്ന് വെളിപ്പെടുത്തി യുവതി. അധ്യാപകന്റെ പള്ളിയിലെത്തി പരസ്യമായി കുറ്റസമ്മതം നടത്തിയ യുവതി കോടതിയിലെത്തി മൊഴി നൽകുകയും ചെയ്തു. ഇതോടെ അധ്യാപകന്റെ ഏഴുവർഷത്തെ ദുരിതജീവിതത്തിനാണ് അറുതിയായിരിക്കുന്നത്. ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരായ പീഡന പരാതിയാണ് എറണാകുളം സ്വദേശിനിയായ യുവതി പിൻവലിച്ചത്.
കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തുകയായിരുന്നു ജോമോൻ. 2017ലാണ് ഈ സ്ഥാപനത്തിലെ വിദ്യാർത്ഥിനി ജോമോനെതിരെ പീഡന പരാതി നൽകുന്നത്. പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. ഇതിന് പിന്നാലെ ജോമോന്റെ ജീവിതം തന്നെ മാറിമറിഞ്ഞു.
വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനം പൂട്ടി. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിർത്തി. പരാതി കൊടുക്കുന്നതിനു മുൻപായി ചിലർ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോൻ പറയുന്നു. താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. പിന്നീടു കേസിൻ്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികൾക്കിറങ്ങി. താൻ ആത്മഹത്യയ്ക്കുപോലും മുതിർന്നിരുന്നതായി ഇദ്ദേഹം പറയുന്നു.
ഇതിനിടെ പരാതി നൽകിയ വിദ്യാർത്ഥിനി വിവാഹമൊക്കെ കഴിച്ച് ജീവിതം ആരംഭിച്ചിരുന്നു. ഈയിടെയാണ് പരാതിക്കാരി ജോമോന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടർന്ന് ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തുകയും സമീപത്തെ ദേവാലയത്തിലെത്തി, ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിൽ പീഡന പരാതി നൽകിയതാണെന്നും സമ്മതിച്ചു.
പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെൺകുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്‌തു. പിന്നീടു കോടതിയിൽ ഹാജരായി മൊഴി കൊടുത്തതോടെ ജോമോൻ കേസിൽ നിന്നും ഒഴിവായി. തൻ്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നു ജോമോൻ പറഞ്ഞു.
by Midhun HP News | Apr 19, 2025 | Latest News, ജില്ലാ വാർത്ത
ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് ഷൈൻ ഹാജരായത്. പത്തരയ്ക്ക് എത്തുമെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. എന്നാൽ പറഞ്ഞതിനും അര മണിക്കൂർ മുൻപേ ഷൈൻ സ്റ്റേഷനിൽ എത്തുകയായിരുന്നു. പുറത്തു കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാതെ ഷൈൻ സ്റ്റേഷനകത്തേയ്ക്കു കയറി പോയി. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഷൈൻ ഹാജരാകുമെന്നായിരുന്നു പിതാവ് ഇന്നലെ അറിയിച്ചിരുന്നത്.
സെൻട്രൽ എസിപി സി.ജയകുമാറിന്റെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. നർക്കോട്ടിക് സെൽ എസിപി കെ.എ.അബ്ദുൾ സലാമും ചോദ്യം ചെയ്യലിനായി സ്റ്റേഷനിലെത്തി. ഡാൻസാഫ് സംഘവും ചോദ്യം ചെയ്യും. വിശദമായ ചോദ്യം ചെയ്യലാണ് പൊലീസ് നടത്തുക. അതിനാൽ തന്നെ ചോദ്യം ചെയ്യൽ നീണ്ടേക്കുമെന്നാണ് വിവരം. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്‍റെ പിതാവ് ചാക്കോ പറഞ്ഞു. ഷൈൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നും ആണ് പിതാവ് പറയുന്നത്.
ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി, ഹോട്ടലിൽ മുറിയെടുത്തത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസിന് അറിയേണ്ടത്. മുൻകാല കേസുകളെപ്പറ്റിയും ചോദിച്ചറിയും. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയിരിക്കുന്നത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കും. ഷൈനിന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസിന്റെ പക്കലുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിനു കിട്ടിയ വിവരങ്ങളും പൊലീസ് കൈപ്പറ്റിയിട്ടുണ്ട്. ഇതടക്കം നിരത്തിയാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്.
by Midhun HP News | Apr 19, 2025 | Latest News, ജില്ലാ വാർത്ത
തിരികെ എത്തിയ, അല്ലെങ്കിൽ തിരികപ്പോകുന്ന പ്രവാസികൾക്ക് നോർക്കാ റൂട്ട്സ് ദുരിതാശ്വാസ പദ്ധതി
നോർക്ക പ്രവാസി കാർഡുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
📌 പ്രവാസി ID കാർഡ്
📌 പ്രവാസി ഇൻഷുറൻസ്
📌 പ്രവാസി പെൻഷൻ
🛑 18 വയസ്സ് പൂർത്തിയായ 6 മാസമെങ്കിലും പ്രവാസിയായവർക്ക് അപേക്ഷിക്കാം.
by Midhun HP News | Apr 19, 2025 | Latest News, ജില്ലാ വാർത്ത
2024-25 ഹൈകോർട്ട് അസിസ്റ്റന്റ് പരീക്ഷയിൽ രണ്ടാം റാങ്കോടു കൂടി ഉന്നത വിജയം നേടി ഗംഗ എസ് ലാൽ. ആറ്റിങ്ങൽ കടുവയിൽ മുളമൂട്ടിൽ പരേതനായ സുകേഷ് ലാലിന്റെയും ഗീതയുടെയും മകളാണ് ഗംഗ.
by Midhun HP News | Apr 19, 2025 | Latest News, ജില്ലാ വാർത്ത
വനിത സിവിൽ പൊലീസ് ഓഫിസേഴ്സ് നിയമനത്തിനു നിലവിലുള്ള പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നാളെ അവസാനിക്കുമ്പോൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നവർ കണ്ണീരോടെ ചോദിക്കുന്നു, ഞങ്ങൾ എന്തു ദ്രോഹം ചെയ്തു സർക്കാരേ?നിയമനം നൽകാത്തതിൽ പ്രതിഷേധിച്ചുള്ള സമരം ഇന്നലെ 16 ദിവസമായി. സ്വന്തം ശരീരത്തിൽ റീത്ത് വച്ചാണ് അവർ ഇന്നലെ പ്രതിഷേധിച്ചത്. ശയനപ്രദക്ഷിണം, കല്ലുപ്പിൽ കാലൂന്നി നിൽക്കൽ, രക്തം കുത്തിയെടുത്ത് പോസ്റ്റർ തയാറാക്കൽ അങ്ങനെ ഒട്ടേറെ രീതികളിൽ പ്രതിഷേധിച്ചു. പക്ഷേ, സർക്കാർ ആദ്യ നിലപാടിൽ തന്നെ നിൽക്കുന്നു – നിയമിക്കാൻ തസ്തിക ഇല്ല.കഴിഞ്ഞ വർഷം ഏപ്രിൽ 24നു നിലവിൽ വന്ന 967 പേരുടെ റാങ്ക് പട്ടികയിലുള്ളവരാണു സമരം ചെയ്യുന്നത്. ഈ പട്ടികയിൽ നിന്ന് ഇതുവരെ 292 പേർക്കു നിയമനം ലഭിച്ചു.
ഇന്നലെ 45 അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്. ഇനി ഒരു ഒഴിവു പോലും ഇല്ലെന്നാണു സർക്കാർ പക്ഷം. പക്ഷേ, ഇപ്പോഴും 570 ഒഴിവുകൾ ഉണ്ടെന്നു സമരം ചെയ്യുന്നവർ പറയുന്നു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്നു വിവരാവകാശ നിയമപ്രകാരം ശേഖരിച്ചതാണ് ഈ കണക്ക്.ക്യാംപുകളിലേക്കുള്ള നിയമനത്തിനാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ക്യാംപിൽ നിന്ന് 570 പേരെ സ്റ്റേഷനുകളിലേക്കു മാറ്റുമ്പോൾ ക്യാംപിൽ അത്രയും ഒഴിവു വരും. അപ്പോൾ നിയമനം ലഭിക്കുമെന്നായിരുന്നു സമരം ചെയ്യുന്നവരുടെ പ്രതീക്ഷ.
Recent Comments