ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ വെബ്‌സൈറ്റ് അടച്ചു

ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ വെബ്‌സൈറ്റ് അടച്ചു

ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ വെബ്‌സൈറ്റ് അടച്ചു. വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യാന്‍ വേണ്ടിയെന്നാണ് ബെവ്‌കോയുടെ വിശദീകരണം. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിലയില്‍ തിരിമറി നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് അടച്ചതെന്നാണ് പുറത്തു വന്ന വിവരം. booking.ksbc.co.in എന്ന സൈറ്റാണ് താത്ക്കാലികമായി അടച്ചത്. യുപിഎ വഴി പണമടച്ചാണ് മിക്കവരും ഓണ്‍ലൈനായി മദ്യം വാങ്ങുന്നത്.

ഹാക് ചെയ്യാന്‍ സാധ്യതയെന്ന് സൈബര്‍ വിദഗ്ധന്‍ ചൂണ്ടിക്കാട്ടിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റ് അടച്ചുപൂട്ടിയതെന്നാണ് വിവരം. വെബ്‌സൈറ്റുവഴി മദ്യം വാങ്ങുന്നവര്‍ക്ക് സാധാരണയായി ഒരു മറുപടി എസ്എംഎസ് ലഭിക്കാറുണ്ട്. എസ്എംഎസില്‍ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഔട്ട്‌ലെത്തിലെത്തി ഇത് കാണിച്ച് മദ്യം വാങ്ങുമ്പോള്‍ തിരിമറി നടക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വിലയിരുത്തിയിട്ടുണ്ട്.

തിരക്കുള്ള സമയത്ത് എസ്എംഎസുകളും സിസ്റ്റത്തിലെ വിവരങ്ങളും ഒത്തുനോക്കാന്‍ ജീവനക്കാര്‍ ബുദ്ധിമുട്ട് നേരിടുന്നു എന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ബെവ്‌കോ വെബ്‌സൈറ്റ് താത്ക്കാലികമായി അടച്ചത്. വളരെക്കുറച്ചുപേര്‍ മാത്രമേ ഈ വെബ്‌സൈറ്റിലൂടെ മദ്യം വാങ്ങാറുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മണ്ണുത്തി ദേശീയപാതയില്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ യുവാക്കളുടെ അപകട യാത്ര

മണ്ണുത്തി ദേശീയപാതയില്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ യുവാക്കളുടെ അപകട യാത്ര

തൃശൂര്‍: മണ്ണുത്തി ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ്സിനു മുകളില്‍ കയറി ഇരുന്ന് യുവാക്കളുടെ അപകടകരമായ യാത്ര. വഴിയാത്രക്കാരാണ് യുവാക്കളുടെ സാഹസിക യാത്ര കാമറയില്‍ പകര്‍ത്തിയത്. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെയും ബസിലെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിലായിരുന്നു അപകടകരമായ യാത്ര നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മണ്ണുത്തി ദേശീയപാതയിലും ചിറക്കക്കോട് ഭാഗത്തുമാണ് യുവാക്കള്‍ അപകടകരമായ യാത്ര നടത്തിയത്. അപകടകരമായ യാത്ര നടത്താന്‍ യുവാക്കള്‍ക്ക് സൗകര്യം ഒരുക്കി നല്‍കിയതിനാണ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കേസെടുത്തത്. മണ്ണുത്തി ദേശീയപാതയില്‍ നിന്ന് ചിറക്കക്കോട് ഭാഗത്തേയ്ക്ക് ബസ് തിരിഞ്ഞപ്പോള്‍ വഴിയാത്രക്കാരാണ് മണ്ണുത്തി പൊലീസിനെ വിവരം അറിയിച്ചത്.

തുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന് മണ്ണുത്തി പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബസും മൂന്ന് യാത്രക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

‘സ്‌കൂള്‍ യൂണിഫോം ധരിക്കാന്‍ പറഞ്ഞത് അച്ചടക്കത്തിന്റെ പേരില്‍’; പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ കേസ് റദ്ദാക്കി ഹൈക്കോടതി

‘സ്‌കൂള്‍ യൂണിഫോം ധരിക്കാന്‍ പറഞ്ഞത് അച്ചടക്കത്തിന്റെ പേരില്‍’; പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സ്‌കൂള്‍ യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയെ വഴക്കു പയുകയും വീട്ടില്‍ പറഞ്ഞു വിടുകയും ചെയ്ത പ്രിന്‍സിപ്പലിനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. സ്‌കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം ധരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതെന്നും പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 ാം വകുപ്പ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.

തൃശൂര്‍ ജില്ലയിലെ സ്‌കൂളില്‍ 2020ലാണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനി പരീക്ഷാഫലം അറിയുന്നതിനും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുമാണ് സ്‌കൂളിലെത്തിയത്. പ്രിന്‍സിപ്പലിനെ കണ്ടപ്പോള്‍ അഭിവാദ്യം ചെയ്ത വിദ്യാര്‍ഥിനിയോട് എന്തുകൊണ്ടാണ് യൂണിഫോം ധരിക്കാത്തതെന്ന് ചോദിച്ചു. തുടര്‍ന്ന് യൂണിഫോം ധരിച്ച് വരാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയെ വീട്ടിലേയ്ക്ക് തിരികെ വിട്ടുവെന്നാണ് പരാതി. പ്രിന്‍സിപ്പലിന്റെ പെരുമാറ്റം കുട്ടിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്.

പരാതിക്കാരിയായ വിദ്യാര്‍ഥിനിയുടെ മാതാവ് അതേ സ്‌കൂളിലെ അധ്യാപികയായിരുന്നു. പരീക്ഷാ നടത്തിപ്പ് ചുമതലയില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഈ അധ്യാപികക്ക് പ്രിന്‍സിപ്പല്‍ മെമ്മോ നല്‍കിയിരുന്നു. ഇതിന് ശേഷമാണ് യൂണിഫോം ധരിക്കാത്തതിന് തിരികെ അയച്ചതില്‍ പരാതി ഉയര്‍ന്നതെന്നും പ്രിന്‍സിപ്പല്‍ കോടതിയില്‍ വാദിച്ചു. കേസ് ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നും പ്രിന്‍സിപ്പല്‍ വാദിച്ചു.

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടർ

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടർ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. നവീന്‍ ബാബുവിനെതിരായ ആരോപണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ല. നവീൻ ബാബുവുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.

യോഗത്തിന് മുൻപ് ദിവ്യ വിളിച്ചിരുന്നുവെന്നും കോള്‍ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തില്‍ കൈമാറിയെയെന്നും അരുൺ കെ വിജയൻ കൂട്ടിച്ചേര്‍ത്തു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്നലെ കളക്ടറുടെ മൊഴിയെടുത്തിരുന്നു. രാത്രി ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു മൊഴിയെടുപ്പ്.

അതിനിടെ, നവീൻ ബാബു കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും.

ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താൻ ക്ഷണിച്ചില്ലെന്ന് കണ്ണൂർ കലക്ട‍ര്‍ മൊഴി നൽകിയിട്ടുണ്ട്. കൈക്കൂലി കൊടുത്തുവെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനിൽ നിന്നു മൊഴി എടുത്തിരുന്നു. അതേസമയം, റവന്യൂ വകുപ്പ് സംഘത്തിന് മുന്നിൽ മൊഴി നൽകാൻ പി പി ദിവ്യ തയ്യാറായിട്ടില്ല.

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 58,000ന് മുകളില്‍ തന്നെ

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 58,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7300 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും. ശനിയാഴ്ചയാണ് ആദ്യമായി സ്വര്‍ണവില 58000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. 11 ദിവസത്തിനിടെ പവന് 2200 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.

പൊത്തില്‍ പാമ്പിനെ തിരഞ്ഞപ്പോള്‍ കിട്ടിയത് സ്വര്‍ണമടങ്ങിയ പഴ്‌സ്

പൊത്തില്‍ പാമ്പിനെ തിരഞ്ഞപ്പോള്‍ കിട്ടിയത് സ്വര്‍ണമടങ്ങിയ പഴ്‌സ്

തൃശ്ശൂര്‍: പൊത്തില്‍ നിന്ന് പാമ്പിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് സ്വര്‍ണമടങ്ങിയ പഴ്‌സ്. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് കുഞ്ഞുമൂര്‍ഖനെ പിടികൂടുന്നതിനിടെ വനംവകുപ്പ് തൃശ്ശൂര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനായ ടി.എം. മിഥുന്‍, സര്‍പ്പവൊളന്റിയര്‍ ശരത് മാടക്കത്തറ എന്നിവര്‍ക്കാണ് സ്വര്‍ണമടങ്ങിയ പഴ്‌സ് കിട്ടിയത്.

സ്വര്‍ണനിധിക്ക് പാമ്പ് കാവല്‍നില്‍ക്കുമെന്ന് കഥകളില്‍ പറയുന്നുണ്ടെങ്കിലും ഇതാദ്യമായാകും ഇത്തരമൊരു സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി ഷാഗ്രഹ നടന്നുപോകുന്നതിനിടെ കാലിനു സമീപമാണ് പാമ്പിനെ കണ്ടത്. നെഹ്‌റു പാര്‍ക്കിന്റെ പ്രവേശനകവാടത്തിന് കുറച്ചു മാറിയാണ് പാമ്പിനെ കണ്ടത്. പാമ്പ് സമീപത്തെ മരത്തിനുതാഴെയുള്ള പൊത്തില്‍ ഒളിച്ചതും കണ്ടു. പിന്നീട് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

പെട്ടെന്ന് തന്നെ സംഭവ സ്ഥലത്തെത്തിയ പാമ്പിനെ പിടിക്കുന്ന ഉപകരണം ഉപയോഗിച്ച് പൊത്തില്‍ തിരയുന്നതിനിടെ തവിട്ടുനിറമുള്ള പഴ്‌സ് കണ്ടു. നനഞ്ഞുകുതിര്‍ന്ന നിലയിലായിരുന്നു. പഴ്‌സ് തുറന്നുനോക്കിയപ്പോള്‍ പണമുണ്ടായിരുന്നില്ല. പഴ്‌സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ സ്വര്‍ണ ഏലസ് കണ്ടത്. പഴ്‌സില്‍ നിന്ന് കടവല്ലൂര്‍ സ്വദേശിയുടെ ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍കാര്‍ഡ് തുടങ്ങിയ രേഖകളും കിട്ടിയിട്ടുണ്ട്.